by Midhun HP News | May 19, 2026 | Latest News, സിനിമ
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ 50 കോടിയിലേക്ക്. ആഗോള ബോക്സ് ഓഫീസില്‍ 49 കോടി രൂപയാണ് ‘അതിരടി’ ഇതുവരെ നേടിയിരിക്കുന്നത്. മെയ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 26 കോടിയും വിദേശ മാര്‍ക്കറ്റില്‍ 23 കോടിയുമാണ് ചിത്രം നേടിയത് എന്ന് ട്രാക്കർമാരായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കഴാഴ്ച മാത്രം നാല് കോടിയോളം ചിത്രം നേടിയെന്നാണ് സാക്നില്‍ക്കിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ലോഞ്ച് ചെന്നൈയിൽ വച്ച് നടന്നിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് ചിത്രത്തിൻ്റെ തമിഴ് പതിപ്പിൻ്റെ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് ഔദ്യോഗികമായി നിർവഹിച്ചത്. ബേസിൽ ജോസഫും സഹ താരങ്ങളും ഉൾപ്പെടെ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു. മെയ് 22 നാണ് ചിത്രത്തിൻ്റെ തമിഴ് പതിപ്പ് തമിഴ്നാട്ടിൽ റിലീസിന് എത്തുന്നത്.
ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിങ് ആണ് അതിരടി നേടിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്.
ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമാണ് അതിരടി. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം, കുടുംബ പ്രേക്ഷകരെയും ആകർഷിച്ചു കൊണ്ടാണ് കുതിക്കുന്നത്.
ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ഡോ അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചത്.
നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. റിയ ഷിബു, സറിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

by Midhun HP News | May 13, 2026 | Latest News, സിനിമ
‘അതിരടി’യിൽ വില്ലൻ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ടൊവിനോയെ ആയിരുന്നില്ലെന്ന് നടൻ ബേസിൽ ജോസഫ്. ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റ് കുറച്ചു കൂടി റീവർക്ക് ചെയ്തുവെന്നും ബേസിൽ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ.
“ആദ്യം സിനിമയിൽ വില്ലൻ കാരക്ടറിലേക്ക് വേറെ ഒരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പിന്നെ നമ്മൾ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടാ. അവൻ ചെയ്‌താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ ഇതുപോലെ ഒരു ടൈപ്പ് ഓഫ് കാരക്ടർ ചെയ്തിട്ടില്ല. അപ്പോൾ അവനെ കൊണ്ടുവന്നു.
അപ്പോൾ ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചു കൂടെ റീവർക്ക് ചെയ്തു. അവനെ കൊണ്ടുവരുമ്പോൾ നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യണമല്ലോ. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ്. അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ ദുരുപയോഗം ചെയ്യാൻ പാടില്ല.
അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചു കൂടെ നന്നായി എഴുതി. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്. അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്”.- ബേസിൽ പറഞ്ഞു.
നവാഗതനായ അരുൺ അനിരുദ്ധൻ ആണ് അതിരടി സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

by Midhun HP News | May 9, 2026 | Latest News, സിനിമ
വാഴ 2വിലൂടെ ജനം തിരിച്ചറിഞ്ഞ ജീവിതമാണ് ഷിബന്‍ ലാലിന്റേത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ നിലത്ത് വീണ ഷിബന്റെ വിഡിയോ കഴിഞ്ഞ കുറേ കാലമായി വിഷുക്കാലത്ത് മലയാളി ആഘോഷിച്ചിരുന്നു. എന്നാല്‍ അതിന് പിന്നില്‍ ഒരച്ഛന്റെ വേദനയുണ്ടെന്ന് മലയാളി തിരിച്ചറിഞ്ഞത് വാഴ 2വിലൂടെയാണ്. ഇപ്പോഴിതാ അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത് വിവരിക്കുകയാണ് ഷിബന്‍ ലാല്‍. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
അത് എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. ഞാനും എന്റെ മകനെ സന്തോഷിപ്പിക്കാനാണ് പടക്കം പൊട്ടിച്ചത്. പൊട്ടുന്നത് ഷൂട്ട് ചെയ്യുക, അതിനകത്ത് ഹാപ്പി വിഷു എന്നെഴുതി കാണിക്കുക. എന്നതായിരുന്നു ലക്ഷ്യം. പക്ഷെ ഉദ്ദേശിച്ച ഫലം കിട്ടിയില്ല, നേരത്തെ തിരിച്ചുള്ള ഫലമാണ് കിട്ടിയത്.
വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളും അനിയന്മാരും മകന്റെ കൂട്ടുകാരുമെല്ലാമുണ്ട്. വിഷുവിന്റെ അന്ന് ഉച്ചയ്ക്ക് അനിയന്‍ ഗുണ്ട് കൊണ്ടു വന്നു. ഞാനത് പൊട്ടിക്കാന്‍ തയ്യാറായി. മറ്റാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ അടുത്തുള്ള ചേട്ടന്‍ ഠോ എന്ന ശബ്ദമുണ്ടാക്കി എന്നെ പേടിപ്പിച്ചു. അതില്‍ എന്റെ ശ്രദ്ധ പോയി. പൊട്ടിയെന്ന ധാരണയില്‍ ഞാന്‍ തിരിച്ചോടി.
ചെരുപ്പിന്റെ അറ്റം മടങ്ങി സ്ലാബും റോഡും ചേരുന്ന ഭാഗത്ത് വീണു. ഇന്നത്തെ അവസ്ഥയായിരുന്നെങ്കില്‍ ആ വീഴ്ചയില്‍ ഞാന്‍ മരിച്ചു പോയേനെ. ഞാന്‍ വീണിടത്തു സ്ലാബ് പൊക്കിയതിനാല്‍ എഡ്ജ് ആയിരുന്നു. നെഞ്ചടിച്ച് വീണു. കാലിന്റെ തള്ളവിരല്‍ പൊളിഞ്ഞു. പക്ഷെ ഇതൊക്കെ കണ്ടിട്ടും ആരും എന്നെ എടുക്കാന്‍ വന്നില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകനല്ലാതെ. സിനിമയില്‍ കാണിച്ചതു പോലെ തന്നെയായിരുന്നു.
അത് കോമഡിയ്ക്ക് വേണ്ടി ചെയ്തതായിരുന്നില്ല. ആളുകള്‍ കോമഡിയാക്കി. പതിനെട്ട് വര്‍ഷമായി മദ്യപാനം നിര്‍ത്തിയ എന്നെ മദ്യപാനിയാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നൊക്കെ മോശമായ കമന്റുകള്‍ വന്നു. ഓരോ വിഷുവും ദീപാവലിയും വരുമ്പോള്‍ ഞാന്‍ എന്റെ ഫോണ്‍ ഓഫാക്കി വെക്കും. ഭാര്യ വീട്ടില്‍ പോകില്ല. പുറത്തിറങ്ങില്ല. മുറിയില്‍ തന്നെയായിരിക്കും. കാണാന്‍ വന്ന യൂട്യൂബര്‍മാര്‍ റോഡും മതിലുമൊക്കെ എടുത്തിട്ടു പോകും. ഞാന്‍ അനുഭവിച്ച വേദന ആരും ചോദിച്ചുമില്ല പറഞ്ഞുമില്ല. ഇപ്പോഴും അത് പറയുമ്പോള്‍ എനിക്ക് സങ്കടം വരും.
കല്യാണം കൂടാന്‍ പോലും വയ്യ. അടുത്ത സുഹൃത്ത് മരിച്ചിട്ടു പോലും അവിടെ പോയി നില്‍ക്കാനായില്ല. ആളുകള്‍ എന്തോ സെലിബ്രിറ്റിയെപ്പോലെയാണ് കണ്ടത്. ആളുകള്‍ എന്നോട് കാണിച്ചത് ക്രൂരതയായിരുന്നു. 12 വര്‍ഷമായിട്ടുണ്ടാകും. അന്ന് മകന്‍ അഞ്ചാം ക്ലാസിലായിരുന്നു. അന്ന് അവന് 22 വയസായി.

by Midhun HP News | May 9, 2026 | Latest News, സിനിമ
‘ദൃശ്യം 3’ യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ചിത്രത്തിന്റെ റിലീസിനുള്ളൂ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം മെയ് 21 നാണ് റിലീസിനെത്തുക. മോഹൻലാലിന്റെ ജന്മദിനം കൂടിയായതു കൊണ്ട് ആരാധകരും ഇരട്ടി ആവേശത്തിലാണ്.
ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ എട്ട് മണിക്കാണെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ചർച്ചയായിരുന്നു. ഇന്ന് വൈകുന്നേരം ചിത്രത്തിന്റെ ട്രെയ്ർലറും പുറത്തിറങ്ങും.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ വാർത്താ സമ്മേളനത്തിടെ ഉയർന്ന ഒരു ചോദ്യവും അതിന് മോഹൻലാൽ നൽകിയ ഉത്തരവുമാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘ലാലേട്ടാ മെയ് 21 ന് തൂക്കണം’ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി പ്രസ് മീറ്റ് കഴിഞ്ഞ് നടന്ന് പോവുമ്പോൾ ‘തൂക്കും’ എന്ന് മോഹൻലാൽ പറയുന്നുണ്ട്. മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ദൃശ്യം 3 യിലുള്ള ആത്മവിശ്വാസം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശ ശരത്, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്.
by Midhun HP News | May 7, 2026 | Latest News, സിനിമ
നടന്‍ സന്തോഷ് നായരുടെ വിയോഗത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. സന്തോഷ് നായര്‍ക്ക് തന്നെക്കുറിച്ചൊരു തെറ്റിദ്ധാരണയുണ്ടായിരുന്നുവെന്നാണ് സിദ്ധു പറയുന്നത്. അത് കാരണം തന്നോട് മരിച്ചാല്‍ പട്ടട കാണാന്‍ പോലും വരരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി സിദ്ധു പറയുന്നു. ആ തെറ്റിദ്ധാരണ മാറ്റാനാകാതെയാണ് അദ്ദേഹം പോയതെന്നും സിദ്ധു തന്റെ കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
വളരെ സങ്കടകരമായ ഒരു വാര്‍ത്ത ശ്രവിച്ചുകൊണ്ടാണ് ഇന്നലത്തെ ദിവസം തുടങ്ങിയത്. നടന്‍ സന്തോഷേട്ടന്റെ മരണം. സന്തോഷേട്ടനുമായി 38 വര്‍ഷത്തെ പരിചയമുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത കുറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുവായൂര്‍ ഇരിങ്ങാ പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്.
ഏകദേശം 10 മാസങ്ങള്‍ക്ക് മുന്‍പ് രാത്രി 10 മണി കഴിഞ്ഞ സമയത്ത് എനിക്കൊരു ഫോണ്‍ വന്നു. ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നാണ്. സന്തോഷേട്ടനെ പരിചയമുണ്ടോ എന്നാണ് ചോദ്യം. പരിചയമുണ്ടെങ്കില്‍ അദ്ദേഹത്തെ ഒന്ന് വിളിച്ച് ഒരു കാര്യം ചോദിക്കണം എന്ന് എന്നെ ഏല്‍പ്പിച്ചു.
ആ കമ്പനിയുടെ ഒരു ഷൂട്ടിംഗ് നടക്കുകയാണ്. വരാമെന്ന് ഏറ്റിരുന്ന ആര്‍ട്ടിസ്റ്റിനു പെട്ടെന്ന് വരാന്‍ പറ്റാത്ത ആവുകയും നാളെ ഷൂട്ടിംഗ് നടക്കണമെങ്കില്‍ മറ്റൊരാളെ കണ്ടെത്തുകയും വേണം. അവര്‍ ആലോചിച്ചപ്പോള്‍ സന്തോഷേട്ടന്‍ ആണ് അതിനു പറ്റിയ ആള്‍. അവര്‍ വിളിച്ചു പക്ഷേ ഫോണ്‍ എടുക്കുന്നില്ല. അതാണ് എന്നെ ആ ദൗത്യം ഏല്‍പ്പിച്ചത്.
ഞാന്‍ വിളിച്ചു രാത്രി പത്തരയ്ക്ക് സന്തോഷേട്ടന്‍ ഫോണ്‍ എടുത്തു. ഞാന്‍ കാര്യം പറഞ്ഞു. ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയല്ല. സന്തോഷേട്ടനെ അവര്‍ വിളിച്ചിട്ട് എടുക്കുന്നില്ല അതുകൊണ്ട് എന്നെ ഏല്‍പ്പിച്ചതാണ്. ഞാന്‍ ആ കമ്പനിയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന് നമ്പര്‍ കൊടുക്കും അവര്‍ വിളിക്കും. കാര്യങ്ങള്‍ നിങ്ങള്‍ തമ്മില്‍ സംസാരിച്ചോളൂ. നാളെ ഷൂട്ടിംഗ് ആയതുകൊണ്ട് ഇന്ന് തന്നെ പുറപ്പെടേണ്ടി വരും. അദ്ദേഹം സമ്മതിച്ചു. ഞാന്‍ ആ പ്രോഡക്ഷന്‍ എക്‌സിക്യൂട്ടീവിന് നമ്പര്‍ കൊടുക്കുകയും ചെയ്തു.
പിറ്റേന്ന് ഉച്ചയോടു കൂടി എനിക്ക് സന്തോഷേട്ടന്റെ രണ്ട് ശബ്ദ സന്ദേശങ്ങള്‍ ആണ് വരുന്നത്. അതില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ‘നീ ഇനി എന്നെ വിളിക്കരുത് നിന്റെ നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്യുന്നു’ രണ്ടാമത്തെ ശബ്ദ സന്ദേശം കേട്ടപ്പോള്‍ എനിക്ക് നെഞ്ചില്‍ ഒരു നീറ്റല്‍ ഉണ്ടായി. അത് ഒരു അറം പറ്റിയ വാക്കായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. ‘എന്റെ പട്ടട കാണാന്‍ പോലും നീ വരരുത്. എന്നെ ആക്കാന്‍ വേണ്ടി വിളിക്കരുത്.’
ഇതെന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ആ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ വിളിച്ചു. അയാള്‍ പറഞ്ഞു ഞങ്ങള്‍ ഇന്നലെ സന്തോഷേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പുറപ്പെടാന്‍ റെഡിയുമായിരുന്നു. വേറെയും ചില കാരണങ്ങള്‍ കൊണ്ട് പിറ്റേന്ന് ആ ഷൂട്ടിംഗ് നടത്താന്‍ പറ്റാതെ വന്നു. അത് സന്തോഷേട്ടനെ അറിയിക്കുകയും ചെയ്തു.
സന്തോഷേട്ടനെ കളിയാക്കാന്‍ വേണ്ടി ആ രാത്രി വിളിച്ചതാണ് എന്നാണ് അദ്ദേഹം ധരിച്ചത് എന്ന് തോന്നുന്നു. ഞാന്‍ വര്‍ക്ക് ചെയ്യാത്ത എനിക്കൊരു ബന്ധവുമില്ലാത്ത സിനിമ. ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാന്‍ പോയതാണ് ഞാന്‍. അത് സന്തോഷേട്ടനെ കളിയാക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്തതാണ് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു.
ഞാനുമായി നല്ല സൗഹൃദമുള്ള ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി അദ്ദേഹം എന്റെ നാടായ ഗുരുവായൂരില്‍ ആണ് താമസിക്കുന്നത്. കുറച്ചുകാലമായി അദ്ദേഹം ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചിട്ടെങ്കിലും ഗുരുവായൂരില്‍ വച്ച് പലപ്പോഴും കാണാറുണ്ട്. നല്ല പരിചയമുള്ള ഒരാള്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ എന്റെ പട്ടട കാണാന്‍ പോലും നീ വരരുത് പറഞ്ഞപ്പോള്‍ അത് എനിക്ക് വലിയ സങ്കടമായി.
അതിനുശേഷം ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഇന്നലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ വാട്‌സാപ്പില്‍ കിടക്കുന്ന ആ വോയിസ് ഞാന്‍ ഒന്നുകൂടി കേട്ടു. ഇന്ന് ഞാന്‍ ഗുരുവായൂര്‍ ഉണ്ട്. ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോകുന്നില്ല. കാണാന്‍ പോയാല്‍ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപെട്ടെന്ന് വരില്ല. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ സന്തോഷേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

by Midhun HP News | May 6, 2026 | Latest News, സിനിമ
‘ഫാലിമി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഫാലിമിയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ചിത്രം നീട്ടി വയ്ക്കുകയും നിതീഷ് മറ്റൊരു തമിഴ് സിനിമയുടെ വർക്കുകളിലേക്ക് കടക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള പുതിയൊരു റിപ്പോർട്ടിന് പിന്നാലെയാണ് സോഷ്യൽ മീഡിയ. വാഴ 2 താരം ഹാഷിർ ഈ മമ്മൂട്ടി സിനിമയുടെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ. ഹാഷിറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സംവിധായകൻ നിതീഷ് സഹദേവ് റീ പോസ്റ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്.
എന്നാൽ ഇത് സംബന്ധിച്ച് ഹാഷിറിന്റെയോ നിതീഷിന്റെയോ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം വാഴ 2 മെയ് 8 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിക്ക് മുകളിൽ ആണ് ആഗോള തലത്തിൽ നിന്ന് വാരിക്കൂട്ടിയത്.
മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു. ഹാഷിറിനൊപ്പം അലൻ, അജിൻ, വിനായക്, ബിജുക്കുട്ടൻ, സുധീഷ്, ദേവരാജ് തുടങ്ങി താരങ്ങളും വാഴ 2 വിലെത്തിയിരുന്നു.

Recent Comments