by Midhun HP News | May 21, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 1760 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്.
ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. വീണ്ടും 70,000ന് മുകളിലെത്തിയെങ്കിലും വീണ്ടും വില ഇടിഞ്ഞു. ഇന്ന് വില 70,000 രൂപ കടന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് കാണുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.
by Midhun HP News | May 21, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ മുന്നറിപ്പുമാണുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത 4-5 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്കന്‍ കര്‍ണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി മെയ് 21 ഓടെ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
by Midhun HP News | May 21, 2025 | Latest News, കേരളം
ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ നുറുങ്ങ് സംഭാഷണമോ ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനശകലമോ ഇല്ലാതെ മലയാളിയുടെ ഒരു ദിവസം പോലും മുന്നോട്ട് നീങ്ങുന്നില്ല. ഇത്രയും ഇഴയടുപ്പമുള്ള ഒരു വൈകാരിക ബന്ധം മറ്റൊരു ചലച്ചിത്ര താരവുമായും മലയാളി ഒരുപക്ഷേ കാത്തുസൂക്ഷിക്കുന്നുമുണ്ടാവില്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വരുമ്പോള്‍ തിയറ്ററുകളില്‍ സംഭവിക്കുന്നത് എന്തെന്ന് അവര്‍ ഒരിക്കല്‍ക്കൂടി കണ്ടറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്‍റെ മറ്റൊരു പിറന്നാള്‍ എത്തിയിരിക്കുകയാണ്. മലയാളികളുടെയും ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികളുടെയും പ്രിയ നടന്, താരത്തിന് ഇന്ന് 65-ാം പിറന്നാള്‍.
18-ാം വയസില്‍ സുഹൃത്തുക്കളുടെ കൂട്ടായ്‍മയില്‍ ഒരുങ്ങിയ, ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്ത തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ശങ്കര്‍ നായകനായ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷത്തിലൂടെ ഒരു പുതിയ നടന വൈഭവത്തെ മലയാളി ആദ്യമായി കണ്ടറിഞ്ഞു. അത് അവരുടെ പ്രിയം നേടിയെടുക്കാന്‍ ഏറെ വൈകിയില്ല. പടയോട്ടവും വിസയും അപ്പുണ്ണിയുമൊക്കെ തുടര്‍ വര്‍ഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. 26-ാം വയസിലാണ് മോഹന്‍ലാലിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ടി പി ബാലഗോപാലന് എംഎ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ.
സത്യന്‍ അന്തിക്കാടില്‍ നിന്ന് തുടങ്ങി പ്രിയദര്‍ശന്‍, ഭരതന്‍, പത്മരാജന്‍, ഐ വി ശശി, സിബി മലയില്‍, കമല്‍ തുടങ്ങി ഒരു സംഘം പ്രതിഭാധനരായ സംവിധായകരുടെ സാന്നിധ്യമാണ് മോഹന്‍ലാലും ഒപ്പം മമ്മൂട്ടിയും മലയാളികള്‍ക്ക് ഇത്രയും പ്രിയങ്കരരായി മാറിയതിന് ഒരു കാരണം. മനുഷ്യ ജീവിതത്തിന്‍റെ അത്രയും തലങ്ങള്‍ നന്നേ ചെറുപ്പത്തിലേ ബിഗ് സ്ക്രീനില്‍ എത്തിക്കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിച്ചു. നാല് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും പില്‍ക്കാലത്ത് അദ്ദേഹത്തെ തേടിയെത്തി.
മലയാളി ഏറ്റവുംധികം സ്നേഹിക്കുന്ന ചലച്ചിത്ര താരം മോഹന്‍ലാല്‍ ആണെന്ന് അടിവരയിടാന്‍ സാധിക്കുന്നത് അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ കൂടി കാണുമ്പോഴാണ്. മലയാളത്തില്‍ ആദ്യമായി 50 കോടി, 100 കോടി, 250 കോടി ക്ലബ്ബുകള്‍ ഒക്കെ തുറന്നത് മോഹന്‍ലാല്‍ ആണ്. വെറും ഒരു മാസത്തെ ഇടവേളയില്‍ തിയറ്ററുകളിലെത്തിയ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ (എമ്പുരാന്‍, തുടരും) ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 500 കോടിയോളം രൂപയാണ് എന്നതിലുണ്ട് മലയാളി ഈ നടന് നല്‍കുന്ന സ്നേഹക്കൂടുതലിന്‍റെ തെളിവ്.
by Midhun HP News | May 20, 2025 | Latest News, കേരളം
കൊച്ചി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തിരുവനന്തപുരം – ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്. തിരുവനന്തപുരം നോര്‍ത്ത് – ബംഗളൂരു എസ്എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. വൈകീട്ട് 7:30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെയോടെ ബെംഗളൂരുവിലെത്തുന്ന സര്‍വീസാണ് വരാന്‍ പോകുന്നത്.
പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ രേഖാമൂലമുള്ള ഉറപ്പാണ് ലഭിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് എറണാകുളം, പാലക്കാട് വഴിയുള്ള വന്ദേ ഭാരത് സര്‍വീസ് ആണ് മലയാളികള്‍ കാലങ്ങളായി ആഗ്രഹിക്കുന്നത്. നേരത്തെ വന്ദേ ഭാരത് ട്രെയിന്‍ കൊണ്ടുവരാനാണ് ശ്രമിച്ചതെങ്കില്‍ സ്ലീപ്പര്‍ ട്രെയിന്‍ ഇറങ്ങിയതോടെ അതിനായി കേരളം ആവശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും സര്‍വീസ് ആരംഭിച്ച് ബംഗളൂരു വിശ്വേശ്വരയ്യാ ടെര്‍മിനലില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന തരത്തിലാകും വന്ദേ ഭാരത് സ്ലീപ്പറിന്റെ സര്‍വീസ് എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വൈകുന്നേരം 7:30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ കോട്ടയം വഴി ബംഗളൂരുവില്‍ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം റെയില്‍വേ ബോര്‍ഡിലേക്ക് അന്തിമംഗീകരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. നേരത്ത എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് നടത്തിയ വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സമയക്രമത്തിലെ അപാകത മൂലം ബെംഗളൂരു – എറണാകുളം സര്‍വീസിന് താരതമ്യേന ആളുകള്‍ കുറവായിരുന്നു. എന്നാല്‍ ഈ സര്‍വീസ് നീട്ടാനോ, സ്ഥിരപ്പെടുത്താനോ റെയില്‍വേ തയ്യാറായിരുന്നില്ല.
തിരുവനന്തപുരത്തിനും ബംഗളൂരുവിനും ഇടയില്‍ രാത്രികാല വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടുകൂടി ബംഗളൂരുവില്‍ പഠനാവശ്യത്തിനും തൊഴിലിനുമായി പോകുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഇത് പ്രയോജനപ്പെടും. ട്രെയിന്‍ എത്രയും വേഗം യാഥാര്‍ഥ്യമാകുന്നതിനായി ഈ മാസം അവസാനം റെയില്‍വേ മന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ള കേന്ദ്ര റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും ആവശ്യം ഉന്നയിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
നേരത്തെ റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തിലും ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേഖാമൂലം ഉറപ്പ് ലഭിച്ചെന്ന എംപിയുടെ വാക്കുകള്‍. കോട്ടയം വഴിയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ പരിഗണിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
by Midhun HP News | May 20, 2025 | Latest News, കേരളം
കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയില്‍. എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
പനമ്പിള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലാണ് യുവാവ് കൃത്രിമമായി മുടിവച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെ തുടര്‍ന്ന് സനിലിന്റെ തലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ഫെബ്രുവരി 26, 27 തീയതികളിലാണ് യുവാവ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. ദിവസങ്ങള്‍ക്കകം തലയില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു.
വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ഥാപന അധികൃതരെ അറിയിച്ചു. എന്നാല്‍ വേദന സംഹാരി ഗുളികകള്‍ നല്‍കി യുവാവിനെ സ്ഥാപനം മടക്കി അയയ്ക്കുകയയിരുന്നു. സ്ഥിതി വഷളായതോടെ സനില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ മുടിവച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തുകയായിരുന്നു.
തലയിലെ തൊലി നഷ്ടപ്പെടുകയും പഴുപ്പ് നിറയുകയും ചെയ്തു. യുവാവ് ഇതിനകം നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ഇപ്പോള്‍ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. പനമ്പള്ളി നഗറിലെ സ്ഥാപനത്തിനെതിരെ യുവാവ് നിയമ നടപടികള്‍ക്കൊരുങ്ങിയതോടെ ഉടമ ക്ലിനിക് പൂട്ടി മുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
by Midhun HP News | May 20, 2025 | Latest News, കേരളം
കൊല്ലം: ലൈസന്‍സ് ഇല്ലാതെ കുട്ടികള്‍ വാഹനമോടിച്ച് എത്തിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. പ്രായപൂര്‍ത്തിയാവാത്ത നാല് കുട്ടികള്‍ ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയാണ് മന്ത്രിയുടെ മുന്നില്‍പ്പെട്ടത്. കുട്ടികളോട് വിവരങ്ങള്‍ തേടിയ ശേഷം വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
‘സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് ആര്‍ ടി ഒ ഓഫിസില്‍ പറഞ്ഞ് ഉടമയുടെ ലൈസന്‍സ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യില്‍ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികള്‍ക്ക്. നാല് പേരാ ഒരു ബൈക്കില്‍. വീണ് മരിച്ചാല്‍ നമ്മള്‍ തന്നെ കാണണം. ഹെല്‍മറ്റുമില്ല. ലൈസന്‍സുമില്ല. ഉടമസ്ഥന്‍ വരുമ്പോള്‍ ആര്‍ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം’ – ഗണേഷ് കുമാര്‍ പറഞ്ഞു.
പത്തനാപുരത്ത് കുടുംബശ്രീയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാര്‍. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്‌കൂട്ടറില്‍ വരുന്നത് മന്ത്രി കണ്ടത്. ഉടന്‍ തന്നെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Recent Comments