by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് പൊതുമേഖലയിലെ ഒരുങ്ങുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമായ ഭാരത് ടാക്‌സി ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡല്‍ഹിയിലാണ് ആദ്യഘട്ടത്തില്‍ ടാക്‌സി സര്‍വീസ് സാധ്യമാക്കുന്നത്. ഒല, ഊബര്‍ റാപിഡോ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയിലേക്കാണ് ഭാരത് ടാക്‌സി കടന്നുവരുന്നത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്റെയും കീഴിലാണ് ‘ഭാരത് ടാക്‌സി’ പ്രവർത്തിക്കുക.
സീറോ കമ്മീഷന്‍ മോഡല്‍ നിരത്തിലാണ് പ്രവര്‍ത്തിക്കുക. ആപ്പ് സഹകര്‍ ടാക്‌സി കോപ്പറേറ്റീവ് ലിമിറ്റഡ് ആണ് പദ്ധതിയ്ക്ക് പിന്നില്‍. കാറുകള്‍, ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍ എന്നിവയുടെ എല്ലാം സേവനം ഭാരത് ടാക്‌സിയില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ലഭിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും അവരുടെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്ഥലങ്ങള്‍ നല്‍കാനും ഒരു റൈഡ് തിരഞ്ഞെടുക്കാനും തത്സമയം അവരുടെ യാത്ര ട്രാക്ക് ചെയ്യാനും കഴിയും.
ഉപയോക്തൃ-സൗഹൃദ മൊബൈല്‍ ബുക്കിംഗ്, സുതാര്യമായ നിരക്ക് ഘടന, തത്സമയ വാഹന ട്രാക്കിങ്, ബഹുഭാഷാ ഇന്റര്‍ഫേസ്, 24*7 ഉപഭോക്തൃ പിന്തുണ എന്നിവയും ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി പോലീസുമായും മറ്റ് ഏജന്‍സികളുമായും സംയോജനം, യോഗ്യരായ ഡ്രൈവര്‍മാര്‍, റൈഡ് വിശദാംശങ്ങള്‍ പങ്കിടാനുള്ള കഴിവ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ആപ്പില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനവും മികച്ച ജോലി സാഹചര്യങ്ങളും ഭാരത് ആപ്പ് നല്‍കുമെന്നാണ് വിലയിരുത്തല്‍. യാത്രാ നിരക്കിന്റെ 80 ശതമാനം വരെ ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് ലഭിക്കും. മീഷന്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കി അംഗത്വ അടിസ്ഥാനത്തിലുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ പ്രതിദിനം, പ്രതിവാരം അല്ലെങ്കില്‍ പ്രതിമാസം നിശ്ചിത ഫീസ് അടച്ചാല്‍ മതിയാകും.
ഭാരത് ടാക്‌സി സംവിധാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരത് ടാക്‌സി ആപ്പില്‍ ഇതുവരെ 56,000 ഡ്രൈവര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ഡല്‍ഹിയില്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടിലും പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് രാജ്‌കോട്ടില്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ രാജ്യത്തെ 20 ലധികം നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



by Midhun HP News | Dec 18, 2025 | Latest News
മലപ്പുറം: പോറ്റിയെ കേറ്റിയെ ഗാനത്തില്‍ മതവികാരം വികാരം വ്രണപ്പെട്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത് വിശ്വാസികളായി ചമയുന്നവരെന്ന് പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍. ഗാനം വിവാദമാവുകയും നിയമ നടപടികള്‍ ഉള്‍പ്പെടെ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ തല്‍ക്കാലും പാട്ട് ആലപിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഹനീഫ മുടിക്കോട് സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രതികരിച്ചു.
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വിശ്വാസികളെ വ്രണപ്പെടുത്തുന്ന വരികളില്ല. എന്നാല്‍ ചിലവരികള്‍ പലര്‍ക്കും വ്രണപ്പെടും, അവരാണ് വിശ്വാസികളായി ചമഞ്ഞ് രംഗത്തെത്തിയത്. ഇതൊരുതെരഞ്ഞെടുപ്പ് ഗാനമാണ്. 30 വര്‍ഷമായി രാഷ്ട്രീയ ഗാന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ആരെയും വ്രണപ്പെടുത്താനല്ല, പാട്ട് തയ്യാറാക്കിയത്, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളാണ് പാട്ടില്‍ പറഞ്ഞത്. വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നാണ് പാട്ട് തയ്യാറാക്കിയത്. പാടുന്നതില്‍ ഭയമില്ല, എന്നാല്‍ പാട്ട് ആലപിക്കുന്നതില്‍ നിന്നും തല്‍ക്കാലം വിട്ടു നില്‍ക്കുകയാണ് എന്നും അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച വൈകീട്ടാണ് ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് എടുത്തത്. ഗാനരചയിതാവിനും ഗായകനും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. പാട്ട് തയ്യാറാക്കിയ മുഴുവന്‍ പേരും കേസില്‍ പ്രതികളാക്കി. ഇന്റര്‍നെറ്റ് മാധ്യമം വഴിയും നേരിട്ടും പൊതുജനങ്ങള്‍ക്കിടയിലും വിശ്വാസി സമൂഹത്തിനിടയിലും മതവികാരത്തെ അപമാനിക്കും വിധം മനപൂര്‍വം കരുതലോടെ അയപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്ന് എഫ്ആറിയില്‍ പറയുന്നു. ഗാനം വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്.



by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തടവുകാരില്‍ നിന്നും കൈക്കൂലിവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ ജയില്‍ ഡിഐജിക്കെതിരെ കടുത്ത നടപടിക്ക് ഉണ്ടായേക്കും. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ വിജിലന്‍സ് കേസെടുത്തുത്തിന് പിന്നാലെയാണ് ഗുരുതര വിവരങ്ങള്‍ പുറത്തുവരുന്നത്. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പലര്‍ക്കും പരോള്‍ അനുവദിച്ചെന്നും കണ്ടെത്തല്‍.
12 തടവുകാര്‍ കൈക്കൂലി നല്‍കിയതായി ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. പണം വാങ്ങി ജയിലില്‍ ലഹരി എത്തിച്ചോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ജയില്‍ ഡിഐജിക്ക് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് പരോള്‍ ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത്, തടവുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് 1,80,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് കേസ്. തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഗൂഗിള്‍ പേ വഴിയും ഭാര്യയുടെയും അക്കൗണ്ട് വഴിയും 1.8ലക്ഷം വാങ്ങിയതായി കണ്ടെത്തിയത്. മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കാന്‍ പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. പണം വാങ്ങിയ ശേഷം അനുകൂല റിപ്പോര്‍ട്ടുകളുണ്ടാക്കി പരോള്‍ അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിയ്യൂര്‍ ജയിലില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരാനാക്കിയാണ് പണം വാങ്ങുന്നതെന്നാണ് വിലയിരുത്തല്‍.



by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും കടയ്ക്കാവൂർ പോകുന്ന റോഡിൽ പെട്രോൾ പമ്പിന് എതിർവശത്തുള്ള ഓട അടഞ്ഞു പോയതിനെ തുടർന്ന് മഴപെയ്താൽ പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന ഇട റോഡ് വെള്ളത്തിലാകുന്ന അവസ്ഥയിലാണ്. തൊട്ടടുത്ത വീടുകളിലും വെള്ളം കയറുന്ന ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഈ പെട്രോൾ പമ്പിന് സമീപം ഒരു കലിങ്ങും വെള്ളം ഒലിച്ച് പോകുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും പരിസരപ്രദേശത്തുനിന്നും ഒഴുകിവരുന്ന മഴ വെള്ളം കലുങ്കിൽ എത്താൻ വഴിയില്ലാതെ ഇടറോഡിലേക്ക് പരന്നൊഴുകുന്ന അവസ്ഥയാണ് ഇന്നുള്ളത്. വർഷങ്ങൾക്കു മുന്നേ ഈ കലുങ്ക് പുതുക്കി പണിയണം എന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിരുന്നു. ഈ ഇട റോഡിന്റെ തുടക്കത്തിലുള്ള ഓടയും സ്ലാബും ഇടിഞ്ഞു താഴ്ന്നതു മൂലമാണ് മഴക്കാലങ്ങളിൽ ഈ പ്രദേശം വെള്ളക്കെട്ടായി മാറുന്നത്.
50 മീറ്റർ താഴെ വരുന്ന ഈ ഭാഗത്തെ ഓട തുറന്നുകൊടുത്താൽ ഈ ബുദ്ധിമുട്ടിൽ നിന്നും നാട്ടുകാർ രക്ഷപ്പെടും. ഈ വിഷയത്തിൽ അടിയന്തരമായി മന്ത്രിയിൽ നിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു നിയുക്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി.



by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍ നിന്ന് ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ ശക്തമാണെന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു
ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. ഇതിനര്‍ഥം സിസ്റ്റത്തില്‍ നിരവധി തലങ്ങളിലുള്ള സംരക്ഷണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സിസ്റ്റവും പതിവായി അവലോകനം ചെയ്യുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആധാര്‍ സംവിധാനം നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിന് കീഴിലാണ്. ആധാറിന്റെ സൈബര്‍ സുരക്ഷ ബലപ്പെടുത്തുന്നതിന് ഒരു സ്വതന്ത്ര ഓഡിറ്റ് ഏജന്‍സിയാണ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഡൈനാമിക് സുരക്ഷാ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തും. തുടര്‍ച്ചയായി സൈബര്‍ ഓഡിറ്റുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
പെരുമാതുറ: പെരുമാതുറ പാലമൂട് ഹൗസിൽ പരേതനായ അബ്ദുൽ ജബ്ബാർ മൗലവിയുടെ ഭാര്യ അസീമ ബീവി (65) നിര്യാതയായി.
മക്കൾ: മുഹമ്മദ് റാഫി, താഹ (ദുബായ്), സുമയ്യ, സുഹൈല
മരുമക്കൾ: ജാസ്മി, സ്വാലിഹ, സജീബ്, നിസാം
Recent Comments