തൃശൂരില്‍ വന്‍ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

തൃശൂരില്‍ വന്‍ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ പാലിയേക്കരയില്‍ ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടി. 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാലുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിജോ,ആലുവ സ്വദേശികളായ ആഷ്‌വിന്‍, ഹാരിസ്, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്.

ഒഡീഷയില്‍ നിന്നും ലോറിയില്‍ കഞ്ചാവുമായി വരുമ്പോഴാണ് സംഘം പിടിയിലാകുന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. പാലിയേക്കര ടോല്‍ ബൂത്തിന് സമീപത്തുവെച്ചാണ് സംഘം പിടിയിലാകുന്നത്.

കഞ്ചാവ് എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളും കൊച്ചിയും കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കാണ് വലിയ അളവില്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലത്ത് പാകിസ്ഥാന്‍ മുക്ക് വേണ്ട, പേരു മാറ്റാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

കൊല്ലത്ത് പാകിസ്ഥാന്‍ മുക്ക് വേണ്ട, പേരു മാറ്റാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

കൊല്ലം: കൊല്ലം കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലപ്പേര് മാറ്റുന്നു. പ്രദേശത്തിന് ഐവര്‍കാല എന്ന പേര് നല്‍കാനാണ് ധാരണ. ചരിത്രപരമായി ഈ പ്രദേശം അറിയപ്പെട്ടിരുന്ന പേരാണ് ഐവര്‍കാല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുന്നത്തൂര്‍. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ വികാരം ഉള്‍പ്പെടെ കണക്കിലെടുത്താണ് പേരുമാറ്റം എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

‘പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ ജി അനീഷ്യ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് നിവേദനം ചര്‍ച്ചചെയ്തു. ഇതിന് പിന്നാലെ ഭരണസമിതിയിലെ 17 അംഗങ്ങളും ഏകകണ്ഠമായി പേര് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു’- ബിനേഷ് കടമ്പനാട് പ്രതികരിച്ചു.

ഭരണസമിതി തീരുമാനം ബന്ധപ്പെട്ട വകുപ്പു മേലധികാരികള്‍ക്കും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റാന്‍ നേരത്തെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നു. അന്ന് പ്രിയദര്‍ശിനി ജംഗ്ഷന്‍ എന്ന് പേരുമാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടിരുന്നു എന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധി രാജന്‍ നെട്ടിശ്ശേരി ചൂണ്ടിക്കാട്ടി.

‘പാട്ടിലൂടെ നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു’; വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി

‘പാട്ടിലൂടെ നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു’; വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.

ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.

എന്നാല്‍, താന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് തനിക്കെതിരായ അധിക്ഷേപങ്ങള്‍ക്ക് കാരണം എന്നായിരുന്നു ആരോപണങ്ങള്‍ക്ക് വേടന്‍ നല്‍കിയ മറുപടി. വേടന്‍ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവും ത്രീവഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുത്തങ്ങ ചെക്‌പോസ്റ്റില്‍ 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

മുത്തങ്ങ ചെക്‌പോസ്റ്റില്‍ 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ രാത്രിയാണ് പരിശോധനയ്ക്കിടെ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

സംഭവത്തില്‍ വയനാട് വാളാട് സ്വദേശി സഫീര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍ 200 ഓളം ചാക്കുകളാണ് ഉണ്ടായിരുന്നത്. ബിയര്‍ വെയ്സ്റ്റിനടിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.സംഭവത്തില്‍ പിടിയിലായ സഫീര്‍ മുമ്പ് കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് സൂചിപ്പിച്ചു. മാനന്തവാടി സ്വദേശിയാണ് ലോറി ഉടമയെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

ദേശീയപാത വീതി കൂട്ടൽ ജോലികൾ അടുത്തവർഷം മാർച്ച് വരെ നീണ്ടേക്കും

ദേശീയപാത വീതി കൂട്ടൽ ജോലികൾ അടുത്തവർഷം മാർച്ച് വരെ നീണ്ടേക്കും

മലപ്പുറത്ത് ദേശീയപാത 66-ന്റെ പുതുതായി നിർമ്മിച്ച ഭാഗത്തിൽ തകരുകയും ഒന്നിലധികം സ്ഥലങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടതും മൊത്തത്തിലുള്ള പദ്ധതി നിർവ്വഹണത്തെ വലിയ തോതിൽ ബാധിക്കില്ല, 2025 ഡിസംബറിൽ പണികൾ “ഏകദേശം” പൂർത്തിയാകുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ അവകാശപ്പെട്ടു.

എന്നാൽ, തിരുവനന്തപുരത്തെ മുക്കോല മുതൽ കാസർകോട് തലപ്പാടി വരെയുള്ള 644 കിലോമീറ്റർ ദേശീയപാത ആറ് വരി പാതയാക്കുന്നതിന് മൂന്ന് മാസത്തെ നേരിയ കാലതാമസം നേരിടുമെന്ന് ദേശീയപാത വൃത്തങ്ങൾ അറിയിച്ചു, “ചെമ്മണ്ണും മറ്റ് അസംസ്കൃത വസ്തുക്കളും” ലഭ്യമല്ലാത്തതാണ് ഇതിന് കാരണം. 2025 ഡിസംബറിലെ സമയപരിധി പാലിച്ച് പണി ഏതാണ്ട് പൂർത്തിയാക്കാനാകുന്ന നിലയിലാണ്.

കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് എന്ന സ്ഥാപനം ജോലികൾ വേഗത്തിൽ നടപ്പിലാക്കുന്ന കമ്പനിയാണ്. വാളയാർ-വടക്കാഞ്ചേരി എൻഎച്ച് 544 ഹൈവേ വീതി കൂട്ടൽ 2015 ൽ പൂർത്തിയാക്കി, സംസ്ഥാനത്തെ ഹൈവേ പ്രവൃത്തികളിൽ ഇത്തരത്തിലുള്ള ഒരേയൊരു ഉദാഹരണമാണിത്. 2020 ൽ തന്നെ കഴക്കൂട്ടം-മുക്കോല പദ്ധതിയും കമ്പനി നടപ്പിലാക്കി. സമയപരിധി പാലിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” പാലക്കാട് പിഐയുവിലെ ഒരു മുതിർന്ന എൻഎച്ച് ഉദ്യോഗസ്ഥൻ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്സിനോച് പറഞ്ഞു.

ഈ മാസം 19 ന് കൂരിയാട് നെൽവയലുകൾക്ക് കുറുകെ നിർമ്മിച്ച എലിവേറ്റഡ് ഹൈവേ ഭാഗത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. “കെഎൻആർ ഈ പ്രവൃത്തി തുടർന്നും നടപ്പിലാക്കും.

മെയ് 19 ന് നടന്ന മലപ്പുറം സംഭവത്തിന്റെ പേരിൽ, കേന്ദ്ര സർക്കാരിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം കമ്പനിക്ക് വിലക്കേർപ്പെടുത്തി.
ദേശീയപാത അതോറിട്ടിയുടെ (NHAI) യുടെ പുതിയ ടെൻഡർ പ്രക്രിയകളിൽ പങ്കെടുക്കുന്നതിൽ നിന്ന് മാത്രമേ അവരെ വിലക്കിയിട്ടുള്ളൂ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇതിനകം വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്, കൂടാതെ അറ്റകുറ്റപ്പണികൾക്കുള്ള നിർദ്ദേശങ്ങളും നൽകും. മൊത്തത്തിലുള്ള പദ്ധതിയെ ഇത് ബാധിക്കാതിരിക്കാനുള്ള മറ്റൊരു കാരണം വിവിധ റീച്ചുകളിൽ ഒരേസമയം നടപ്പിലാക്കുന്നു എന്നതാണ്. കെ എൻ ആർ കമ്പനിയെ ഏൽപ്പിച്ച വളാഞ്ചേരി-രാമനാട്ടുകര പാതയിലെ 95% ജോലികളും പൂർത്തിയാക്കി,” യതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, റോഡരികുകളിൽ വിള്ളലുകൾ ഉണ്ടാകുന്നത് ഒരു പ്രധാന ആശങ്കയായി ദേശീയപാത അതോറിട്ടി (NHAI) അധികൃതർ കാണുന്നില്ല. “മഴവെള്ളം ഒലിച്ചിറങ്ങുന്നതും മണ്ണിന്റെ ഘടനയിൽ സമ്മർദ്ദം മൂലമുണ്ടാകുന്ന ആയാസവും ഇവിടുത്തെ ഘടനയുടെ അസമമായ സെറ്റിൽമെന്റിനെയും ബാധിക്കുന്നതുമാണ് വിള്ളലുകൾ ഉണ്ടാകാൻ കാരണം. കാരണം ഈ പ്രദേശങ്ങളിൽ പുതിയ നികത്തൽ നടക്കുന്നുണ്ട്. മഴക്കാലത്ത് അത്തരം എല്ലാ പ്രശ്നങ്ങളും നമുക്ക് കണ്ടെത്താൻ കഴിയും, നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അവ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അതേസമയം, എല്ലാ സ്ട്രെച്ചുകളുടെയും അറ്റകുറ്റപ്പണി കാലയളവ് 15 വർഷമാണെന്ന് ദേശീയപാത അതോറിട്ടി ( NHAI)വ്യക്തമാക്കി. “ഇതിനർത്ഥം, ഈ ദീർഘകാല കാലയളവിൽ ഉണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, അതത് കരാറുകാർ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവ് വഹിച്ചുകൊണ്ട് അറ്റകുറ്റപ്പണികൾ നടത്തണം എന്നാണ്.

‘മനുസ്മൃതിയിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനകൾക്ക് വേടന്റെ ഭാഷയും നിറവും ദഹിക്കില്ല’

‘മനുസ്മൃതിയിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനകൾക്ക് വേടന്റെ ഭാഷയും നിറവും ദഹിക്കില്ല’

കൊല്ലം: വേടനുയർത്തുന്ന ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും ആ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന കലയും സംഘപരിവാറിന് അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി. റാപ്പർ വേടനെതിരായ ആർഎസ്എസ് സംഘപരിവാർ സംഘടനകളുടെ അധിക്ഷേപവും ആക്രമണവും ആസൂത്രിതമാണ്. മനുസ്മൃതിയിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനകൾക്ക് വേടന്റെ ഭാഷയും നിറവും ദഹിക്കില്ല. അതിന്റെ തെളിവാണ് വേടനെതിരായി തുടരുന്ന അധിക്ഷേപം. കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒരേസമയം ഇരക്കും വേട്ടക്കാരനുമൊപ്പം നിൽക്കുന്ന നിലപാടാണ് ഇടതുപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചു വരുന്നത്. ജാതിയുടെയും നിറത്തിന്റെയും പേരിൽ ശശികലയെ പോലുള്ളവർ വേടനെ വർഗീയ ചുവയോകൂടി അധിക്ഷേപിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ സർക്കാർ തയ്യാറാവുന്നില്ല എന്നുള്ളത് ഇവർ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന് വ്യക്തമാക്കുകയാണ്. കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.

തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമം നടക്കുകയാണെന്ന് വേടൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടൻ. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. റാപ്പ്‌ ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. വേടൻ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണത് എന്നും വേടൻ പറഞ്ഞു.