by Midhun HP News | Mar 20, 2025 | Latest News, കേരളം
കൊച്ചി: രാജ്യത്തെ കാര്‍ബണ്‍ നിയന്ത്രണ നടപടികളുടെ ചുവടുപിടിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലോകത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ബിപിസിഎല്ലും അനെര്‍ട്ടിന്റെ ബ്ലുജെ എയ്റോസ്പേസും ഒപ്പുവച്ചു. നഗരങ്ങള്‍ കേന്ദ്രീകരിച്ചു താഴ്ന്നു പറക്കുന്ന ചെറു വിമാന സര്‍വീസുകളുടെ സമൂലമായ മാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തരം വിമാനങ്ങള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിപ്പിക്കും. ഇതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി ഇല്ലാതെയാക്കാം. ചെറു വിമാനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനോടൊപ്പം എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുവഴി ഉണ്ടാകുന്ന ശബ്ദമലിനീകരണത്തിനും പരിഹാരമാകും. 2070ഓടുകൂടി രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുകയെന്ന (സീറോ കാര്‍ബണ്‍ എമിഷന്‍) ലക്ഷ്യത്തിന്റെ ഭാഗമായാണ് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നത്.
കൊച്ചിയിലും തിരുവനന്തപുരത്തും ബിപിസിഎല്‍ തുടങ്ങാനുദ്ദേശിക്കുന്ന ഹൈഡ്രജന്‍ റിഫ്യുവല്‍ സ്റ്റേഷനുകള്‍ (എച്ച്ആര്‍എസ്) വഴി വിമാനങ്ങള്‍ക്കുള്ള ഇന്ധനം ലഭ്യമാക്കും. കൂടാതെ, ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടെ വികസനത്തിന് ആവിശ്യമായ ഗവേഷണവും നടത്തും. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ അനെര്‍ട്ടിന്റെ ബ്ലുജെ എയ്റോസ്പേസ് നല്‍കും.
ചെറുവിമാന സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള വ്യോമഗതാഗത മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനമാണ് ഗ്രീന്‍ ഹൈഡ്രജന്‍ വഴി സാധ്യമാകുകയെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജി കൃഷ്ണകുമാര്‍ പറഞ്ഞു. സുസ്ഥിര ഭാവിയിലേക്കുള്ള നൂതന ഊര്‍ജ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി, സംസ്ഥാന ഊര്‍ജ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ്, കേന്ദ്ര പുനരുപയോഗ ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി ബുപീന്ദര്‍ സിംഗ് ഭല്ല ഐഎഎസ്, സിജിഎം ഡോ. ഭരത് എല്‍ നെവാല്‍ക്കര്‍, അനെര്‍ട്ടിന്റെയും സിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | Mar 20, 2025 | Latest News, കേരളം
ആലുവ: ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതായി പൊലീസ് രക്ഷകര്‍ത്താക്കളെ അറിയിച്ചു. ആലുവ, തായ്‌ക്കോട്ട് സ്വദേശി അമീനെ കണാനില്ലെന്നാണ് കുടുംബം ആലുവ പൊലീസില്‍ പരാതി നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്ക് കുട്ടി സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തിനെ തുടര്‍ന്നാണ് കുടുംബം പരാതി നല്‍കിയത്.കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് പറഞ്ഞതെന്നും എന്നാല്‍ രാത്രി വിളിച്ചെട്ട് ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കുടുംബം പറഞ്ഞു.
by Midhun HP News | Mar 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാര്‍ മാര്‍ പ്രഖ്യാപിച്ച നിരാഹാര സമരം ഇന്നു മുതല്‍. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെയാണ് ആശ വര്‍ക്കര്‍മാര്‍മാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.
അതേസമയം ആശവര്‍ക്കര്‍മാരുടെ സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായു വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും. അവ്യക്തതയോ തര്‍ക്കമോ ഒന്നുമില്ലെന്നും, കേന്ദ്ര സ്‌കീം പ്രകാരമുള്ള പദ്ധതിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം കൂട്ടണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ദേശീയ ആരോഗ്യമിഷൻ സംസ്ഥാന കോർഡിനേറ്ററുമായി ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതിനു പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്. സർക്കാർ ഖജനാവിൽ പണമില്ലെന്നും, യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കണ്ട് സമരത്തിൽ നിന്നും പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ മന്ത്രി വീണാ ജോർജ് തങ്ങളുടെ ആവശ്യങ്ങൾ ഒന്നും കേൾക്കാൻ തയ്യാറായില്ലെന്നും, നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമാണ് നടത്തിയതെന്നും ആശ വർക്കാർമാർ കുറ്റപ്പെടുത്തി.
by Midhun HP News | Mar 19, 2025 | Latest News, കേരളം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയും പരാജയം. ഇതോടെ 38 ദിവസം നീണ്ട സമരം നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചർച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചു.
എന്നാല്‍, വിഷയം യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നത് എന്നായിരുന്നു വിഷയത്തില്‍ ആരോഗ്യ മന്ത്രി സ്വീകരിച്ച നിലപാട്. ഇക്കാര്യം ചര്‍ച്ചയ്ക്ക് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലും മന്ത്രി ആവര്‍ത്തിച്ചു. സ്വീകരിക്കാവുന്ന നടപടികള്‍ എല്ലാം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. 2006 ല്‍ നിശ്ചയിച്ച ഇന്‍സെന്റീവ് കൂട്ടാന്‍ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഓണറേറിയം കൂട്ടരുത് എന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, നാളെ മുതല്‍ സമരം ശക്തമാക്കുമെന്നാണ് ആശ വര്‍ക്കര്‍മാരുടെ നിലപാട്. എം എം ബിന്ദു, തങ്കമണി എന്നിവര്‍ നാളെ മുന്‍ നിശ്ചയിച്ച പ്രകാരം നിരാഹാരം ആരംഭിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രി ആവര്‍ത്തിച്ചെന്നും, നിരാഹാര സമരം ആരംഭിക്കും മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചു എന്ന് വരുത്തി തീര്‍ക്കുക മാത്രമായിരുന്നു മന്ത്രി തല ചര്‍ച്ചയുടെ ലക്ഷ്യമെന്നും സമരക്കാര്‍ ആരോപിച്ചു. ചര്‍ച്ചയ്ക്ക് പിന്നാലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച ആശ വര്‍ക്കര്‍മാര്‍ എംജി റോഡില്‍ പ്രകടനവും നടത്തി. ചര്‍ച്ചയ്ക്ക് ശേഷം സമര പന്തല്‍ സന്ദര്‍ശിക്കാന്‍ എത്തിയ ആരോഗ്യ മന്ത്രിക്ക് എതിരെയും പ്രതിഷേധം ഉണ്ടായി. മന്ത്രി രാജിവയ്ക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
by Midhun HP News | Mar 19, 2025 | Latest News, കേരളം
തൃശൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തും ഇറിഡിയം വില്‍ക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ് നടന്നതായി ആക്ഷേപം. മാടായിക്കോണം സ്വദേശിയില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശി ഹരി, പ്രസീത എന്നിവര്‍ക്കെതിരെയാണ് കുഴിക്കാട്ടു കോണം സ്വദേശി കൊരമ്പില്‍ വീട്ടില്‍ മനോജിന്റെ പരാതിയില്‍ കേസെടുത്തത്.
2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെ പല തവണകളായാണ് തട്ടിപ്പ് സംഘം പണം കൈപ്പറ്റിയെന്നാണ് പരാതി. കൊല്‍ക്കത്തയിലെ മഠത്തിന്റെ സ്ഥാനപതി എന്ന പേരില്‍ ഭക്തിമാര്‍ഗം മുന്‍നിര്‍ത്തിയിട്ടായിരുന്നു തട്ടിപ്പ്. ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയര്‍ന്ന ലാഭ വിഹിതം നല്‍കാമെന്നുമായിരുന്നു പ്രധാന വാഗ്ദാനം. ഇതിന് പുറമെ ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നല്‍കാമെന്നും ഇവര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചു. എന്നാല്‍ നാളിത് വരെയായി നിക്ഷേപത്തില്‍ നിന്നും ഒരു ലാഭവും ലഭിക്കാതിരുന്നതോടെയാണ് പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചത്.
2019 ല്‍ പണം നിക്ഷപിച്ചുവെന്നാണ് പരാതിയിലുള്ളത്. പരാതിക്കാരനായ മനോജിന്റെ വീട് ഇപ്പോള്‍ ജപ്തിയിലാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സിലര്‍ ടികെ ഷാജു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പണം നഷ്ടപ്പെട്ട ആരെങ്കിലും പരാതി നല്‍കിയാല്‍ തുടര്‍നടപടികൾ സ്വീകരിക്കാം എന്നായിരുന്നു പൊലീസ് നല്‍കിയ മറുപടി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിക്ഷേപകര്‍ തന്നെ രംഗത്തെത്തിയതും പണം നഷ്ടപ്പെട്ട മനോജ് പരാതി നല്‍കിയതും.
പണം കൈപറ്റിയ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശിനിക്കെതിരെയും ടീം ലീഡറായ യുവതിക്കെതിരെയും ഡ്രൈവര്‍ക്കതിരെയുമാണ് പരാതിക്കാരന്‍ മൊഴി നല്‍കിയത്. മൂന്നുപീടിക സ്വദേശിയാണ് ഈ തട്ടിപ്പിലെ പ്രധാന കണ്ണി. പ്രതികള്‍ നാടു വിടാതിരിക്കുന്നതിനുള്ള നടപടികള്‍ പൊലീസ് നടത്തുന്നുണ്ട്.
by Midhun HP News | Mar 19, 2025 | Latest News, കേരളം
തിരുവനന്തപുരം: ”ദയവ് ചെയ്ത് ഞങ്ങളെ പറഞ്ഞുപറ്റിക്കരുത്, ഇനിയും പറ്റിക്കാനാണോ ചര്‍ച്ച. ഞങ്ങളെ ഇങ്ങനെ പറ്റിച്ചാല്‍ നിങ്ങള്‍ നശിച്ചുപോകും.” എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരമിരിക്കുന്ന ആശ വര്‍ക്കര്‍മാര്‍ നിറകണ്ണുകളോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. 38 ദിവസമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരത്തിലാണ് ആശ വർക്കർമാർ.
രാവിലെ എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് ആശ വര്‍ക്കര്‍മാര്‍ ആരോപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നല്‍കാന്‍ ഫണ്ടില്ലെന്നാണ് എന്‍എച്ച്എം ചര്‍ച്ചയില്‍ പറഞ്ഞതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ശാലിനി പ്രതികരിച്ചു. അതേസമയം, സമരക്കാര്‍ക്ക് ഓണറേറിയം നിഷേധിക്കുന്നതായും സമരക്കാര്‍ ആരോപിച്ചു.
എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണം എന്നുമാണ് ആവശ്യപ്പെട്ടത്. ഓണറേറിയം മാനദണ്ഡത്തിലെ സംശയങ്ങള്‍ തീര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. വേതനത്തില്‍ ഉള്‍പ്പെടെ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോ എന്ന നിലപാടാണ് യോഗത്തില്‍ ഉടനീളം അധികൃതര്‍ സ്വീകരിച്ചത്. സമരം അവസാനിപ്പിക്കണം എന്നുമാത്രമായിരുന്നു അവരുടെ ആവശ്യം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് കൃത്യമായി ഓണറേറിയം നല്‍കുകയും ചെയ്തിട്ടുണ്ട് എന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്.
ഇത് രണ്ടാം തവണയാണ് ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തുന്നത്. ഒരു മാസത്തിലേറെ ആയി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ പ്രതിനിധികളുമായി ആദ്യഘട്ടത്തിലും മന്ത്രി കൂടിക്കാഴ്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ കഴിയുന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചിരിരുന്നില്ല.
ഇത് രണ്ടാം തവണയാണ് ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തുന്നത്. ഒരു മാസത്തിലേറെ ആയി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ പ്രതിനിധികളുമായി ആദ്യഘട്ടത്തിലും മന്ത്രി കൂടിക്കാഴ്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ കഴിയുന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചിരിരുന്നില്ല.
തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ അവ്യക്തതയില്ലെന്ന് സമര സമിതി നേതാക്കള്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും സമരക്കാര്‍ പ്രതികരിച്ചു. ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കല്‍ ആനുകൂല്യം നല്‍കണം തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സമരം തുടരുന്നത്. ഓണറേറിയം, ഇന്‍സെന്റീവ് കുടിശിക നല്‍കുകയും ഓണറേറിയത്തിനുള്ള മാനദണ്ഡം പിന്‍വലിക്കുകയും ചെയ്തെങ്കിലും മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശമാര്‍.
Recent Comments