by Midhun HP News | Oct 17, 2024 | Latest News, സിനിമ
തിരുവനന്തപുരം: പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിൽ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.
by Midhun HP News | Oct 17, 2024 | Latest News, സിനിമ
തെലുങ്ക് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. ആഗോള ശ്രദ്ധ നേടിയ ‘പുഷ്പ’ യുടെ റിലീസിന് പിന്നാലെ താരത്തിന്റെ ജനപ്രീതിയും കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ആരാധകന് ഇഷ്ടതാരത്തെ കാണാന്‍ സൈക്കിളില്‍ 1600 കി.മീ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാര്‍ത്ത സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
തന്നെ കാണാന്‍ അലിഗഢില്‍ നിന്ന് 1,600 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തിയ ആരാധകനെ അല്ലു അര്ജുന് സ്വീകരിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ ആരാധകനെ കുറിച്ചറിഞ്ഞ താരം ആരാധകനെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
തന്നെ ഇഷ്ടപ്പെടുന്ന ആരാധകന്റെ സൈക്കിളിലേറിയുള്ള ഈ ദീര്‍ഘ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അല്ലു അര്ജുന് വികാരാധീനനായെന്ന് മാത്രമല്ല ആരാധകന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാന്‍ ഒരു വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തു. കൂടാതെ ആരാധകന്റെ സൈക്കിള്‍ ബസില്‍ വീട്ടിലേക്ക് അയയ്ക്കാനും വേണ്ട സജ്ജീകരണങ്ങളും താരം ചെയ്തു.
അല്ലു അര്‍ജുനും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ പുഷ്പ 2ന്റെ പ്രമോഷന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ വീണ്ടും കാണാമെന്ന ഉറപ്പുനല്‍കിയാണ് അല്ലു അര്ജുന് ആരാധകനെ യാത്രയാക്കുകയുണ്ടായത്.
by Midhun HP News | Oct 10, 2024 | Latest News, സിനിമ
കാക്കിയണിഞ്ഞ് രജിനികാന്ത് എത്തിയപ്പോഴെല്ലാം അതൊരു പുതിയ അനുഭവമായിരുന്നു പ്രേക്ഷകർക്ക്. ഏറ്റവും ഒടുവിൽ അദ്ദേഹം പൊലീസായെത്തിയ വേട്ടയ്യനിലും ആ സ്വാഗ് പ്രേക്ഷകന് കാണാം. ഉശിരും മനസാക്ഷിയുമുള്ള വേട്ടയ്യനെന്ന വിളിപ്പേരുള്ള എസ്പി ആത്തിയൻ എന്ന കഥാപാത്രവും തലൈവരുടെ കൈയ്യിൽ ഭദ്രം. ഒരേസമയം മാസും ക്ലാസും പ്രേക്ഷകന് സമ്മാനിച്ചു കൊണ്ടാണ് വേട്ടയ്യന്റെ കുതിപ്പ്.
ഒരു കേസുമായി ബന്ധപ്പെട്ട് ആത്തിയൻ നടത്തുന്ന എൻകൗണ്ടറും തുടർന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന പൊലീസ് എൻകൗണ്ടിങ് ശരിയോ, തെറ്റോ എന്ന ചോദ്യം പ്രേക്ഷകന് മുന്നിൽ വച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. പൊലീസ് കഥകളും പൊലീസ് എൻകൗണ്ടർ കഥകളുമൊക്കെ ധാരാളം വന്നിട്ടുണ്ടെങ്കിലും ആ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ടി ജെ ജ്ഞാനവേലിന്റെ വേട്ടയ്യൻ.
സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ ജ്ഞാനവേൽ, രജിനികാന്ത് ചിത്രം എങ്ങനെയായിരിക്കും ഒരുക്കിയിരിക്കുക എന്ന് കാണാനുള്ള ആകാംക്ഷ ഓരോ പ്രേക്ഷകനിലും ഉണ്ടായിരുന്നു. വേട്ടയ്യൻ ഒരു പക്കാ രജനി പടമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം. സംവിധായകന്റെ കൃത്യമായ അടയാളപ്പെടുത്തലുകൾ വേട്ടയ്യനിൽ നിറഞ്ഞു കാണാം. എന്നാൽ രജിനി ആരാധകരെ സംവിധായകൻ നിരാശപ്പെടുത്തിയിട്ടുമില്ല.
ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് വേട്ടയ്യനിൽ എടുത്തു പറയേണ്ട ഒന്ന്. സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങളെ വരെ, കോർപ്പറേറ്റ് ഇടപെടലിലൂടെ കച്ചവടവത്കരിക്കുന്നതിനെ കൃത്യമായി തുറന്നു കാണിക്കുന്നുണ്ട് ചിത്രം. ചേരിയിൽ ജീവിക്കുന്നവരും വിദ്യാഭ്യാസമില്ലാത്തവരും മാത്രമാണ് കുറ്റം ചെയ്യുന്നതെന്ന മനോഭാവത്തിന് നേരെയുള്ള ഒരടി കൂടിയാണ് വേട്ടയ്യൻ.
വളരെ സ്ലോ മൂഡിലാണ് കഥ ആദ്യ പകുതിയിൽ മുന്നോട്ട് പോകുന്നത്. പതിയെ പതിയെ കഥ വികസിക്കുകയാണ്. പാട്ട്, ഫൈറ്റ് എല്ലാം ഉൾക്കൊള്ളിച്ച് തന്നെയാണ് ആദ്യ പകുതി മുന്നേറുന്നത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയിരിക്കുന്ന മനസിലായോ… എന്ന ഗാനം തിയറ്ററിൽ നൽകിയ ഓളം പറയാതെ വയ്യ. പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന ഒരു ഇൻട്രോ സീൻ തന്നെയാണ് രജനികാന്തിനായി സംവിധായകൻ ഒരുക്കിയതും.
രജനികാന്തിന്റെയും ബിഗ് ബിയുടെയും മത്സരിച്ചുള്ള പെർഫോമൻസ് തന്നെയാണ് വേട്ടയ്യന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അമിതാഭ് ബച്ചന്റെ സത്യദേവ് എന്ന കഥാപാത്രത്തിലൂടെയാണ് വേട്ടയ്യൻ തുടങ്ങുന്നത് തന്നെ. ഹം എന്ന ചിത്രത്തിന് ശേഷം നീണ്ട 33 വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തും ബിഗ് ബിയും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള ചോദ്യങ്ങളും പ്രേക്ഷക മനസിൽ ഉണ്ടാകും. എന്നാൽ വെറുമൊരു റീയൂണിയൻ അല്ല രജനിയുടെയും ബിഗ് ബിയുടെയുമെന്ന് സിനിമ മുന്നേറുന്തോറും പ്രേക്ഷകന് മനസിലാകും.
കഥയിൽ ഒരു നിർണായക ഗതി കൊണ്ടുവരുന്നത് തന്നെ ബിഗ് ബിയുടെ ഇടപെടലാണ്. മറ്റു സിനിമകളിലേതു പോലെ തന്നെ രജനിക്ക് കൃത്യമായ ഒരു സ്റ്റൈലും സംവിധായകൻ ഒരുക്കിയിട്ടുണ്ട്. സിനിമയിൽ പലയിടങ്ങളിലും ഈ രജനി സ്റ്റൈൽ പ്രേക്ഷകരെ ആവേശത്തിലാക്കും. മറ്റൊന്ന് ഫഹദ് ഫാസിലിന്റെ സാന്നിധ്യമാണ്. ഇതിനോടകം തന്നെ തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഫഹദിന് വലിയൊരു ഫാൻ ബേസ് തന്നെയുണ്ട്. അത് വേട്ടയ്യനിലൂടെ ഇരട്ടിയാകുമെന്ന കാര്യം ഉറപ്പാണ്.
ബാറ്ററി എന്ന അപരനാമത്തിലെത്തുന്ന പാട്രിക് എന്ന ഫഹദിന്റെ കഥാപാത്രം വേട്ടയ്യന്റെ നെടുംതൂണുകളിൽ ഒന്നാണ്. ബാറ്ററി എന്ന പേര് പോലെ തന്നെ ഫഹദിന്റെ കഥാപാത്രം നൽകിയ എനർജിയും വളരെ വലുതാണ്. രജനികാന്തിനൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ രംഗങ്ങളെല്ലാം പ്രേക്ഷക മനം കവർന്നു. ബാറ്ററി എന്ന കഥാപാത്രത്തിലേക്ക് ഫഹദല്ലാതെ മറ്റൊരു നടനെ ചിന്തിക്കാൻ പോലും നമ്മുക്കാകില്ല. കിടിലൻ ഡയലോഗുകളും മാസ് സീനുകളുമെല്ലാമുണ്ട് ചിത്രത്തിൽ ഫഹദിന്. നടരാജ് എന്ന വില്ലനായെത്തിയ റാണ ദഗുപതിയും കൈയ്യടി നേടി.
സ്ത്രീ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പെയ്സ് നൽകിയാണ് വേട്ടയ്യൻ ഒരുക്കിയിരിക്കുന്നത്. ദുഷാര വിജയൻ അവതരിപ്പിക്കുന്ന ശരണ്യ എന്ന കഥാപാത്രത്തിലൂടെയാണ് വേട്ടയ്യൻ വികസിക്കുന്നത്. നായകന്റെ നിഴലായി മാത്രം നിൽക്കുന്ന ഒരു നായികയാണോ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന താര എന്ന കഥാപാത്രം എന്ന് ആദ്യം തോന്നുമെങ്കിലും അവിടെയും ചെറിയൊരു ട്വിസ്റ്റ് സംവിധായകൻ ഒരുക്കിയിട്ടുണ്ട്.
മനസിലായോ എന്ന പാട്ടിൽ മഞ്ജു വാര്യർ ആദ്യാവസാനം വരെ തകർത്താടുകയായിരുന്നു. പൊലീസ് വേഷത്തിലെത്തിയ റിതിക സിങും തന്റെ ഭാഗം മികച്ചതാക്കി. ആക്ഷൻ രംഗങ്ങളിലും റിതിക തിളങ്ങി. ഫഹദിനെയും മഞ്ജുവിനെയും കൂടാതെ മലയാളത്തിൽ നിന്ന് സാബു മോൻ, അലൻസിയർ, രമ്യ സുരേഷ്, വഴക്ക് എന്ന സിനിമയിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ തന്മയ സോൾ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ചെറിയ റോളുകളിലെ സ്ക്രീനിൽ എത്തുന്നുള്ളൂവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ ഈ താരങ്ങൾക്കായി.
അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് വേട്ടയ്യന്റെ മറ്റൊരു പോസിറ്റീവ്. മാസ് വേണ്ടിടത്ത് മാസും ഇമോഷൻ വേണ്ടിടത്ത് ഇമോഷനുമെല്ലാം കൃത്യമായി അനിരുദ്ധ് ചെയ്ത് വച്ചിട്ടുണ്ട്. മാത്രമല്ല മനസിലായോ എന്ന പാട്ടിൽ അനിരുദ്ധ് സിനിമയിൽ മുഖം കാണിച്ചിട്ടുമുണ്ട്. എസ് ആർ കതിറിന്റെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. വേട്ടയ്യന്റെ ഓരോ ഫ്രെയിമും പ്രേക്ഷകരിലേക്ക് മനോഹരമായി തന്നെ കതിർ എത്തിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്സും എടുത്തു പറയേണ്ടതാണ്. സാധാരണ കാണുന്ന ഒരു മാസ് പടം പോലെ അല്ല വേട്ടയ്യന്റെ ക്ലൈമാക്സ്. മാസ് രംഗങ്ങൾ ഒന്നുമില്ലാതെ സംവിധായകന്റെ കൈയ്യൊപ്പ് ചാർത്തിയാണ് ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. പൊലീസ് വേട്ടക്കാരനല്ല സംരക്ഷകരാണ് എന്നും വേട്ടയ്യൻ പറഞ്ഞു വയ്ക്കുന്നു.
വേട്ടയ്യന് മുൻപ് രജനി ചെയ്ത ചില സിനിമകളെ അനുസ്മരിപ്പിക്കുന്ന സീനുകളുണ്ട് ചിത്രത്തിൽ. അത് തന്നെയാണ് ചിത്രത്തിന്റെ പോരായ്മയായി തോന്നിയതും, കാരണം ചില രംഗങ്ങളിലെ രജനിയുടെ വരവ് തന്നെ അദ്ദേഹത്തിന്റെ തന്നെ മറ്റു സിനിമകളിലേക്ക് ഡയറക്ടായി പ്രേക്ഷകനെ കണക്ട് ചെയ്യിപ്പിക്കുന്നുണ്ട്. തലൈവരുടെ മാസും ക്ലാസും തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയ സിനിമകളിലൊന്ന് തന്നെയാണ് വേട്ടയ്യനും.
by Midhun HP News | Oct 8, 2024 | Latest News, സിനിമ
വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി. ഒരിടവേളക്ക് ശേഷമാണ് രേവതി വീണ്ടും സംവിധായകയാവുന്നത്. രേവതി തന്നെയാണ് തന്റെ പുതിയ സംവിധാന സംരംഭം ഒരുങ്ങുന്നതായി സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നത് പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തമിഴിൽ ഒരുങ്ങുന്ന സീരിസിന്റെ ചിത്രീകരണം ആരംഭിച്ചത്. ഹോട്ട് സ്റ്റാറിന് വേണ്ടി ഒരുങ്ങുന്ന സീരിസാണ് രേവതി ഇത്തവണ സംവിധാനം ചെയ്യുന്നത്. സംവിധായകൻ സിദ്ധാർത്ഥ് രാമസാമിയാണ് സീരിസിന്റെ സഹസംവിധായകൻ.
2022 ൽ കജോളും വിശാൽ ജേത്വയും അഭിനയിച്ച സലാം വെങ്കിയാണ് രേവതി സംവിധാനം ചെയ്ത് റിലീസ് ചെയ്ത അവസാന ചിത്രം. 2002 ലാണ് രേവതി സംവിധാന രംഗത്തേക്ക് എത്തുന്നത്. ശോഭനയെ നായികയാക്കി ഒരുക്കിയ മൈത്രി, മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യ ചിത്രം.
by Midhun HP News | Oct 8, 2024 | Latest News, സിനിമ
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ഉടൻ ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. ഓം പ്രകാശിന്റെ ലഹരി പാർട്ടികളെക്കുറിച്ചും അന്വേഷിക്കും. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക.
പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനയ്ക്ക് അയച്ചെന്നും കെഎസ് സുദർശൻ അറിയിച്ചു. മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് നടി പ്രയാഗ മാര്ട്ടിന്, നടന് ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്.
ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്.
by Midhun HP News | Sep 23, 2024 | Latest News, സിനിമ
മലയാളത്തിന്റെ ഇതിഹാസനടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനില്‍ ഒരു കാലത്തെ കാമുക പരിവേഷമായത് ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമായിരുന്നെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്ക്രീനില്‍ മധു നിറഞ്ഞുനിന്നു.
നാടകാഭിനയം തലയ്ക്ക് പിടിച്ച് കോളെജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മാധവൻ നായർ എന്ന മധുവിന്റെ കലാജീവിതത്തിന്റെ തുടക്കം. പിന്നീട് സിനിമയിലേക്കുള്ള രംഗപ്രവേശം. നസീറും സത്യനും കത്തി നിന്ന കാലത്താണ് വേറിട്ട അഭിനയശൈലിയുമായി മധുവിന്റെ വരവ്. ജോണ്‍ എബ്രഹാമും അടൂരും പി എൻ മേനോനും അടക്കമുള്ള നവസിനിമാക്കാരുടെയും പരീക്ഷണ നായകനായി മധു. ചെമ്മീൻ, ഭാർഗ്ഗിവീനിലയം, ഓളവും തീരവും, സ്വയംവരം, പടയോട്ടം ഇങ്ങനെ മലയാള സിനിമയില്‍ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങളില്‍ മധു പ്രൗഢ സാന്നിധ്യമായി. ഒരുപക്ഷേ മലയാള സിനിമയുടെ തന്നെ ചരിത്രവുമാണ് ആ യാത്ര. അമിതാബ് ബച്ചന്റെ അരങ്ങേറ്റ ചിത്രം സാത്ത് ഹിന്ദുസ്ഥാനിയിലൂടെ ബോളിവുഡിലുമെത്തി മധു.
ഈ നീണ്ട അഭിനയകാലത്ത് തേടിയെത്തിയ ബഹുമതികൾ അനേകം. പിറന്നാൾ ദിനത്തിൽ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്ന് മധുവിന്റെ സിനിമാ ജീവിതത്തെകുറിച്ച് ഒരു വെബ് സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. അര്‍ഥപൂര്‍ണ്ണമായ ആ കലാജീവിതത്തെക്കുറിച്ച് അറിയാനുള്ള കാര്യങ്ങളെല്ലാം ഉള്‍പ്പെട്ട വെബ് സൈറ്റ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്.
Recent Comments