കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്

തിരുവനന്തപുരം: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് പ്രതിരോധമായി കേരളം പൗരന്‍മാര്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നു. നിലവില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച കാര്‍ഡാണ് നല്‍കുക. ആധികാരികവും നിയമ പിന്‍ബലമുള്ളതുമാകും ഈ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായും കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല.

ബുധനാഴ്ച നടന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ എന്നനിലയിലാണ് നേറ്റിവിറ്റി കാര്‍ഡ് കേരളത്തില്‍ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സര്‍ക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നേറ്റിവിറ്റി കാര്‍ഡിന് നിയമ പ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്‌ഐആര്‍ നടപടിക്രമങ്ങളുടെ ഭാഗമായി 24 ലക്ഷത്തിലധികം പേര്‍ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേര്‍ വീണ്ടും ഹിയറിങ്ങിന് എത്തേണ്ട അവസ്ഥയുമുണ്ടായ സാഹചര്യത്തില്‍ ഇത്തരക്കാരെ സഹായിക്കാന്‍ വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വില്ലേജ് ഓഫിസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫിസില്‍ സൗകര്യം ഒരുക്കും. ഇവിടെ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കും. അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് ചുമതല. ഉന്നതി, തീരദേശമേഖല എന്നിവിടങ്ങളില്‍ നേരിട്ടെത്തി സഹായം നല്‍കും. അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം

തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം

വത്തിക്കാൻ: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി.

ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു.

യേശുദേവന്‍റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല പലസ്തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

ഗൾഫിലെ ആരാധനാലയങ്ങളിലും തിരുപിറവി ആഘോഷം
ഗൾഫിലെ ആരാധനാലയങ്ങളിലും തിരുപിറവി ആഘോഷം നടന്നു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ പള്ളികളിൽ സന്ധ്യാ നമസ്കാരവും തീ ജ്വാല ശുശ്രൂഷയും വിശുദ്ധ കുർബ്ബാനയിലും വിശ്വാസികൾ പങ്കുചേർന്നു. റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷം തന്നെ നടന്നു. ദുബായ് ഊദ് മേത്ത സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിച്ചു.

ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു വീട്ടമ്മയെ ഇരുചക്രവാഹനം ഇടിച്ചിട്ടു.
ഗുരുതരമായി പരിക്കേറ്റ മണമ്പൂർ സ്വദേശിയായ നൂർജഹാനെ ആദ്യം വലിയ ആദ്യം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

വർക്കലയിൽ വിദ്യാർത്ഥി എലിപ്പനി ബാധിച്ചു മരിച്ചു

വർക്കലയിൽ വിദ്യാർത്ഥി എലിപ്പനി ബാധിച്ചു മരിച്ചു

വർക്കല മുട്ടപ്പലം ശ്രീനിവാസപുരത്ത് വാടകയ്ക്ക് താമസിക്കുന്ന കാർത്തിക് ലിസി ദമ്പതികളുടെ മകൻ മഹി പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിൽ ഇരിക്കവേയാണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്.

വർക്കല ശിവഗിരി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മഹി. മൃതദേഹം കുടുംബസ്ഥലമായ ഇടവ വെങ്കുളം വീട്ടുവളപ്പിൽ സംസ്കരിക്കും.

ക്രിസ്മസ് തിരക്ക്: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് 17 സ്‌പെഷ്യല്‍ ബസ്

ബെംഗളുരു: ക്രിസ്മസ് സീസണില്‍ നാട്ടിലെത്തണമെങ്കില്‍ മലയാളികള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. പ്രമുഖ നഗരങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ബസ് യാത്രയുടെ ടിക്കറ്റ് നിരക്ക് അത്രയ്ക്കും കൂടുതലാണ്. ഇത്തവണ തിരക്ക് പരിഗണിച്ച് ബാംഗ്ലൂരില്‍ നിന്നും പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചതായി കര്‍ണാടക കെഎസ്ആര്‍ടിസി അറിയിച്ചു.

ഏട്ട് ജില്ലകളിലേയ്ക്കായി ബാംഗ്ലൂരില്‍ നിന്ന് 17 ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തുക. ശബരിമല തീര്‍ത്ഥാടകരെ കൂടി പരിഗണിച്ച് പമ്പയിലേയ്ക്കും സര്‍വീസ് നടത്തും. എറണാകുളത്തേക്ക് 5, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം, കണ്ണൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോന്നും വീതം സര്‍വീസുകളാണ് ഈ തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

എസ്‌ഐആര്‍: ജില്ലകളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ ( എസ്‌ഐആര്‍ ) സുഗമവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 14 ജില്ലകളിലേക്കും നിരീക്ഷകരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി രഹിതമായി നടപടികള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

മുതിര്‍ന്ന നാല് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. ഡോ. എം ജി രാജമാണിക്യം, കെ ബിജു, ടിങ്കു ബിസ്വാള്‍, കെ വാസുകി എന്നിവരെയാണ് എസ്‌ഐആര്‍ നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.

രാജമാണിക്യത്തിന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. ബിജുവിന് മലപ്പുറം, പാലക്കാട് തൃശൂര്‍ ജില്ലകളുടേയും, ടിങ്കു ബിസ്വാളിന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടേയും ചുമതലയാണ്. കെ വാസുകിക്ക് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടേയും ചുമതല നല്‍കിയിട്ടുണ്ട്.

എസ്‌ഐആര്‍ നടപടികളുടെ വിവിധ ഘട്ടങ്ങളില്‍ നിരീക്ഷകരായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ അതത് ജില്ലകളില്‍ മൂന്ന് സന്ദര്‍ശനങ്ങള്‍ നടത്തും. കരട് വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഗണിക്കുന്ന നോട്ടീസ് കാലയളവിലായിരിക്കും ആദ്യ സന്ദര്‍ശനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന വേളയിലാകും മൂന്നാമത്തെ സന്ദര്‍ശനം. ആദ്യ സന്ദര്‍ശന വേളയില്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി നിരീക്ഷകര്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും, അവരുടെ പരാതികളും ആശങ്കകളും കേള്‍ക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.