യുഎഇ യാത്രയ്ക്ക് ഇനി വിസ ആവശ്യമില്ല; ഇന്ത്യക്കാർക്ക് പ്രത്യേക പരിഗണന, ഇത് നിങ്ങൾക്ക് അറിയാമോ ?

യുഎഇ യാത്രയ്ക്ക് ഇനി വിസ ആവശ്യമില്ല; ഇന്ത്യക്കാർക്ക് പ്രത്യേക പരിഗണന, ഇത് നിങ്ങൾക്ക് അറിയാമോ ?

ദുബൈ: ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് നിരവധി ഇളവുകളാണ് വിവിധ രാജ്യങ്ങൾ അനുവദിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് ഈ ഇളവുകൾ അനുവദിക്കുന്നത്. നമ്മൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന യു എ ഇയിലും സമാനമായ രീതിയിൽ ഇളവ് അനുവദിച്ചിട്ടുണ്ടെകിലും പലർക്കും ആ വിവരം അറിയില്ല. നേരത്തെ മൂന്നു രാജ്യങ്ങളില്‍നിന്നു വരുന്ന ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇപ്പോള്‍ ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കിയിരിക്കുകയാണ്.

വിസ ലഭിക്കാൻ എടുക്കുന്ന കാല താമസം പലപ്പോഴും യാത്രകൾ പലപ്പോഴും വൈകാനും മുടങ്ങാനും കാരണമാകുന്നുണ്ട്. അത് ഒഴിവാക്കാൻ കൂടിയാണ് യു എ ഇ സർക്കാർ പുതിയൊരു നീക്കം നടത്തിയിരിക്കുന്നത്.വിസയില്ലാതെ യുഎയിലേക്ക് യാത്ര ചെയ്ത ശേഷം എയർപോർട്ടിൽ നിന്ന് വിസ എടുക്കാൻ കഴിയുന്നതാണ് വിസ ഓണ്‍ അറൈവല്‍ സംവിധാനം. നമ്മൾ യാത്ര പുറപ്പെടും മുൻപ് https://smart.gdrfad.gov.ae എന്ന വെബ്സൈറ്റിലൂടെ ആദ്യം വിസയ്ക്ക് വേണ്ടി അപേക്ഷിക്കണം. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ 253 ദിർഹം ഫീസായി അടയ്ക്കണം.

രേഖകൾ കൃത്യമാണെങ്കിൽ 48 മണിക്കൂറിനകം നമുക്ക് വിസ ലഭിക്കും. 14 ദിവസത്തേക്കാണ് ഓൺ അറൈവൽ വിസ ലഭിക്കുക. പിന്നീട് ആവശ്യമാണെങ്കിൽ 14 ദിവസത്തേക്കു കൂടി നീട്ടാനും സാധിക്കും. നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ നിന്ന് വിസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്നു. ഇപ്പോൾ ആ സൗകര്യം ലഭ്യമല്ല.

പക്ഷെ, എല്ലാം ഇന്ത്യക്കാർക്കും ഈ അവസരം പ്രയോജപ്പെടുത്താനാകില്ല. പകരം യു എസ് , യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍, യു കെ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാർക്കാണ് ഈ അവസരം ലഭ്യമാകുക. യുഎസ് ഗ്രീൻകാർഡ്, റസിഡൻസ് വിസ, യുകെ, യൂറോപ്യൻ യൂണിയൻ വിസ ഉള്ള ഇന്ത്യക്കാർക്കാണ് വിസ ഓൺ അറൈവലിന് നിലവിൽ അനുമതിയുള്ളൂ.

തകര്‍ന്നുവീണത് അടച്ചിട്ട കെട്ടിടം, രണ്ടുപേര്‍ക്ക് പരിക്കെന്ന് മന്ത്രി വീണാ ജോര്‍ജ്; സ്ഥലത്ത് പരിശോധന

തകര്‍ന്നുവീണത് അടച്ചിട്ട കെട്ടിടം, രണ്ടുപേര്‍ക്ക് പരിക്കെന്ന് മന്ത്രി വീണാ ജോര്‍ജ്; സ്ഥലത്ത് പരിശോധന

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവര്‍ത്തനരഹിതമായ കെട്ടിടമാണ് തകര്‍ന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. വാര്‍ഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക വിവരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കിഫ്ബിയില്‍നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ഷിഫ്റ്റിങ്ങ് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച മുമ്പാണ് എടുത്തതെന്നും മന്ത്രി വീണ അറിയിച്ചു. പഴയ വസ്തുക്കള്‍ കൊണ്ടിടാന്‍ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്നു വീണതറിഞ്ഞ് മന്ത്രിമാരായ വിഎന്‍ വാസവനും വീണാ ജോര്‍ജും ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് അധികൃതരും, ഗാന്ധിനഗര്‍ പൊലീസും ഇടിഞ്ഞുവീണ സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാര്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് തകര്‍ന്നത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം.

രണ്ടു സ്ത്രീകളും അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമാണ് കെട്ടിടം തകര്‍ന്നപ്പോള്‍ അവിടെയുണ്ടായിരുന്നതെന്നാണ് വിവരം. അപകടമുണ്ടായ ഉടന്‍ തന്നെ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പൊളിഞ്ഞു വീണതിന് സമീപത്തുള്ള ഭാഗത്ത് രോഗികളുടെ പായയും പാത്രങ്ങളും കിടക്കകളുമെല്ലാം ചിതറിക്കിടക്കുന്നത് കാണാം. ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്നഭാഗമാണ് ഇടിഞ്ഞതെന്ന് സൂപ്രണ്ടും പറഞ്ഞു.

മധ്യപ്രദേശിന്റെ ബീനാച്ചി എസ്റ്റേറ്റിന്റെ വിപണി മൂല്യം 500 കോടി രൂപ, ഇനി കേരളത്തിന് ഏറ്റെടുക്കാനാകുമോ?

മധ്യപ്രദേശിന്റെ ബീനാച്ചി എസ്റ്റേറ്റിന്റെ വിപണി മൂല്യം 500 കോടി രൂപ, ഇനി കേരളത്തിന് ഏറ്റെടുക്കാനാകുമോ?

കൽപ്പറ്റ: മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സുൽത്താൻ ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുത്ത് പ്രാദേശിക കർഷകർക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. എന്നാൽ, ഈ ഏറ്റെടുക്കൽ സംസ്ഥാനത്തിന് മുന്നിൽ സാമ്പത്തിക, രാഷ്ട്രീയ തടസ്സങ്ങൾ സൃഷ്ടിക്കും.

ദേശീയപാത 212 ൽ സ്ഥിതി ചെയ്യുന്ന 554.28 ഏക്കർ (224.31 ഹെക്ടർ) എസ്റ്റേറ്റ് വാങ്ങുന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണെന്ന് മുൻകാല ശ്രമങ്ങൾ സൂചിപ്പിക്കുന്നു. മധ്യപ്രദേശിലെ സർക്കാർ സ്ഥാപനമായ പ്രൊവിഡന്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ എസ്റ്റേറ്റ്. മൊത്തം ഭൂമിയിൽ 44.66 ഹെക്ടർ കാപ്പിത്തോട്ടമായാണ്, സുൽത്താൻ ബത്തേരി വില്ലേജ് ഓഫീസിൽ നികുതി അടയ്ക്കുന്നത്. റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൂരിമലയിൽ ഏകദേശം 60 ഏക്കർ 161 ആദിവാസി ഇതര കുടുംബങ്ങൾ കൈയേറിയിട്ടുണ്ട്. മൊത്തം എസ്റ്റേറ്റിന്റെ നിലവിലെ വിപണി മൂല്യം 500 കോടി രൂപ കവിഞ്ഞു.

ഏറ്റെടുക്കൽ എളുപ്പമല്ലെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഷംഷാദ് മരക്കാർ പറഞ്ഞു. “ദേശീയ പാതയ്ക്കും സംസ്ഥാന പാതയ്ക്കും ഇടയിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും വലിയ സ്വത്താണ് ഇത്, വിപണി മൂല്യം അസാധാരണമാംവിധം ഉയർന്നതും എളുപ്പത്തിൽ 550 കോടി രൂപ കവിയാൻ സാധ്യതയുള്ളതുമാണ്. മാത്രമല്ല, തോട്ടം പ്രതിവർഷം ലക്ഷക്കണക്കിന് രൂപയുടെ കാപ്പി ഉത്പാദിപ്പിക്കുന്നു, ഇത് മധ്യപ്രദേശ് സർക്കാരിന് ലാഭകരമായ ഒരു സംരംഭമാക്കി മാറ്റുന്നു. അവർ അത് എളുപ്പത്തിൽ ഉപേക്ഷിക്കാൻ സാധ്യതയില്ല,” ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

2019-ൽ വയനാടിന് 7,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിക്കുമ്പോൾ, എസ്റ്റേറ്റ് വാങ്ങുന്നതിനായി രണ്ട് സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായും ഷംഷാദ് മരക്കാർ പറഞ്ഞു.

“ആ വാഗ്ദാനം ലഭിച്ചിട്ട് ആറ് വർഷമായി, നടപടിയില്ലാത്ത മറ്റൊരു പ്രഖ്യാപനം കൂടി നമ്മൾ കേൾക്കുന്നു. അന്ന് മധ്യപ്രദേശ് കോൺഗ്രസ് ഭരണത്തിലായിരുന്നു. ഞങ്ങൾ അന്വേഷിച്ചപ്പോൾ, സർക്കാരോ അവിടത്തെ ഉദ്യോഗസ്ഥരോ ഭൂമി കൈമാറാൻ തയ്യാറായില്ലെന്ന് വ്യക്തമായി. ഇപ്പോൾ, ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്നതിനാൽ, അനുകൂല ഫലം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അവഗണിക്കപ്പെട്ട എസ്റ്റേറ്റ് കടുവകളും പുലികളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ പ്രജനന കേന്ദ്രമായി മാറിയിരിക്കുന്നു, ഇത് പ്രദേശത്തെ കുടുംബങ്ങളെ നിരന്തരമായ ഭയത്തിൽ ജീവിക്കേണ്ടുന്ന സാഹചര്യത്തിലെത്തിരിക്കുകയാണ്. വർഷങ്ങളായി, ബീനാച്ചി എസ്റ്റേറ്റിനായി രണ്ട് മാസ്റ്റർ പ്ലാനുകൾ നിർദ്ദേശിക്കപ്പെട്ടു.

അന്നത്തെ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം സമർപ്പിച്ച ഒന്ന്, ടൈഗർ സഫാരി പാർക്ക്, വന്യജീവി പുനരധിവാസ കേന്ദ്രം, വന്യമൃഗങ്ങൾക്കായി ഒരു പാലിയേറ്റീവ് കെയർ സൗകര്യം എന്നിവ സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. നിർദ്ദേശം സമർപ്പിച്ചിട്ടും, അതിൽ നടപടികളൊന്നും സ്വീകരിച്ചില്ല.

സ്ഥലത്ത് ഒരു കോളേജോ ആശുപത്രിയോ നിർമ്മിക്കണമെന്ന തദ്ദേശ പ്രതിനിധികളുടെ സമാനമായ ആവശ്യങ്ങളും ചർച്ചകൾക്കപ്പുറം പുരോഗമിക്കുന്നതിൽ പരാജയപ്പെട്ടു.

ബീനാച്ചി എസ്റ്റേറ്റിന്റെ ചരിത്രം

ഉത്തരേന്ത്യൻ വ്യാപാരികളായ മുഹമ്മദ് ഖാൻ, ബഹാദൂർ ഹാജി, അബു മുഹമ്മദ് എന്നിവർ 1877 ഫെബ്രുവരിയിൽ ബ്രിട്ടീഷുകാരായ എഡ്വേർഡ് അക്യൂൺസ്, സാമുവൽ ക്രൂസർ എന്നിവരിൽ നിന്ന് 554 ഏക്കർ വസ്തു വാങ്ങിയതോടെയാണ് എസ്റ്റേറ്റിന്റെ ചരിത്രം ആരംഭിക്കുന്നത്. മാനന്തവാടിയിലെ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലാണ് വിൽപ്പന ഔദ്യോഗികമായി നടന്നത്. എന്നാൽ, പുതിയ ഉടമകൾ താമസിയാതെ ഗ്വാളിയോർ രാജവംശത്തിന്റെ പ്രൊവിഡന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിക്ക് സ്വത്ത് പണയപ്പെടുത്തി. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ഉടമസ്ഥാവകാശം കമ്പനിക്ക് കൈമാറി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം മധ്യപ്രദേശ് സർക്കാരിന്റെ നിയന്ത്രണത്തിലായി.

മകളുടെ രാത്രിയാത്രയെച്ചൊല്ലി തർക്കം, പിടിവലിക്കിടെ കഴുത്തുഞെരിച്ചു കൊന്നു; അച്ഛൻ അറസ്റ്റിൽ

മകളുടെ രാത്രിയാത്രയെച്ചൊല്ലി തർക്കം, പിടിവലിക്കിടെ കഴുത്തുഞെരിച്ചു കൊന്നു; അച്ഛൻ അറസ്റ്റിൽ

ആലപ്പുഴ: മകളുടെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് മാരാരിക്കുളത്തെ യുവതിയുടെ കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) പൊലീസ് അറസ്റ്റ് ചെയ്തു. എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരിൽ ചിലർ ഫ്രാൻസിസിനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലും കയ്യാങ്കളിയിലുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തു ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കുകയായിരുന്നു. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.

എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയന്നുപോയ കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ മകളെ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നു പറഞ്ഞ് വീട്ടുകാർ കരഞ്ഞതോടെയാണ് സമീപവാസികൾ വിവരം അറിയുന്നത്. കേസിൽ ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെയും പ്രതി ചേർത്തേക്കും. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ശ്വാസംമുട്ടിയാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്ന് സമ്മതിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു; ഇടിഞ്ഞുവീണത് 14-ാം വാര്‍ഡ്

കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു; ഇടിഞ്ഞുവീണത് 14-ാം വാര്‍ഡ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടായിരുന്ന രോഗികളെ മറ്റ് ഭാഗത്തേക്ക് മാറ്റുകയാണ്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,840 രൂപയാണ്. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 9105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഈ മാസം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.

75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.