വാനിലുയര്‍ന്ന് ആലവട്ടവും വെഞ്ചാമരവും, കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം; പൂരലഹരിയില്‍ തൃശൂര്‍ നഗരം

വാനിലുയര്‍ന്ന് ആലവട്ടവും വെഞ്ചാമരവും, കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം; പൂരലഹരിയില്‍ തൃശൂര്‍ നഗരം

തൃശൂര്‍: പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം വാനില്‍ ഉയര്‍ന്നു. കുടമാറ്റത്തിനായി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്. ആദ്യം പാറമേക്കാവാണ് പുറത്തേക്ക് ഇറങ്ങിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെയാണ് തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന്റെ വര്‍ണവിസ്മയ കാഴ്ചകള്‍ നിറഞ്ഞത്. മേടമാസത്തിലെ ചൂടിലും പൂരനഗരിയില്‍ ആവേശം അലയടിക്കുകയാണ്. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയാണ് തെക്കോട്ടിറക്കം ആരംഭിച്ചത്. വടക്കുന്നാഥന്‍ മതില്‍ക്കെട്ടിനു പുറത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം ഇതേസമയത്ത് ആരാധകരെ ആവേശത്തിലാക്കി. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ആയിരുന്നു പ്രമാണം.

തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. കോങ്ങാട് മധു ആയിരുന്നു പ്രമാണി. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേന്തി. പൂരാവേശത്തെ പരകോടിയിലെത്തിച്ചാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. വടക്കുന്നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രം വലംവച്ച് പാറമേക്കാവ് ഭഗവതി ഇലഞ്ഞി ചോട്ടില്‍ എത്തിയതോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.

വേടന്റെ അറസ്റ്റ്; സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി; റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി

വേടന്റെ അറസ്റ്റ്; സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി; റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി

കൊച്ചി: റാപ്പര്‍ വേടനെ പുലിപ്പല്ലുമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്‍ അതീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു. അധീഷ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചെങ്കിലും വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നില്‍ അതീഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അതിരുവിട്ടെന്നായിരുന്നു മന്ത്രിക്കു വനം മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വനംവകുപ്പിലെ പ്രമുഖ സര്‍വീസ് സംഘടനകളിലൊന്നായ കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് അതീഷ്.

സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവുമാണ് അതീഷിന്റെ പ്രതികരണം കൈവിട്ടുപോകാന്‍ കാരണമെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്നും വ്യക്തമായ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഒഴിവാക്കണമെന്നും റേഞ്ചേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതീഷിനെതിരെ നടപടിയെടുക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഭാവിയില്‍ ഉന്നതര്‍ പ്രതികളാകുന്ന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനോടു വൈമുഖ്യം കാട്ടാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാനിലുയര്‍ന്ന് ആലവട്ടവും വെഞ്ചാമരവും, കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം; പൂരലഹരിയില്‍ തൃശൂര്‍ നഗരം

‘രാജാവ് എപ്പോഴും രാജാവ് തന്നെ’; പ്രൗഢഭംഗിയോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കടന്നുവരവ്, വരവേറ്റ് ആയിരങ്ങള്‍-

തൃശൂര്‍: രാജാവ് എപ്പോഴും രാജാവ് തന്നെ. രാമനുപകരം മറ്റൊന്നില്ല. തെക്കേ ഗോപുര നട തുറക്കുന്നതില്‍ നിന്നും മാറ്റിയെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരം കടന്നെത്തിയതോടെ പൂരാവേശം ഉച്ചസ്ഥായിയിലായി. ആര്‍പ്പുവിളിച്ചും ആരവം മുഴക്കിയുമാണ് കാത്തുനിന്ന ആയിരക്കണക്കിന് ആരാധകര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റത്.

ആരാധകര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് രാമനെ വരവേറ്റത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി പൂര വിളംബരം നടത്തിയിരുന്നത് രാമനായിരുന്നു. ഏഴുവര്‍ഷമായി ഇപ്പോള്‍ അത് നിര്‍വഹിക്കുന്നത് എറണാകുളം ശിവകുമാറാണ്. ഇക്കുറി രാമന്‍ പൂരത്തിന് എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതിയുടെ തിടമ്പേറ്റാനായിരുന്നു നിയോഗം. രാവിലെ എട്ടരയോടെ ചെമ്പൂക്കാവ് ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടുകൂട്ടാലകള്‍ക്കൊപ്പം ആണ് രാമന്‍ വടക്കുംനാഥനെ വണങ്ങാന്‍ എത്തിയത്. കിഴക്കേ ഗോപുരം വഴി അകത്തു പ്രവേശിച്ചു തെക്കേഗോപുരം വഴി പുറത്തുകടക്കുന്നതായിരുന്നു ചടങ്ങ്. രാമന്‍ എത്തുന്നത് അറിഞ്ഞ് ആയിരങ്ങളാണ് ഗോപുരത്തില്‍ ഇന്നും തടിച്ചു കൂടിയത്.

പ്ലസ് ടു പരീക്ഷാഫലം മെയ് 21ന്; പ്ലസ് വണ്ണിന് ഏഴു ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

പ്ലസ് ടു പരീക്ഷാഫലം മെയ് 21ന്; പ്ലസ് വണ്ണിന് ഏഴു ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മെയ് 14 ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 444707 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. 413581 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്ണിന് യോഗ്യരായ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കും. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. 2025 മെയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.

അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും, അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍ ഇപ്രകാരമാണ്.

ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 2

രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 10

മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ, പിന്നാലെ അണുബാധ; യുവതിയുടെ 9 വിരലുകള്‍ മുറിച്ചുമാറ്റി, കേസ്

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ, പിന്നാലെ അണുബാധ; യുവതിയുടെ 9 വിരലുകള്‍ മുറിച്ചുമാറ്റി, കേസ്

തിരുവനന്തപുരം: സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വച്ച് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കാനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈകാലുകളിലെ ഒന്‍പത് വിരലുകളാണ് സ്വകാര്യ ആശുപ്രതിയിലെ ശസ്ത്രക്രിയയിലൂടെ നീക്കിയത്. പത്മജിത്ത് പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘കോസ്‌മെറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോസ്‌മെറ്റിക് ആശുപത്രിയിലെ ഡോ. ഷെനാള്‍ ശശാങ്കനെ പ്രതിയാക്കിയാണ് കേസെടുത്തത്.

ഫെബ്രുവരി 22ന് ആണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്. 23നു ഡിസ്ചാര്‍ജ് ആയി. വീട്ടില്‍ എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി.

രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. ഡയാലിസിസിനു വിധേയയായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

10 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഇതിനോടകം ചെലവായതെന്നും നീതുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് നോട്ടീസ് നല്‍കി അടപ്പിച്ചെന്നു കഴക്കൂട്ടം പൊലീസ് പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു കഴക്കൂട്ടം അസി.കമ്മിഷണര്‍ ജെ കെ ദിനില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്.

കാട്ടാക്കട ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ

കാട്ടാക്കട ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു. പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.

പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.

പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായത്. തുറന്ന കോടതിയിൽ വീഡിയോ പ്രദർശിപ്പിച്ച് തെളിവെടുത്തിരുന്നു.

2023 ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡിൽ വച്ച് പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ(15)നെ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്.

സംഭവദിവസം ക്ഷേത്ര ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ മുറിയിൽ ഫുട്ബോൾ വെച്ച ശേഷം തിരികെ സൈക്കിളിൽ കയറിയ സമയം കാർ പാർക്ക് ചെയ്ത് കാത്തുനിൽക്കുകയായിരുന്ന പ്രിയരഞ്ജൻ, കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കുട്ടിയുടെ നേർക്ക് കാർ ഓടിച്ചു കയറ്റിയാണ് കൊലപ്പെടുത്തിയത്.

രക്തത്തിൽ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്ന് ദൃക്സാക്ഷിയായ കുട്ടി വിശദീകരിച്ച് മൊഴി നൽകിയിരുന്നു. ആദിശേഖർ അന്നേദിവസം ഉപയോഗിച്ചിരുന്ന സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച കാറും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.

ക്ഷേത്രനട തുറന്നതിനാൽ മുതിർന്നവർ പറഞ്ഞതിനാലാണ് തളം കെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകി കളഞ്ഞതെന്ന് മറ്റൊരു കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ആദിശേഖർ കയറിയ സൈക്കിളും, കൃത്യത്തിന് ഉപയോഗിച്ച മഹീന്ദ്ര എക്സ്‌.യു.വി ഇലക്ട്രിക് കാറും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. പ്രതി, പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ഇത്തരം ഹീനമായ കൊലക്ക് പ്രേരിപ്പിച്ചത്.