സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 1280 രൂപ താഴ്ന്നു

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 1280 രൂപ താഴ്ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,680 രൂപ. ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 ആയി.

കഴിഞ്ഞ ദിവസം പവന്‍ വില ഒറ്റയടിക്ക് 1440 രൂപ താഴ്ന്നിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ 80 രൂപ കുറഞ്ഞ വില വൈകിട്ടോടെ തിരിച്ചു കയറി. പവന് 320 രൂപയാണ് വൈകിട്ട് വര്‍ധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്.

അമേരിക്കയില്‍ ആഴ്ചകളോളം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ അവസാനിച്ചത് വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

സ്വർണ്ണക്കൊള്ള: സന്നിധാനത്തെ ശാസ്ത്രീയപരിശോധന പൂർത്തിയായി; സാംപിളുകൾ ശേഖരിച്ച് എസ്ഐടി

സ്വർണ്ണക്കൊള്ള: സന്നിധാനത്തെ ശാസ്ത്രീയപരിശോധന പൂർത്തിയായി; സാംപിളുകൾ ശേഖരിച്ച് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. ഏതാണ്ട് പതിനാലു മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. സോപാനത്തെ പാളികൾ തിരികെ സ്ഥാപിക്കുകയും ചെയ്തു.

കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും എസ്ഐടി സാംപിളുകൾ ശേഖരിച്ചു. സ്വർണപാളികളുടെ തൂക്കവും വലിപ്പവും പരിശോധിച്ചു. സ്കാനറുകളുടെ അടക്കം സഹായത്തോടെയായിരുന്നു പരിശോധന. പാളികളുടെ കാലപ്പഴക്കം, പ്യൂരിറ്റി അടക്കം നിർണയിക്കും. സ്വർണ പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ പരിശോധനാഫലം നിർണായകമാണ്. സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും.

അതിനിടെ, സ്വർണകവർച്ചാക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രിയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. സ്വർണക്കൊളളയിൽ പങ്കില്ലെന്നും മേലുദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ജയശ്രീ ആവശ്യപ്പെടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍

ഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഡിസംബര്‍ 21 വരെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുലക്ഷത്തി അറുപത്തി ആറായിരം ജീവനക്കാരുടെയും 68,000 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സേവനം ആവശ്യമാണ്. എസ്‌ഐആറിനായി 26,000 ഓളം ജീവനക്കാരുടെ സേവനം ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ ഭരണം സ്തംഭിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എസ്‌ഐആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ ഒരു കത്തയച്ചിരുന്നു. എന്നാല്‍ ആ കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടുല്ലെന്നും ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു.

വൈഷ്ണയുടെ പേരു വെട്ടിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ്ങ് ഇന്ന്

വൈഷ്ണയുടെ പേരു വെട്ടിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ്ങ് ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇന്നു നടക്കും. വൈകീട്ട് മൂന്നു മണിക്കാണ് ഹിയറിങ്ങ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ ഹാജരാകാന്‍ വൈഷ്ണയ്ക്കും പരാതിക്കാരന്‍ ധനേഷ് കുമാറിനും നോട്ടീസ് അയച്ചിട്ടുണ്ട്.

ഇരുവരോടും നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സാങ്കേതികത്വത്തിന്റെ പേരില്‍ വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെ ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. നടപടി അനീതിയായിപ്പോയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വൈഷ്ണയുടെ പരാതിയില്‍ വീണ്ടും ഹിയറിങ് നടത്തി തീരുമാനം എടുക്കാനും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നു ഹിയറിങ്ങിന് വിളിച്ചിട്ടുള്ളത്. വ്യാജമേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണ സുരേഷും കുടുംബാംഗങ്ങളും മുട്ടട വാര്‍ഡില്‍ പേരു ചേര്‍ത്തു എന്നാണ് സിപിഎം പ്രവര്‍ത്തകനായ ധനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്. 24 വയസ്സുള്ള പെണ്‍കുട്ടി മത്സരിക്കാനായി ഇറങ്ങിയപ്പോള്‍, രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല അടക്കം 25 ഇടങ്ങളില്‍ ഇഡി റെയ്ഡ്

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല അടക്കം 25 ഇടങ്ങളില്‍ ഇഡി റെയ്ഡ്

ഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വകലാശാല അടക്കം 25 ഇടങ്ങളില്‍ ഇഡി റെയഡ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ടാണ് ഫരീദാബാദ് അല്‍ഫലാഹ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തുന്നത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നു ഡോക്ടര്‍മാരുടെ പങ്ക് വെളിപ്പെട്ടതോടെയാണ് ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാല അന്വേഷണ ഏജന്‍സികളുടെ സംശയ നിഴലിലായത്.

ഭീകരസംഘത്തിന് സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. ഫരീദാബാദിലെ 70 ഏക്കര്‍ വിസ്തൃതിയുള്ള ഓഖ്ലയിലെ ഓഫീസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. സര്‍വകലാശാലയുടെ അക്കൗണ്ടുകള്‍ ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

സ്ഫോടന കേസ് എന്‍ഐഎ അന്വേഷിക്കുമ്പോള്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ഭീകരപ്രവര്‍ത്തനത്തിന് സര്‍വകലാശാലയുടെ ധനസഹായം ലഭിച്ചിരുന്നോയെന്നും, സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ മറ്റ് വശങ്ങളും അന്വേഷിക്കുന്നു. അൽ ഫലാഹ് സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കിയിരുന്നു. സര്‍വകലാശാലയ്ക്കെതിരെ വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന കുറ്റങ്ങള്‍ പ്രകാരം ഡൽഹി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 2014-ൽ സ്ഥാപിതമായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക്, പിറ്റേ വർഷം യുജിസിയുടെ അംഗീകാരം ലഭിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്. 2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും.