by Midhun HP News | Jan 24, 2025 | Latest News, കേരളം
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് സിവില്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വീണ്ടും കമ്മീഷനെ വെച്ച് എങ്ങനെ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റേത് ജനങ്ങളുടെ കണ്ണിയില്‍ പൊടിയിടാനുള്ള തന്ത്രം ആണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മുനമ്പത്തെ കോടതി കണ്ടെത്തിയ ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധന സാധ്യമല്ല. കോടതി കണ്ടെത്തിയ ഭൂമി ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണന വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല. വഖഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് 2010 ല്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. വേണ്ടത്ര നിയമപരിശോധന കൂടാതെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ കമ്മീഷന്റെ അധികാരപരിധി വിശദീകരിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു ഭൂമിയുടെ ടൈറ്റില്‍ തീരുമാനിക്കുള്ള അവകാശം സിവില്‍ കോടതിക്കാണ്. ആ അവകാശത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന സിവില്‍ കോടതി ഉത്തരവ് പിന്നീട് ഹൈക്കോടതിയും അംഗീകരിച്ചിട്ടുള്ളത്. അത് എങ്ങനെ ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ആയി വരുന്നു?. ഈ ഭൂമി ഒഴിവാക്കിയല്ല ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം. കോടതി തീരുമാനിച്ച ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് അത്ഭുതങ്ങളുടെ എന്തു പെട്ടിയാണ് തുറക്കാന്‍ പോകുന്നതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ബുധനാഴ്ച വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സമരം ശക്തമായതോടെയാണ് സര്‍ക്കാര്‍, റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. കമ്മീഷന്‍ സിറ്റിങ്ങുകള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടല്‍.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്.
ഇന്ന് രാവിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. കാപ്പി പറിക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കൂട്ടിലാക്കിയിരുന്നു. ഇതിന് തൊട്ടടുത്ത പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഒന്നിലധികം കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് യുവതിക്ക് നേരെ ഉണ്ടായ കടുവ ആക്രമണം.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കോട്ടയം: കഠിനംകുളത്ത് വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. ലൈംഗിക ബന്ധത്തിനിടെയാണ് യുവതിയെ കുത്തി കൊന്നത് എന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് യുവതിയെ കൊന്നതെന്നും ജോണ്‍സണ്‍ ഔസേപ്പ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. യുവതി കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.
വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് യുവതി ചായ നല്‍കി. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ജോണ്‍സണ്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.
കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്‌സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പൊലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍, വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ചു. യുവതി എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. യുവതി കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.
സോഷ്യൽ മീഡിയ വഴി ഫിസിയോ തെറാപ്പിസ്റ്റെന്നായിരുന്നു ജോണ്‍സൻ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ, കൊല്ലത്തും കൊച്ചിയുമായി ഇയാള്‍ കൂലിപ്പണി ചെയ്തിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജോണ്‍സണുമായി പിരിഞ്ഞ ഭാര്യ വിദേശത്തേക്ക് പോയി. ഇയാള്‍ക്കെതിരെ കണ്ണമാലി സ്റ്റേഷനിൽ സ്ത്രീധന പീഡനത്തിന് പരാതിയും നൽകിയിട്ടുണ്ട്.
by Midhun HP News | Jan 24, 2025 | Latest News, കേരളം
അണ്ടര്‍ 19 വനിത ട്വന്റി ട്വന്റി ലോക കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് മന്നേറി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 60 റണ്‍സിന് ശ്രീലങ്കയെയാണ് പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 118 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കക്ക് 58 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.
മലയാളി താരം വിജെ ജോഷിദ, ശബ്‌നം ഷാഹില്‍, പറോണിക സിസോദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 44 ബോളില്‍ നിന്ന് 49 റണ്‍സ് എടുത്ത ഓപ്പണര്‍ ഗോങ്കടി തൃഷയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. പത്ത് ബോളില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സും അടക്കം പതിനാറ് റണ്‍സ് എടുത്ത മിഥില വിനോദ്, ഒരു സിക്‌സും ഫോറും അടക്കം ഒമ്പത് ബോളില്‍ നിന്ന് പതിനാല് റണ്‍സ് എടുത്ത വിജെ ജോഷിദ, രണ്ട് ബൗണ്ടറിയടക്കം പതിനാല് ബോളില്‍ നിന്ന് പതിനൊന്ന് റണ്‍സ് കണ്ടെത്തിയ ക്യാപ്റ്റന്‍ നിഖി പ്രസാദ് എന്നീ താരങ്ങളാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കം തികച്ചവര്‍.
ആറ് പോയിന്റോടെ എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് മുന്നേറിയത്. അതേ സമയം ഇന്ത്യയോട് തോറ്റെങ്കിലും നാല് പോയിന്റുള്ള ശ്രീലങ്കയും സൂപ്പര്‍ സിക്‌സില്‍ എത്തിയിട്ടുണ്ട്. ശ്രീലങ്കക്കായി പ്രമുദി മേത്സാര, ലിമാന്‍സ തിലകരത്‌ന, അസെനി തലഗുനെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് ബൗണ്ടറിയടക്കം പന്ത്രണ്ട് ബോളില്‍ നിന്ന് പതിനഞ്ച് റണ്‍സ് എടുത്ത രശ്മിക സേവ്വണ്ടി മാത്രമാണ് ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ ഇടയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത്.
by Midhun HP News | Jan 24, 2025 | Latest News, കേരളം
മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ഒരു വടക്കൻ വീരഗാഥ. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം 1989 ഏപ്രിൽ 14 നാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം റീറിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദ ഭംഗിയിലും പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം. അടുത്ത മാസം ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക.
എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. “നമസ്കാരം, ഒരു വടക്കൻ വീരഗാഥ, മലയാള സിനിമയ്ക്കും പ്രത്യേകിച്ച് വ്യക്തിപരമായി എനിക്കും ഒരുപാട് നേട്ടങ്ങൾ നേടി തന്ന സിനിമയാണ്.
പ്രിയപ്പെട്ട എംടി തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻ നിർമിച്ച് 1989 ൽ പുറത്തിറങ്ങിയ ഈ സിനിമ വീണ്ടും പുതിയ സാങ്കേതികവിദ്യകളോട് കൂടി റിലീസ് ചെയ്യപ്പെടുകയാണ്. ഈ സിനിമ 4കെ അറ്റ്മോസിൽ റിലീസാകണം എന്ന് ഒരുപാട് ആഗ്രഹിച്ച ആളാണ് പിവി ഗംഗാധരൻ. ഞങ്ങൾ തമ്മിൽ അതിനേപ്പറ്റി ഒരുപാട് സംസാരിച്ചിട്ടുണ്ട്.
അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. നേരത്തെ കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും പുതിയ കാഴ്ചക്കാർക്ക് പുതിയ കാഴ്ചശബ്ദ മിഴിവോടു കാണാനുമുള്ള അവസരം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണ്”.- മമ്മൂട്ടി പറഞ്ഞു. ബോംബെ രവിയാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കൊച്ചി: ഗതാഗത നിയമത്തിന്റെ അടിസ്ഥാനം തന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നുള്ളതാണ്. നിർത്തേണ്ടി വരുമ്പോഴും അതുതന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കും. മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിങ് സമയത്ത് മാത്രമാണ് എന്ന് മനസ്സിലാക്കി പെരുമാറുന്നവർ എത്രപേരുണ്ട് ? ഒരല്പം സംയമനം എല്ലാവരും പാലിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് തിരക്കേറിയ ജംഗ്ഷൻ കടന്നുപോകാമെന്ന് ചിന്തിക്കുന്നവർ എത്രപേരുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ചോദിച്ചു.
‘എന്നാൽ ബ്ലോക്കിൽ ഇടതുവശത്ത് വാഹനം നിർത്താതെ വലതുവശത്ത് നിർത്തുന്ന പ്രവൃത്തികൾ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം വർധിപ്പിക്കാനേ സഹായിക്കൂ. ഇവരുടെ പ്രവൃത്തിയുടെ ഗൗരവം അറിയണമെങ്കിൽ ഈ സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകും. ആ ആംബുലൻസിൽ ഉള്ളത് നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ കൂടുതൽ നന്ന്. മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമ കൊണ്ട് ഒരുപക്ഷേ ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും തിരികെ കിട്ടുന്നത്.’- മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ്:
തിരക്കിനിടയിൽ തിരക്ക് കൂട്ടണോ?
ഈ ചിത്രത്തിൽ കാണുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ എല്ലാവരും ഡ്രൈവിങ്ങിൽ മുന്നിൽ തന്നെ നിൽക്കുന്നവർ ആണെന്നതിൽ സംശയമുണ്ടാവാനിടയില്ല, … പിന്നിൽ നിൽക്കുക എന്ന ഒരു കാര്യത്തിൽ
ഒഴികെ…
തമാശക്കായി വാഹനവുമായി നിരത്തിലിറങ്ങുന്നവർ തുലോം കുറവാണ്. എല്ലാവരും തന്നെ അത്യാവശ്യ കാര്യം തിരക്കുള്ള വരുമായിരിക്കും. അക്കാര്യം തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും ഈ തരത്തിലുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ.
നമ്മുടെ നാട്ടിലെ ഗതാഗത നിയമത്തിന്റെ അടിസ്ഥാനം തന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നുള്ളതാണ്.
നിർത്തേണ്ടി വരുമ്പോഴും അതുതന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കും. ഇവിടെ ഇരുചക്രവാഹനങ്ങൾ റോഡിന്റെ വലത്തേ അറ്റത്ത്,അതായത് ഒരു കാരണവശാലും അവർക്ക് എത്താൻ പാടില്ലാത്ത ഭാഗത്താണ് നിൽക്കുന്നത്. മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിങ് സമയത്ത് മാത്രമാണ് എന്ന് മനസ്സിലാക്കി പെരുമാറുന്നവർ എത്രപേരുണ്ട് നമ്മുടെ നാട്ടിൽ?
ഒരല്പം സംയമനം എല്ലാവരും പാലിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് കടന്നു പോകാവുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണ് ഇത്. പക്ഷേ ഇത്തരം പ്രവർത്തികൾ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം വർധിപ്പിക്കാനേ സഹായിക്കൂ. ഇവരുടെ പ്രവർത്തിയുടെ ഗൗരവം അറിയണമെങ്കിൽ
ഈ സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകും. ആ ആംബുലൻസിൽ ഉള്ളത് നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ കൂടുതൽ നന്ന്.
മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമ കൊണ്ട് ഒരുപക്ഷേ ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും തിരികെ കിട്ടുന്നത്.
Recent Comments