ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

പാലക്കാട്: ടിവി യുടെ റിമോട്ട് കൺട്രോൾ നൽകാത്തതിന്റെ വിഷമത്തിൽ പന്ത്രണ്ട് വയസ്സുകാരൻ ജീവനൊടുക്കി. വ്യാഴാഴ്ച ഉച്ചയോടുകൂടി തച്ചമ്പാറ മുതുകുറുശ്ശി അലറാംപടി ഭാഗത്ത് ഭഗവതിപറമ്പിൽ പ്രമോദിന്റെയും ഷിജിയുടെയും മകൻ പ്രദോഷ്‌ ആണ് ആത്മഹത്യ ചെയ്തത്. വീടിൻറെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊഴിഞ്ഞാമ്പാറ ഹോളി ഫാമിലി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രദോഷിനെ, പുതിയ അധ്യയന വർഷത്തിൽ തച്ചമ്പാറ ഡി ബി എച്ച്എസ് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർത്തിരുന്നു. കുട്ടിക്ക് നിരന്തരമായി ടിവി കാണുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും, ഇതിനെച്ചൊല്ലി വീട്ടിൽ ചെറിയ രീതിയിലുള്ള തർക്കങ്ങൾ പതിവായിരുന്നുവെന്നും പ്രദേശവാസിയായ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നൗഷാദ് ബാബു വ്യക്തമാക്കി. പകൽ പന്ത്രണ്ട് മണിയോടെ കുട്ടി ടിവി റിമോട്ട് ആവശ്യപ്പെട്ടപ്പോൾ അമ്മ നൽകാതിരുന്നതിനെത്തുടർന്നാണ് പ്രദോഷ് വീടിന്റെ മുകൾനിലയിലേക്ക് മാറിയതും പിന്നീട് ജീവനൊടുക്കുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് പ്രമോദ് നിലവിൽ ഗൾഫിൽ ജോലി ചെയ്യുകയാണ്. മൂത്ത മകന്റെ ദാരുണമായ വിയോഗവാർത്ത അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം നാട്ടിലേക്ക് തിരിഞ്ഞിട്ടുണ്ട്. പ്രദോഷിന് ഒരു അനിയൻ കൂടിയുണ്ട്.

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മുൻകൂറായി നൽകണമെന്ന് ഒമാൻ. ഇത് സംബന്ധിച്ച സർക്കുലർ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മെയ് 25ന് മുൻപായി വിതരണം ചെയ്യണമെന്ന് സർക്കുലറിൽ പറയുന്നു.

പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് ജീവനക്കാർക്ക് അവരുടെ സാമ്പത്തികപരമായ ആവശ്യങ്ങൾ മുൻകൂട്ടി നിറവേറ്റുന്നതിനാണ് ഈ നടപടി. ഒമാനിലെ തൊഴിൽ നിയമത്തിൻ്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ സർക്കുലർ ബാധകമാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ ശമ്പള കൈമാറ്റം പൂർത്തിയാക്കണമെന്നും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും തൊഴിൽ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ശമ്പളം നേരത്തെ ലഭിക്കുന്നത് വിപണിക്കും ഗുണകരമാകും എന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ബലി പെരുന്നാൾ മേയ് 27ന് ആണ് ആചരിക്കുന്നത്.

‘അതിമനോഹരമായ ഒരു ബർത്ത് ഡേ, എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു’; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ലാലേട്ടന്റെ പിറന്നാൾ ആ​ഘോഷം

‘അതിമനോഹരമായ ഒരു ബർത്ത് ഡേ, എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു’; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ലാലേട്ടന്റെ പിറന്നാൾ ആ​ഘോഷം

കൊച്ചി: കവിത തിയറ്ററിൽ ആരാധകർക്കൊപ്പം പിറന്നാൾ ആ​ഘോഷിച്ച് നടൻ മോഹൻലാൽ. ദൃശ്യം 3 ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ തിയറ്ററിന് മുന്നിൽ ആരാധകർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആ​ഘോഷം. അതിമനോഹരമായ ഒരു ബർത്ത് ഡേ ആയിരുന്നു ഇതെന്നും ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണെന്നും മോഹൻലാൽ പറഞ്ഞു.

“അതിമനോഹരമായ ഒരു ബർത്ത് ഡേ. ഒരിക്കൽ മാത്രം സംഭവിക്കുന്നത്. ഇന്നൊരു വ്യാഴാഴ്ചയായതു കൊണ്ട് ഇങ്ങനെയൊരു സിനിമയും റിലീസ് ചെയ്യാൻ പറ്റി. എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു. ഒരുപാട് സന്തോഷം. ആന്റണിക്ക് സ്പെഷ്യൽ നന്ദി.

മീന, എന്റെ കുടുംബത്തിന്. ജീത്തുവിന് വരാൻ പറ്റിയില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നിങ്ങൾ ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. നന്ദി, ഒരുപാട് നന്ദി”. – മോഹൻലാലിന്റെ വാക്കുകൾ. മോഹൻലാലിനൊപ്പം ഭാര്യ സുചിത്ര ചിത്രത്തിലെ നായികയായ മീന, എസ്തർ അനിൽ, ആന്റണി പെരുമ്പാവൂർ എന്നിവരും തിയറ്ററിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തിയിരുന്നു. അതേസമയം ദൃശ്യം 3 ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് വരുന്നത്.

‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനില്‍ ജയിച്ചെത്തിയ എംഎല്‍എമാരെ ആലിംഗനം ചെയ്തത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം കാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം പൊറുക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.

‘പിതൃനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെബി മേത്തര്‍ എംപി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചു.’- ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.

‘അര നൂറ്റാണ്ട് മുമ്പ് രാഷ്ട്രീയ പീഢനത്തില്‍ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടര്‍ന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകര്‍ച്ചയിലായി. കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടര്‍ച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു’- ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

കുറിപ്പ്:

വിജയലഹരിയില്‍ പരിസരബോധം മറന്നു: ചെറിയാന്‍ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എ മാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതില്‍ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണം.

പിതൃനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും , തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചു.

അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തില്‍ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടര്‍ന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകര്‍ച്ചയിലായി. കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടര്‍ച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു.

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശങ്ങളില്ലെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശങ്ങളില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി ചോർന്നുവെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ ഉയർന്നുവന്ന ഊമക്കത്ത് വിവാദത്തിൽ വ്യക്തത വരുത്തി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു കെ. പൗലോസ്, സംസ്ഥാന പോലീസ് മേധാവിക്ക് (DGP) നൽകിയ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളോ കൂടുതൽ അന്വേഷണത്തിനായുള്ള ആവശ്യങ്ങളോ ഉന്നയിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗ്ഗീസായിരുന്നു ഈ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.

എന്നാൽ, ഈ വിധിന്യായം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് തന്നെ ചോർന്നുവെന്നും, വിചാരണ നടത്തിയ ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെയും വ്യക്തിപരമായി പരാമർശിച്ചുകൊണ്ടും രജിസ്റ്റേർഡ് തപാലിൽ വ്യാപകമായി ഊമക്കത്തുകൾ പ്രചരിച്ചിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ്, മുൻ ജഡ്ജി ജസ്റ്റിസ് കമാൽ പാഷ, മറ്റ് മുതിർന്ന അഭിഭാഷകർ എന്നിവർക്കെല്ലാം ഇത്തരത്തിൽ കത്തുകൾ ലഭിച്ചതോടെയാണ് വിവാദം പുകഞ്ഞത്. ഇതിന് പിന്നാലെയാണ് ഊമക്കത്തിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്.

ഉദ്യോഗസ്ഥനെതിരെ പടയൊരുക്കം; സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

വിചാരണ പൂർത്തിയായി വിധി പറഞ്ഞ ഒരു കേസിൽ, നിയമപരമായി അപ്പീൽ പോകുന്നതിനായി മുകളിൽ ശുപാർശ ചെയ്യുക എന്നതിനപ്പുറം, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അടങ്ങിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിക്ക് കത്തയച്ചത് പോലീസ് മാനദണ്ഡങ്ങൾക്ക് പൂർണ്ണമായി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവൃത്തങ്ങൾ രംഗത്തെത്തി. ബൈജു കെ. പൗലോസിനെതിരെ അടിയന്തര അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റിനെ സർക്കാർ ഔദ്യോഗികമായി അന്വേഷണം ഏൽപ്പിച്ചത്.

ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, ബൈജു കെ. പൗലോസ് ഉചിതമായ മാർഗ്ഗത്തിലൂടെ തന്നെയാണ് ഡിജിപിക്ക് കത്ത് നൽകിയതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ കത്തിൽ ഏതെങ്കിലും ജഡ്ജിമാരുടെ പേര് പ്രത്യേകമായി പരാമർശിക്കുകയോ, ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ ഉൾപ്പെടുത്തുകയോ, പ്രത്യേക അന്വേഷണമോ നടപടിയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റിജോ പി. ജോസഫ് പരാതിക്കാരനായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് നൽകിയ ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കുന്നു.

‘ജുഡീഷ്യറിയെ സംശയിക്കുന്ന തെറ്റായ സന്ദേശം’; പരാതിക്കാരൻ രംഗത്ത്

ക്രൈംബ്രാഞ്ച് കത്തിന്മേൽ വ്യക്തത വരുത്തിയെങ്കിലും, ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ അസാധാരണ കത്തയക്കൽ വലിയ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പ്രതികരിച്ചു. പൊതുസമൂഹത്തിൽ പ്രചരിച്ച ഊമക്കത്തിൽ പൂർണ്ണമായും ജഡ്ജിമാരെയും ജുഡീഷ്യറിയെയും അപമാനിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. അത്തരം ഒരു കത്തിന്റെ പേരിൽ ഒരു ഔദ്യോഗിക പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയക്കുന്നത് ജുഡീഷ്യറിയെ സംശയപരമായി കാണുന്നുവെന്ന തെറ്റായ ധാരണ ഉണ്ടാക്കും.

ഭരണഘടന ഉറപ്പുനൽകുന്ന ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംശയനിഴലിലാക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കുവാനോ അനുവദിക്കുവാനോ കഴിയുന്നതല്ല. അതിനാലാണ് ഈ വിഷയം അതീവ ഗൗരവത്തോടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ തയ്യാറായതെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കൂട്ടിച്ചേർത്തു. ക്രൈംബ്രാഞ്ചിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ തത്കാലം അന്വേഷണ ഉദ്യോഗസ്ഥന് ആശ്വാസമാണെങ്കിലും, ജുഡീഷ്യറിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ-നിയമ തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും; ബി ബി ഗോപകുമാർ സ്ഥാനാർത്ഥി

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും; ബി ബി ഗോപകുമാർ സ്ഥാനാർത്ഥി

തിരുവനന്തപുരം: മൂന്ന് സീറ്റുകൾ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാർട്ടി, വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ബി. ഗോപകുമാർ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്നാണ് ഔദ്യോഗികമായി സഭയിൽ നിർദ്ദേശിക്കുക. നിലവിൽ ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തങ്ങളുടെ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തുള്ള ഇടതുമുന്നണി ഇതുവരെ തങ്ങളുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.