ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം!

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല.

കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവിൽ തള്ളുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ഇനി മുതൽ ചെയ്യാൻ കഴിയില്ല.

കേരളത്തിലെ സഹകരണ ബാങ്കുകൾ, ദേശ സാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേഴ്സ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സർക്കാരിന് ഇടപെടാൻ പൂർണ്ണ അധികാരം നൽകുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് കേരള നിയമസഭ ഭേദഗതി ചെയ്തത്.

𝐑𝐞𝐯𝐞𝐧𝐮𝐞 𝐑𝐞𝐜𝐨𝐯𝐞𝐫𝐲 𝐏𝐫𝐨𝐜𝐞𝐞𝐝𝐢𝐧𝐠𝐬

എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നൽകുവാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സർക്കാരിന് പുതിയ ജപ്തി വിരുദ്ധ ബിൽ അധികാരവും, അവകാശവും നൽകുന്നുണ്ട്.
25000 രൂപ വരെ തഹസിൽദാർ, ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടർ, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ വകുപ്പ് മന്ത്രി, പത്ത് ലക്ഷം രൂപ വരെ ധന കാര്യ വകുപ്പ് മന്ത്രി, ഇരുപത് ലക്ഷം രൂപ വരെ കേരള മുഖ്യമന്ത്രി, ഇരുപത് ലക്ഷം രൂപക്ക് മുകളിൽ കേരള സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്ക് ജപ്തി നടപടികൾ തടയുവാനും, ഗഡുക്കൾ നൽകി സാവകാശം അനുവദിച്ചു നൽകാനും, ജപ്തി നടപടികളിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും.

ജപ്തി വസ്തു ഉടമക്ക് വിൽക്കാം

ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു ഇനി മുതൽ ഉടമക്ക് വിൽക്കാം, ഉടമ മരിക്കുകയാണെങ്കിൽ അവകാശികൾക്ക് വിൽക്കാം.
ജപ്തി വസ്തുവിൻ്റെ ഉടമയും, വാങ്ങുന്ന ആളും നിശ്ചിത ഫോറത്തിൽ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഈ രീതിയിൽ നൽകുന്ന അപേക്ഷയിൽ ജപ്തി വസ്തു വിൽപന രജിസ്ട്രേഷൻ ജില്ലാ കളക്ടർ ചെയ്ത് നൽകണം. ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു.

പലിശ കുറച്ച് നൽകണം

12 ശതമാനം വരുന്ന പലിശ ഒൻപത് ശതമാനമായി കുറച്ച് നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.

ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം , വസ്തു ഉടമക്ക് തിരിച്ച് എടുക്കാം

ജപ്തി ചെയ്യപ്പെട്ട വീട്, ഭൂമി, കെട്ടിടം, വസ്തു ഉടമക്ക്, അവകാശികൾക്ക് തിരിച്ച് എടുക്കാൻ ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു. ജപ്തി വസ്തുവിൻ്റെ പണം ഗഡുക്കളായി നൽകി കൊണ്ട് വസ്തു തിരിച്ചെടുക്കാം.

ജപ്തി വസ്തു ഒരു രൂപക്ക് സർക്കാരിന് ഏറ്റെടുത്ത് ഉടമക്ക് തിരിച്ച് നൽകാം

ലേലത്തിൽ പോകാത്ത വീട്, ഭൂമി, കെട്ടിടം, വസ്തു (ബോട്ട് ഇൻ ലാൻ്റ്) ഒരു രൂപ പ്രതിഫലം നൽകി ജപ്തി വസ്തു സർക്കാരിന് ഏറ്റെടുക്കാൻ ജപ്തി വിരുദ്ധ ബിൽ സർക്കാരിന് അധികാരം നൽകുന്നു. ഈ വിധം ഏറ്റെടുക്കുന്ന ജപ്തി വസ്തു ഉടമക്കോ, ഉടമ മരിച്ചാൽ അവകാശികൾക്കോ സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ തിരിച്ച് നൽകണം. പണം ഗഡുക്കളായി നൽകാൻ സാവകാശം നൽകുകയും വേണം.
അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം ജപ്തി വസ്തു ഉടമക്ക് അല്ലാതെ മറ്റൊരാൾക്കും സർക്കാർ കൈമാറ്റം ചെയ്യാൻ പാടില്ല. സർക്കാരിൻ്റെ പൊതു ആവശ്യങ്ങൾക്ക് ഈ വസ്തു ഏറ്റെടുക്കാൻ പാടില്ല. ഒരു തരത്തിലുമുള്ള രൂപ മാറ്റവും വസ്തുവിൽ വരുത്താൻ ഒരിക്കലും പാടില്ല. ജപ്തി വിരുദ്ധ നിയമം കർശനമായി അനുശാസിക്കുന്നു.

യുഎഇയിൽ നൂറിലധികം സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം

യുഎഇയിൽ നൂറിലധികം സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യു.എ.ഇ.) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് നൂറിലധികം സ്റ്റാഫ് നഴ്‌സ് (പുരുഷന്‍) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങില്‍ ബി.എസ്‌സി, പോസ്റ്റ് ബി.എസ്‌സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എല്‍.എസ്. (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ്. (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്‌കുലര്‍ ലൈഫ് സപ്പോര്‍ട്ട്), മെഡിക്കല്‍ നഴ്‌സിങ് പ്രാക്ടീസിങ് യോഗ്യതയും വേണം. വിശദമായ CVയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 18-നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

അബുദാബി ആരോഗ്യവകുപ്പിന്റെ (DOH) മെഡിക്കല്‍ പ്രാക്ടിസിങ് ലൈസന്‍സ് (രജിസ്‌ട്രേഡ് നഴ്‌സ്) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടണം. അബുദാബിയിലെ വിവിധ മെയിന്‍ലാന്‍ഡ് ക്ലിനിക്കുകള്‍ (ആഴ്ചയില്‍ ഒരുദിവസം അവധി) ഇന്‍ഡസ്ട്രിയല്‍ റിമോട്ട് സൈറ്റ്, ഓണ്‍ഷോര്‍ (മരുഭൂമി) പ്രദേശം, ഓഫ്‌ഷോര്‍, ബാര്‍ജ്/ദ്വീപുകളിലെ ക്ലിനിക്കുകളില്‍ (ജലാശയത്തിലുളള പ്രദേശങ്ങള്‍) സൈക്കിള്‍ റോട്ടേഷന്‍ വ്യവസ്ഥയില്‍ പരമാവധി 120 ദിവസംവരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും. 5,000 ദിര്‍ഹം ശമ്പളവും ഷെയേര്‍ഡ് ബാച്ചിലര്‍ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇന്‍ഷുറന്‍സ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. ഫോണ്‍: 0471-2770536, 539540577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802012345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

വക്കം പഞ്ചായത്തിന്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കുടുംബ സംഗമം

വക്കം പഞ്ചായത്തിന്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കുടുംബ സംഗമം

വക്കം : വക്കം പഞ്ചായത്തിന്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കുടുംബ സംഗമം വക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.വക്കം പഞ്ചായത്ത് പ്രസിഡന്റ് എം.ലാലിജ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വെെസ് പ്രസിഡന്റ് എൻ.ബിഷ്ണു അദ്ധ്യക്ഷത വഹിച്ചു.വക്കം ആർ.എച്ച്.സി എ.എം.ഒ ഡോ.റമീസ് രാജ.എ മുഖ്യപ്രഭാഷണം നടത്തി. വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നിസ്സ, മെമ്പർമാരായ നൗഷാദ്.ബി, നിഷാമോനി, കെ.അശോകൻ, ഫെെസൽ താഹിർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ,പാലിയേറ്റീവ് സിസ്റ്റർ ഷീബ തുടങ്ങിയവർ പങ്കെടുത്തു.

ചിറയിൻകീഴ് പുതുക്കരിയിൽ കായിക പ്രതിഭകളെ അനുമോദിച്ചു

ചിറയിൻകീഴ് പുതുക്കരിയിൽ കായിക പ്രതിഭകളെ അനുമോദിച്ചു

ചിറയിൻകീഴ് : പഞ്ചാബിൽ നടന്ന സീനിയർ നാഷണൽ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിൽ അംഗമായ അപർണയെയും , ബാഡ്മിന്റൺ നാഷണൽ വിന്നറുo മാർച്ച് മാസത്തിൽ ഗോവയിൽ വച്ച് നടക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പോകുന്ന സുനീഷിനെയും പുതുക്കരി ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് നൽകി ആദരിച്ചു.

ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ മനു.ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മനുമോൻ.ആർ.പി അധ്യക്ഷനായി. ചന്ദ്രബാബു, സുനിൽ കുമാർ, അജി, കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സുദർശനൻ പുതുക്കരി സ്വാഗതവും, ദിലീപ് നന്ദിയും പറഞ്ഞു.

മിഹിറിന്റെ അനുഭവം മറ്റു കുട്ടികള്‍ക്കും ഉണ്ടായി, സ്‌കൂള്‍ ഇതുവരെ എന്‍ഒസി ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

മിഹിറിന്റെ അനുഭവം മറ്റു കുട്ടികള്‍ക്കും ഉണ്ടായി, സ്‌കൂള്‍ ഇതുവരെ എന്‍ഒസി ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഫ്‌ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി മിഹിറിന്റെ അനുഭവം മറ്റ് വിദ്യാര്‍ഥികള്‍ക്കും ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഈ സ്‌കൂളിനെതിരെ നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഇതുവരെ എന്‍ഒസി സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിലെ പ്രവേശനത്തിനായി പരീക്ഷയും അഭിമുഖവും അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

‘ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ കുട്ടികള്‍ ക്രൂരമായ റാഗിങ് നേരിടേണ്ടിവന്നെന്ന് പറഞ്ഞ് നിരവധി മാതാപിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. തന്റെ മകന് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും അവനെ ആത്മഹത്യയുടെ വക്കിലെത്തിച്ചതായും പരാതി സ്‌കൂള്‍ അധികൃതര്‍ അവഗണിച്ചതിനാല്‍ ടിസി വാങ്ങി മറ്റ് സ്‌കൂളിലേക്ക് ചേര്‍ത്തതായും ഒരു പിതാവ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സിബിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ എന്‍ഒസി നിര്‍ബന്ധമാണ്. ഈ സ്‌കൂളിനോട് എന്‍ഒസി അടിയന്തരമായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതരടോടും വിദ്യാഭ്യാസ ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ നടത്താനുള്ള എന്‍ഒസി ഇതുവരെ ഇവര്‍ ഹാജരാക്കിയിട്ടില്ല. അത് വാങ്ങേണ്ട ഉത്തരവാദിത്തം അതത് ഡിഇഒമാര്‍ക്കാണ്. അവര്‍ അടുത്ത അക്കാദമിക വര്‍ഷത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട്് നല്‍കണം. കുട്ടി ആത്മഹത്യ ചെയ്ത സംഭവം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

ഒന്നാം ക്ലാസ് പ്രവേശനത്തനായി പരീക്ഷയും ഇന്റര്‍വ്യൂ നടത്തുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളെയും ഇന്റര്‍വ്യൂ ചെയ്യുന്നു. ഇത് ഒരുതരത്തിലുള്ള ബാലപീഡനമാണ്. ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ കച്ചവടം അംഗീകരിക്കാനാകില്ല.

പാതിവില തട്ടിപ്പുകേസിലെ അനന്തുകൃഷ്ണനെ ഉദ്ഘാടന പരിപാടിയില്‍ കണ്ട പരിചയം മാത്രമാണ് ഉള്ളത്. സായി ഗ്രാമം ചെയര്‍മാന്‍ ആനന്ദകുമാര്‍ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്. അനന്തു കൃഷ്ണനുമായി മറ്റ് ബന്ധങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ തന്നെ നിലവില്‍ ചില എന്‍ജിഒകള്‍ നടത്തുന്ന തട്ടിപ്പുകളും താന്‍ ചൂണ്ടിക്കാട്ടിയിരുന്നതായി ശിവന്‍കുട്ടി പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ 24കാരന്‍ അമ്മയുടെ കഴുത്തറുത്തു; അതീവ ഗുരുതരാവസ്ഥയില്‍

കൊടുങ്ങല്ലൂരില്‍ 24കാരന്‍ അമ്മയുടെ കഴുത്തറുത്തു; അതീവ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറത്തു. അതീവ ഗുരുതരാവസ്ഥയിലായ ഈമന്തറ സ്വദേശി സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഞായര്‍ രാത്രിയായിരുന്നു സംഭവം. സീനത്തിനെ ലഹരിക്ക് അടിമയായ മകന്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഇയാള്‍ പിതാവ് ജലീലിനെയും ആക്രമിച്ചിതായും പൊലീസ് പറഞ്ഞു.

ഇവര്‍ കൊച്ചി കളമശേരിയിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ വിട്ടിലെ എത്തിയിരുന്നത്. അതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സീനത്തിനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളജിലേക്കും അവിടെവച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.