കനത്ത മഴ; സംസ്ഥാനത്ത് ഡാമുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം

കനത്ത മഴ; സംസ്ഥാനത്ത് ഡാമുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം

കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദ്ദേശമുണ്ട്.

കണ്ണൂര്‍ പഴശി, ഇടുക്കി പാംബ്ല, മലങ്കര, എറണാകുളം ഭൂതത്താന്‍കെട്ട് ഡാമുകളാണ് തുറന്നത്. പഴശി ഡാമിന്റെ ഏഴ് ഷട്ടറുകളാണ് ഉയര്‍ത്തിയത്.

പാംബ്ല ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നത്. 15 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു.

പാലക്കാട് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാം രാത്രി തുറന്നേക്കും.

അറ്റകുറ്റപ്പണിക്കിടെ ബസ് മുന്നോട്ടെടുത്തു; അടിയിൽപ്പെട്ട് മെക്കാനിക്കിന് ​ദാരുണാന്ത്യം

അറ്റകുറ്റപ്പണിക്കിടെ ബസ് മുന്നോട്ടെടുത്തു; അടിയിൽപ്പെട്ട് മെക്കാനിക്കിന് ​ദാരുണാന്ത്യം

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക്ക് അതേ ബസ് കയറി മരിച്ചു. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വെസ്റ്റ്ഹിൽ പുത്തലത്ത് പി മോഹനൻ (62) ആണ് മരിച്ചത്.

ബ്രെയ്ക്ക് ശരിക്കുന്നതിനായി സ്റ്റാൻഡിലെ ട്രാക്കിനു പുറത്താണ് ബസ് നിർത്തിയിട്ടിരുന്നത്. ഈ സമയത്ത് മോഹനൻ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ട്രാക്ക് ഒഴിഞ്ഞതു കണ്ട് ഡ്രൈവർ ബസിൽ കയറി വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബസ് ഡ്രൈവർക്കെതിരെ കസബ പൊലീസ് കേസെടുത്തു. സുനന്ദയാണ് മരിച്ച മോഹനന്റെ ഭാര്യ. മക്കൾ: അനൂപ്, അനീഷ്, അശ്വതി. മരുമക്കൾ: ആമി, വി​ദ്യ, ശ്രീജിത്ത്.

കൊല്ലം തീരത്തടിഞ്ഞത് എട്ടെണ്ണം, കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; ജാഗ്രത ശക്തമാക്കണമെന്ന് അധികൃതര്‍

കൊല്ലം തീരത്തടിഞ്ഞത് എട്ടെണ്ണം, കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; ജാഗ്രത ശക്തമാക്കണമെന്ന് അധികൃതര്‍

കൊച്ചി : അറബിക്കടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 എന്ന കപ്പലിലേതെന്ന് കരുതുന്ന കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടുക്കുന്നു. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ തീരത്ത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ തീരത്തടിഞ്ഞത്. ഇതിന് പിന്നാലെ കൊല്ലം നീണ്ടകര പരിമണ് തീരത്ത് മൂന്ന് കണ്ടെയ്‌നറുകള്‍ കൂടി അടിഞ്ഞു. ശക്തികുളങ്ങര മദാമ്മ തോപ്പില്‍ 3 കണ്ടെയ്‌നറുകളുമാണ് അടിഞ്ഞത്. നിലവില്‍ എട്ട് കണ്ടെയ്‌നറുകള്‍ തീരമടിഞ്ഞതായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ തുറന്ന നിലയിലായിരുന്നു. എന്നാല്‍ സാധനങ്ങളൊന്നും കണ്ടെത്താനായില്ല. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്. ഈ മേഖലയില്‍ തീരത്തോട് ചേര്‍ന്ന് ഒഴുകി വരുന്ന കണ്ടയിനറുകള്‍ മല്‍സ്യത്തൊഴിലാളികളില്‍ ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ടയിനറുകളില്‍ ചിലത് അമ്പലപ്പുഴയിലോ തോട്ടപ്പള്ളി ഭാഗത്തോ അടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ടെയ്‌നറുകള്‍ കൂടുതലായി തീരത്ത് എത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

രാത്രി വലിയ ശബ്ദത്തോടെയാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍ കരയിലേക്ക് ഇടിച്ചു കയറിയത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു കണ്ടെയ്‌നര്‍. ഇതോടെ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. തുറന്നനിലയിലായിരുന്ന കണ്ടെയ്നറില്‍ ഒന്നും കണ്ടെത്താനായില്ല. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എം എസ് സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയത്. ഏകദേശം 100ഓളം കണ്‍ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകും എന്നാണ് കരുതുന്നത്.

അതേസമയം, അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ മൂന്നില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ചയില്‍ മത്സ്യമേഖല കടുത്ത ആശങ്കയില്‍. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയില്‍ ആഘാതമുണ്ടാക്കും. ഇതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കപ്പലിലെ കണ്ടെയ്നറുകളില്‍ നിന്നുള്ള സാധനങ്ങള്‍ വെള്ളത്തില്‍ കലരുന്ന സാഹചര്യമുണ്ടായാല്‍ അപകട സാധ്യത ഏറും.

മഴ ശക്തം, ഇന്നും തുടരും; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ ശക്തം, ഇന്നും തുടരും; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് പെയ്തിറങ്ങിയത്.

കേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത നിലനില്‍ക്കുന്നതായും ഏറ്റവും പുതിയ മുന്നറിയിപ്പ് പറയുന്നു. ചൊവ്വാഴ്ചയോടെ ഇത് മഴ കൂടുതല്‍ വ്യാപകമാകുമെന്ന സൂചന നല്‍കി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം സാധ്യത. ജൂണ്‍ ആദ്യവാരംവരെ മഴ തുടരാനാണ് സാധ്യത.

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആറ് മരണങ്ങളാണ് കാലവര്‍ഷ കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

തെങ്ങ് കടപുഴകി ഓടുന്ന സ്‌കൂട്ടറില്‍ വീണു, യാത്രക്കാരന് ദാരുണാന്ത്യം

തെങ്ങ് കടപുഴകി ഓടുന്ന സ്‌കൂട്ടറില്‍ വീണു, യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് യാത്രക്കാരന്‍ മരിച്ചു. വടകര കുന്നുമ്മായീന്റവിടെ മീത്തല്‍ പവിത്രന്‍ (64) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

വീട്ടില്‍ നിന്നും വില്യാപ്പള്ളി ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇടവഴിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ തെങ്ങ് കടപുഴകി മുകളിലേക്ക് വീഴുകയായിരുന്നു. തെങ്ങിനും സ്‌കൂട്ടറിനും ഇടയില്‍ പെട്ടുപോയ പവിത്രനെ നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ച് മാറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു.

അച്ഛന്‍: ദാമോദരന്‍. അമ്മ: കുഞ്ഞിമാത. ഭാര്യ: റീത്ത. മക്കള്‍: ഐശ്വര്യ, അശ്വതി

ആദ്യം സുൽത്താൻ ബത്തേരിയിൽ; കെഎസ്ആർടിസിക്ക് വരുമാനം കൂട്ടാൻ ബസ് ടെർമിനലിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കുന്നു

ആദ്യം സുൽത്താൻ ബത്തേരിയിൽ; കെഎസ്ആർടിസിക്ക് വരുമാനം കൂട്ടാൻ ബസ് ടെർമിനലിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സർക്കാർ. വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള കെഎസ്ആർടിസി ബസ് ടെർമിനലിലാണ് തുറക്കുന്നത്. അടുത്ത മാസം ഈ ഔട്ട്ലെറ്റ് തുറക്കും.

ശേഷം അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ ബെവ്കോ ഓട്ട്ലെറ്റ് തുടങ്ങും. നേരത്തെ ആൻ്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെഎസ്ആ‌‍ർടിസിക്ക് വരുമാന വർധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാരിൻ്റെ വാദം.

കെഎസ്ആ‍ർടിസിയുടെ കണ്ണായ സ്ഥലങ്ങളിൽ പണിത പല ടെർമിനുകളിലും സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. വാടകയിനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കാനാണ് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ക്ക് സ്ഥലം നൽകാൻമുൻ കെ.എസ്.ആർ.ടി.സി എംഡിയായിരുന്ന ബിജു പ്രഭാകർ ശുപാർശ മുന്നോട്ട് വെച്ചത്. ബെവ്ക്കോയുമായി കെഎസ്ആ‍ർടിസി ചർച്ച നടത്തി. വിശാലമായ പ്രീമിയം ഔട്ട്‌ലെറ്റുകളായിരുന്നു ലക്ഷ്യം. ബസ് സ്റ്റാൻറുകൾ മദ്യപ കേന്ദ്രമാക്കി മാറ്റാൻ പോകുന്നുവെന്ന വ്യാപക ആരോപണങ്ങളെ തുടർന്ന് സർക്കാർ ചർച്ചകള്‍ നിർത്തിവച്ചു.

രണ്ട് സർക്കാർ സ്ഥാപനങ്ങള്‍ക്ക് ഒരേ പോലെ വരുമാനമുണ്ടാക്കുന്ന ശുപാർശ ഉപേക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ വീണ്ടും ചർച്ചകള്‍ തുടങ്ങി. ബെവ്ക്കോ എംഡി ഹർഷിത അത്തല്ലൂരി സർക്കാരിൻെറ അനുമതി തേടി. പദ്ധതി നടപ്പായാൽ വാടക വരുമാനം സർക്കാരിലേക്ക് തന്നെ എത്തും, അതിനാൽ സ്ഥലം നൽകണമെന്നായിരുന്നു ആവശ്യം. ഗതാഗത- എക്സൈസ് വകുപ്പുകള്‍ പച്ചകൊടി കാണിച്ചതോടെ ചർച്ചകള്‍ നടന്നു.

സുൽത്താൻ ബെത്തേരിയിൽ നിലവിൽ പ്രവർത്തിക്കുന്ന ബെവ്ക്കോ ഔട്ട്‌ലെറ്റാണ് ബസ് ടെർമിനിലേക്ക് മാറ്റുന്നത്. കെഎസ്ആ‍ർടിസി അനുവദിച്ച സ്ഥലത്ത് പണികള്‍ ഉടൻ തുടങ്ങും. ഒരു മാസത്തിനുള്ളിൽ ഔട്ട്‌ലെറ്റ് പ്രവർത്തിക്കും. മറ്റ് അഞ്ചു സ്ഥലങ്ങളിൽ കൂടി ഔട്ട് ലറ്റിന് സ്ഥലം നൽകാൻ കെഎസ്ആർടിസി തയ്യാറായിട്ടുണ്ട്. എക്സൈസിൻ്റെ അനുമതി ലഭിച്ചാൽ ഈ സ്ഥലങ്ങളിലും പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. പുതിയൊരു ഔട്ട്‌ലെറ്റ് തുടങ്ങുമ്പോള്‍ ബെവ്ക്കോയ്ക്ക് 30 കോടിയാണ് പ്രതിവർഷ ലാഭമുണ്ടാവുക. ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകള്‍ തുടങ്ങുന്നതിനിരെ എന്നും പ്രതിഷേധം ഉയരാറുണ്ട്. നഗരഹൃദയങ്ങളിൽ ബസ് ടെർമിനിലുകളിൽ ഔട്ട്‌ലെറ്റുകൾ വരുമ്പോൾ എന്താകുമെന്ന പ്രശ്നം ബാക്കിയുണ്ട്. ലാഭമാണ് ലക്ഷ്യമെങ്കിലും എതിർപ്പുകൾ ഉയരുമോ എന്ന ആശങ്ക ബാക്കിയാണ്.