നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ; നരഭോജി കടുവയെ പിടികൂടാന്‍ വന്‍ സന്നാഹം

നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ; നരഭോജി കടുവയെ പിടികൂടാന്‍ വന്‍ സന്നാഹം

കല്‍പ്പറ്റ: നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിച്ചു. 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.

കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും.

വനമേഖലയിലെ പരിശോധനയ്ക്ക് സാധാരണ ഡ്രോണുകള്‍ക്കൊപ്പം തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറാ ട്രാപ്പുകലും പഞ്ചാരക്കൊല്ലിയില്‍ വിന്യസിപ്പിക്കും. കടുവയെ ആകര്‍ഷിക്കാന്‍ ജീവനുള്ള ഇരകളെ ബന്ധിച്ച കൂടുകള്‍ പഞ്ചാരക്കൊല്ലിയില്‍ സ്ഥാപിക്കും. മുത്തങ്ങ ക്യാംപിലെ കുങ്കി ആനകളെ ദൗത്യത്തിനായി രംഗത്തിറക്കും. മാര്‍ട്ടില്‍ ലോവലാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍. കെഎസ് ദീപ ദൗത്യത്തിന്റെ മേല്‍നോട്ടം വഹിക്കും.

നാളെ കോണ്‍ഗ്രസ് മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാധയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. വന്യ ജീവി ആക്രമണത്തില്‍ ശാശ്വത പരിഹാരം എത്രയും വേഗം വേണമെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.

തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാന്‍ പോകുന്നതിനിടെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാന്‍ അറിയിപ്പ് ഇറക്കി. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു അറിയിച്ചു. മന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടുവയെ പിടികൂടുന്നതിനു നടപടികള്‍ വനംവകുപ്പ് ആസൂത്രണം ചെയ്യുകയാണ്. പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്.

മരിച്ചത് അമ്മാവന്റെ ഭാര്യ, ഞെട്ടിക്കുന്ന വാര്‍ത്ത; കടുവയെ എത്രയും പെട്ടെന്ന് പിടികൂടണം: മിന്നുമണി

മരിച്ചത് അമ്മാവന്റെ ഭാര്യ, ഞെട്ടിക്കുന്ന വാര്‍ത്ത; കടുവയെ എത്രയും പെട്ടെന്ന് പിടികൂടണം: മിന്നുമണി

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ കടുവ ആക്രമണത്തില്‍ മരിച്ചത് അമ്മാവന്റെ ഭാര്യയാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നുമണി. വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിന്നുമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മിന്നുമണിയുടെ അമ്മാവന്‍ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച ശാന്ത.പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറാണ് അച്ചപ്പന്‍. കാപ്പി പറിക്കാന്‍ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണ് വിവരം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണ് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്….അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു….ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി….

റേഷന്‍ മുടങ്ങും; തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരം; ചര്‍ച്ച പരാജയം

റേഷന്‍ മുടങ്ങും; തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരം; ചര്‍ച്ച പരാജയം

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര്‍ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്.

രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം; ഫെന്‍സിങ് നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി

രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം; ഫെന്‍സിങ് നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി

കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിന്് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. അതിനുശേഷം മൃതദേഹം അല്‍പ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുല്‍പള്ളി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യമായാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്.

മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍, വയനാട്ടില്‍ വന്‍ പ്രതിഷേധം; കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍, വയനാട്ടില്‍ വന്‍ പ്രതിഷേധം; കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ കടുവ യുവതിയെ കൊന്നുതിന്ന സംഭവത്തില്‍ സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവദിക്കാതെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. മൃതദേഹം എത്തിച്ച പ്രിയദര്‍ശിനി എസ്റ്റേറ്റ് ഓഫീസ് വളഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നത്. അതിനിടെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കടുവയെ വെടിവെച്ചു കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്നതാണ് നാട്ടുകാരുടെ നിലപാട്.

സംഭവ സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. നാട്ടുകാരെ അനുനയിപ്പിക്കാന്‍ എല്ലാതരത്തിലും ശ്രമിക്കുന്നുണ്ടെങ്കിലും ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉടന്‍ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജില്ലാ കലക്ടര്‍ എത്താത്തിലും നാട്ടുകാര്‍ പ്രതിഷേധിച്ചു.

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് കണ്ടെത്തിയതല്ലേ?; വിമര്‍ശിച്ച് ഹൈക്കോടതി

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് കണ്ടെത്തിയതല്ലേ?; വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് സിവില്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വീണ്ടും കമ്മീഷനെ വെച്ച് എങ്ങനെ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റേത് ജനങ്ങളുടെ കണ്ണിയില്‍ പൊടിയിടാനുള്ള തന്ത്രം ആണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മുനമ്പത്തെ കോടതി കണ്ടെത്തിയ ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധന സാധ്യമല്ല. കോടതി കണ്ടെത്തിയ ഭൂമി ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണന വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല. വഖഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് 2010 ല്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. വേണ്ടത്ര നിയമപരിശോധന കൂടാതെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ കമ്മീഷന്റെ അധികാരപരിധി വിശദീകരിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഒരു ഭൂമിയുടെ ടൈറ്റില്‍ തീരുമാനിക്കുള്ള അവകാശം സിവില്‍ കോടതിക്കാണ്. ആ അവകാശത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന സിവില്‍ കോടതി ഉത്തരവ് പിന്നീട് ഹൈക്കോടതിയും അംഗീകരിച്ചിട്ടുള്ളത്. അത് എങ്ങനെ ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ആയി വരുന്നു?. ഈ ഭൂമി ഒഴിവാക്കിയല്ല ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം. കോടതി തീരുമാനിച്ച ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് അത്ഭുതങ്ങളുടെ എന്തു പെട്ടിയാണ് തുറക്കാന്‍ പോകുന്നതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ബുധനാഴ്ച വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സമരം ശക്തമായതോടെയാണ് സര്‍ക്കാര്‍, റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. കമ്മീഷന്‍ സിറ്റിങ്ങുകള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടല്‍.