ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം വെളുപ്പിക്കല്‍; ഇഡി ഇടപെടുന്നു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം വെളുപ്പിക്കല്‍; ഇഡി ഇടപെടുന്നു

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. സ്വര്‍ണക്കൊള്ള കേസിലെ എഫ്‌ഐആറുകളുടെ പകര്‍പ്പും മൊഴികളുടെയും തെളിവുകളുടെയും വിവരങ്ങളും ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഇ ഡിയുടെ നിലപാട്.

ശബരിമല സ്വര്‍ണക്കൊള്ളയിലെ വിവരങ്ങള്‍ തേടി നേരത്തെ റാന്നി കോടതിയെയും ഇഡി സമീച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് ഹര്‍ജി റാന്നി കോടതിയില്‍ സമർപ്പിച്ചത്. എന്നാല്‍ റാന്നി കോടതി ഈ ആവശ്യം തള്ളിയിരുന്നു. റാന്നി കോടതിയുടെ നടപടി ചോദ്യം ചെയ്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡിയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് വിവരം.

അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി ഇന്ന് തടഞ്ഞിരുന്നു. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ദ്വാരപാലകപാളി കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജയശ്രീ സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനാകാതെ ‘ബൊഗെയ്ന്‍ വില്ല’

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനാകാതെ ‘ബൊഗെയ്ന്‍ വില്ല’

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള ബൊഗെയ്ന്‍ വില്ല സിനിമയുടെ അപേക്ഷ സ്വീകരിക്കണോ എന്നതില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേന്ദ്ര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലിലെ തകരാറുമൂലം അപേക്ഷ സമര്‍പ്പിക്കാനായില്ല എന്നാണ് സിനിമയുടെ നിര്‍മാതാക്കളായ അമല്‍ നീരദ് പ്രൊഡക്ഷന്‍സ് അറിയിച്ചത്. ഒക്ടോബര്‍ 31 വരെയായിരുന്നു ദേശീയ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയം.

ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിന് ഇമെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് നിര്‍മാണ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള ഔദ്യോഗിക പോര്‍ട്ടല്‍ ഒക്ടോബര്‍ 10 മുതല്‍ തുറന്നിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ഹര്‍ജിക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ പരിശോധിച്ച് അപേക്ഷയുടെ കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ‘ബൊഗെയ്ന്‍ വില്ല’ നേടിയിരുന്നു.

ആറ്റിങ്ങൽ നഗരസഭ ഇടതുപക്ഷ ജനാദിപത്യമുന്നണി സ്ഥാനാർത്ഥി പട്ടിക

ആറ്റിങ്ങൽ നഗരസഭ ഇടതുപക്ഷ ജനാദിപത്യമുന്നണി സ്ഥാനാർത്ഥി പട്ടിക

വാർഡ്
1.
2. എസ് ഗിരിജ ടീച്ചർ
3. എസ് രെജു
4. കെ എസ് സന്തോഷ് കുമാർ
5. പി തങ്കമണിയമ്മ
6. എം പ്രദീപ്
7. പ്രിയ സാബു എൻ. എസ്
8. കെ ആർ ഗിരിജകുമാരി
9. സി ആർ ഗായത്രി ദേവി
10. ആർ എസ് അനൂപ്
11. ബിജു എം ദാസ്
12. അവനവഞ്ചേരി രാജു
13. നയന അനീഷ്
14. പി എം സംഗീത
15. ഇ.അനസ്
16. എം. താഹിർ
17.
18. സന്ധ്യാറാണി
19. എൽ.ആർ ചിത്ര
20. അഡ്വ.അനന്തു മോഹൻ
21. ആർഎസ് രേഖ
22. സി ജി വിഷ്ണുചന്ദ്രൻ
23. എം എസ് മഞ്ജു
24. ആർ കെ ശ്യാം
25. ഒ എസ് മിനി
26. ജി.എസ് ബിനു
27. കെ തുളസീധരൻ നായർ
28. എം. ആർ രമ്യ
29. ആർ രാജു
30. എസ് ശശിധരൻ
31. അനുപമ.റ്റി
32. ശ്രീജിത്ത് ജി എച്ച്‌

എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

മഹാത്മാഗാന്ധി സർവകലാശാലയിലെ (എംജി) വിവിധ സ്കൂളുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.

സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ്, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ്, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ്,സ്കൂൾ ഓഫ് ബയോസയൻസ്,സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസ്,സ്കൂൾ ഓഫ് ലെറ്റേഴ്സ്, സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ ഉള്ളത്.

സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസിൽ കമ്പ്യൂട്ടർ സയൻസ് തസ്തികയിലാണ് ഒഴിവുള്ളത്. ഒരു ഒഴിവാണുള്ളത്. ഒബിസി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ് ഈ ഒഴിവ്.

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവാണുള്ളത്. നിലവിലുള്ള ഒരു ഒഴിവിൽ പൊതുവിഭാഗത്തിലേക്കാണ് നിയമനം.

സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ ബയോസ്റ്റാറ്റിസ്റ്റിക്സ്/സൈക്കോളജി വിത്ത് സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവാണുള്ളത്. നിലിവുള്ള ഒരു മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്.

സ്കൂൾ ഓഫ് ബയോസയൻസിൽ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവാണുള്ളത്. നിലവിൽ ഒരു ഒഴിവാണുള്ളത്. പൊതുവിഭാഗത്തിലാണ് ഈ നിയമനം നടത്തുന്നത്.

സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുകളുണ്ട്. ലാറ്റിൻ കാത്തലിക്/ആംഗ്ലോഇന്ത്യൻ, ഈഴവ/ബില്ല/തിയ്യ, പൊതുവിഭാഗത്തിൽ ഇ ഡബ്ലിയു എസ് വിഭാഗത്തിൽപെടുന്നവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിലേക്കാണ് നിയമനം.

സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രിയിലാണ് ഒഴിവുള്ളത്. ഒരു ഒഴിവാണുള്ളത്. പി എച്ച് എച്ച് ഐ വിഭാഗത്തിലായിരിക്കും ഈ നിയമനം.

സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറലാണ് അസിസ്റ്റന്റ് പ്രൊഫസർ. ഒരു ഒഴിവാണുള്ളത് പിഎച്ച് – ഒ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തസ്തികയാണ് ഇത്.

സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ മാനേജമെന്റ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. പൊതുവിഭാഗത്തിലാണ് ഈ തസ്തികയിൽ നിയമനം നടത്തുന്നത്.

പ്രായം: 01.01.2025 ന് 50 വയസ്സ് കവിയരുത്.

യോഗ്യത: 2018 ലെ യുജിസി ചട്ടങ്ങൾ പ്രകാരം.

അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 30 ( 30.11.2025 )

ഓൺലൈൻ അപേക്ഷയുടെയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാർഡ് കോപ്പിയായി എം ജി സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി: ഡിസംബർ ഏഴ് (07.12.2025 )

സർവകലാശാലകൾ/സർക്കാർ/എയ്ഡഡ് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അപേക്ഷകർ അവരുടെ തൊഴിലുടമയിൽ നിന്നുള്ള നിരാപേക്ഷ പത്ര ( എൻ ഒ സി)വും അപേക്ഷയുടെ ഹാർഡ് കോപ്പിയും സമർപ്പിക്കണം.

ഓൺലൈനായി അപേക്ഷിക്ക സമർപ്പിക്കാനുള്ള വിലാസം : www.facultyrecruitment.mgu.ac.in

പൂരിപ്പിച്ച ഓൺലൈൻ അപേക്ഷയുടെ രണ്ട് ഹാർഡ് കോപ്പികളും എല്ലാ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ യഥാർത്ഥ പകർപ്പുകളും ലഭിക്കേണ്ട വിലാസം:

ഡെപ്യൂട്ടി രജിസ്ട്രാർ-II (അഡ്മിഷൻ), മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം686 560

ചരിത്രക്കുതിപ്പുമായി ബിജെപി, വമ്പന്‍ മുന്നേറ്റമായി ചിരാഗ്; ‘മഹാ’ തകര്‍ച്ചയില്‍ മഹാസഖ്യം

ചരിത്രക്കുതിപ്പുമായി ബിജെപി, വമ്പന്‍ മുന്നേറ്റമായി ചിരാഗ്; ‘മഹാ’ തകര്‍ച്ചയില്‍ മഹാസഖ്യം

ഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കിയത്. ആകെയുള്ള 243 സീറ്റുകളില്‍ 200 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന നിലയില്‍ നിന്നും, ഇത്തവണ 79 സീറ്റുകള്‍ കൂടി കൂടുതലായി ലീഡ് നേടിയിട്ടുണ്ട്.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 91 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത് 81 സീറ്റുകളില്‍ ജെഡിയു ലീഡ് നേടിയിട്ടുണ്ട്. ഇത്തവണ 101 സീറ്റുകളില്‍ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചിരുന്നത്. 29 സീറ്റുകളില്‍ മത്സരിച്ച ചിരാഗ് പാസ്വാന്റെ ലോക്ജനശക്തിപാര്‍ട്ടി 21 സീറ്റില്‍ ലീഡ് നേടി. മുന്‍ മുഖ്യമന്ത്രി ജിതന്‍ രാം മാഞ്ജിയുടെ എച്ച്എഎം അഞ്ചു മണ്ഡലങ്ങളിലും മുന്നിലാണ്.

അതേസമയം, മഹാസഖ്യത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. കഴിഞ്ഞ തവണ മഹാസഖ്യത്തിന് 114 സീറ്റുകളാണ് ഉണ്ടായിരുന്നത്. കനത്ത തിരിച്ചടി നേരിട്ട മഹാസഖ്യത്തിന്റെ ലീഡ് 35 സീറ്റുകളില്‍ ഒതുങ്ങി. മുഖ്യപ്രതിപക്ഷമായ ആര്‍ജെഡി 26 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍. കോണ്‍ഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് നാലിടത്തു മാത്രമാണ്. സിപിഐഎംഎല്‍ നാലിടത്തും, സിപിഎം ഒരിടത്തും ലീഡ് നേടിയിട്ടുണ്ട്.

പാലത്തായി പോക്‌സോ കേസ്: കെ പത്മരാജന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ

പാലത്തായി പോക്‌സോ കേസ്: കെ പത്മരാജന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ

കണ്ണൂര്‍: പാനൂര്‍ പാലത്തായി പോക്‌സോ കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് കണ്ടെത്തല്‍. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റം തെളിഞ്ഞു. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും. കടവത്തൂര്‍ സ്വദേശിയാണ് ഇയാള്‍.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.

പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.