by Midhun HP News | May 10, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യ പാക് സംഘര്‍ഷം രാജ്യത്ത് യുദ്ധ ഭീതി ഉയര്‍ത്തിക്കഴിഞ്ഞു. അടിയന്തര സാഹചര്യം ഒഴിവാക്കാന്‍ ജനങ്ങളെയും സംവിധാനങ്ങളെയും സജ്ജമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണ്. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിലാണ് ഇതിന് മുന്‍പ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്രത്തോളം ഇടപെട്ട് ജനങ്ങളെ ആക്രമണങ്ങളെ നേരിടാന്‍ സജ്ജമാക്കിയത്. അന്ന് സ്‌കൂള്‍ കുട്ടികളെ വരെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ബോധവത്കരണം നടത്തിയിരുന്നു.
യുദ്ധം സര്‍വ നാശങ്ങളുടേതാണ്. അതില്‍ നിന്നും ജനങ്ങളെയും നാടിനെയും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരുകളുടെ പ്രധാന ഉത്തരവാദിത്തം. 1971 യുദ്ധത്തില്‍ ലോക മഹാ അത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിനെ പാക് ആക്രമണങ്ങളില്‍ നിന്ന് സംക്ഷിക്കാന്‍ ഇന്ത്യ ‘ഒളിപ്പിച്ചു വച്ചു’ അക്കാലത്തെ പ്രധാനമായ പ്രതിരോധങ്ങളില്‍ ഒന്നായിരുന്നു അത്.
1971 ഡിസംബര്‍ 3-ന്, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയായിരുന്നു പാകിസ്ഥാന്‍ യുദ്ധത്തിന് തുടക്കമിട്ടത്. ഓപ്പറേഷന്‍ ചെങ്കിസ് ഖാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ ആക്രമണത്തില്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളെ ആയിരുന്നു ലക്ഷ്യമിട്ടത്.
അപ്രതീക്ഷിത ആക്രമണം താജ് മഹലിന്റെ സുരക്ഷയെ കുറിച്ച് അധികൃതരില്‍ ആശങ്ക ഉയര്‍ത്തി. കാരണം താജ്മഹലിനോട് ചേര്‍ ആഗ്രയിലെ ഖേരിയ എയര്‍ ബേസ് രണ്ട് പാകിസ്ഥാന്‍ ജെറ്റുകള്‍ ആക്രമിച്ചു. റണ്‍വേയ്ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ സംഭവം അപകടസൂചനകള്‍ ഉയര്‍ത്തി. താജ് മഹലിന്റെ സുരക്ഷ അവഗണിച്ച് ഒരു നടപടിക്ക് മുതിരാന്‍ അന്ന് അധികൃതര്‍ തയ്യാറല്ലായിരുന്നു. ഇതോടെ താജ്മഹലിനെ ഒളിപ്പിച്ചു വയ്ക്കാന്‍ അധികൃര്‍ തീരുമാനിച്ചു.
വെളുത്ത മാര്‍ബില്‍ കൊണ്ടുള്ള കൂറ്റന്‍ നിര്‍മിതിയായ താജ് മഹല്‍ ആകാശ കാഴ്ചയില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് തന്നെ വ്യക്തമാകും. അതായിരുന്നു പ്രധാന വെല്ലുവിളി. താജ് മഹലിനെ കാഴ്ചയില്‍ നിന്നും മറച്ചുവയ്ക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ(എഎസ്ഐ) ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പച്ച ചായം പൂശിയ കൂറ്റന്‍ ചണ ടാര്‍പ്പകളുപയോഗിച്ചായിരുന്നു താജ്മഹല്‍ മറച്ചു വച്ചത്. പ്രദേശത്തെ പരിസ്ഥിതിയോട് ചേര്‍ന്നു നില്‍ക്കാനായിരുന്നു ചണ ടാര്‍പ്പകള്‍ക്ക് പച്ച നിറം നല്‍കിയത്. കെട്ടിടത്തിന് ചുറ്റുമുള്ള ലൈറ്റുകള്‍ രാത്രി ഓഫ് ചെയ്യുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
598 ആണികളും 63 തയ്യല്‍ സൂചികളും ഉപയോഗിച്ചായിരുന്നു താജ് മഹലിനെ മൂടിയ ടാര്‍പ്പ ഉറപ്പിച്ചത്. മാര്‍ബിള്‍ തറയില്‍ മണല്‍ വിരിച്ച് പ്രതിഫലനം കുറച്ചു. 8,482 കിലോഗ്രാം ഭാരമുള്ള ടാര്‍പോളിന്‍ ഇതിനായി ഉപയോഗിച്ചു. താജ് മഹലിനെ മറയ്ക്കാൻ പൂര്‍ണമായി രണ്ട് ദിവസത്തോളം വേണ്ടിവന്നു. മൂന്നാഴ്ചയോളം ഇത്തരത്തില്‍ അടുത്ത ഏതാനും ആഴ്ചകള്‍ ഇങ്ങനെ താജ്മഹല്‍ മൂടിവെച്ചു. സന്ദര്‍ശകരെ ഉള്‍പ്പെടെ നിയന്ത്രിച്ച് കൊണ്ടായിരുന്നു നടപടി. ചെങ്കോട്ട, കുത്തബ്മിനാര്‍, ജയ്സാല്‍മര്‍ കോട്ട തുടങ്ങിയ പൈതൃക സ്ഥലങ്ങളും സമാനമായ രീതിയില്‍ സംരക്ഷിച്ചിരുന്നു.
എന്നാല്‍, രണ്ടം ലോക യുദ്ധകാലത്ത് അന്ന് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടണും താജ് മഹലിനെ സംരക്ഷിക്കാന്‍ സമാന നടപടി സ്വീകരിച്ചിരുന്നു. ജര്‍മ്മന്‍, ജാപ്പനീസ് ബോംബര്‍ വിമാനങ്ങള്‍ താജ്മഹലിനെ ലക്ഷ്യം വയ്ക്കുന്നത് തടയാന്‍ താഴികക്കുടത്തിന് ചുറ്റും മുള കൊണ്ടുള്ള സംരക്ഷണം തീര്‍ത്തിരുന്നു. വിമാനങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനായിരുന്നു ഈ നടപടി.
by Midhun HP News | May 10, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം തുടരവേ, സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ സുരക്ഷിതമായി ഡല്‍ഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകളില്‍ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലര്‍ച്ചയുമായി എഴുപത്തഞ്ചോളം വിദ്യാര്‍ഥികളാണ് കേരള ഹൗസിലെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലര്‍ച്ചയുമായി നാട്ടിലേക്ക് തിരിക്കും. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്.
അഡീഷണല്‍ റെസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ എസ് ഹരികുമാര്‍ , ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ ജെയ്‌സ്വാര്‍, നോര്‍ക്ക ഡെവല്പ്പമെന്റ് ഓഫീസര്‍ ജെ ഷാജിമോന്‍, പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി ബൈജു, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ എന്‍ ശ്രീഗേഷ്, സി മുനവര്‍ ജുമാന്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുനില്‍കുമാര്‍ കെഎസ് ഇബി റെസിഡന്റ് എഞ്ചിനീയര്‍ ഡെന്നീസ് രാജന്‍ ഐ& പിആര്‍ ഡി അസിസ്റ്റന്റ് എഡിറ്റര്‍ രതീഷ് ജോണ്‍, അസിസ്റ്റന്റ് ലെയ്‌സണ്‍ ഓഫീസര്‍മാരായ റ്റി ഒ ജിതിന്‍ രാജ്, പി ആര്‍ വിഷ്ണുരാജ്, എസ് സച്ചിന്‍ , ജയരാജ് നായര്‍ , ആര്‍ അതുല്‍ കൃഷ്ണന്‍, എന്നിവരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 01123747079.
by Midhun HP News | May 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി ലക്ഷ്യമാക്കി പാകിസ്ഥാന്‍ നിര്‍മിത ഫത്താ 2 മിസൈലുകള്‍ കുതിച്ചെത്തിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ബറാക് 8 പ്രതിരോധ സംവിധാനം ഈ മിസൈലുകള്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്താണ് ഫത്താ 2 മിസൈല്‍? ഇവ അപകടകരമാകുന്നതെങ്ങനെ?
ഫത്താ 2 മിസൈല്‍?
ഫത്താ എന്ന പേരിനര്‍ഥം ജേതാവ് എന്നാണ്. 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലാണ് ഫത്താ 2. ഇറാനും ഫത്താ 2 എന്ന സമാന പേരുള്ള ഒരു മിസൈലുണ്ട്. പക്ഷേ, ഇന്ത്യയ്ക്ക് മുകളിലേക്കെത്തി പരാജയപ്പെട്ടത് പാകിസ്ഥാന്‍ തദ്ദേശമായി വികസിപ്പിച്ച മിസൈലാണ്.
ഈ മിസൈല്‍ സൂപ്പര്‍ സോണിക് വേഗത പ്രാപ്തമാക്കുന്ന ഡ്യുവല്‍ ത്രസ്റ്റ് സോളിഡ് റോക്കറ്റ് മോട്ടറാണ് ഉപയോഗിക്കുന്നത്. ഒരു മൊബൈല്‍ ട്വിന്‍-സെല്‍ കാനിസ്റ്റളില്‍ നിന്നാണ് വിക്ഷേപിക്കുന്നത്.
എന്താണ് ബാലിസ്റ്റിക് മിസൈലുകള്‍?
ബാലിസ്റ്റിക് മിസൈലുകള്‍ ഒരു ബാലിസ്റ്റിക് പാതയിലൂടെ വിദൂര ലക്ഷ്യങ്ങളിലേയ്ക്ക് പേലോഡുകള്‍ എത്തിക്കുന്നതിനായി രൂപകല്‍പ്പ ചെയ്തിരിക്കുന്ന റോക്കറ്റ്-പ്രൊപ്പല്‍ഡ് ആയുധങ്ങളുടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നവയാണ്.
എന്‍ജിന്‍ കട്ട്ഓഫിന് ശേഷം, മിസൈല്‍ ഒരു പവര്‍ ഇല്ലാത്ത മിഡ്കോഴ്സ് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു, ഈ സമയത്ത് അത് പ്രധാനമായും ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനത്തില്‍ ബഹിരാകാശത്തിലൂടെ വളയുന്നു. അവസാന ഘട്ടം ടെര്‍മിനല്‍ ഘട്ടമാണ്, അവിടെ വാര്‍ഹെഡ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച് അതിന്റെ നിശ്ചിത ലക്ഷ്യത്തിലേക്ക് ഇറങ്ങുന്നു.
by Midhun HP News | May 10, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടത്തിനുള്ള മത്സരങ്ങള്‍ക്ക് ഇന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ത്യ-പാക് സംഘര്‍ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് 72ാമത് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. 2024ല്‍ മുംബൈയിലായിരുന്നു മത്സരം. വിവിധ രാജ്യങ്ങളില്‍ നിന്നായി 115 മത്സരാര്‍ഥികള്‍ ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വൈകുന്നേരം ആറ് മണിക്കാണ് മത്സരങ്ങള്‍ തുടങ്ങുക. മെയ് 31ന് ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് ഗ്രാന്റ് ഫിനാലെ.
by Midhun HP News | May 10, 2025 | Latest News, കേരളം
ഡല്‍ഹി: മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രതീക്ഷിക്കുന്നതുപോലെ മണ്‍സൂണ്‍ എത്തിയാല്‍ ഇത്തവണ നേരത്തെയാകും മഴ. 2009ലാണ് ഇതിന് മുമ്പ് ഇത്ര നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ളത്.
സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.
2025 ഏപ്രിലില്‍ സാധാരണയുള്ളതിനേക്കാള്‍ മഴ പ്രവചിച്ചിരുന്നു. എന്നാല്‍ എല്‍ നിനോ മൂലം സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ സാധാരണ മഴയായിട്ടാണ് കണക്കാക്കുന്നത്. 90 ശതമാനത്തിനും 95 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ താഴെയാണ് മഴ ലഭ്യത. 105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ കൂടുതലാണ് മഴ. 110 ശതമാനത്തില്‍ കൂടുതലുള്ളത് അധിക മഴയായി കണക്കാക്കപ്പെടുന്നു.
by Midhun HP News | May 10, 2025 | Latest News, കേരളം
കൊച്ചി: മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒൻപത് വയസുകാരൻ മരിച്ചു. അടൂർ, ചൂരക്കുഴ കൊച്ചായത്ത് വീട്ടിൽ വിജയന്റെ മകൻ വൈശാഖ് ആണ് മരിച്ചത്. വൈശാഖ് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയത്. അവിടെ ഹോംസ്റ്റേയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വെള്ളിയാഴ്ചയാണ് സംഘം മടങ്ങിയത്.
ഭക്ഷ്യവിഷബാധയേറ്റാണോ ബാലന്‍റെ മരണമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചു. മടക്കയാത്രക്കിടെ സംഘത്തിലെ ചിലർക്കെല്ലാം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ രാവിലെ മുതൽ ഛർദ്ദി അനുഭവപ്പെട്ട വൈശാഖ് രാത്രിയോടെ അവശനായിരുന്നു. തുടർന്ന് മൂന്നാറിൽ നിന്ന് വൈശാഖിനെ ആംബുലൻസിൽ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൾസ് കുറവായിരുന്നു. അവിടെ നിന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു.
ഇവർക്കൊപ്പമുണ്ടായിരുന്ന വൈശാഖിന്റെ സഹോദരനും മറ്റൊരു കുട്ടിയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കോതമംഗലം പൊലീസ് മൂന്നാർ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
Recent Comments