തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ ആക്രമിച്ച് മൊബൈല്‍ഫോണും മാലയും കവര്‍ന്നു. കണ്ണൂര്‍ സ്വദേശിനി ജസ്‌ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

തലയില്‍ തുണിയിട്ട് മൂടിയശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് യുവതി പറയുന്നു. കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയില്‍വേ പാലത്തിന്റെ തൂണില്‍ തലയിടിപ്പിച്ചു എന്നും പറയുന്നു. യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയുടെ തലയില്‍ സ്റ്റിച്ചിട്ടിരിക്കുകയാണ്. ഒരു പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,720 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,590 രൂപയാണ്.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്.

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: ചായ കിട്ടാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര്‍ കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്‍കാന്‍ വൈകിയതാണ് ശാന്തയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില്‍ വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

ന്യൂഡല്‍ഹി: കേരളത്തില്‍ ഏപ്രില്‍ 9 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും. അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരുണ്ട്. കേരളത്തില്‍ 30471 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വയോധികരും ഭിന്നശേഷിക്കാര്‍ക്കും ആയാസം കൂടാതെ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ക്രമക്കേട് തടയാന്‍ പൂര്‍ണ സുരക്ഷ ഒരുക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കും. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കും. ആര്‍ക്കും അവസരം നഷ്ടമാകരുത്. അതേസമയം അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്യരുത്. ജനാധിപത്യ ഉത്സവത്തില്‍ യുവജനത പങ്കാളികളാകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോക്ടർ കെ വി ജോണിയാണ്. കോന്നി വകയാർ കൈവിളയിൽ കുടുംബാംഗമാണ്.

1971ൽ വെല്ലൂർ സിഎംസിയിലാണ് കെ വി ജോണിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രത്തിന് വെല്ലൂരിൽ തുടക്കമിട്ടതും ഡോക്ടർ ജോണിയാണ്. രാജ്യത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വ്യാപകമാക്കുന്നതിലും ഡോക്ടർ പ്രധാന പങ്കുവഹിച്ചിരുന്നു.

കുവൈത്ത് പൗരനല്ലാത്ത ഒരാൾക്കു നൽകുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സർവകലാശാലയുടെ മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ലഭിച്ചിട്ടുണ്ട്. കുവൈത്ത് നാഷണൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ പ്രധാനിയായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദം വിപുലീകരിക്കുന്നതിന് കുവൈത്ത് മന്ത്രാലയം ഏർപ്പെടുത്തിയ ഉന്നതതല ആരോ​ഗ്യ പ്രതിനിധി സംഘത്തിലെ അം​ഗമായിരുന്നു.

ആരോ​ഗ്യ രം​ഗത്തെ സമ​ഗ്ര സേവനങ്ങൾക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ വിപിഎസ് ലേക് ഷോർ ആശുപത്രി ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ചോറ്റാനിക്കര പുത്തൻവീട്ടിൽ ഡോ. മോളി ജോണി (മൈക്രോബയോളജി വിഭാ​ഗം മേധാവി, വിപിഎസ് ലേക് ഷോർ ആശുപത്രി) ആണ് ഭാര്യ. ഡോ. വിനോ ജോൺ വർ​ഗീസ് (യുഎസ്), ഡോ. അനിൽ ജോൺ മാണി (യുഎസ്), ഡോ. ആശ വികാസ് (യുകെ)എന്നിവരാണ് മക്കൾ.

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ്

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടന്നു. പന്തീരടി പൂജക്ക് ശേഷം വടക്കേനടയില്‍ പ്രധാന ദീപസ്തംഭത്തിന് സമീപമുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ല് കുഴിച്ചുമൂടി അതിന് മുകളില്‍ ചെമ്പട്ട് വിരിച്ച് കോഴികളെ സമര്‍പ്പിച്ചു. കാളിയും ദാരികനുമായി അങ്കം തുടങ്ങി എന്ന ഐതിഹ്യത്തിലാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ്.

നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി പാരമ്പര്യ അവകാശികളായ കാവില്‍ ഭഗവതി വീട്ടുകാരും വടക്കേ മലബാറിലെ തച്ചോളി വീട്ടുകാരും ചടങ്ങ് നിര്‍വഹിച്ച് ആത്മ നിര്‍വൃതിയടഞ്ഞു. കോഴിക്കല്ല് മൂടിയതോടെ ക്ഷേത്രത്തില്‍ തടിച്ചു കൂടിയ ഭക്തജനം ശരണം വിളികളോടെ ദേവീ സ്തുതികള്‍ ആലപിച്ചു. ക്ഷേത്രത്തിന്റെ നാല് നടകളിലും ഭണ്ഡാരം സ്ഥാപിച്ചു. ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രാങ്കണത്തിലെ ആലുകളിലും നടപ്പന്തലുകളിലുമെല്ലാം വേണാടന്‍കൊടിക്കൂറകള്‍ ഉയര്‍ത്തി. മീനമാസത്തിലെ തിരുവോണനാളില്‍ ദേവി ദാരികനുമായി യുദ്ധം തുടങ്ങിയെന്ന ഐതിഹ്യ സ്മരണയിലാണ് കോഴിക്കല്ല് മൂടല്‍ നടത്തുന്നത്.

മാര്‍ച്ച് 21ന് തൃച്ചന്ദന ചാര്‍ത്ത് പൂജയും തുടര്‍ന്ന് അശ്വതി കാവു തീണ്ടലും നടക്കും. 22നാണ് ഭരണി മഹോത്സവം. ഇനിയുള്ള ഒരാഴ്ചക്കാലം ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണവും പരിസരവും കോമരങ്ങളുടെ നേതൃത്വത്തില്‍ എത്തുന്ന ഭക്തസംഘങ്ങളെ കൊണ്ട് നിറയും. താനാരോപാടി കോമരക്കൂട്ടങ്ങള്‍ ഉറയും.