ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ, സ്വര്‍ണവില 92,000ല്‍ താഴെ

ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ, സ്വര്‍ണവില 92,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞ് 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്ന് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. വില ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്നലെ മുതല്‍ വില കുറയാന്‍ തുടങ്ങിയത്. ഇന്നലെ രണ്ടു തവണയായി 1160 രൂപയാണ് കുറഞ്ഞത്. ഈ ഇടിവ് ഇന്നും തുടരുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവന്നതോടെ, ഓഹരി വിപണിയിലേക്ക് നിക്ഷേപ ഒഴുക്ക് ആരംഭിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.

വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി. പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.

സ്വര്‍ണക്കൊളള കേസില്‍ മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍ വാസുവും ഉദ്യോഗസ്ഥരും അറസ്റ്റിലായി. എസ്‌ഐടി അന്വേഷണം ഉന്നതരിലേക്കും നീളുകയാണ്. അതിനിടെയാണ് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് പുതിയ ഭരണസമിതിയെ നിയോഗിച്ചത്.

ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര്‍ വിരമിച്ച ശേഷം അഞ്ച് വര്‍ഷം മലയാളം സര്‍വകലാശാല വിസിയായിരുന്നു. നിലവില്‍ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി.

മണ്ഡലകാലത്ത് കെഎസ്ആര്‍ടിസിയുടെ ‘ടെമ്പിള്‍-കണക്റ്റ്’, പാക്കേജില്‍ പമ്പയില്‍ സൗജന്യ സൗകര്യങ്ങളും

മണ്ഡലകാലത്ത് കെഎസ്ആര്‍ടിസിയുടെ ‘ടെമ്പിള്‍-കണക്റ്റ്’, പാക്കേജില്‍ പമ്പയില്‍ സൗജന്യ സൗകര്യങ്ങളും

കൊച്ചി: ശബരിമല തീര്‍ത്ഥാടന കാലത്ത് ‘ടെമ്പിള്‍-കണക്റ്റ്’ പാക്കേജുമായി കെഎസ്ആര്‍ടിസ്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) ഭാഗമായാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇത്തവണത്തെ മണ്ഡലകാലത്ത് 72 ടെംപിള്‍ കണക്ട് പാക്കേജുകളാണ് കെഎസ്ആര്‍ടിസി പദ്ധതിയിടുന്നത്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് വ്യത്യസ്ഥമായ തീര്‍ത്ഥാടക അനുഭവമാണ് കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നത്.

1600 പേര്‍ക്ക് പങ്കെടുക്കാവുന്ന 72 സര്‍വീസുകളാണ് നിലവില്‍ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ നടപ്പാക്കുന്നതെന്ന് ബജറ്റ് ടൂറിസം സെല്ലിലെ ഉദ്യോഗസ്ഥന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അധിക ട്രിപ്പുകള്‍ സംഘടിപ്പിക്കും. ദേവസ്വം ബോര്‍ഡ്- കെഎസ്ആര്‍ടിസി എന്നിവ സംയുക്തമായാണ് ടെംപിള്‍ കണക്ട് പദ്ധതി നടപ്പാക്കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന ഉന്നത തലയോഗം ടെംപിള്‍ കണക്ട് പദ്ധതിക്ക് അനുമതി നല്‍കി.

അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന നാല് ക്ഷേത്രങ്ങളെയാണ് പ്രധാനമായും സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, തുടങ്ങി ശബരിമലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കുളത്തൂപ്പുഴ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ആര്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, പന്തളം രാജകുടുംബത്തിന്റെ കുടുംബ ക്ഷേത്രവും അയ്യപ്പന്‍ ബാല്യകാലം ചെലവഴിച്ചതായി വിശ്വസിക്കപ്പെടുന്നതുമായ പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം (പത്തനംതിട്ട) എന്നിവയാണ് തീര്‍ത്ഥാടക സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന പ്രധാന ക്ഷേത്രങ്ങള്‍.

ഇതിന് പുറമെയാണ് വടക്കന്‍ ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജുകള്‍. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ യാത്ര പദ്ധതിയിട്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ തിരഞ്ഞെടുക്കാം. ചാര്‍ട്ടേഡ് യാത്രകള്‍ക്കുള്ള അന്തിമ ഷെഡ്യൂള്‍ യാത്രാ ഗ്രൂപ്പുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ക്രമീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

90 ശതമാനം സീറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടാല്‍ ഒരു ചാര്‍ട്ടേഡ് ബസ് സര്‍വീസ് നടത്തും. ഒരു സംഘത്തിനും, ഒന്നിലധികം സംഘങ്ങള്‍ക്കും ബുക്കിങ് നടത്താന്‍ സാധിക്കും. ബുക്കിങ് വര്‍ധിപ്പിക്കാന്‍ ബള്‍ക്ക് ബുക്കിങിന് കമ്മീഷനും കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നു. വാരാന്ത്യങ്ങളില്‍ (ശനി, ഞായര്‍) ബുക്കിങ്ങുകള്‍ക്ക് ഗൂപ്പിന്റെ നേതാവിന് 3 ശതമാനം കമ്മീഷനും ആഴ്ച ദിവസങ്ങളില്‍ 2.5 ശതമാനവും കമ്മീഷനായി ലഭിക്കും. ഇത് സംബന്ധിച്ച ഉടന്‍ പുറത്തിറങ്ങുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കുറഞ്ഞ യാത്രാ നിരക്കായിരിക്കും പാക്കേജിന്റെ മറ്റൊരു പ്രത്യേകത. തൃശൂര്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നും 500 രൂപ മുതല്‍ 700 രൂപ നിരക്കില്‍ പാക്കേജ് ലഭ്യമാകും. ഇതിന് പുറമെ കെഎസ്ആര്‍ടിസി പമ്പ ഡിപ്പോയില്‍ പാക്കേജ് യാത്രക്കാര്‍ക്ക് സൗജന്യമായി ലഗേജ് സ്ഥലവും റിഫ്രഷ്മെന്റ് സൗകര്യങ്ങളും ലഭിക്കും. ഇതാദ്യമായാണ് ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. ഭക്തര്‍ക്ക് സൗകര്യ പ്രഥമായി തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ സന്നിധാനത്തും കോര്‍ഡിനേറ്റര്‍മാര്‍ ഉണ്ടാകും.

അതേസമയം, ഈ വര്‍ഷം ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കായി സ്ഥിരം സര്‍വീസുകളില്‍ നിന്ന് ഒരു ബസും പിന്‍വലിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പകരം, മുമ്പ് നഷ്ടത്തില്‍ സര്‍വീസുകള്‍ നടത്തിയിരുന്ന വാഹനങ്ങള്‍ ഉപയോഗിച്ചാണ് പാക്കേജിനായി കെഎസ്ആര്‍ടിസിയുടെ 327 ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. തീര്‍ത്ഥാടന സീസണില്‍ സ്ഥിരം യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പുതിയതായി എത്തിയ ബസുകളും ശബരിമല സര്‍വീസുകള്‍ക്കായി വിന്യസിക്കും. പമ്പ-നിലയ്ക്കല്‍ സര്‍വീസുകള്‍ക്കായി 500 മുതല്‍ 550 വരെ ലോക്കല്‍ ബസുകള്‍ ആണ് നീക്കിവച്ചിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കർശനമായി പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കർശനമായി പാലിക്കണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്തിനുള്ള നോഡൽ ഓഫീസർ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി., ഫ്ലക്സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, പി.സി.ബി. സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.

പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ – പാനീയ വിതരണത്തിന് ഉപയോഗിക്കാവു. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ഔദ്യോഗിക പരസ്യങ്ങൾക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പാടുള്ളു. പോളിംഗ് ബൂത്തുകൾ/ വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി പകരം വാഴയിലയിലോ പാത്രങ്ങളിലോ പാഴ്സലുകൾ തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അത് നീക്കം ചെയ്ത് ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും. പോളിംഗ് സ്റ്റേഷനുകളിലും വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് – വോട്ടെണ്ണൽ ദിവസങ്ങളിൽ ജൈവ അജൈവ വസ്തുക്കൾ നിക്ഷേപിക്കുന്നതിന് വേണ്ട ബിന്നുകൾ സ്ഥാപിക്കുന്നതിന് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീൻകേരള കമ്പനി, ഹരിത കർമസേന, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷനുമായി ബന്ധപ്പെട്ട പാഴ് വസ്തുക്കൾ നീക്കം ചെയ്യണം. പൊതു പരിപാടികളിൽ ശബ്ദ മലിനീകരണം ഒഴിവാക്കുകയും പടക്കം, വെടിക്കെട്ട് തുടങ്ങിയവ നിയമാനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച്‌ മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍

ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച്‌ മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍

കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട ചോറ്റാനിക്കര സ്വദേശിയായ യുവതി തട്ടിയെടുത്തത്. യുവാവിന്‍റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ കളമശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് പ്രതിയായ യുവതിയെയും ആണ്‍ സുഹൃത്തിനെയും പിടികൂടിയത്.

എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ പുത്തൻ സ്‌കൂട്ടറാണ് യുവതി മോഷ്ടിച്ചത്. ഒരുമാസം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിനായിരുന്നു പണികിട്ടിയത്. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറുമായാണ് കാമുകി മുങ്ങിയത്. വാട്ട്സാപ്പില്‍ തെറ്റിയെത്തിയ ഒരു സന്ദേശത്തില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസം നീണ്ടുനിന്ന ചാറ്റിങ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറി. ഫോട്ടോ പോലും കൈമാറാത്ത പ്രണയത്തിനൊടുവില്‍ ഇരുവരും കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ച്‌ കാണാമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് മാളിലെത്തി.

മാളിന്റെ പാർക്കിംഗ് ഏരിയയില്‍ വച്ച സ്‌കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരില്‍കാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. എന്നാല്‍ കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഒരേ പ്രായമാണ് എന്ന് പറഞ്ഞ് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി യുവാവിന്‍റെ ചെലവില്‍ ബിരിയാണിയും ജ്യുസും കഴിച്ചു.യുവാവ് കൈകഴുകാന്‍ പോയ തക്കത്തിന് യുവതി ചാവിയുമായി കടന്നുകളഞ്ഞു.

കൈകഴുകി തിരികെ എത്തിയപ്പോള്‍ യുവതിയെ കാണാതായപ്പോള്‍ കാമുകന് പന്തികേട് തോന്നി. മാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സ്കൂട്ടര്‍ പോയി നോക്കിയപ്പോള്‍ അതും കാണാനില്ല.

ഒടുവില്‍ ചതി തിരിച്ചറിഞ്ഞ യുവാവ് ബസില്‍ കയറി വീട്ടിലെത്തി. പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബസിലെ ജോലിക്കാരനായ യുവാവ് ഇഎംഎക്കാണ് മൂന്ന് മാസം മുന്‍പ് സ്കൂട്ടര്‍ വാങ്ങിയത്. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് സ്കൂട്ടറുമായി യുവതിയും ആണ്‍സുഹൃത്തും കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം നടന്നത്.

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് പത്മരാജനെതിരായ ശിക്ഷാ വിധി ഇന്ന്

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് പത്മരാജനെതിരായ ശിക്ഷാ വിധി ഇന്ന്

കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ. പത്മരാജന് ഇന്ന് ശിക്ഷ വിധിക്കും. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റവും തെളിഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് കെ. പത്മരാജന്‍ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി കണ്ടെത്തിയത്.

നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാനായിരുന്നു ഐജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്‌സോ വകുപ്പ് ചുമത്തിയതാണ് കേസില്‍ നിര്‍ണായകമായത്. കേസില്‍ തലശേരി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിക്കുക.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.

പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്‌സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്.

അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്‌സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.