by Midhun HP News | May 8, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ ദിവസത്തിനിടെ 3000 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | May 8, 2025 | Latest News, കേരളം
തിരുവനന്തപുരം: 2025-06 അധ്യയന വർഷത്തിൽ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം. ട്രയൽ അലോട്ട്‌മെന്‍റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ അലോട്ട്‌മെന്റ് ജൂൺ 2നാണ്.
രണ്ടാം അലോട്ട്‌മെന്റ് ജൂൺ 10 ന് നടക്കും. മൂന്നാം അലോട്ട്‌മെന്റ് തിയ്യതി ജൂൺ 16 ആണ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം നടത്തും. ഹയർ സെക്കന്‍ററി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായി. ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | May 8, 2025 | Latest News, കേരളം
റാന്നി: സംശയത്തിന്റെ പേരിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ചു. ഭർത്താവ് പിടിയിൽ. പത്തനംതിട്ടയിലെ പെരുനാട് വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ 39 കാരനായ എസ് ഷാൻ ആണ് പിടിയിലായത്. മലപ്പുറം സ്വദേശി 34 കാരിയായ കെ ഫാത്തിമയ്ക്കാണ് ഭർത്താവിന്‍റെ ക്രൂര മർദ്ദനമേറ്റത്. റബ്ബർ കമ്പുകൊണ്ട് മുഖത്ത് അടിയേറ്റതിനെത്തുടർന്ന് യുവതിയുടെ അണപ്പല്ല് പൊഴിഞ്ഞു. ഭാര്യ ഫോണിൽ സംസാരിക്കുന്നതിനടക്കം പതിവായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നാണ് പരാതി.
ആരെയും ഫോൺ ചെയ്യാനോ ആരും ഫോണിലേക്ക് വിളിക്കാനോ പാടില്ലെന്ന് പറഞ്ഞു മിക്ക ദിവസവും ഷാൻ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തന്നെ ഭർത്താവ് ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയയാക്കിയതായും യുവതി ആരോപിച്ചു. ഈ വർഷം ജനുവരി രണ്ടാം തീയതി ആയിരുന്നു ഇരുവരുടെയും കല്യാണം നടന്നത്. ഷാനിന്റെ രണ്ടാം വിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്. നാലാം തീയതി വൈകുന്നേരം ആറ് മണിയോടെയാണ് ഷാൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്.
വൈകിട്ട് വീട്ടിലെത്തിയ യുവാവ് നീ നാട്ടുകാരെയൊക്കെ ഫോൺ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് ഭാര്യയോട് വഴക്കുണ്ടാക്കുകയും, അസഭ്യവർഷം നടത്തുകയും, യുവതിയുടെ വീട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് പറമ്പിൽ നിന്നും ഒരു റബ്ബർ കമ്പെടുത്ത് യുവതിയുടെ ഇടത് കവിളിൽ അടിച്ചു. അടിയേറ്റ് ഫാത്തിമയുടെ അണപ്പല്ല് ഇളകി വീണു. വീട്ടിലെ ഹാളിൽ വച്ചായിരുന്നു ക്രൂരമായ മർദ്ദനം. വേദന കാരണം നിലവിളിച്ചപ്പോൾ ഭർത്താവ് കൈ വീശി വീണ്ടും മുഖത്തടിച്ചെന്ന് യുവതി പറഞ്ഞു.
ഭാര്യയെ അടിച്ചു താഴെയിട്ടശേഷം പ്രതി ഇവരെ കാലുകളിൽ പിടിച്ചു തറയിലൂടെ വലിച്ചിഴച്ചു. പിന്നീട് പിടിച്ചെഴുന്നേൽപ്പിക്കുകയും, മുട്ടുകാലുകൊണ്ട് അടിവയറ്റിൽ ഇടിക്കുകയും ചെയ്തു. കാലുകൊണ്ട് ഇടത് തുടയ്ക്ക് പലതവണ ചവിട്ടി. ഷാനിന്‍റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. ഒടുവിൽ ഇവരിടപെട്ടാണ് മകനെ പിന്തിരിപ്പിച്ചത്. കൂടുതൽ ഉപദ്രവം ഭയന്ന് യുവതി ഭർതൃപിതാവിന്റെ ജേഷ്ഠന്റെ വീട്ടിൽ അഭയം തേടി. രാത്രി അവിടെ തങ്ങുകയും, വീട്ടുകാരെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
മർദ്ദനമേറ്റ് യുവതിയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും ചതവേറ്റിട്ടുണ്ട്. ഭർത്താവിന്‍റെ ശാരീരിക മാനസിക ഉപദ്രവം കാരണം അതിയായ മാനസിക സംഘർഷത്തിലുമായ യുവതി. പിറ്റേന്ന് രാവിലെ പെരുനാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ് ഐ എ ആർ രവീന്ദ്രൻ അന്വേഷണം ഊർജ്ജിതമാക്കുകയും, പ്രതിയെ വൈകുന്നേരത്തോടെ മണിയാറിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ എടുത്താണ് പിടികൂടിയത്
വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. പിന്നാലെ പൊലീസ് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അലോഷ്യസ്, എ ആർ രവീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിന്‍റോ, സിവിൽ പൊലീസ് ഓഫീസർമാരായ വിജീഷ്, ബിനു, സി.പി.ഓ ആര്യ എന്നിവരും ഉണ്ടായിരുന്നു.
by Midhun HP News | May 8, 2025 | Latest News, കേരളം
നെയ്യാറ്റിൻകര: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരായിരുന്ന ബംഗാൾ സ്വദേശികളാണ് അമരവിള എക്‌സൈസിന്റെ പിടിയിലായത്. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്.
ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന വാഹന പരിശോധനയ്ക്കിടയിൽ സ്വാമിമാരുടെ വേഷത്തിൽ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് മുന്തിയ ഇനം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കണ്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞു.
സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്.ഐസക്ക്, എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ്, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് അനീസ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനിമോൾ എന്നിവർ വാഹന പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
by Midhun HP News | May 8, 2025 | Latest News, കേരളം
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ഇടതുപക്ഷ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചും നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
നരേന്ദ്ര മോദിയുടെ ഫോട്ടോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടി നിലപാട് പറയുന്നത്. രാജ്യമെന്നാല്‍ തന്റെ ഹൃദയമാണെന്ന് കരുതുന്ന, ഉറച്ച നിലപ്പാടുള്ള മനുഷ്യന്‍ എന്ന വിശേഷണമാണ് ഹരീഷ് പേരടി പ്രധാനമന്ത്രിയെ കുറിച്ച് പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. യുദ്ധം വേണ്ട എന്ന മഹാന്‍മാരുടെ മുദ്രാവാക്യങ്ങള്‍ ചേരാത്ത സ്വന്തം നെറ്റിയില്‍ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങള്‍ എന്നാണ് നടന്‍ ഉയര്‍ത്തുന്ന വിമര്‍ശനം. യുദ്ധം ഒഴിവാക്കേണ്ടതാണെന്ന സിപിഎം നേതാവ് എം സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടുകളെയാണ് പോസ്റ്റ് പരോക്ഷമായി വിമര്‍ശിക്കുന്നത് എന്നാണ് സൂചന.
ഹരീഷ് പേരടിയുടെ പോസ്റ്റ് –
ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങും.. പക്ഷെ എല്ലാ 51 വെട്ടുകളേയും, ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും, തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന.. സ്വരാജുകളല്ലാത്ത അയൽരാജുകളായ കള്ള നാണയങ്ങൾ.. യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ.. ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും…ജയ് മോദിജി…ജയ് ഹിന്ദ് ..
by Midhun HP News | May 7, 2025 | Latest News, കേരളം
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പില്‍ 32 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വര്‍ദ്ധിപ്പിക്കുവാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍, ഭക്ഷ്യസുരക്ഷ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ 10 തസ്തികകളും മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ട്- 1 , ജൂനിയര്‍ സൂപ്രണ്ട് -6 , ക്ലാര്‍ക്ക്-5 തസ്തികളും സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ അനലറ്റിക്കല്‍ വിഭാഗത്തില്‍ ഗവണ്‍മെന്റ് അനലിസ്റ്റ് -1, ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍-2 , റിസര്‍ച്ച് ഓഫീസര്‍ (മൈക്രോബയോളജി)-3 ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 – 2 തസ്തികകള്‍ ലാബ് അസിസ്റ്റന്റ് -2 എന്നീ തസ്തികകളും പുതുതായി സൃഷ്ടിക്കും.
മറ്റ് തീരുമാനങ്ങള്‍
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2 അഞ്ച് തസ്തികള്‍ സൃഷ്ടിക്കും. മുന്‍പ് മൊബൈല്‍ കോടതികള്‍ ആയി പ്രവര്‍ത്തിച്ചുവന്നതും നിലവില്‍ റെഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍ ആയി മാറിയതുമായ കോടതികളിലാണ് തസ്തികള്‍ സൃഷ്ടിക്കുന്നത്.
കൊച്ചി നഗരത്തിലെ ആറ് കനാലുകള്‍ പുനരുജ്ജീവിപ്പിച്ച് ഗതാഗത യോഗ്യമാക്കുന്നതിനും അതുവഴി കൊച്ചി നഗരത്തിലെ നിരന്തരമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ള ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പദ്ധതി.
3716.10 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് പ്രകാരം നടപ്പാക്കുന്നതിന് വ്യവസ്ഥകളോടെ ഭരണാനുമതി നല്‍കി. പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി കെഎംആര്‍എല്‍ തുടര്‍ന്നുകൊണ്ടും സീവറേജ് ഘടകങ്ങളുടെ നിര്‍വഹണ ഏജന്‍സിയായി കേരള വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടും കിഫ്ബി എന്‍.സി.ആര്‍.ഡി എന്നിവയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
എറണാകുളം ജില്ലയിലെ കരുമള്ളൂര്‍, കുന്നുകര പഞ്ചായത്തുകളില്‍ ജലവിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച ടെന്‍ഡറിന് അംഗീകാരം നല്‍കി. 22,11,85,744 രൂപയുടെ ടെന്‍ഡറിനാണ് അംഗീകാരം നല്‍കിയത്. പ്രതിദിനം 20 മില്യണ്‍ ലിറ്റര്‍ ജലവിതരണം ഉറപ്പാക്കുന്നതിന് ശേഷിയുള്ള ടാങ്കും അനുബന്ധ പ്രവര്‍ത്തികളും ചേര്‍ന്നതാണ് പദ്ധതി.
ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ നവകേരള സദസ്സില്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം ഭൂമി രജിസ്‌ട്രേഷന്‍ ആവശ്യമായ മുദ്രവിലയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു.
ഇടുക്കി ദേവികുളം താലൂക്കില്‍ ആനവരട്ടി വില്ലേജിലെ റിസര്‍വ്വേ 55/3/4 ല്‍ പെട്ട പള്ളിവാസല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.62 ആര്‍ ഭൂമി വീതം 25 കുടുംബങ്ങള്‍ക്ക് കൈമാറുന്നതിന്റെ ആധാര രജിസ്‌ട്രേഷന്‍ ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഉള്‍പ്പെടെയുള്ള തുകയായ 80,200 രൂപയാണ് ഇളവ് അനുവദിക്കുക. ഈ 25 കുടുംബങ്ങള്‍ ഭൂരഹിതരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുമാണ് എന്നീ വസ്തുതകള്‍ ജില്ലാ കളക്ടര്‍ ഉറപ്പാക്കണം എന്ന നിബന്ധന ഒഴിവാക്കി കൊണ്ടാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച പത്താം ശമ്പള പരിഷ്‌കരണം കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1.7.2024 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ അമ്പലത്തറ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 100 പെട്ട 50 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കമ്പോള വിലയുടെ മൂന്നു ശതമാനം വാര്‍ഷിക പാട്ട നിരക്കില്‍ 32,05,115 രൂപ വാര്‍ഷിക പാട്ടം ഈടാക്കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനിക്ക്(ഗങഞഘ) സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ പാറത്തോട് വില്ലേജില്‍ നെടുങ്കണ്ടം കച്ചേരി സെറ്റില്‍മെന്റില്‍ റിസര്‍വേ ബ്ലോക്ക് 48 ല്‍ സര്‍വേ നമ്പര്‍ 240/2 ല്‍ പെട്ട 0.0112 ഹെക്ടര്‍ ഭൂമി ഹോര്‍ട്ടി കോര്‍പ് സ്റ്റാള്‍ നിര്‍മ്മിക്കുന്നതിന് പത്തു വര്‍ഷത്തേക്കിന് ഹോര്‍ട്ടികോര്‍പ്പിന് സൗജന്യ നിരക്കില്‍ പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു
തിരുവനന്തപുരം വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനത്തിനു വേണ്ടി പുനരധിവസിപ്പിക്കേണ്ടി വരുന്ന പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കെട്ടിടങ്ങളുടെ മൂല്യനിര്‍ണയത്തുക അംഗീകരിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളുടെ, 77 കെട്ടിടങ്ങളുടെ അംഗീകൃത മൂല്യനിര്‍ണയ തുകയാണ് അംഗീകരിച്ചത്. ഇതനുസരിച്ച് 6,38,09,056 രൂപ യാണ് അംഗീകൃത മൂല്യനിര്‍ണയ തുക.
അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടുകളുടെ നീളം വര്‍ദ്ധിപ്പിക്കുക എന്ന പ്രധാന പ്രവര്‍ത്തികള്‍ക്കായി ക്ഷണിച്ച ദര്‍ഘാസിന് അംഗീകാരം നല്‍കി. 103,31,74,743 യുടെ ദര്‍ഘാസിനാണ് അംഗീകാരം നല്‍കിയത്.
തിരുവനന്തപുരം അരുവിക്കര മണ്ഡലത്തില്‍ മലയോര ഹൈവേ പദ്ധതിയില്‍ -ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ചായം പെരിങ്ങമല റോഡില്‍ വാമനപുരം നദിക്ക് കുറുകെ പൊന്നാം ചൂണ്ട പാലം നിര്‍മ്മാണ പ്രവര്‍ത്തിക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ചു.9,45,75,642 രൂപയുടെ ഏക ദര്‍ഘാസിനാണ് അനുമതി നല്‍കിയത്.
സഹകരണ വകുപ്പിന് കീഴിലുള്ള കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും റബ്കോ സ്വീകരിക്കുന്ന സ്ഥിരനിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതിന് അനുമതി നല്‍കി. 9.5% വാര്‍ഷിക പലിശ നിരക്കില്‍ സ്വീകരിക്കുന്ന 20 കോടി രൂപയുടെ സ്ഥിരനിക്ഷേപത്തിനും അതിന്റെ പലിശക്കും ധന വകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി അഞ്ചുവര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നത്.
മുന്‍ നാട്ടുരാജാക്കന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ തുകയായ 3000 രൂപ കുടിശ്ശിക സഹിതം നല്‍കുന്നതിന് അംഗീകാരം നല്‍കി.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും മാനേജിംഗ് ഡയറക്ടറുമായുള്ള ഡോ. ജെയിംസ് ജേക്കബിന്റെ കരാര്‍ വ്യവസ്ഥയിലുള്ള സേവന കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു
Recent Comments