by Midhun HP News | Feb 10, 2025 | Latest News, കേരളം
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറത്തു. അതീവ ഗുരുതരാവസ്ഥയിലായ ഈമന്തറ സ്വദേശി സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഞായര്‍ രാത്രിയായിരുന്നു സംഭവം. സീനത്തിനെ ലഹരിക്ക് അടിമയായ മകന്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഇയാള്‍ പിതാവ് ജലീലിനെയും ആക്രമിച്ചിതായും പൊലീസ് പറഞ്ഞു.
ഇവര്‍ കൊച്ചി കളമശേരിയിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ വിട്ടിലെ എത്തിയിരുന്നത്. അതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സീനത്തിനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളജിലേക്കും അവിടെവച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
by Midhun HP News | Feb 10, 2025 | കേരളം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഇന്നലെ മണിക്കൂറുകളോളം ട്രാഫിക്കില്‍ കുടുങ്ങി. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ‘ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം’ എന്നാണ് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കിട്ട് നിരവധി പേര്‍ പോസ്റ്റ് ചെയ്തത്.
ഗതാഗതക്കുരുക്ക് മുറുകിയയോടെ റോഡുകള്‍ പാര്‍ക്കിങ് സ്ഥലങ്ങളാക്കി പലരും മടങ്ങി. മധ്യപ്രദേശ് വഴി മഹാകുംഭമേളയിലേക്ക് പോകുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂടിയതോടെ 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ഗതാഗതകുരുക്ക് നീണ്ടു. തിരക്ക് ക്രമാതീതമായതോടെ പല ജില്ലകളിലും പൊലീസ് ഗതാഗതം നിരോധിച്ചു. ഇതോടെ നിരവധി പേരാണ് റോഡില്‍ കുടുങ്ങിയത്.
200-300 കിലോമീറ്റര്‍ ഗതാഗതക്കുരുക്കുള്ളതിനാല്‍ പ്രയാഗ്രാജിലേക്ക് നീങ്ങാന്‍ കഴിയില്ല, പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ കട്‌നി, ജബല്‍പൂര്‍, മൈഹാര്‍, രേവ ജില്ലകളിലെ റോഡുകളില്‍ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിര സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വിഡിയോകളില്‍ കാണാം.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പ്രയാഗ്രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞിട്ടിരുന്നു. മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ വാഹന ഗതാഗതം നിര്‍ത്തി, സുരക്ഷിതമായ അഭയകേന്ദ്രം കണ്ടെത്താന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. കട്‌നി ജില്ലയില്‍ പൊലീസ് തിങ്കളാഴ്ച വരെ ഗതാഗതം നിര്‍ത്തിവച്ചതായി പൊലീസ് അറിയിപ്പുകള്‍ നല്‍കിയിരുന്നു. മൈഹാര്‍ പൊലീസ് വാഹനങ്ങള്‍ കട്‌നിയിലേക്കും ജബല്‍പൂരിലേക്കും തിരിച്ചുപോയി അവിടെ തന്നെ തുടരാന്‍ നിര്‍ദേശിച്ചിരുന്നു.
by Midhun HP News | Feb 10, 2025 | Latest News, കേരളം
ശിവഗിരി….ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിർന്ന അംഗം ശ്രീമദ് വിദ്യാനന്ദ സ്വാമികൾ (76) ഇന്ന് രാവിലെ 8.20 ന് സമാധി പ്രാപിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സ്വാമികൾ ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ചാണ് സമാധിയായത്. ഇന്നുളള ധർമ്മസംഘം ട്രസ്റ്റ് അംഗങ്ങളിൽ ഏറ്റവും സീനിയറായിരുന്നു സ്വാമികൾ. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യകാലവിദ്യാർത്ഥിയായിരുന്നു. 1979 ലാണ് സുഗതൻ എന്ന പൂർവനാമം ഉപേക്ഷിച്ചു അന്നത്തെ ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികളിൽ നിന്നും സംന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്റെ സംന്യസ്ത ശിഷ്യപരമ്പരയിൽ കണ്ണിയായത്. പൂർവാശ്രമം പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു. വിവിധ കാലങ്ങളിലായി പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ ആശ്രമങ്ങളിൽ സേവനമനുഷ്ഠിച്ചു ഗുരുധർമ്മപ്രചരണത്തിൽ ശക്തമായ സാന്നിധ്യമേകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിലും സ്വാമികൾ അംഗമായിരുന്നിട്ടുണ്ട്.
ഇന്ന് വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതികദേഹം 5 മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ ആചാരവിധിപ്രകാരം സമാധിയിരുത്തും.
ഇതൊരറിയിപ്പായി കരുതി എല്ലാ സഹോദര സന്യാസിമാരും ഈ ചടങ്ങിൽ സംബന്ധിക്കണമെന്ന് അറിയിക്കട്ടെ.
ഗുരുസേവയിൽ
സ്വാമി ശുഭാംഗാനന്ദ
ജനറൽ സെക്രട്ടറി
by Midhun HP News | Feb 10, 2025 | Latest News, കേരളം
ചിറയിൻകീഴ് : ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡണ്ട് കെ.ആർ.അഭയൻ ആവശ്യപ്പെട്ടു. പണി ഇന്ന് തീരും നാളെ തീരും എന്ന പ്രസ്താവനകൾ നൽകി ജനങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കുവാൻ ആവില്ല. നിർമ്മാണം തുടങ്ങിയത് മുതൽ സ്ഥലത്ത് അതിഭീകരമായ ഗതാഗതക്കുരുക്കാണ് നേരിടുന്നത്. തീരദേശത്തു നിന്ന് രോഗികളുമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്താൻ വരുന്നവർ വളരെ അധികം പ്രയാസത്തിലാണ്. ശാർക്കര ഗേറ്റ് വഴി കറങ്ങി വരുമ്പോൾ ഗേറ്റ് അടച്ചിടുന്ന സാഹചര്യത്തിൽ രോഗികൾക്ക് സമയത്ത് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.
വലിയകട മുതൽ ശാർക്കര വരെയുള്ള റോഡിൽ ഗതാഗത കുരുക്കഴിഞ്ഞിട്ടുള്ള നേരമില്ല. റോഡിന്റെ വീതി കൂട്ടാൻ സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ തുടങ്ങിയിട്ട് അത് എങ്ങും എത്താത്ത അവസ്ഥയാണ്. റെയിൽവേ മേൽപ്പാല നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്. ഇനിയും അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ വമ്പിച്ച പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Feb 10, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 63,840 രൂപ. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7980 രൂപ.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ഉണ്ടായ അനിശ്ചിതത്വം കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ പ്രവണത തുടരുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യ അറുപതിനായിരം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നേറ്റം തുടരുകയായിരുന്നു.
by Midhun HP News | Feb 10, 2025 | Latest News, കേരളം
കട്ടക്ക്: കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി ഇന്നിങ്‌സിന് പിന്നാലെ പുതിയ നേട്ടത്തിലെത്തി രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റിലെ മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടിയ താരം രാഹുല്‍ ദ്രാവിഡിനെ മറികടന്നു. 90 പന്തുകളില്‍ 12 ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പെടെ 119 റണ്‍സാണ് രോഹിത് കട്ടക്കില്‍ നേടിയത്.
കരിയറില്‍ ഇതുവരെ 267 ഏകദിനങ്ങളില്‍ നിന്ന് 49.26 ശരാശരിയിലും 92.70 എന്ന സ്‌ട്രൈക്ക് റേറ്റിലും 10,987 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. 32 സെഞ്ച്വറിയും 57 അര്‍ധസെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 264 റണ്‍സാണ് ഏറ്റവും മികച്ച സ്‌കോര്‍.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ പത്താമനാണ് രോഹിത്. 344 മത്സരങ്ങളില്‍ നിന്നും 318 ഇന്നിങ്സുകളില്‍ നിന്നും 39.16 ശരാശരിയില്‍ 10,889 റണ്‍സാണ് ദ്രാവിഡിന്റെ നേട്ടം. 12 സെഞ്ച്വറിയും 83 അര്‍ധസെഞ്ച്വറിയും അടങ്ങുന്നതാണ് ദ്രാവിഡിന്റെ ഇന്നിങ്‌സ്. 153 മികച്ച സ്‌കോര്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനായി, ഇതിഹാസ സച്ചിന്‍ ടെണ്ടുല്‍ക്കറെയും രോഹിത് മറികടന്നു. 343 മത്സരങ്ങളില്‍ നിന്നും 45.43 ശരാശരിയില്‍ 15,404 റണ്‍സാണ് രോഹിതിന്റെ നേട്ടം. 44 സെഞ്ച്വറിയും 79 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. മികച്ച സ്‌കോര്‍ 264 ആണ്.
സച്ചിന്‍ 346 മത്സരങ്ങളില്‍ നിന്നും 342 ഇന്നിങ്സുകളില്‍ നിന്നും 48.07 ശരാശരിയില്‍ 15,335 റണ്‍സ് നേടിയിട്ടുണ്ട്. 45 സെഞ്ച്വറിയും 75 അര്‍ധസെഞ്ച്വറിയും നേടിയിട്ടുള്ള അദ്ദേഹം, 200* റണ്‍സാണ് ഏറ്റവും മികച്ച സ്‌കോര്‍. ഓപ്പണര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വീരേന്ദര്‍ സേവാഗാണ്. 321 മത്സരങ്ങളില്‍ നിന്നും 388 ഇന്നിങ്സുകളില്‍ നിന്നും 41.90 ശരാശരിയില്‍ 15,758 റണ്‍സ് നേടിയിട്ടുണ്ട്, ഇതില്‍ 36 സെഞ്ച്വറിയും 65 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. സെവാഗിന്റെ മികച്ച സ്‌കോര്‍ 319 റണ്‍സാണ്.
കട്ടക്കിലെ നാല് വിക്കറ്റ് വിജയം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ 36-ാം ഏകദിന വിജയമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന മൂന്നാമത്തെ ഇതിഹാസം വിവ് റിച്ചാര്‍ഡ്സിനൊപ്പമാണ് രോഹിത്. 39 വിജയങ്ങളുമായി ക്ലൈവ് ലോയ്ഡ്, റിക്കി പോണ്ടിങ്, വിരാട് എന്നിവരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രോഹിത് രണ്ടാം സ്ഥാനത്തേക്ക് കയറി. 338 സിക്സുകളായി രോഹിതിന്റെ അക്കൗണ്ടില്‍. 351 സിക്സുകളുമായി മുന്‍ പാകിസ്ഥാന്‍ നായകനും ഇതിഹാസവുമായ ഷാഹിദ് അഫ്രീദിയാണ് ഒന്നാം സ്ഥാനത്ത്.. 331 സിക്സുകളുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെയാണ് രോഹിത് പിന്തള്ളിയത്. ഗെയ്ല്‍ മൂന്നാം സ്ഥാനത്ത്. 270 സിക്സുകളുമായി ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയാണ് നാലാം സ്ഥാനത്ത്.
Recent Comments