പിണറായിയുടെ Z+ സുരക്ഷ ഒഴിവാക്കി; ഇനി എസ്കോര്‍ട്ട് ഇല്ല, ഗണ്‍മാനും ഉണ്ടാവില്ല

പിണറായിയുടെ Z+ സുരക്ഷ ഒഴിവാക്കി; ഇനി എസ്കോര്‍ട്ട് ഇല്ല, ഗണ്‍മാനും ഉണ്ടാവില്ല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി. നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷ നേതാവ്, മുന്‍മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വെച്ച് നല്‍കുന്നത്. ഇതോടെ ഗണ്‍മാന്‍മാര്‍ കൂടെയുണ്ടാവില്ല.

ഗണ്‍മാനെ പിന്‍വലിച്ചതോടെ രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും. നവകേരള യാത്രയ്ക്കിടെ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപിനെയാണ് പിണറായി വിജയന്റെ സുരക്ഷാ സംഘത്തില്‍ നിന്ന് ഒഴിവാക്കിയത്. സന്ദീപ് തിരികെ പൊലീസിലേക്ക് മടങ്ങുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെയാണ് സന്ദീപ് പൊലീസിലേക്ക് മടങ്ങിയത്. കേസില്‍ മറ്റൊരു പ്രതിയായ സുരക്ഷ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ പിണറായിക്കൊപ്പം തുടരുകയാണ്.

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവേ ട്രാക്കിൽ വീണു; യാത്രക്കാരന്റെ കാലറ്റു

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവേ ട്രാക്കിൽ വീണു; യാത്രക്കാരന്റെ കാലറ്റു

പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു യാത്രക്കാരന് ​ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദിഖിനാണ് (52) ​ഗുരുതര പരിക്കേറ്റത്. ഇയാളുടെ വലതു കാലറ്റു. ഇടതു കാലിനും ​ഗുരുതര പരിക്കുണ്ട്. അറ്റുപോയ കാൽ ഏറെ നേരം തിരഞ്ഞാണ് ട്രാക്കിൽ നിന്നു കണ്ടെത്തിയത്.

ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് അപകടം. ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. സിദ്ദിഖിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘ഡീൽ’ ഉറപ്പിക്കുന്നത് സിന്ധു, പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും; മോഡലിങ് കെണിയിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

‘ഡീൽ’ ഉറപ്പിക്കുന്നത് സിന്ധു, പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും; മോഡലിങ് കെണിയിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

കൊച്ചി: മോഡലിം​ഗിന്റെ മറവിൽ യുവതികളെ സെക്സ് റാക്കറ്റിൽ എത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ​ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടു പോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു കൊടുത്തു. വിലപേശൽ നടക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു.

വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു. പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തൃശൂർ സ്വദേശിനി സിന്ധു എന്ന സ്റ്റോയ്‌സി, മരടിലെ ഫ്ളാറ്റിൽ താമസിക്കുന്ന ആലുവ സ്വദേശിനി അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് നിലവിൽ പൊലീസ് പിടിയിലായത്. പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും ചേർന്നാണ്. സിന്ധുവാണ് ഇവർക്ക് ദുബായിലേക്കുള്ള വിമാനടിക്കറ്റ്, വിസിറ്റിങ് വിസ എന്നിവ തരപ്പെടുത്തുന്നത്. യുവതികളെ ദുബായിൽ എത്തിച്ചാലുടൻ ഇവരുടെ ഫോട്ടോകൾ വാട്സാപ്പ് വഴി കൈമാറിയാണ് സംഘം ‘ഡീൽ’ ഉറപ്പിക്കുന്നത്.

സിന്ധുവിനു കീഴിൽ ദുബായിലുള്ള അലീസ ഇവന്റ്‌സ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ വിദേശത്തെത്തിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് സിന്ധു യുവതികളെ ദുബായിലെത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചില സിനിമ- സീരിയൽ താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചിലരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളതായാണ് സൂചന. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ കോടതി റിമാൻഡ് ചെയ്തു.

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസുകാരി മരിച്ചു. കല്ലറ സ്വദേശി അനീഷിന്റെ മകൾ ത്രയാനന്ദയാണ് മരിച്ചത്. തിരുവനന്തപുരം-പൊൻമുടി റോഡിലാണ് അപകടം.കുട്ടികൾ ഉൾപ്പടെ ഒമ്പതു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പെട്ടെന്ന് കുഴിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

തിരുവനന്തപുരം: നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ താവയ്ക്കല്‍ ആറ്റിലാണ് യുവതി അപകടത്തിൽപ്പെട്ടത്.

പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു.കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷപ്പെടുത്തി. അതിനിടെ അനുപമ വെള്ളത്തില്‍ മുങ്ങിത്താണു. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്തു

കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്തു

കണ്ണൂർ: ജില്ലാ ആസ്ഥാനത്തിനടുത്തുള്ള ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് മോഷണം. ക്ഷേത്രത്തിലെ ഒന്നിലധികം ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത മോഷ്ടാവ് പതിനായിരക്കണക്കിന് രൂപ കവർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കവർച്ചയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനും മോഷ്ടാവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി കാണിച്ച് ക്ഷേത്രം മാനേജർ സിഎം ശ്രീജിത്ത് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.

ക്ഷേത്രത്തിന്റെ മുൻവശത്തെ പ്രധാന ഇരുമ്പ് ഗേറ്റ് തകർത്താണ് പിക്കാസുമായി മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ക്ഷേത്രവളപ്പിലെ മുറിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷമാണ് പ്രതി കവർച്ചയിലേക്ക് കടന്നത്. പിക്കാസ് ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ പൂട്ട് തല്ലിത്തകർത്ത് അകത്തുകയറിയ മോഷ്ടാവ്, മേശവലിപ്പുകൾ കുത്തിത്തുറന്ന് രശീതി ഇനത്തിൽ ലഭിച്ച പണമടക്കം കവരുകയായിരുന്നു. ഇതിനുശേഷം ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും പണം കവരാൻ സാധിച്ചില്ല. തുടർന്ന് നടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ മറ്റൊരു ഭണ്ഡാരവും തകർത്താണ് കൂടുതൽ പണം കൈക്കലാക്കിയത്.

പിക്കാസ് കൊണ്ട് വധശ്രമം; ജീവനക്കാരനുമായി മൽപ്പിടുത്തം

ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പിക്കാസ് ഉപയോഗിച്ച് തകർക്കാൻ മോഷ്ടാവ് ശ്രമിക്കുന്നതിനിടെയാണ് കടുത്ത നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കള്ളൻ കയറിയത് മനസ്സിലാക്കിയ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ്, പൂട്ടിയിട്ടിരുന്ന മുറിയുടെ വാതിൽ സർവ്വശക്തിയുമെടുത്ത് തള്ളിത്തുറന്ന് പുറത്തേക്ക് വരികയായിരുന്നു. പുറത്തെത്തിയ ജീവനക്കാരൻ മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ ക്ഷേത്രമുറ്റത്ത് വെച്ച് മൽപ്പിടുത്തമുണ്ടായി. തന്നെ പിടികൂടുമെന്ന് ഉറപ്പായതോടെ കയ്യിലിരുന്ന പിക്കാസ് ഉപയോഗിച്ച് മോഷ്ടാവ് വൈഷ്ണവിനെ വെട്ടിപ്പരിക്കേൽപ്പിക്കാനും വധിക്കാനും ശ്രമിച്ചതായി ജീവനക്കാരൻ പോലീസിന് മൊഴി നൽകി.