‘ഋഷിപീഠം’, സമാധിക്കായി പുതിയ കല്ലറയൊരുക്കി; ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്

‘ഋഷിപീഠം’, സമാധിക്കായി പുതിയ കല്ലറയൊരുക്കി; ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഗോപന്‍ സ്വാമിയെ സമാധിയിരുത്തുന്നതിനായി കുടുംബം പുതിയ കല്ലറ ഒരുക്കി. നേരത്തെ പൊലീസ് പൊളിച്ച കല്ലറയ്ക്ക് സമീപമാണ് പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുള്ളത്. കല്ലറയ്ക്കുള്ളില്‍ സമാധി ഇരുത്തുന്നതിനായി കല്ലും സജ്ജീകരിച്ചിട്ടുണ്ട്. ഋഷിപീഠം എന്നാണ് പുതിയ സമാധിക്ക് നാമകരണം ചെയ്തിട്ടുള്ളത്.

ഉച്ചയ്ക്ക് 12 മണിയോടെ ഗോപന്‍സ്വാമിയുടെ മൃദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും നാമജപഘോഷയാത്രയായി വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്നിനും നാലിനും ഇടയ്ക്ക് മതാചാര്യന്മാരുടെ സാന്നിധ്യത്തില്‍ മഹാസമാധിയായി സംസ്‌കാരം നടത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്. വിഎസ്ഡിപി നേതാക്കളെല്ലാം ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. നേരത്തെ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങള്‍ ദുരീകരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. അതേസമയം ഫൊറന്‍സിക് ലാബ്, കെമിക്കല്‍ ലാബ് തുടങ്ങിയ രാസപരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചാലേ മരണം സംബന്ധിച്ചുള്ള അവ്യക്തതകള്‍ പൂര്‍ണമായി നീങ്ങൂവെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കി സ്വര്‍ണവില ഇന്ന് 480 രൂപയാണ് വര്‍ധിച്ചത്. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു.എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

സൈബര്‍ തട്ടിപ്പിന് ഇരയായി ഹൈക്കോടതി മുന്‍ ജഡ്ജിയും

സൈബര്‍ തട്ടിപ്പിന് ഇരയായി ഹൈക്കോടതി മുന്‍ ജഡ്ജിയും

കൊച്ചി: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍; അന്വേഷണം

വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍; അന്വേഷണം

ആലപ്പുഴ: അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍. കേളാത്തുകുന്നേല്‍ അഭിലാഷിന്റെ മകന്‍ കശ്യപാണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി കുട്ടി മരിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിന്റെ ടെറസിലെ ഇരുമ്പുബാറില്‍ കെട്ടിയ ഷാളില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുമ്പളം സ്വദേശികളായ അഭിലാഷിന്റെയും ധന്യയുടെയും മകനാണ് കശ്യപ്. അരൂരില്‍ കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം ഉണ്ടായത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്നു. 59,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 7390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍

കോട്ടയം : ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ എ വി ശ്രീകുമാറിനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ശ്രീകുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകുമാറിനെ രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

കേസില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ ശ്രീകുമാര്‍, രവി ഡിസി തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ആത്മകഥാ ഭാഗം ചോര്‍ന്നത് ഏത് സാഹചര്യത്തില്‍, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ പൊലീസ് അന്വേഷിച്ചു വരികയാണ്.

ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലുള്ള ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നതാണ് വിവാദമായത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ആത്മകഥാഭാഗങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.