‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

വിവാഹ വി‍ഡിയോയും അഹാന ആരാധകർക്കായി പങ്കുവച്ചു. വിവാഹത്തിനായി അഹാനയുടെ സംഘാടന മികവും ആസൂത്രണവുമൊക്കെ മികച്ചതായിരുന്നുവെന്ന് കുറിക്കുകയാണ് സഹോദരി ദിയ കൃഷ്‌ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷും. അഹാനയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ് പങ്കുവച്ചത്.

“സ്വപ്നതുല്യമായ ദിവസങ്ങൾ… അഹാന കൃഷ്ണ താനാണ് എക്കാലത്തെയും മികച്ച പ്ലാനർ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്”.- അശ്വിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. “ഈ സീസണിലെ സ്വപ്‌നതുല്യമായ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം”, എന്നാണ് സഹോദരിയുടെ കല്യാണ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ദിയ കൃഷ്‌ണ കുറിച്ചത്.ആറു മാസത്തോളമെടുത്താണ് തന്‍റെ വിവാഹത്തിനായി അഹാന ഓരോ കാര്യവും പ്ലാന്‍ ചെയ്‌തത്. ചെറിയ കാര്യങ്ങള്‍ പോലും പ്ലാന്‍ ചെയ്‌ത് മികച്ച രീതിയില്‍ ഏകോകിപ്പിച്ചു. വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് മുതല്‍ ചടങ്ങുകള്‍ വരെ എങ്ങനെ വേണമെന്നത് അഹാനയുടെ മേല്‍നോട്ടത്തിലായിരുന്നു.

നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം; ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു

നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം; ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു

എറണാകുളം: എടയാറില്‍ നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം. ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. എടയാറിലെ സിനിമാ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്.

നിവിൻ പോളിയെ നായകനാക്കി നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
ഷൂട്ടിംഗിന്റെ ഇടവേളയില്‍ വൈദ്യുതി ലൈനുകള്‍ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റാണ് മരിച്ചത്.

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ബാംഗ്ലൂര്‍ ഡെയ്‌സ് എത്തിയതെന്ന് നടി പാര്‍വതി തിരുവോത്ത്. എയര്‍പോര്‍ട്ടില്‍ വച്ച് അഞ്ജലിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും പിന്നാലെ ബാംഗ്ലൂര്‍ ഡെയ്‌സ് സംഭവിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് പാര്‍വതി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

”ബാംഗ്ലൂര്‍ ഡെയ്‌സിന് മുമ്പ് ഞാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. മരിയാന്‍ ചെയ്തു കഴിഞ്ഞിരുന്നു. ഒന്നര വര്‍ഷത്തെ ഷൂട്ടിങ് ആയിരുന്നു. ഒരു ഇടവേള എടുക്കാമെന്നും കരുതി. സിനിമാ മേഖലയില്‍ പെണ്‍കുട്ടിയ്ക്ക് നീണ്ട മുടിയുണ്ടാകണമെന്നൊരു ചിന്തയുള്ളതിനാല്‍, ഞാന്‍ മുടി വെട്ടിയാല്‍ എന്നെ ആരും വിളിക്കാതാകുമെന്ന് കരുതി. അങ്ങനെ ഞാന്‍ മുടി വെട്ടി പിക്‌സി കട്ട് ആക്കി. മരിയാന്റെ പ്രിവ്യുവില്‍ പിക്‌സി ഹെയര്‍ കട്ടും, കൈ ഒടിഞ്ഞതിനാല്‍ സ്ലിങുമിട്ടാണ് വന്നത്.

ഒരു ദിവസം എയര്‍പോര്‍ട്ടില്‍ ഇരിക്കുകയായിരുന്നു. മരിയാന്‍ കണ്ടൊരു ഡയറക്ടറുമായി മുംബൈയില്‍ ഒരു മീറ്റിങ് ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ നേരത്തെ തന്നെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതാണ്. വെറുതെ കാണാമെന്ന് കരുതി. എയര്‍പോര്‍ട്ടിലിരിക്കുമ്പോള്‍ സംവിധായക അഞ്ജലി മേനോനെ കണ്ടു. മകന്റെ കൂടെ നടന്നു പോകുന്നതാണ് കണ്ടത്. മഞ്ചാടിക്കുരു കണ്ട ശേഷം അവര്‍ക്ക് മെസേജ് അയച്ചത് ഓര്‍ത്തു. സിനിമ ഇഷ്ടമായെന്നും നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അഞ്ജലിയ്ക്ക് അന്ന് മെസേജ് അയച്ചിരുന്നു.

ഏറ്റവും മോശമായി എന്ത് സംഭവിക്കും? ഏറി വന്നാല്‍ തന്നെ ശല്യം ചെയ്യരുതെന്ന് അവര്‍ പറയുമായിരിക്കും. എന്താണേലും അവരോട് സംസാരിക്കാമെന്ന് കരുതി. ഞാന്‍ ചെന്ന് ഹലോ പറഞ്ഞു. എന്നെ കണ്ടതും, ഞാനും അന്‍വറും നിന്നെക്കുറിച്ച് ഇപ്പോള്‍ സംസാരിച്ചതേയുള്ളൂവെന്ന് അഞ്ജലി പറഞ്ഞു. അതോടെ, ഞാന്‍ ക്വിറ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ഒരു സിനിമയുണ്ടെന്ന് അഞ്ജലി പറഞ്ഞതും, യെസ് ഞാന്‍ ചെയ്യുന്നുവെന്ന് ഞാന്‍ പറഞ്ഞു. കഥാപാത്രം എന്താണെന്ന് പറയാന്‍ തുടങ്ങിയതും ഞാന്‍ ചെയ്യുകയാണെന്ന് ഞാന്‍ പറഞ്ഞു.

ഇടവേളയെടുക്കാമെന്ന് തീരുമാനിച്ച ആ നിമിഷം തന്നെയാണ് അഞ്ജലി എന്നെ സേറയുടെ ലുക്കില്‍ കണ്ടെത്തുന്നത്. അതൊരു വെക്കേഷന്‍ പോലെയായിരുന്നു. എനിക്ക് കുറച്ച് സീനുകളേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മാസം ബാംഗ്ലൂരില്‍ കറങ്ങി നടക്കുകയായിരുന്നു ഞാന്‍. ആ സിനിമ വലിയ വിജയമായതോടെ, എന്ത് ചെയ്യണമെന്ന് അറിയാതായി. എല്ലാവരും എന്നെ തിരിച്ചറിയാന്‍ തുടങ്ങി. സേറയായിട്ടാണ് അവര്‍ എന്നെ കണ്ടത്. ലുലു മാളില്‍ വച്ച് ഒരാള്‍ എന്നെ കണ്ട് ഞെട്ടലോടെ വന്ന് നിങ്ങള്‍ക്ക് നടക്കാനാകുമോ എന്ന് ചോദിച്ചു.

അത് അഭിനയമായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അങ്ങനെ തോന്നിയില്ല. നിങ്ങളെ മുന്നേ അറിയാത്തതിനാല്‍ അവര്‍ ശരിക്കും പാരപ്ലെജിക് ആയ ആളെയാണ് കാസ്റ്റ് ചെയ്തതെന്ന് കരുതിയെന്ന് അയാള്‍ പറഞ്ഞു. അത് വലിയ കോംപ്ലിമെന്റായിരുന്നു. അതിന് പിന്നാലെ എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ് തുടങ്ങിയ സിനിമകള്‍ എന്നെ തേടി വന്നു”.

വിസ്മയയുടെയും ആശിഷിന്റെയും ‘തുടക്കം’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

വിസ്മയയുടെയും ആശിഷിന്റെയും ‘തുടക്കം’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

മോഹൻലാലിന്റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററിലെ വിജയക്കുതിപ്പിന് പിന്നാലെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ തുടക്കം ഒടിടിയിൽ കാണാനാകും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനോടകം 50 കോടി രൂപയുടെ ​ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്.ജേക്സ് ബിജോയ്‍ ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിങ് ചമൻ ചാക്കോ. വിസ്മയയുടെ ആക്ഷനെയും ജൂഡ് ആന്തണിയുടെ കഥ പറച്ചിലിനെയും ഒന്നടങ്കം സിനിമാ പ്രേക്ഷകർ അഭിനന്ദിച്ചിരുന്നു. ആശിഷിന്റെ വില്ലൻ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിച്ചു. മീനു എന്ന കഥാപാത്രത്തെ വിസ്മയ അവതരിപ്പിച്ചപ്പോൾ ജിത്തു എന്ന കഥാപാത്രമായാണ് ആശിഷ് ചിത്രത്തിലെത്തിയത്.

വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വന്‍ താരനിരയുമായെത്തുന്ന പുതിയ മോഹന്‍ലാല്‍ ചിത്രമാണ് ഓപ്പറേഷന്‍ ഗംഗ. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ യുവനടന്‍ അജിന്‍ ജോയ്‌യും എത്തും. സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ അജിന്‍ ജോയ് വാഴ 2വിലൂടെയാണ് സിനിമയിലെത്തുന്നത്.

വാഴ 2 കണ്ടവരാരും അജിന്റെ പ്രകടനം മറക്കില്ല. സോഷ്യല്‍ മീഡിയയില്‍ ചിരിപ്പിക്കുക മാത്രം ചെയ്തിട്ടുള്ള അജിന്‍ വാഴ 2വില്‍ ചിരിപ്പിക്കുകയും കണ്ണ് നനയിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുന്നതിലൂടെ കരിയറില്‍ പുതിയ തലത്തിലേക്ക് ചുവടുവെക്കുകയാണ് അജിന്‍ ജോയ്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകുന്നതിന്റെ സന്തോഷം അജിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

അതേസമയം,ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ L367-ന്റെ ടൈറ്റില്‍ ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്. വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്‌സ്- ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. മെഗാ ബജറ്റില്‍ വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്.

ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷന്‍ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോര്‍ജിയയില്‍ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഉടന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. പോളണ്ട്, ജോര്‍ജിയ, കസാക്കിസ്ഥാന്‍, ഡല്‍ഹി, ഡെറാഡൂണ്‍, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍, ആദില്‍ ഹുസൈന്‍, ഭാഗ്യശ്രീ ബോർസെ, പാര്‍ത്ഥിപന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിദേശത്തുനിന്നും ബോളിവുഡില്‍ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ചിത്രത്തെ ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായാണ് ഒരുക്കുന്നത്.

പാന്‍-ഇന്ത്യന്‍ ചിത്രം ‘ധുരന്തര്‍’-ന്റെ വന്‍ വിജയത്തിന് ശേഷം പ്രശസ്ത സംഗീതസംവിധായകന്‍ ശാശ്വത് സച്ച്‌ദേവ് ‘ഓപ്പറേഷന്‍ ഗംഗ’യുടെ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്തര്‍’, ‘കില്‍’ എന്നീ ചിത്രങ്ങളുടെ ആക്ഷന്‍ ഡയറക്ടര്‍ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അഭിമാനമായി ‘തിയേറ്റർ’; കൽക്കത്തയിലും റഷ്യയിലുമായി നാല് പുരസ്കാരങ്ങൾ

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അഭിമാനമായി ‘തിയേറ്റർ’; കൽക്കത്തയിലും റഷ്യയിലുമായി നാല് പുരസ്കാരങ്ങൾ

റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരത്തിളക്കം. വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളിൽനിന്നായി നാല് സുപ്രധാന പുരസ്കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകൻ ഋതുപർണ ഘോഷിന്റെ സ്മരണാർഥം കൽക്കത്തയിൽ സംഘടിപ്പിച്ച ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രമായി ‘തിയേറ്റർ’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോൾ, ശ്യാമപ്രകാശ് എം.എസ്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡിനും അർഹനായി. മലയാളത്തിൽനിന്ന് ഈ മേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രവും ഇതായിരുന്നു.

ദേശീയ പുരസ്കാര ജേതാവും ഓസ്കർ അവാർഡ് കമ്മിറ്റി അംഗവുമായ ശ്രീലേഖ മുഖർജി അധ്യക്ഷയായ പാനലാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ സംവിധായകരായ ശർമിഷ്ഠ മൈതി, രാജ്ദീപ് പോൾ, പ്രശസ്ത ബംഗാളി സംവിധായിക ജയശ്രീ ഭട്ടാചാര്യ, സൗണ്ട് ഡിസൈനർ ഒലീവിയ ദാസ്, സ്വതന്ത്ര സംവിധായകൻ സമൃത് റോ ചക്രബർത്തി എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച സംവിധായകനുള്ള പുരസ്കാരം സജിൻ ബാബുവിനാണ്. റഷ്യൻ സാംസ്കാരിക മന്ത്രാലയത്തിന്റെയും സെന്റ് പീറ്റേഴ്സ്ബർഗ് സർക്കാരിന്റെയും ലെൻഫിലിം സ്റ്റുഡിയോയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക ചിത്രമെന്ന നേട്ടവും തിയേറ്ററിനായിരുന്നു.

വിഖ്യാത റഷ്യൻ സംവിധായകൻ ആൻഡ്രെയ് ക്രവ്ചുക് അധ്യക്ഷനായ ജൂറിയാണ് വിധിനിർണയം നടത്തിയത്. റഷ്യൻ ഛായാഗ്രാഹകൻ ഇല്യാ ഡ്യൂമിൻ, നടൻ യൂറിയ ഗൽത്സേവ്, ഗായകനും സെന്റ് പീറ്റേഴ്സ്ബർഗ് ചൈനീസ് കൾച്ചറൽ സെന്റർ മേധാവിയുമായ പാൻ യിൻലൈ എന്നിവരായിരുന്നു ജൂറിയിലുണ്ടായിരുന്നത്. കഴിഞ്ഞമാസം റഷ്യയിൽ നടന്ന വെസ്റ്റേൺ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്കാരം നേടിയിരുന്നു.

അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി തുടർച്ചയായി ലഭിക്കുന്ന ഈ അംഗീകാരങ്ങൾ ലോകസിനിമാവേദിയിൽ മലയാളത്തിന്റെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുകയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.