കനത്ത ഇടിവിന് ശേഷം നേരിയ തിരിച്ചുവരവ്; സ്വര്‍ണവില 70,000ന് മുകളില്‍ തന്നെ

കനത്ത ഇടിവിന് ശേഷം നേരിയ തിരിച്ചുവരവ്; സ്വര്‍ണവില 70,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ രണ്ടു വട്ടമായി 2360 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായാണ് സ്വര്‍ണവില ഇത്രയുമധികം ഇടിഞ്ഞത്. രാജ്യാന്തരവിപണിയുടെ തകര്‍ച്ചയുടെ ചുവടുപിടിച്ച് രാവിലെ ഇടിവ് രേഖപ്പെടുത്തിയ വില ഉച്ചയോടെ വീണ്ടും ഇടിയുകയായിരുന്നു. സമീപകാലത്ത് ഒറ്റദിവസം ഇത്രയും വിലയിടിയുന്നത് ആദ്യമാണ്. പവന് രാവിലെ 1320 രൂപ കുറഞ്ഞതിന് ശേഷം ഉച്ചയോടെ 1,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രില്‍ 15നു ശേഷം പവന്‍വില 70,000 രൂപ നിരക്കിലേക്ക് താഴുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്. ഓഹരി വിപണിയിലെ മുന്നേറ്റവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

‘ശരീരം വിട്ട് ആത്മാവ് മറ്റെവിടെയോ സഞ്ചരിക്കും’; കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷന്‍ തന്ത്രം പൊളിച്ചടുക്കി മനശാസ്ത്രജ്ഞര്‍

‘ശരീരം വിട്ട് ആത്മാവ് മറ്റെവിടെയോ സഞ്ചരിക്കും’; കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷന്‍ തന്ത്രം പൊളിച്ചടുക്കി മനശാസ്ത്രജ്ഞര്‍

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ പൊലീസിനെ വഴി തെറ്റിച്ചത് ആസ്ട്രല്‍ പ്രൊജക്ഷന്‍ കഥ പറഞ്ഞാണ്. എന്നാല്‍ മനഃശാസ്ത്രജ്ഞര്‍ പ്രതിയുടെ വാദങ്ങള്‍ പൊളിച്ചു. ആത്മാവിനെ ശരീരത്തില്‍നിന്നു മോചിപ്പിച്ചു മറ്റൊരു ലോകത്തേക്ക് എത്തിക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണമാണു താന്‍ നടത്തിയതെന്നായിരുന്നു കേഡല്‍ ജിന്‍സണ്‍ രാജ പൊലീസിനോട് ആദ്യം പറഞ്ഞ കഥ.

2017 ഏപ്രിലില്‍ നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ട് 117ല്‍ റിട്ട. പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കാരലിന്‍, ബന്ധു ലളിത എന്നിവരെയാണു രാജ ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ കൊലപ്പെടുത്തിയത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടറുടെ പരിശോധനയ്ക്കു വിധേയനാക്കുകയും ഡോക്ടറുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തു. കേഡലിനു മാനസികമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നു ഇതോടെ ബോധ്യപ്പെട്ടു. വീട്ടില്‍ നേരിട്ട അവഗണനയ്ക്കുള്ള പ്രതികാരമായാണു കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഒടുവില്‍ കേഡല്‍ പൊലീസിനോട് വെളിപ്പെടുത്തി.

എന്താണ്‌ ആസ്ട്രല്‍ പ്രൊജക്ഷന്‍?

ആത്മാവിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്ന ബ്ലാക് മാജിക്കാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. 15 വര്‍ഷമായി ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ രീതി പരിശീലിക്കുന്നുണ്ടെന്നും തന്റെ ശരീരത്തില്‍ മറ്റാരോ പ്രവേശിച്ചെന്നും അയാളാണു കൊല നടത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞ കഥ. കൊലപാതകത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പ്രതി പറഞ്ഞു.

കൂടുവിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന തരം ബ്ലാക് മാജിക്കാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ശരീരംവിട്ട് ആത്മാവ് മറ്റെവിടെയോ സഞ്ചരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്ന മനോനിലയാണിത്. അല്ലെങ്കില്‍, ഒരാള്‍ക്ക് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ എത്തിച്ചേരാനാകുമെന്നു തോന്നിപ്പിക്കുന്ന അവസ്ഥ.

ആസ്ട്രല്‍ എന്ന വാക്കിനു നക്ഷത്രമയം എന്നാണ് അര്‍ഥം. താന്ത്രിക വിദ്യയിലേതുപോലെയുള്ള മാര്‍ഗങ്ങളാണു ഇതു പരിശീലിക്കുന്ന സാത്താന്‍ സേവക്കാരും പ്രയോഗിക്കുന്നത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണത്തില്‍ വിജയിച്ചാല്‍ വിശാലമായതും മറ്റുള്ളവര്‍ക്കു കാണാന്‍ പറ്റാത്തതുമായ കാഴ്ചകള്‍ കാണാനാകുമെന്നാണു വിശ്വാസം. വ്യക്തികളുടെ ആത്മാവിനെ ഇതുവഴി സ്പര്‍ശിക്കാനാകുമെന്നും ഇത് പ്രയോഗിക്കുന്നവര്‍ പ്രചരിപ്പിക്കുന്നു.

ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ ഡ്രീം യോഗ എന്നും ഇതിനെ വിളിക്കാറുണ്ട്. ഈ അവസ്ഥയിലേയ്‌ക്കെത്താന്‍ വിവിധ ഘട്ടങ്ങള്‍ അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകര്‍ ഇരകളെ വീഴ്ത്തുന്നത്. ഇത് ഉന്മാദവും ഭ്രാന്തും ചേര്‍ന്ന മാനസികാവസ്ഥയിലേയ്ക്ക് ആളുകളെ എത്തിക്കുന്നു. ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ ഇഷ്ടമുള്ളയിടത്തേയ്ക്ക് പറക്കാനാകുമെന്നാണ് ഇതിന്റെ പ്രചാരകര്‍ പറയുന്നത്. ആസ്ട്രല്‍ ട്രാവല്‍ എന്നും ഇതിനെ പറയുന്നു. ഇതാണ് ഇവിടെ പ്രതി കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉപയോഗിച്ച തന്ത്രം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം മണലിൽ നിന്നാണ് കണ്ടെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മണലിൽ നിന്നു സ്വർണം കണ്ടെത്തിയത്.

സംഭവത്തിൽ സംശയിക്കുന്ന 8 ജീവനക്കാരെ ഫോർട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണം മണലിൽ കുഴിച്ചിടാനുള്ള കാരണമെന്തെന്നു വ്യക്തമായാൽ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങും.

വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണത്തകിട് മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്.

ഇടവമാസ പൂജ; ശബരിമല നട നാളെ തുറക്കും

ഇടവമാസ പൂജ; ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. 19 വരെ പൂജയുണ്ട്. നാളെ വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദ​ത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി നട തുറക്കും.

ദിവസവും ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നവി വിശേഷാൽ വഴിപാടായി ഉണ്ട്. രാഷ്ട്രപതിയുടെ സന്ദർശനം ഒഴിവാക്കിയതിനാൽ 18നും 19നും തീർഥാടകർക്കു ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് അനുവ​ദിച്ചിട്ടുണ്ട്.

മഴ തുടരും; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ മുന്നറിയിപ്പ്

മഴ തുടരും; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ബുധനാഴ്ച എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത്‌ നാളെ രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത. കന്യാകുമാരി തീരത്ത്‌ നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ല: മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ല: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചു. ചര്‍ച്ച നടക്കുന്നതേയുള്ളൂവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണം. ക്ലാസുകളും പരിസരവും വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം.

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഫിറ്റ്‌നസ് ഉറപ്പാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം പ്രത്യേകം വേര്‍തിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ പാടില്ല. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല.

സ്‌കൂള്‍ കാമ്പസുകളില്‍ സ്‌കൂള്‍ സമയത്ത് അന്യര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കുട്ടികളുമായി പുറത്തു നിന്നുള്ളവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം. പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്‌കൂളില്‍ സ്ഥാപിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി.