സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് പ്രതാപചന്ദ്രന്‍. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി നടപടിക്ക് നിർദേശം നൽകുകയായിരുന്നു.

2024 ജൂൺ 20നു നടന്ന മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോൾക്കാണ് പൊലീസിന്റെ അടിയേറ്റത്. പൊതുസ്ഥലത്തെ പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തിരക്കിയാണ് ​ഗർഭിണിയായ ഷൈമോൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെ അങ്ങോട്ട് വന്ന എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ ഷൈമോളെ നെഞ്ചത്ത് തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു. ഈ സമയം ഷൈമോളുടെ ഒക്കത്ത് കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു.

മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതു ഇടത്തുവച്ച് രണ്ടുപേരെ മർദിക്കുന്നത് ഷൈമോളുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു. ഇതു കണ്ട പൊലീസുകാർ ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഗര്‍ഭിണിയായ ഷൈമോള്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഭര്‍ത്താവിനെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെ ഷൈമോള്‍ കുഞ്ഞുങ്ങളെ കൂട്ടി സ്റ്റേഷനിലെത്തി. എന്ത് കാരണത്താലാണ് കസ്റ്റഡിയെന്ന് കരഞ്ഞുകൊണ്ടു ചോദിച്ചപ്പോഴാണ് എസ്എച്ച്ഒ മർദ്ദിച്ചത്.

ഒരു വർഷത്തോളം നിയമപോരാട്ടം നടത്തിയതിനെത്തുടർന്നാണ് പൊലീസ് മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചത്. പരാതി നൽകിയപ്പോൾ യുവതി എസ്എച്ച്ഒയെ മർദിച്ചു എന്നാണ് പൊലീസ് കഥ മെനഞ്ഞത്. ഒടുവിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കസ്റ്റഡി മർദ്ദന ദൃശ്യങ്ങൾ നൽകിയത്. അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ഉടൻ തീരുമാനമെടുക്കും.

പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം

പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം

പാലക്കാട്: പാലക്കാട് ധോണിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് സംഭവം ഉണ്ടായത്. കാര്‍ കത്തുന്നത് കണ്ട് ഓടിയെത്തിയ ആളുകള്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും കാര്‍ ഏകദേശം പൂര്‍ണമായി കത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് തീയണച്ചപ്പോഴാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുയായിരുന്നു. വേലിക്കാട് സ്വദേശിയുടെതാണ് കാര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തതാകമെന്നാണ് പൊലീസിന്റെ നിഗമനം.

സംസ്ഥാനത്ത് വീണ്ടും ‘ഡിജിറ്റല്‍ അറസ്റ്റ്’; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

സംസ്ഥാനത്ത് വീണ്ടും ‘ഡിജിറ്റല്‍ അറസ്റ്റ്’; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കൊച്ചിയില്‍ വനിതാ ഡോക്ടറില്‍ നിന്ന് 6.38 കോടി രൂപ തട്ടിയെടുത്തു. കള്ളപ്പണ ഇടപാട് നടത്തിയെന്നും ‘ഡിജിറ്റല്‍ അറസ്റ്റിലാണെന്നും’ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് വന്‍ തട്ടിപ്പിന് ഇരയായത്.

മുംബൈ സൈബര്‍ ക്രൈം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഡോക്ടറെ സമീപിച്ചത്. തന്റെ പേരില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയത്. അക്കൗണ്ടിലുള്ള തുക പരിശോധനയ്ക്കായി കൈമാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

റിസര്‍വ് ബാങ്കിന്റേതെന്ന വ്യാജേന നല്‍കിയ അക്കൗണ്ടുകളിലേക്ക് ഒക്ടോബര്‍ 3 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ ഡോക്ടര്‍ പണം കൈമാറുകയായിരുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആകെ 6,38,21,864 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്.

നീണ്ട രണ്ട് മാസം ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം അവസാനിക്കുന്നത് വരെ ആര്‍ബിഐ അക്കൗണ്ടില്‍ പണം സുരക്ഷിതമായിരിക്കുമെന്നും പിന്നീട് തിരികെ നല്‍കുമെന്നുമാണ് ഡോക്ടറെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കണ്ണൂർ – കാസർകോട് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്താണ് അപകടമുണ്ടായത്. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വിഎം യുഗേഷിൻ്റെ ഭാര്യ കെകെ ഗ്രീഷ്മ (38) യാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേ റ്റ യുവതിയെ പരിയാരം മെഡിക്കൽ കോളജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അങ്കൺവാടി അധ്യാപിക കെകെ ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി മധുസൂദനൻ്റെയും മകളാണ്. മകൻ: ആരവ് (വിദ്യാർഥി കരിവെള്ളൂർ സ്കൂൾ). സഹോദരൻ: വൈശാഖ് (ബം​ഗളൂരു). സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റിയതിനെ ചൊല്ലി വിവാദം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് സാഹിത്യ അക്കാദമി അറിയിച്ചതിന് പിന്നാലെ, അവസാനനിമിഷം വാര്‍ത്താസമ്മേളനം മാറ്റുകയായിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് പ്രഖ്യാപനം റദ്ദാക്കുകയായിരുന്നുവെന്നാണ് വിവരം.

അവാര്‍ഡ് പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചതിനാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഹാളില്‍ എത്തിയിരുന്നു. എന്നാല്‍ പരിപാടിക്ക് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി സാഹിത്യ അക്കാദമി അറിയിക്കുകയായിരുന്നു. എന്നാല്‍ പരിപാടി മാറ്റിയതിന്റെ കാരണം അക്കാദമി അറിയിച്ചില്ല.

അവസാനനിമിഷം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് പ്രഖ്യാപനം തടഞ്ഞത് എന്താണെന്ന് അറിയില്ലെന്ന് കേന്ദ്രസാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം കെപി രാമനുണ്ണി പറഞ്ഞു. അവാര്‍ഡിന് അര്‍ഹരായവരുടെ പേരുകള്‍ നിര്‍ണയിച്ചിരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു നടപടിയെന്നും ഇതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് നേതാവ് പി ഇന്ദിര മേയറാകും. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തിലാണ് മേയര്‍ പ്രഖ്യാപനം നടത്തിയത്. ഐകകണ്‌ഠ്യേനെയാണ് ഇന്ദിരയെ മേയറാക്കാന്‍ തീരുമാനിച്ചതെന്ന് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു പി ഇന്ദിര.

കോണ്‍ഗ്രസ് വിമത ഉള്‍പ്പെടെ 4 സ്ഥാനാര്‍ഥികള്‍ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയതുമുതല്‍ ഇന്ദിര കൗണ്‍സിലറാണ്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണ നേടിയ ഡിവിഷനുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നു മാത്രമല്ല, യുഡിഎഫ് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍ഡിഎ ഡിവിഷനുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. നിര്‍ണായക സാന്നിധ്യമാകുമെന്നുകരുതിയ മുന്‍ കോണ്‍ഗ്രസ് നേതാവ് പികെ രാഗേഷിനും തിരിച്ചടിയേറ്റു.

കോണ്‍ഗ്രസ് വിമത ഉള്‍പ്പെടെ 4 സ്ഥാനാര്‍ഥികള്‍ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയതുമുതല്‍ ഇന്ദിര കൗണ്‍സിലറാണ്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണ നേടിയ ഡിവിഷനുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നു മാത്രമല്ല, യുഡിഎഫ് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍ഡിഎ ഡിവിഷനുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. നിര്‍ണായക സാന്നിധ്യമാകുമെന്നുകരുതിയ മുന്‍ കോണ്‍ഗ്രസ് നേതാവ് പികെ രാഗേഷിനും തിരിച്ചടിയേറ്റു. 56 ഡിവിഷനുകളില്‍ 36 ഡിവിഷനുകളില്‍ യുഡിഎഫ് വിജയിച്ചു. ഇടതുമുന്നണി 15 ഡിവിഷനുകളില്‍ ഒതുങ്ങി. ഒരു ഡിവിഷനില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയാണ് എന്‍ഡിഎ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സാന്നിധ്യമറിയിച്ചത്.