കനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 49% കടന്നു

കനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 49% കടന്നു

കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. പോളിംഗ് 49 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇടവിട്ട് പെയ്ത മഴയൊന്നും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. നാലിടങ്ങളില്‍ വോട്ടിങ് യന്ത്രം കുറച്ചു നേരത്തേക്ക് പണിമുടക്കിയത് ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

പൊലീസ് മേധാവി: പട്ടികയില്‍ മുന്നിലുള്ള ഓഫീസര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

പൊലീസ് മേധാവി: പട്ടികയില്‍ മുന്നിലുള്ള ഓഫീസര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ യുപിഎസ് സി തീരുമാനം ഉടന്‍ വരാനിരിക്കെ, ഡിജിപി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഒഴിവാകാൻ കടുത്ത സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ യുപിഎസ് സിക്ക് അയച്ചു നല്‍കിയ ആറംഗ പട്ടികയില്‍ ഇടംപിടിച്ച സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് മേലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുള്ളത്. സര്‍ക്കാരിന് ഇഷ്ടക്കാരായവരെ നിയമിക്കുക ലക്ഷ്യമിട്ട്, പട്ടികയിലുള്ള സീനിയര്‍ ഉദ്യോഗസ്ഥരോട് ഡിജിപി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും ഒഴിയാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സര്‍ക്കാരിന് താല്‍പ്പര്യമുള്ള മനോജ് എബ്രഹാം, എം ആര്‍ അജിത് കുമാര്‍ എന്നിവര്‍ക്ക് വഴിയൊരുക്കാനാണ് പട്ടികയില്‍ ആദ്യ പേരുകാരായ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുള്ളത്. എഡിജിപിമാരെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ് സിക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്. 30 വര്‍ഷ സര്‍വീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ലെന്ന യു.പി.എസ്.സി നിലപാടിനെതിരെയാണ് ആഭ്യന്തരവകുപ്പ് കത്തയച്ചത്. പട്ടികയില്‍ അഞ്ചാമതും ആറാമതുമുള്ള സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് എഡിജിപിമാര്‍. ഇതില്‍ ആഭ്യന്തര വകുപ്പിന് താല്‍പ്പര്യമുള്ള അജിത് കുമാറിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് ആരോപണം.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നീ ആറ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിന്‍ അഗര്‍വാള്‍. പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറാണ്. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവിയാണ് യോഗേഷ് ഗുപ്ത. നാലാമതാണ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കിയ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ എ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടി വരുന്നതിനുള്ള സാധ്യത ഒഴിവാക്കുക എന്നതാണ് സമ്മര്‍ദ്ദ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍ രവാഡയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഡിജിപി പദവിയിലേക്ക് താല്‍പ്പര്യമില്ലെങ്കില്‍ ക്ലിയറന്‍സ് നല്‍കാമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചതെന്നാണ് സൂചന.

വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്ത മുഖം നോക്കാതെ സ്വീകരിച്ച നടപടികളും, സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ സ്വീകരിച്ച നിലപാടുകളുമാണ് ആഭ്യന്ത്ര വകുപ്പിന് അദ്ദേഹത്തോടുള്ള അപ്രീതിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് അടുത്തിടെ യോഗേഷ് ഗുപ്തയെ വിജിലന്‍സിന്റെ തലപ്പത്തു നിന്നും ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി നിയമിക്കുകയായിരുന്നു. സര്‍വീസിലുള്ളതും വിരമിച്ചതുമായ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ മുഖേന, പട്ടികയിലെ ആദ്യ പേരുകാരില്‍ പലവിധ സമ്മര്‍ദ്ദവും ചെലുത്തി വരികയാണ്. ഇവര്‍ വഴി ഡിജിപി പദവിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് വാഗ്ദാനങ്ങളും ഇവര്‍ക്ക് നല്‍കുന്നതായാണ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 30 ന് നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ അടുത്ത സംസ്ഥാന പൊലീസ് മേധാവിയെ യുപിഎസ്സി തെരഞ്ഞെടുക്കും. പട്ടികയിലെ ഏറ്റവും സീനിയറായ നിതിന്‍ അഗര്‍വാള്‍ പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. ബിഎസ്എഫ് മുന്‍ മേധാവിയായിരുന്ന നിതിന്‍ അഗര്‍വാള്‍, സംസ്ഥാന കേഡറിലേക്ക് മടങ്ങിയെത്തുകയായിരുന്നു. റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയുമാണ് സീനിയോറിറ്റിയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഇവര്‍ ഒഴിവായാല്‍ മാത്രമേ, സര്‍ക്കാരിന് താല്‍പ്പര്യമുള്ള മനോജ് എബ്രഹാം, എം ആര്‍ അജിത് കുമാര്‍ എന്നിവര്‍ പട്ടികയില്‍ ഇടംനേടുകയുള്ളൂ.

എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളോട് പട്ടികയില്‍ ഇടംനേടിയ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് സൂചന. അജിത് കുമാറിനേക്കാള്‍ സീനിയറായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലാണെങ്കിലും, പൊലീസ് മേധാവി പദവി ലഭിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസില്‍ എഡിജിപി അജിത് കുമാറിനെതിരായ കേസ് വിജിലന്‍സ് കോടതി ജൂണ്‍ 21 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറാക്കി യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നാണ് പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുക.

നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചില്ല, നേതാക്കളുമായി ഭിന്നതയുണ്ട്; അതൃപ്തി പരസ്യമാക്കി ശശി തരൂര്‍

നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചില്ല, നേതാക്കളുമായി ഭിന്നതയുണ്ട്; അതൃപ്തി പരസ്യമാക്കി ശശി തരൂര്‍

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താന്‍. എങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ല രീതിയില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിച്ചു. നല്ലൊരു സ്ഥാനാര്‍ത്ഥിയാണ് യുഡിഎഫിനുള്ളത്. അദ്ദേഹം നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ താങ്കളെ ആരെങ്കിലും നിലമ്പൂരിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു. തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, ഒരു പ്രോഗ്രാം ഇടട്ടേ എന്നെല്ലാം സാധാരണ ചോദിക്കാറുണ്ട്. വയനാട്ടില്‍ പ്രിയങ്കാഗാന്ധിക്കു വേണ്ടി ക്ഷണം ലഭിച്ചിട്ടാണ് പ്രചാരണത്തിന് പോയത്.

എപ്പോഴാണ് വരേണ്ടതെന്ന് ഞങ്ങളും ചോദിച്ചിരുന്നു. അവിടെ എത്തിക്കഴിഞ്ഞാല്‍ പ്രോഗ്രാം ഉണ്ടാകണമല്ലോ. എവിടെ പ്രസംഗിക്കണം, ഏതു മണ്ഡലത്തില്‍ പോകണം, സ്ഥാനാര്‍ത്ഥിക്കൊപ്പം എവിടെ വേദിയില്‍ പോകണം തുടങ്ങിയ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിച്ച ശേഷം പറയുകയാണ് സാധാരണ ചെയ്യാറുള്ളത്. ഒഴിവാക്കി എന്നു തോന്നുന്ന സമയത്ത് ഒഴിവായി നില്‍ക്കുന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അങ്ങനെ അടിച്ചു കയറി പോകുന്ന ശൈലി താന്‍ കാണിച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു.

കഴിഞ്ഞ 16 വര്‍ഷമായി കോണ്‍ഗ്രസിനും കോണ്‍ഗ്രസ് മൂല്യങ്ങള്‍ക്കും ഒപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും സഹോദരന്മാരോടുമുള്ള സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ആര്‍ക്കും സംശയം വേണ്ട. അതെപ്പോഴും ഉണ്ടാകും. ഇപ്പോഴത്തെ ചില കോണ്‍ഗ്രസ് നേതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ അതെല്ലാം പാര്‍ട്ടിക്കകത്ത് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ദിനമല്ല ഇതെന്നും തരൂര്‍ പറഞ്ഞു.

നിലമ്പൂരില്‍ സുഹൃത്തായ നമ്മുടെ സ്ഥാനാര്‍ത്ഥി ജയിക്കട്ടെ എന്ന് ആശംസിക്കുന്നു. തിരുവനന്തപുരത്തു നിന്നുപോലും ധാരാളം പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ പോയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം വിജയം കാണട്ടെയെന്നും തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിദേശപര്യടനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. അല്ലാതെ ആഭ്യന്തര രാഷ്ട്രീയവിഷയങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ല. ഭാരതത്തിന്റെ ഒരു വിഷയം വരുമ്പോള്‍ ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക എന്നത് നമ്മുടെ കടമയാണ്. ഇത് 2014ല്‍ തന്നെ താന്‍ പറഞ്ഞിട്ടുള്ളതാണ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ സ്വന്തം അഭിപ്രായ.ങ്ങളാണ്. അരും പറഞ്ഞിട്ടല്ലെന്നും തരൂര്‍ വ്യക്തമാക്കി.

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ, മനംനൊന്ത് യുവതി ജീവനൊടുക്കി; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ, മനംനൊന്ത് യുവതി ജീവനൊടുക്കി; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : പിണറായി കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീന (40 ) ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് കായലോട് അച്ചങ്കര പള്ളിക്ക് സമീപം വെച്ച് റസീന ആൺസുഹൃത്തിനോട് സംസാരിച്ചുനിന്നതാണ് കേസിനാസ്പദമായ സംഭവം. റസീന സുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് പ്രതികൾ ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു. തുടർന്ന് സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോയി.

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.

യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവാവിന്‍റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും അറസ്റ്റിലായ പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എം കെ റഫീഖ് ആണ് റസീനയുടെ ഭർത്താവ്.

കനത്ത മഴയിലും നിലമ്പൂർ ആവേശത്തിൽ വിധിയെഴുതുന്നു, പോളിംഗ് 41 % കടന്നു

കനത്ത മഴയിലും നിലമ്പൂർ ആവേശത്തിൽ വിധിയെഴുതുന്നു, പോളിംഗ് 41 % കടന്നു

കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. 6 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 41 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇടവിട്ട് പെയ്ത മഴയൊന്നും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. നാലിടങ്ങളില്‍ വോട്ടിങ് യന്ത്രം കുറച്ചു നേരത്തേക്ക് പണിമുടക്കിയത് ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

വീണ്ടും ഭാരതാംബ; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി

വീണ്ടും ഭാരതാംബ; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനില്‍ സംഘടിപ്പിച്ചത്. താന്‍ എത്തുന്നതിനും ഇരുപത് മിനിറ്റ് നേരത്തെ പരിപാടി തുടങ്ങിയതും മന്ത്രിയെ ചൊടിപ്പിച്ചു.

പരിപാടിക്കായി എത്തുമ്പോള്‍ രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളിലെ സ്‌റ്റേജില്‍ വച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തുന്നതാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷന്റെ ചുമതലയാണ് ശിവന്‍കുട്ടിക്ക് ഉണ്ടായിരുന്നത്. പ്രസംഗത്തിനായി ക്ഷണിച്ചപ്പോള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ ആദരം നേടിയ കുട്ടികളെ അഭിനന്ദിച്ച ശേഷം ശിവന്‍കുട്ടി പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങുകയായിരുന്നു.

സര്‍ക്കാരും രാജ്ഭവനും ചേര്‍ന്നുനടത്തുന്ന പരിപാടിയായിരുന്നു ഇത്. എന്നാല്‍ ഈപരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയത് ശരിയായില്ലെന്നും സര്‍ക്കാര്‍ പരിപാടിയില്‍ ഒരുകാരണവശാലും പാര്‍ട്ടി ചിഹ്നങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.