ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം; സംഘര്‍ഷത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്ക് പരിക്ക്

ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം; സംഘര്‍ഷത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം. ഇസ്ഫഹാനിലെ കോണ്‍സുലേറ്റിലാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓഫിസ് കെട്ടിടത്തിനു കേടുപാടുകളുണ്ടായി.രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.

അതിനിടെ ഇസ്രയേലില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചു. ടെല്‍ അവീവ്, ജെറുസലേം തുടങ്ങിയ നഗരങ്ങളില്‍ ഇറാന്‍ മിസൈല്‍ വര്‍ഷിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തെ ഭൂരിഭാഗവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

ടെഹ്‌റാന്‍ ഉള്‍പ്പെടെ ഇറാന്റെ വിവിധ നഗരങ്ങളില്‍ ഇസ്രയേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ 16 ബോട്ടുകള്‍ തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തില്‍ 150 യുഎസ് സൈനികര്‍ക്കു പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. പരിക്കേറ്റവരുടെ കണക്കുകള്‍ ആദ്യമായാണ് പുറത്തുവരുന്നത്.

ബഹ്‌റൈന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇറാന്‍ കടുത്ത ആക്രമണം നടത്തി. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ വര്‍ഷത്തില്‍ രണ്ടു സൈനികര്‍ ഉള്‍പ്പെടെ യുഎഇയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. യുഎസ്ഇസ്രയേല്‍ ആക്രമണങ്ങളില്‍ ടെഹ്‌റാനില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ലബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 486 ആയി. ഇവരില്‍ 84 പേര്‍ കുട്ടികളാണ്. ഒരാഴ്ചയ്ക്കിടെ 6.67 ലക്ഷം പേര്‍ ഒഴിപ്പിക്കപ്പെട്ടതായി യുഎന്‍ ഏജന്‍സികള്‍ അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്ന് ഇറാനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അല്ലെങ്കിൽ കടുത്ത സൈനിക നടപടിയുണ്ടാകും. മൈനുകൾ സ്ഥാപിക്കുകയോ അത് നീക്കം ചെയ്യാൻ തയാറാകാതിരിക്കുകയോ ചെയ്താൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ സമാനതകൾ ഇല്ലാത്തതായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ നീക്കം ചെയ്യണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. മൈനുകൾ ഇറാൻ തന്നെ നീക്കം ചെയ്യുകയാണെങ്കിൽ അത് ആ രാജ്യത്തിന് തന്നെ ശരിയായ ചുവടുവയ്പ്പായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചാൽ മയക്കുമരുന്ന് കടത്തുകാരെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും മിസൈൽ ശേഷിയും ഉപയോഗിക്കും. അത് വളരെ ക്രൂരമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഹോര്‍മുസ് കടലിടുക്കില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളെ ആക്രമിക്കാനാണ് ഉദ്ദേശമെങ്കില്‍, നേരിടാൻ കരയില്‍ നിന്ന് നേരിട്ട് കപ്പലുകളെ ലക്ഷ്യം വെക്കാവുന്ന റോക്കറ്റുകള്‍ സജ്ജമാക്കി വെച്ചിട്ടുണ്ടെന്നും ഇറാന്‍ പ്രതികരിച്ചു.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 680 രൂപ കൂടി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 680 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,19,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കൂടിയത്. 14,970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

പരീക്ഷ എഴുതി മടങ്ങി; പ്ലസ്‌ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

പരീക്ഷ എഴുതി മടങ്ങി; പ്ലസ്‌ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ: പരീക്ഷ എഴുതി മടങ്ങിയ വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു. താന്ന്യം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാര്‍ഥിനി വലിയകത്ത് ബാദുഷയുടെ മകൾ ബാജിറ (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് സ്കൂൾ വിട്ട ബാജിറ വഴിയിൽ കുഴഞ്ഞു വീഴുക ആയിരുന്നു.

ബാദിറ വീഴുന്നതു കണ്ട നാട്ടുകാർ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ആംബുലസ് വരുത്തി പഴുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും

വികസന പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉള്‍പ്പെടെ മൂന്നു പരിപാടികള്‍ക്കായിട്ടാണ് അദ്ദേഹം വരുന്നത്. എറണാകുളം മറൈൻഡ്രൈവ് മൈതാനിയില്‍ ഉച്ചയ്‌ക്ക് 12.30ന് കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.

സ്‌റ്റേഡിയം വളപ്പിലെ പന്തലില്‍ എൻ.ഡി.എ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. യോഗത്തിന് മുമ്പ് സ്‌റ്റേഡിയം കവാടം മുതല്‍ പന്തല്‍ വരെ റോഡ്ഷോയില്‍ പങ്കെടുക്കും. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന യോഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കും.
യോഗ ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും

ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും

ഡല്‍ഹി: പശ്ചിമേശ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര, അന്താരാഷ്ട്ര ശ്യംഖലകളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് സര്‍ചാര്‍ജ് നടപ്പിലാക്കുകയെന്നാണ് അറിയിപ്പ്. എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന സര്‍വീസുകളിലും ഈ സര്‍ചാര്‍ജ് ബാധകമാകുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. ഗള്‍ഫ് മേഖലയിലെ വിതരണ തടസ്സങ്ങളെത്തുടര്‍ന്ന് 2026 മാര്‍ച്ച് ആദ്യം മുതല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിലയില്‍ വലിയ വര്‍ധനയുണ്ടായതുകൊണ്ടാണ് ഈ വര്‍ധന നടപ്പാക്കുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ഘട്ടം 1: ആഭ്യന്തര വിമാനങ്ങള്‍ക്കും സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള റൂട്ടുകള്‍ക്കും ടിക്കറ്റിന് 399 രൂപ നിരക്ക് വര്‍ധിക്കും.

ഘട്ടം 2: പശ്ചിമേഷ്യ (10 ഡോളര്‍), തെക്കുകിഴക്കന്‍ ഏഷ്യ (20 ഡോളര്‍), ആഫ്രിക്ക (30 ഡോളര്‍) ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കും.

ഘട്ടം 3: ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ വിദൂര കിഴക്കന്‍ രാജ്യങ്ങളിലേക്കും പിന്നീട് സര്‍ചാര്‍ജ് വ്യാപിപ്പിക്കും, വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

ഘട്ടം 1, ഘട്ടം 2 എന്നിവയില്‍ സര്‍ചാര്‍ജ് നടപ്പാക്കുന്നുണ്ടെന്നും ഘട്ടം 3 പിന്നീട് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും എയര്‍ലൈന്‍ പറഞ്ഞു.

സര്‍ചാര്‍ജ് നടപ്പാക്കുന്നതിന് മുമ്പ് നല്‍കിയ ടിക്കറ്റുകള്‍ക്ക് ഇത് ബാധിക്കില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി, യാത്രക്കാര്‍ അവരുടെ യാത്രാ തീയതികളിലോ ടിക്കറ്റിലോ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കില്‍ മാത്രം. പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ചാര്‍ജ് ആവശ്യമാണെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം ഒരു എയര്‍ലൈനിന്റെ പ്രവര്‍ത്തനചെലവിന്റെ ഏകദേശം 40 ശതമാനം വരുന്നു, ഇത് ഇന്ധന വില വര്‍ധനയെ വലിയ രീതിയില്‍ സ്വാധീനിക്കും. മാര്‍ച്ച് ആദ്യം മുതല്‍, ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിതരണ തടസ്സങ്ങള്‍ കാരണം എടിഎഫ് വില കുത്തനെ ഉയര്‍ന്നു, ഇത് എയര്‍ലൈനുകളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ ഈ സ്വാധീനം വളരെ കൂടുതലാണ്, കാരണം എടിഎഫിന് ന് ഉയര്‍ന്ന എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ബാധകമാണ്, പ്രത്യേകിച്ച് ഡല്‍ഹി, മുംബൈ പോലുള്ള പ്രധാന മെട്രോ നഗരങ്ങളില്‍. ഇത് എയര്‍ലൈനുകള്‍ക്ക് പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചു. അതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ അവരുടെ വിമാനങ്ങളില്‍ ഫ്യൂവല്‍ സര്‍ചാര്‍ജ് ഈടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.