പരീക്ഷ എഴുതി മടങ്ങി; പ്ലസ്‌ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

പരീക്ഷ എഴുതി മടങ്ങി; പ്ലസ്‌ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ: പരീക്ഷ എഴുതി മടങ്ങിയ വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു. താന്ന്യം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാര്‍ഥിനി വലിയകത്ത് ബാദുഷയുടെ മകൾ ബാജിറ (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് സ്കൂൾ വിട്ട ബാജിറ വഴിയിൽ കുഴഞ്ഞു വീഴുക ആയിരുന്നു.

ബാദിറ വീഴുന്നതു കണ്ട നാട്ടുകാർ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ആംബുലസ് വരുത്തി പഴുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും

വികസന പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉള്‍പ്പെടെ മൂന്നു പരിപാടികള്‍ക്കായിട്ടാണ് അദ്ദേഹം വരുന്നത്. എറണാകുളം മറൈൻഡ്രൈവ് മൈതാനിയില്‍ ഉച്ചയ്‌ക്ക് 12.30ന് കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.

സ്‌റ്റേഡിയം വളപ്പിലെ പന്തലില്‍ എൻ.ഡി.എ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. യോഗത്തിന് മുമ്പ് സ്‌റ്റേഡിയം കവാടം മുതല്‍ പന്തല്‍ വരെ റോഡ്ഷോയില്‍ പങ്കെടുക്കും. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന യോഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കും.
യോഗ ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും

ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും

ഡല്‍ഹി: പശ്ചിമേശ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര, അന്താരാഷ്ട്ര ശ്യംഖലകളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് സര്‍ചാര്‍ജ് നടപ്പിലാക്കുകയെന്നാണ് അറിയിപ്പ്. എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന സര്‍വീസുകളിലും ഈ സര്‍ചാര്‍ജ് ബാധകമാകുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. ഗള്‍ഫ് മേഖലയിലെ വിതരണ തടസ്സങ്ങളെത്തുടര്‍ന്ന് 2026 മാര്‍ച്ച് ആദ്യം മുതല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിലയില്‍ വലിയ വര്‍ധനയുണ്ടായതുകൊണ്ടാണ് ഈ വര്‍ധന നടപ്പാക്കുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ഘട്ടം 1: ആഭ്യന്തര വിമാനങ്ങള്‍ക്കും സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള റൂട്ടുകള്‍ക്കും ടിക്കറ്റിന് 399 രൂപ നിരക്ക് വര്‍ധിക്കും.

ഘട്ടം 2: പശ്ചിമേഷ്യ (10 ഡോളര്‍), തെക്കുകിഴക്കന്‍ ഏഷ്യ (20 ഡോളര്‍), ആഫ്രിക്ക (30 ഡോളര്‍) ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കും.

ഘട്ടം 3: ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ വിദൂര കിഴക്കന്‍ രാജ്യങ്ങളിലേക്കും പിന്നീട് സര്‍ചാര്‍ജ് വ്യാപിപ്പിക്കും, വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

ഘട്ടം 1, ഘട്ടം 2 എന്നിവയില്‍ സര്‍ചാര്‍ജ് നടപ്പാക്കുന്നുണ്ടെന്നും ഘട്ടം 3 പിന്നീട് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും എയര്‍ലൈന്‍ പറഞ്ഞു.

സര്‍ചാര്‍ജ് നടപ്പാക്കുന്നതിന് മുമ്പ് നല്‍കിയ ടിക്കറ്റുകള്‍ക്ക് ഇത് ബാധിക്കില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി, യാത്രക്കാര്‍ അവരുടെ യാത്രാ തീയതികളിലോ ടിക്കറ്റിലോ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കില്‍ മാത്രം. പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ചാര്‍ജ് ആവശ്യമാണെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം ഒരു എയര്‍ലൈനിന്റെ പ്രവര്‍ത്തനചെലവിന്റെ ഏകദേശം 40 ശതമാനം വരുന്നു, ഇത് ഇന്ധന വില വര്‍ധനയെ വലിയ രീതിയില്‍ സ്വാധീനിക്കും. മാര്‍ച്ച് ആദ്യം മുതല്‍, ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിതരണ തടസ്സങ്ങള്‍ കാരണം എടിഎഫ് വില കുത്തനെ ഉയര്‍ന്നു, ഇത് എയര്‍ലൈനുകളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ ഈ സ്വാധീനം വളരെ കൂടുതലാണ്, കാരണം എടിഎഫിന് ന് ഉയര്‍ന്ന എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ബാധകമാണ്, പ്രത്യേകിച്ച് ഡല്‍ഹി, മുംബൈ പോലുള്ള പ്രധാന മെട്രോ നഗരങ്ങളില്‍. ഇത് എയര്‍ലൈനുകള്‍ക്ക് പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചു. അതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ അവരുടെ വിമാനങ്ങളില്‍ ഫ്യൂവല്‍ സര്‍ചാര്‍ജ് ഈടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: എൻഎച്ച് 66 ന്റെ രണ്ടു റീച്ചുകളുടെ അടക്കം, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. കൊച്ചിയിൽനടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിക്കും.

പ്രധാനമന്ത്രിയുടെ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർക്കും എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും ക്ഷണമുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിക്കുപുറമെ, സംസ്ഥാന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. തന്നെ ഒഴിവാക്കിയത് എന്തിനെന്ന് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറ‍ഞ്ഞു. ദേശീയപാത ഉദ്ഘാടന ചടങ്ങിൽ ഇന്നേവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിട്ടില്ല. ഏതു മുന്നണിയുടെ മന്ത്രിയായാലും ഒഴിവാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണിനടക്കുന്ന 23 റീച്ചുകളിൽ ആദ്യം പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. ദേശീയപാതയുടെ വെങ്ങളം- രാമനാട്ടുകര റീച്ചും ഇതിൽ ഉൾപ്പെടും. വെങ്ങളംമുതൽ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു

തിരുവനന്തപുരം: ചൂടിന് ശമനമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോ​ഗിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ ടോപ് സ്കോറർ കൂടിയായ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ആശംസാപ്രവാഹമാണ്. കഴി‍ഞ്ഞ ദിവസം നാട്ടിലെത്തിയ സഞ്ജുവിന് വൻ സ്വീകരണമൊരുക്കിയാണ് മലയാളികൾ സ്വാ​ഗതം ചെയ്തതും. ഒരിക്കൽ പരിഹസിച്ചവർ ഇന്ന് സഞ്ജുവിന് മുന്നിൽ തൊപ്പിയൂരി അദ്ദേഹത്തെ വണങ്ങുകയാണെന്ന് പറയുകയാണ് സംവിധായകൻ ജിസ് ജോയ് ഇപ്പോൾ.

സഞ്ജു സാംസണ്‍ ഗുരുത്വമുള്ളവനാണെന്നും അതിനിയും കൂടുതല്‍ വിജയങ്ങളിലേക്ക് എത്തട്ടെയെന്നും ജിസ് ജോയ് ആശംസിച്ചു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ജിസ് ജോയ്‌യുടെ പ്രതികരണം. “ഹായ്, ഈ വിഡിയോ സഞ്ജു സാംസണെ കുറിച്ച് പറയാനാണ്, അദ്ദേഹത്തിന്റെ വിജയത്തെക്കുറിച്ച് പറയാനാണ്.

ഞാന്‍ വിശ്വസിക്കുന്ന വേദ പുസ്തകത്തില്‍, ബൈബിളില്‍ ഇങ്ങനെ പറയുന്നുണ്ട് പണിക്കാര്‍ ഉപേക്ഷിച്ച് കളഞ്ഞ കല്ലിനെ ദൈവം മൂലക്കല്ലാക്കി മാറ്റിയെന്ന്. പണിക്കാര് നോക്കിയപ്പോൾ കൊള്ളില്ല, ഈ കല്ല് വെച്ച് കെട്ടിടം പണിതാല്‍ കെട്ടിടം നന്നാവില്ലെന്ന് വിചാരിച്ച് കളഞ്ഞ ആ കല്ലെടുത്ത് ദൈവം മൂലക്കല്ലാക്കി മാറ്റി. പിന്നെ കേട്ടിട്ടുണ്ട്, കൊള്ളില്ലെന്ന് കരുതിയ ഒരു മുളംതണ്ടിലൂടെ ദൈവം സുന്ദരമായ രാ​ഗങ്ങൾ വായിച്ചു.

അതിനെ മനോഹരമായൊരു പൊന്നോടക്കുഴലാക്കി മാറ്റി എന്നുള്ളതാണ്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ഇല്ലാതിരുന്നൊരാള്‍, 80 ശതമാനം കളികളിലേ ഇല്ലാതിരുന്നൊരാള്‍, പെട്ടെന്ന് ടൂര്‍ണമെന്‍റിലെ താരമായി മാറി. ഇന്ത്യയ്ക്ക് ടി20 വേള്‍ഡ് കപ്പില്‍ വീണ്ടും മുത്തം വയ്ക്കാനായിട്ടുള്ള അവസരം അയാള്‍ ഉണ്ടാക്കുന്നു.

ആരെയൊക്കെ കണ്ടാണോ അദ്ദേഹം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്, അവരെല്ലാവരും അദ്ദേഹത്തിന്‍റെ കളി സ്റ്റേഡിയത്തിലിരുന്ന് കണ്ടു. ധോനി, രോഹിത് ശര്‍മ, സച്ചിന്‍.. അവരെല്ലാം കളി കഴിഞ്ഞ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി. നമ്മളെല്ലാവരും ചെയ്ത പോലെ. ഇന്ത്യ മുഴുവന്‍ ചെയ്തത് പോലെ. അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റുകളിടുന്നു. പ്രശംസ കൊണ്ട് മൂടുന്നു. ഇതല്ലേ ജീവിതം.

ആരാണ് നിങ്ങളോട് പറഞ്ഞത്, നിങ്ങളുടെ ജീവിതം മറ്റൊരാള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന്? തകര്‍ക്കാന്‍ സാധിക്കുമെന്ന്? ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന്? ഒന്നുമില്ല. അവനവന്‍ തീരുമാനിച്ചാല്‍ മതി. അവിടെയാണ് സഞ്ജു സാംസണിന്‍റെ ശാന്തത. അദ്ദേഹം എപ്പോഴും ശാന്തനായിരുന്നു. അദ്ദേഹത്തെ എല്ലാവരും അവഹേളിക്കുമ്പോഴും സ്വന്തം ഹോം ഗ്രൗണ്ടില്‍ വലിയ റണ്‍സ് എടുക്കാതെ പുറത്തായപ്പോള്‍, പരിഹസിച്ചവര്‍ അദ്ദേഹത്തിന് മുന്നില്‍ തൊപ്പിയൂരി, അദ്ദേഹത്തെ വണങ്ങി.

ഇതാണ് ഓരോ ദിവസം നമ്മളോട് പറയുന്ന ആശയം. സൂര്യോദയവും അസ്തമയവുമൊക്കെ എന്താണ് പറയുന്നത് ? ഇന്നലെ അല്ല ഇന്ന്. ഇന്നല്ല നാളെ. ചെറിയൊരു അഭിമുഖത്തില്‍ പാസാവാതിരിക്കുമ്പോള്‍, ജോലി നഷ്ടപ്പെടുമ്പോള്‍, എവിടെ എങ്കിലും തോറ്റ് പോകുമ്പോള്‍, കളിയാക്കുമ്പോള്‍, എന്തിനാണ് വെറുതെ നമ്മൾ വല്ലാത്ത ഡിപ്രഷനിലേക്ക് പോകുന്നത്. ശ്രീനിവാസന്റെ പടച്ചോന്‍റെ തിരക്കഥകള്‍ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്, നമ്മുടെ ‘ദൈവത്തെ ചിരിപ്പിക്കാന്‍ എളുപ്പമാണ്. നമ്മുടെ ഭാവി പദ്ധതികൾ അദ്ദേഹത്തോട് പറഞ്ഞാല്‍ മാത്രം മതി. ദൈവം ഇങ്ങനെ ചിരിക്കും’. നിങ്ങള്‍ ഒരാളെ ഒതുക്കാമെന്ന് തീരുമാനിച്ച് ചിരിച്ച ചിരിയൊക്കെ കണ്ടുകൊണ്ട്, അതിനേക്കാള്‍ വലിയ ചിരിചിരിച്ച് ഈ യൂണിവേഴ്സ് ഇരിപ്പുണ്ട്. സഞ്ജു സാംസണ്‍ ഗുരുത്വമുള്ളവനാണ്.

അതുകൊണ്ട് തന്നെയാണ് കളിക്കേണ്ട കളി കൃത്യമായി കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഗുരുത്വം അദ്ദേഹത്തെ ഇനിയും കൂടുതല്‍ വിജയങ്ങളിലേക്ക് എത്തിക്കട്ടെ. നമുക്കത് കണ്ട് സന്തോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. സഞ്ജു സാംസണ് വാഴ്ത്തുക്കള്‍”.- ജിസ് ജോയ് പറഞ്ഞു.