ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍

ന്യൂഡല്‍ഹി:ക്രിസ്മസ് കാലത്തെ യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍. പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 23നും 30നും പ്രത്യേകം സര്‍വീസ് നടത്തും.

ബംഗളൂരുവില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ എസ്എംബിടി ടെര്‍മിനില്‍- തിരുവനന്തപുരം 23ന് രാത്രി 11ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 24ന് വൈകീട്ട്തിരുവന്തപുരത്ത് എത്തും. 24ന് വൈകീട്ട് 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 11.15ന് എസ്എംബിടി ടെര്‍മിനലില്‍ എത്തും.

ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്‌പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഇക്കാര്യം അറിയിച്ചു. യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു.

റൂട്ടുകള്‍ സംബന്ധിച്ച് റെില്‍വേ വൈകാതെ പ്രഖ്യാപിക്കും. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 117, സെന്‍ട്രല്‍ റെയില്‍വേ 48 , നോര്‍ത്തേണ്‍ റെയില്‍വേ 22, വെസ്‌റ്റേണ്‍ റെയില്‍വേ 56 എന്നിങ്ങനെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്.

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

കുന്നംകുളം: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രി സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കുന്നംകുളം ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്‌കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലപ്പോഴായി അപകടങ്ങള്‍ നടന്നിട്ടുള്ള മേഖലയാണിത്. അന്‍പതിലധികം ജീവനുകള്‍ പൊലിഞ്ഞ അപകട മേഖലയിലാണിതെന്നും നാട്ടുകാര്‍ പറഞ്ഞു.

എതിരെ വന്ന വാഹനം നിയന്ത്രണം തെറ്റി കാറിൽ ഇടിച്ചു;എംവി ഗോവിന്ദന്റെ കാർ അപകടത്തിൽ

എതിരെ വന്ന വാഹനം നിയന്ത്രണം തെറ്റി കാറിൽ ഇടിച്ചു;എംവി ഗോവിന്ദന്റെ കാർ അപകടത്തിൽ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം.

പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് കാര്‍ മുന്നോട്ടു നീങ്ങി എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കാറിന്റെ മുൻ ഭാഗത്തെ കേടുപാടുകളൊഴികെ മൂന്ന് വാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കില്ല.

ഇത് ‘ചില്ലറ’ ദ്രോഹമല്ലല്ലോ!, വിവാഹമോചനം നേടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്, ഒടുവില്‍ കണ്ണുരുട്ടി ജഡ്ജി

ഇത് ‘ചില്ലറ’ ദ്രോഹമല്ലല്ലോ!, വിവാഹമോചനം നേടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്, ഒടുവില്‍ കണ്ണുരുട്ടി ജഡ്ജി

കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യയെ ‘പാഠംപഠിപ്പിക്കാന്‍’ മുന്‍ ഭര്‍ത്താവ് കോടതി മുമ്പാകെ ജീവനാംശ തുക നല്‍കിയത് നാണയങ്ങളായി. എന്നാല്‍ വിവാഹമോചിതന്റെ അതൃപ്തി പ്രകടിപ്പിച്ച കോടതി നാണയങ്ങള്‍ നോട്ടാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

കോയമ്പത്തൂര്‍ കുടുംബക്കോടതിയില്‍ വ്യാഴാഴ്ചയാണ് മുന്‍ ഭാര്യയ്ക്ക് പോലും ചിരി ഉണ്ടാക്കിയ സംഭവം നടന്നത്. 2 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന വിധി അനുസരിച്ച് കോടതിയിലേയ്ക്ക് വടവള്ളി സ്വദേശിയായ 35 കാരന്‍ കാറില്‍ പണവുമായി വന്നു. വിവാഹമോചിതയും കുടുംബവും നേരത്തെ കോടതിയില്‍ എത്തിയിരുന്നു. 1,20,000 രൂപ നോട്ടുകളായാണ് യുവാവ് നല്‍കിയത്. ബാക്കി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായാണ് കോടതിയില്‍ എത്തിച്ചത്. ഈ നാണയങ്ങളെല്ലാം കൂടി ഏകദേശം ഇരുപതോളം ചാക്കുകള്‍ ഉണ്ടായിരുന്നു.

കോടതിയില്‍ ഉണ്ടായിരുന്നവര്‍ അന്തംവിട്ടെങ്കിലും ഒടുവില്‍ ജഡ്ജി ഇടപെടുകയായിരുന്നു. നാണയങ്ങള്‍ നോട്ടുകളാക്കി കോടിയില്‍ ഏല്‍പ്പിക്കണമെന്ന് യുവാവിന് താക്കീത് നല്‍കി. അടുത്ത ദിവസം കേസ് പരിഗണിക്കുന്ന സമയത്ത് ജീവനാംശം പൂര്‍ണമായും നോട്ടുകളാക്കി സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ യുവാവ് ചാക്കിലുണ്ടായിരുന്ന നാണയങ്ങളുമായി മടങ്ങി. ഇരുവരുടേയും വിവാഹമോചന കേസ് കഴിഞ്ഞ വര്‍ഷമാണ് കോടതിയിലെത്തിയത്.

‘എന്തു രസമാണിത് കാണാന്‍’; പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പങ്കുവച്ച് സച്ചിന്‍

‘എന്തു രസമാണിത് കാണാന്‍’; പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പങ്കുവച്ച് സച്ചിന്‍

മുംബൈ: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീര്‍ ഖാന്‍. ഇപ്പോള്‍ സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെണ്‍കുട്ടിയുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് സൂപ്പര്‍താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. താരത്തെ ടാഗ് ചെയ്ത് എക്‌സിലാണ് സച്ചിന്‍ വിഡിയോ പങ്കുവച്ചത്. ഇത് ഭംഗിയുള്ള ആക്ഷനാണെന്ന് സഹീര്‍ ഖാന്‍ മറുപടിയും നല്‍കി.

രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയില്‍ നിന്നുള്ള സുശീല മീണ എന്ന പെണ്‍കുട്ടിയാണ് സഹീര്‍ ഖാന് സമാനമായ ബൗളിങ് ആക്ഷനില്‍ പന്തെറിയുന്ന കുട്ടിതാരം. സ്‌കൂള്‍ യൂണിഫോം എന്നു തോന്നിക്കുന്ന വസ്ത്രം ധരിച്ച്, ചെരിപ്പുപോലും ഇല്ലാതെയാണ് സുശീല പന്തെറിയുന്നതാണ് വിഡിയോയിലുള്ളത്.

”സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബോളിങ് ആക്ഷന്‍ താങ്കളുടെ ബോളിങ് ആക്ഷനെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?’ സഹീര്‍ ഖാനെ ടാഗ് ചെയ്ത് സച്ചിന്‍ കുറിച്ചു.

പിന്നാലെ സഹീര്‍ ഖാന്റെ മറുപടിയുമെത്തി. ”താങ്കളല്ലേ ഇത്തരമൊരു സമാനത ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാന്‍ എങ്ങനെ യോജിക്കാതിരിക്കും. അവളുടെ ബോളിങ് ആക്ഷന്‍ ആയാസമില്ലാത്തതും സുന്ദരവുമാണ്. നല്ല ഭാവിയുള്ള താരമാണെന്ന് ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു’. സഹീര്‍ ഖാന്‍ മറുപടി നല്‍കി.

സിനിമ ഇഷ്ടപ്പെടാതെ തിയറ്ററിൽ നിന്ന് ഇറങ്ങിയോ? വിഷമിക്കേണ്ട, കാണാത്ത ഭാ​ഗത്തിന്റെ പൈസ തിരികെ കിട്ടും! ‘ഫ്ലെക്സി ഷോ’യുമായി പിവിആർ

സിനിമ ഇഷ്ടപ്പെടാതെ തിയറ്ററിൽ നിന്ന് ഇറങ്ങിയോ? വിഷമിക്കേണ്ട, കാണാത്ത ഭാ​ഗത്തിന്റെ പൈസ തിരികെ കിട്ടും! ‘ഫ്ലെക്സി ഷോ’യുമായി പിവിആർ

ന്യൂഡൽഹി: സിനിമ കണ്ട് ഇഷ്ടപ്പെട്ടാതെ തിയറ്ററിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന വിഷമം ഇനി വേണ്ട. സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം അവതരിപ്പിച്ച് പിവിആർ ഐനോക്സ്. ‘ഫ്ലെക്സി ഷോ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ പ്രേക്ഷകൻ തിയറ്ററിൽ ഇരിക്കുന്ന സമയം മാത്രം പരിഗണിച്ചായിരിക്കും ടിക്കറ്റ് നിരക്ക്.

നിലവിൽ ഡൽഹിയിലെയും ഗുഡ്‌ഗാവിലെയും 40 തിയറ്ററുകളിലാണ് ആദ്യഘട്ടത്തിൽ ‘ഫ്ലെക്സി ഷോ’ പിവിആർ പരീക്ഷിക്കുന്നത്. സാധാരണയുള്ള ടിക്കറ്റിനേക്കാൾ 10% അധിക ചാർജാണ് ഫ്ലെക്സി ടിക്കറ്റിന് ഈടാക്കുക. തുടർന്ന് പ്രേക്ഷകൻ എത്ര നേരം തിയറ്ററിലുണ്ടായിരുന്നു എന്ന് കണക്കാക്കി ബാക്കി തുക റീഫണ്ട് ചെയ്യും.

സിനിമയുടെ ആകെ ദൈർഘ്യത്തിന്റെ 75 ശതമാനത്തിൽ അധികം ബാക്കിയുള്ളപ്പോഴാണ് പുറത്ത് പോകുന്നതെങ്കിൽ ടിക്കറ്റ് തുകയുടെ 60% തിരികെ ലഭിക്കും. 50 മുതൽ 75% വരെ ബാക്കിയുള്ളപ്പോൾ ഇറങ്ങിയാൽ 50% തുകയും 25% – 50% വരെ ബാക്കിയുണ്ടെങ്കിൽ 30% ടിക്കറ്റു തുകയും തിരികെ ലഭിക്കും.

തിയറ്ററിനുള്ളിലെ ഓരോ സീറ്റുകളും മോണിറ്റർ ചെയ്യുന്ന എഐ കാമറകൾ ഉപയോഗിച്ചാണ് പ്രേക്ഷകൻ സീറ്റിലുണ്ടോ എന്ന് തീരുമാനിക്കുന്നത്. തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ബോക്സ് ഓഫിസ് കൗണ്ടറിലെത്തി ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പ്രേക്ഷകർക്ക് റീഫണ്ട് കൈപ്പറ്റാം.