മൂന്നു വയസുകാരിയുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിര്‍ കസ്റ്റഡിയില്‍

മൂന്നു വയസുകാരിയുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ്‌ പിടിയില്‍. കക്കാട് സ്വദേശിയായി യാസിറാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലിസ് പിടിച്ചെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാഷ്യാലിറ്റിക്ക് സമീപത്തുവച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിനെ എല്‍പ്പിക്കുകയായിരുന്നു.

അക്രമം തടയുന്നതിനിടെ ഷിബിലയുടെ പിതാവ് കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കും വെട്ടേറ്റിരുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് യാസിര്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസുകാരിയായ മകളുടെ മുന്നില്‍വച്ചാണ് ഷിബിലയെ കൊലപ്പെടുത്തിയത്.

ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണ് യാസിര്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. യാസിര്‍ ഷിബിലയെ നിരന്തരം ഉപദ്രവിച്ചിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കഴിഞ്ഞ ആഴ്ച ലഹരി ഉപയോഗിച്ച് ബേധം നഷ്ടപ്പെട്ട യാസിര്‍ ഷിബിലയുടെയും കുട്ടിയുടെയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കത്തിച്ചുവെന്നും നാട്ടുകാര്‍ പറഞ്ഞു.

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പുതിയ ദർശന ക്രമം ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. പുതിയ ദർശന രീതിയോട് ഭക്തർ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്.

ഫ്ലൈ ഓവറിലൂടെയും ബലിക്കല്ലിനു മുന്നിലെ പുതിയ പാതയിലൂടെയുമാണ് ഭക്തരെ ഇത്തവണ കടത്തിവിട്ടത്. ഏപ്രിൽ മാസത്തിൽ നടതുറക്കുമ്പോൾ പുതിയ ദർശന രീതി തുടരുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ ദേവസ്വം ബോർഡ് തീരുമാനം എടുക്കും. ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തർക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മുതലേ ഇവർക്കുള്ള ദർശനം ആരംഭിക്കു. രാത്രി 9 .30 ന് ഇവരുടെ സമയക്രമം അവസാനിക്കും. മാസ പൂജകൾക്കായി രാവിലെ അഞ്ചിന് നടതുറക്കും.

‘വളര്‍ത്തച്ഛന്റെ സ്‌നേഹം നഷ്ടമാകുമോ എന്ന് ഭയം’; 12 കാരിയുടെ മൊഴി പുറത്ത്

‘വളര്‍ത്തച്ഛന്റെ സ്‌നേഹം നഷ്ടമാകുമോ എന്ന് ഭയം’; 12 കാരിയുടെ മൊഴി പുറത്ത്

കണ്ണൂര്‍: പാപ്പിനിശ്ശേരി പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ 12 കാരിയുടെ മൊഴി പുറത്ത്. വളര്‍ത്തച്ഛന് തന്നോടുള്ള സ്‌നേഹം നഷ്ടമാകുമോ എന്ന ഭയമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി.

കുട്ടി പറഞ്ഞ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ പെണ്‍കുട്ടിക്ക് സാധിച്ചില്ല. മാതാപിതാക്കള്‍ക്ക് ചെറിയ കുഞ്ഞിനോട് സ്‌നേഹം കൂടിയതു കാരണമുണ്ടായ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു പിന്നിലെ കാരണം. തന്നോട് സ്‌നേഹം കുറവായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

കൊലപാതകത്തില്‍ പന്ത്രണ്ടുകാരിയിലേക്ക് പൊലീസ് എത്തിയത് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്.

രാത്രി ഉറങ്ങുന്നതിനു മുന്‍പ് വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നു. പുറത്തുനിന്ന് ആര്‍ക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് അതുവരെ പൊലീസിനു യാതൊരു സംശയവും തോന്നാതിരുന്ന പെണ്‍കുട്ടിയിലേക്ക് അന്വേഷണം വിരല്‍ചൂണ്ടിയത്.

എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്; ഈ മാസം അവസാനം തീരുമാനം

എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്; ഈ മാസം അവസാനം തീരുമാനം

ഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കൂടി ചുവടുവെയ്ക്കുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ച് 31ഓടേ തീരുമാനം പ്രതീക്ഷിക്കാമെന്നും എല്‍ഐസി സിഇഒ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവത്കരണവും വിശാലമായ ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യം വിപുലീകരിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് എല്‍ഐസിയുടെ നീക്കം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ തീരുമാനം പ്രതീക്ഷിക്കാമെന്നും സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.കൃത്യമായ ഓഹരി പങ്കാളിത്തത്തെ കുറിച്ചും എല്‍ഐസി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെ സംബന്ധിച്ചും അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്തിയില്ല. ഓഹരി പങ്കാളിത്തം മൂല്യനിര്‍ണയത്തെയും മറ്റു ഘടങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സബ്‌സിഡി 47 ശതമാനം’; 350 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ ചാര്‍ജ് 121 രൂപ

‘സബ്‌സിഡി 47 ശതമാനം’; 350 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ ചാര്‍ജ് 121 രൂപ

ഡല്‍ഹി: യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ ട്രെയിന്‍ യാത്ര നല്‍കുന്നത് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. ജനറല്‍ ക്ലാസില്‍ 350 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ രാജ്യത്ത് വെറും 121 രൂപയാണ് വരുന്നത്, പാകിസ്ഥാനില്‍ ഇത് 435 രൂപയും ശ്രീലങ്കയില്‍ 413രൂപയും ബംഗ്ലാദേശില്‍ 323 രൂപയുമാണെന്ന് അദ്ദേഹം പറഞ്ഞു.

പാശ്ചാത്യരാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ ഇരുപത് ശതമാനം വരെ നിരക്ക് ഈടാക്കുന്നതായും മന്ത്രി പറഞ്ഞു. 2020ന് ശേഷം ട്രെയിന്‍ നിരക്കില്‍ വര്‍ധനയുണ്ടായിട്ടില്ല. യാത്രക്കാര്‍ക്ക് നിരക്കില്‍ 47 ശതമാനം സബ്‌സിഡി നല്‍കുന്നതായും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ചുരുങ്ങിയ നിരക്കിലാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ‘അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍, നമ്മുടെ യാത്രാ നിരക്കാണ് ഏറ്റവും കുറവ്. 350 കിലോമീറ്റര്‍ യാത്രക്ക് ഇന്ത്യയില്‍ ജനറല്‍ ക്ലാസിന് നിരക്ക് 121 രൂപയാണ് നിരക്ക്. പാകിസ്ഥാനില്‍ 436 രൂപയും ബംഗ്ലാദേശില്‍ 323 രൂപയും ശ്രീലങ്കയില്‍ 416 രൂപയുമാണ്,’ അദ്ദേഹം പറഞ്ഞു. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ യാത്രാ ചെലവ് 1.38 പൈസയാണ്. എന്നാല്‍ യാത്രക്കാരില്‍ 73 പൈസ മാത്രമാണ് ഈടാക്കുന്നത്. അതായത് യാത്രക്കാര്‍ക്ക് 47 ശതമാനം സബ്‌സിഡി നല്‍കുന്നതായി മന്ത്രി പറഞ്ഞു.

‘വളര്‍ത്തച്ഛന്റെ സ്‌നേഹം നഷ്ടമാകുമോ എന്ന് ഭയം’; 12 കാരിയുടെ മൊഴി പുറത്ത്

പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

കണ്ണൂര്‍: പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസ്സുകാരിയെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി. രാത്രി ശുചിമുറിയില്‍ പോകുന്ന സമയത്ത് അമ്മയുടെ സമീപത്തു കിടന്നുറങ്ങുകയായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പന്ത്രണ്ടുകാരി പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ച യാസിക. ദമ്പതികള്‍ക്കൊപ്പം മുത്തുവിന്റെ സഹോദരന്റെ മക്കളായ രണ്ടു പെണ്‍കുട്ടികളും വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു.

സഹോദരന്‍ മരിച്ചതിനാല്‍ കുറേക്കാലമായി ദമ്പതികളാണ് പെണ്‍കുട്ടികളെ വളര്‍ത്തിയിരുന്നത്. പുതിയ കുഞ്ഞു പിറന്നതോടെ, തങ്ങളോടുള്ള സ്‌നേഹം കുറഞ്ഞുപോകുമെന്ന സംശയം കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒറ്റയ്ക്കാണ് കുഞ്ഞിനെ കിണറ്റില്‍ കൊണ്ടുപോയി ഇട്ടതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്. വീട്ടുവളപ്പിലെ ആള്‍മറയുള്ള കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.