‘കടുത്ത ജോലി സമ്മര്‍ദം’; ഗുജറാത്തില്‍ ബിഎല്‍ഒ ഹൃദയാഘാതം മൂലം മരിച്ചു; പരാതിയുമായി കുടുംബം

‘കടുത്ത ജോലി സമ്മര്‍ദം’; ഗുജറാത്തില്‍ ബിഎല്‍ഒ ഹൃദയാഘാതം മൂലം മരിച്ചു; പരാതിയുമായി കുടുംബം

സൂറത്ത്: ഗുജറാത്തില്‍ ബിഎല്‍ഒ ആയി ജോലി ചെയ്തിരുന്ന സ്‌കൂള്‍ അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്‍പതുകാരനായ രമേശ്ഭായ് പര്‍വാര്‍ ആണ് മരിച്ചത്. എസ്‌ഐആര്‍ നടപടിക്രമങ്ങളുമായുള്ള കടുത്ത ജോലി സമ്മര്‍ദമാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് സംഭവം.

ബുധനാഴ്ച രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പര്‍വാറിന് ഹൃദയാഘാതം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എസ്‌ഐആര്‍ ജോലിയുമായി ബന്ധപ്പെട്ടുണ്ടായ ജോലിസമ്മര്‍ദവും മാനസിക സമ്മര്‍ദവുമാണ് മരണത്തിന് ഇടയാക്കിയതെന്ന് പര്‍വാറിന്റെ സഹോദരന്‍ പറഞ്ഞു. ‘ബിഎല്‍ഒയുടെ ജോലി പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി ഏഴരയോടെ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. കുളികഴിഞ്ഞ ശേഷം അതുസംബന്ധിച്ച മറ്റ് ജോലികള്‍ ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്കിന് പ്രശ്നമുള്ളതിനാല്‍, ജോലി പൂര്‍ത്തിയാക്കാന്‍ രാത്രി വീട്ടിലേക്ക് വന്നു. രാത്രി 11.30 വരെ ജോലി ചെയ്ത ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന അദ്ദേഹം രാവിലെ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു, അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. അമിതമായ തൊഴില്‍ സമ്മര്‍ദ്ദമാണ് ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമായത്,’ സഹോദരന്‍ പറഞ്ഞു.

ബിഎല്‍ഒയുമായി ബന്ധപ്പെട്ട ജോലികള്‍ കാരണം തന്റെ പിതാവ് കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് മകള്‍ ശില്‍പയും ആരോപിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലി ഭാരം താങ്ങാവുന്നതിലപ്പുറമാണെന്നാണ് ബിഎല്‍ഒമാര്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ബിഎല്‍ഒമാര്‍ ജീവനൊടുക്കി.

പിള്ളേര് പൊളിക്കുമോ? ഇന്നു ബംഗ്ലാദേശിനെതിരെ, ജയിച്ചാല്‍ ഫൈനല്‍

പിള്ളേര് പൊളിക്കുമോ? ഇന്നു ബംഗ്ലാദേശിനെതിരെ, ജയിച്ചാല്‍ ഫൈനല്‍

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇന്ന് ഇന്ത്യ എ- ബംഗ്ലാദേശ് എ പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനു ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം.

ടൂര്‍ണമെന്റില്‍ കിരീടപ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യ എ ആദ്യ മത്സരത്തില്‍ യുഎഇയെ 148 റണ്‍സിനു തോല്‍പിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനോടേറ്റ 8 വിക്കറ്റ് തോല്‍വി ഇന്ത്യയ്ക്കു ഞെട്ടലായി. അടുത്ത മത്സരത്തില്‍ ഒമാനെ 6 വിക്കറ്റിനു തോല്‍പിച്ചാണ് ഇന്ത്യ സെമി ഉറപ്പാക്കിയത്. ഹോങ്കോങ്ങിനെതിരെ 8 വിക്കറ്റ് ജയവുമായി തുടങ്ങിയ ബംഗ്ലാദേശ് എ, രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ എയെ 8 വിക്കറ്റിന് തകര്‍ത്തു. എന്നാല്‍ അവസാന മത്സരത്തില്‍ ശ്രീലങ്ക എയ്‌ക്കെതിരെ 6 റണ്‍സ് തോല്‍വി വഴങ്ങി.

ബാറ്റിങ്ങില്‍ പതിനാലുകാരന്‍ വൈഭവ് സൂര്യവംശിയും ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും ഒഴികെ മറ്റാരും ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യയുടെ പ്രധാന തലവേദന. ബോളിങ്ങില്‍ പേസര്‍ ഗുര്‍ജപ്നീത് സിങ് മാത്രമാണ് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്.

ആഷസില്‍ സ്റ്റാര്‍ക്ക് ‘ഷോ’! പെര്‍ത്തില്‍ ഇംഗ്ലണ്ടിനെ മടക്കിക്കെട്ടി, 172 ന് ഓള്‍ ഔട്ട്

ആഷസില്‍ സ്റ്റാര്‍ക്ക് ‘ഷോ’! പെര്‍ത്തില്‍ ഇംഗ്ലണ്ടിനെ മടക്കിക്കെട്ടി, 172 ന് ഓള്‍ ഔട്ട്

പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 172 റണ്‍സില്‍ ഓള്‍ ഔട്ട്. ആദ്യ ദിനം 32.5 ഓവറുകള്‍ ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് പുറത്തായി. ഏഴ് വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ട് ബാറ്റര്‍മാരെ എറിഞ്ഞ് വീഴ്ത്തിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിലെ വന്‍ തകര്‍ച്ച നേരിട്ടു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലായ ഇംഗ്ലണ്ടിന് 67 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.

ഇന്നിങ്‌സ് തുടക്കത്തിലെ 3 മുന്‍ നിര വിക്കറ്റുകള്‍ പിഴുത് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ പതാനത്തിന് തുടക്കമിട്ടത്. സാക് ക്രോളി(0), ബെന്‍ ഡക്കറ്റ്(21), ജോ റൂട്ട്(0), എന്നിവരെയാണ് സറ്റ്ാര്‍ക്ക് ആദ്യം പുറത്താക്കിയത്. ഇതിനിടെ കാമറൂണ്‍ ഗ്രീന്‍ ഒലി പോപ്പിനെയും(46) മടക്കി. ലഞ്ചിന് ശേഷം ബെന്‍സ്‌റ്റോക്‌സിനെയും(6) ജാമി സ്മിത്തിനെയും(33) മാര്‍ക്ക് വുഡിനെയും(0) സറ്റാര്‍ക് തന്നെ വീഴത്തി. ഡൊഗെറ്റ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 172 റണ്‍സില്‍ ഒതുങ്ങി.

ഒല്ലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കാമറൂണ്‍ ഗ്രീന്‍ ഇംഗ്ലണ്ടിന് നാലാം പ്രഹരമേല്‍പ്പിച്ചു. താളത്തില്‍ കളിച്ച ബ്രൂക്കിനെ ഡൊഗെറ്റും പുറത്താക്കുകയായിരുന്നു. 52 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമില്‍ നിന്ന് സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ ഒഴിവാക്കിയപ്പോള്‍ പേസര്‍ ബ്രെയഡ്ന്‍ കാര്‍സ് ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനിലെത്തി.

അനധികൃത സ്വത്ത്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല

അനധികൃത സ്വത്ത്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കോടതി ഇടപെടല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് കോടതി വിലയിരുത്തി. മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീന്‍ നീക്കിയിട്ടുണ്ട്.

അജിത് കുമാറും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ചിരുന്ന രണ്ടു ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്, അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍, ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

എജിഡിപിയായി സേവനം അനുഷ്ഠിക്കുന്ന താന്‍ പൊതുസേവകന്‍ ആണെന്നും, അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെന്നും അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്ന് കോടതി വിധിച്ചു. നെയ്യാറ്റിന്‍കര പി നാഗരാജ് ആണ് അജിത് കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്.

അതേസമയം പരാതിക്കാരനും ആശ്വാസകരമാകുന്ന നിലപാട് ഹൈക്കോടതി ഉത്തരവിലുണ്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണം നടത്താനാകില്ല. എന്നാല്‍ സര്‍ക്കാരില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന് മുമ്പോട്ടു പോകാമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ വിധിയില്‍ വ്യക്തമാക്കി. ഇതിനായി വീണ്ടും സര്‍ക്കാരിന് പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അന്വേഷണത്തില്‍ അദൃശ്യശക്തികള്‍ ഇടപെടല്‍ നടത്തിയെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ അനുചിതമായി പോയി എന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കുകയായിരുന്നു.

അതേസമയം, എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്തു സമ്പാദനം നടത്തിയതായി, താന്‍ നല്‍കിയ രേഖകള്‍ പ്രകാരം വിജിലന്‍സ് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് പരാതിക്കാരനായ നാഗരാജ് പറഞ്ഞു. ആ കണ്ടെത്തലുകളൊന്നും ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രോസിക്യൂഷന്‍ അനുമതിക്കായി താന്‍ ഉടന്‍ തന്നെ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കും. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അനുമതി നല്‍കിയില്ലെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് പറഞ്ഞു.

ബ്രിട്ടനില്‍ സ്ഥിരതാമസ അനുമതിക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്ത് വര്‍ഷമാക്കണം, നിര്‍ദേശം പാര്‍ലമെന്റില്‍

ബ്രിട്ടനില്‍ സ്ഥിരതാമസ അനുമതിക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്ത് വര്‍ഷമാക്കണം, നിര്‍ദേശം പാര്‍ലമെന്റില്‍

ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥിര താമസത്തിനുള്ള അനുമതിക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഇരട്ടിയാക്കുന്ന നിര്‍ദേശം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യന്തര കുടിയേറ്റക്കാര്‍ കെഎല്‍ആര്‍ ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും. നിലവില്‍ അഞ്ചു വര്‍ഷമാണ് കാലാവധി.

പുതിയ നയപ്രകാരം കുറഞ്ഞ ശമ്പളമുള്ള ജോലിക്കാര്‍ 15 വര്‍ഷം വരെയും നികുതിദായകരുടെ പണം കൊണ്ടുള്ള ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവര്‍ 20 വര്‍ഷം വരെയും കാത്തിരിക്കണം.

അതേസമയം എന്‍എച്ച്എസ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മുന്‍ നിര മേഖലയിലെ വിധഗ്ധര്‍, ഉയര്‍ന്ന വരുമാനക്കാര്‍, സംരംഭകര്‍ എന്നിവര്‍ക്ക് 5 വര്‍ഷമോ അതില്‍ കുറഞ്ഞ കാലാവധിയിലോ അപേക്ഷിക്കാവുന്ന ഫാസ്റ്റ്ട്രാക്ക് ഐഎല്‍ആറും നിലവില്‍ വന്നേക്കും.

യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം; കേന്ദ്രമന്ത്രിയടക്കം ഇന്ത്യന്‍ സംഘം സുരക്ഷിതര്‍

യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം; കേന്ദ്രമന്ത്രിയടക്കം ഇന്ത്യന്‍ സംഘം സുരക്ഷിതര്‍

ബെലെം: ബ്രസീലിലെ ബെലെമില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം. പ്രധാനവേദിക്കടുത്തുള്ള പവലിയന് സമീപമാണ് തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നു. പുക ശ്വസിച്ച 13 പേര്‍ക്ക് ചികിത്സ നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ വേദിയില്‍ നിന്ന് ഒഴിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. തീ നിയന്ത്രണവിധേയമാക്കിയെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ബ്രസീല്‍ ടൂറിസം മന്ത്രി സെല്‍സോ സാബിനോ അറിയിച്ചു.

കല്‍ക്കരി ഇന്ധനം, കാലാവസ്ഥാ ധനസഹായം, വ്യാപാര നടപടികള്‍ എന്നിവയിലെ സ്തംഭനാവസ്ഥ ഭേദിക്കാനുള്ള ചര്‍ച്ചകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ഉച്ചഭക്ഷണ സമയത്തിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്.

ആരോഗ്യ ശാസ്ത്ര പവലിയനുകളിലാണ് തീപിടുത്തമുണ്ടായത്. പവലിയനില്‍ നിന്ന് തീജ്വാലകള്‍ ഉണ്ടാകുകയും കെട്ടിടത്തിന്റെ ചുമരുകളിലും മേല്‍ക്കൂരയിലും നിരത്തിയിരുന്ന തുണികളിലേക്ക് തീ വേഗത്തില്‍ പടരുകയുമായിരുന്നു. തീപിടിത്തമുണ്ടായി ആറു മിനിറ്റിനുള്ളില്‍ അഗ്‌നിശമന സേനയെത്തി തീ അണച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇലക്ട്രിക്കല്‍ ഉപകരണത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.