‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ലോകം ഒന്നാകെ ഉറ്റുനോക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ദൃശ്യം 3 തിയേറ്ററിലേക്ക് എത്തിയത്. ആദ്യ ഷോകള്‍ കഴിയുമ്പോഴേക്കും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം ചിത്രം കാണാന്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു മോഹന്‍ലാല്‍. ചിത്രം കണ്ടു കഴിഞ്ഞപ്പോഴേക്കും കണ്ണീരണിയുന്ന മോഹന്‍ലാലിന്റെ വിഡിയോയും വൈറലായി മാറിയിരുന്നു. പിന്നാലെ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുകയും ചെയ്തു മോഹന്‍ലാല്‍.

‘ദൃശ്യം 3 വളരെയധികം സ്‌നേഹത്തോടെയും, ആവേശത്തോടെയും, നിര്‍മ്മിച്ച സിനിമയാണ്. നിങ്ങളുടെ പ്രതികരണങ്ങളിലൂടെ തിരികെ ലഭിക്കുന്ന ആ സ്‌നേഹം ഹൃദയസ്പര്‍ശിയാണ്. നിങ്ങളുടെ നിരൂപണങ്ങളും, വാക്കുകളും, നിങ്ങള്‍ പങ്കുവച്ച വികാരങ്ങളും ഏതൊരു കണക്കിനേക്കാളും എനിക്ക് വിലപ്പെട്ടതാണ്. സിനിമ കണ്ടതിനും, സിനിമയുടെ ഓരോ നിമിഷവും അനുഭവിച്ചതിനും, ജോര്‍ജുകുട്ടിയെയും കുടുംബത്തെയും സ്വന്തമായി സ്വീകരിച്ചതിനും വളരെ നന്ദി’ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നൊരു ചിത്രമാണ് ജീത്തു ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

‘ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ; പെട്രോൾ വാങ്ങാനുള്ള ആ ഓട്ടമുണ്ടല്ലോ!’ ‘അതിരടി’യിൽ കാമിയോ റോളിലെത്തി ഞെട്ടിച്ച് ഹാഷിർ

‘ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ; പെട്രോൾ വാങ്ങാനുള്ള ആ ഓട്ടമുണ്ടല്ലോ!’ ‘അതിരടി’യിൽ കാമിയോ റോളിലെത്തി ഞെട്ടിച്ച് ഹാഷിർ

റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അതിരടി. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഒരു സർപ്രൈസും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു.

മഞ്ഞ ബിഎംഡബ്ല്യു കാറിലെത്തിയ ഒരാളെ ചുറ്റിപ്പറ്റിയായിരുന്നു സസ്പെൻസ്. ഇപ്പോഴിതാ ആ സസ്പെൻസ് അതിരടിയുടെ അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ റീലുകളിലൂടെയും വാഴ 2 എന്ന ചിത്രത്തിലൂടെയും മലയാളി മനസ് കീഴടക്കിയ ഹാഷിർ ആണ് അതിരടിയിൽ അതിഥി വേഷത്തിലെത്തിയത്.

ഹാഷിറിന്റെ കാമിയോ റോളിന് വൻ കയ്യടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഡെന്നിച്ചൻ എന്ന കഥാപാത്രമായാണ് അതിരടിയിൽ ഹാഷിർ കയ്യടി വാരിക്കൂട്ടിയത്. ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ എന്ന് പറഞ്ഞു കൊണ്ട് ബേസിൽ‌ ജോസഫ് തന്നെയാണ് ഹാഷിറിന്റെ അതിഥി വേഷത്തെക്കുറിച്ച് പുറത്തുവിട്ടത്.’ഹാഷിർ പെട്രോളും വാങ്ങി വന്നേ’, ‘ഒന്ന് തൊട്ട് 100 വരെ എണ്ണിക്കോ… എന്നിട്ടും വന്നിട്ടില്ലെങ്കിൽ തിരിച്ചു എണ്ണിക്കോ’, ‘ഒരു സീൻ ആണെങ്കിൽ എന്താ അത് അങ്ങോട്ട് തൂക്കി’, ‘എവിടെ നോക്കിയാലും നിന്റെ വണ്ടിയാണല്ലോ മച്ചു’, ‘പെട്രോൾ വാങ്ങാൻ ഒരു ഓട്ടം ഉണ്ടല്ലോ…മാസ്റ്റർ പീസ്’ എന്നൊക്കെയാണ് ഹാഷിറിന്റെ വേഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ഡോ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 22 ന് ചിത്രത്തിൻ്റെ തമിഴ് പതിപ്പ് തിയറ്ററുകളിലെത്തും.

‘ഇങ്ങനെയൊരു ഇന്റർവെൽ ബ്ലോക്ക് പ്രതീക്ഷിച്ചില്ല, ചെറിയ സർപ്രൈസുകളും’; ‘ദൃശ്യം 3’ ഗംഭീരമെന്ന് പ്രേക്ഷകർ

‘ഇങ്ങനെയൊരു ഇന്റർവെൽ ബ്ലോക്ക് പ്രതീക്ഷിച്ചില്ല, ചെറിയ സർപ്രൈസുകളും’; ‘ദൃശ്യം 3’ ഗംഭീരമെന്ന് പ്രേക്ഷകർ

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ദൃശ്യം 3’ യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ചിത്രം ആദ്യ പകുതി പിന്നിടുമ്പോൾ ​ഗംഭീര അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് വരുന്നത്. ആദ്യ പകുതി കൊള്ളാമെന്നും പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ടെന്നുമാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം.

ചെറിയ സർപ്രൈസുകൾ ഒരുക്കിവച്ചത് നന്നായിരുന്നെന്നും പ്രേക്ഷകർ കുറിക്കുന്നു. ഫാമിലി ലൈഫ്, പുതിയ കാരക്ടേഴ്സിന്റെ അവതരണം എല്ലാം നൈസ് ആയി വന്നിട്ട് ഉണ്ട്.. ലാലേട്ടന്റെ കിടിലൻ പെർഫോമൻസ്. എന്നൊക്കെ കുറിക്കുന്നവരും കുറവല്ല.

എന്തായാലും രണ്ടാം പകുതി കൂടി ഇതുപോലെയാണെങ്കിൽ ചിത്രത്തിന്റെ ലെവൽ തന്നെ മാറുമെന്നും ചിലർ പറയുന്നു. അതേസമയം ദൃശ്യം 3 യുടെ ആദ്യ ഷോയ്ക്ക് നടൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയിരുന്നു. എറണാകുളം കവിത തിയറ്ററിലാണ് നടൻ എത്തിയത്. ദൃശ്യം 3 യിലെ മറ്റു പ്രധാന താരങ്ങളായ മീന, എസ്തർ അനിൽ എന്നിവരും മോഹൻലാലിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു.

ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചിത്രമെത്തിയതിൽ ആരാധകരും ഇരട്ടി ആവേശത്തിലാണ്.

‘ഇവിടെ എന്തും പോകും..,’ 66-ാം വയസ്സിലും 26കാരന്റെ മെയ്‌വഴക്കം; മോഹൻലാലിന്റെ ബി​ഗ് സീക്രട്ട് ‘4D’ ഫോർമുല

‘ഇവിടെ എന്തും പോകും..,’ 66-ാം വയസ്സിലും 26കാരന്റെ മെയ്‌വഴക്കം; മോഹൻലാലിന്റെ ബി​ഗ് സീക്രട്ട് ‘4D’ ഫോർമുല

ഏത് കഥാപാത്രവും അഭിനയ മികവു കൊണ്ട് അതിന്റെ പൂർണതയിൽ എത്തിക്കുന്ന മോഹൻലാൽ എന്ന നടൻ ഇന്നും ഒരു വിസ്മയമാണ്. കഥയ്ക്കൊപ്പം പ്രക്ഷകരെ പിടിച്ചിരുത്തുന്ന മെയ്‌വഴക്കം. തിരക്കിനിടയിലും ഫിറ്റ്നസിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യവും പരിശ്രമവും പുതുതലമുറയ്ക്കും പാഠമാക്കാവുന്നതാണെന്ന് അദ്ദേഹത്തിന്റെ ട്രെയിനർ ആയിരുന്ന പോൾസൺ ജെയ്സൺ പറയുന്നു. 66-ാം വയസ്സിലേക്ക് കടക്കുമ്പോഴും 26കാരന്റെ മെയ്‌വഴക്കത്തോടെ വെള്ളിത്തിര ഭരിക്കുന്ന മോഹൻലാലിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്.

വിട്ടുവീഴ്ച ചെയ്യാത്ത ‘4D’ ഫോർമുല
ചിട്ട‌യായ ജീവിതശൈലിയും കഠിന വർക്ക്ഔട്ടുമാണ് മോഹൻലാലിന്റെ ഊർജത്തിനും യൗവനത്തിനും പിന്നിൽ. അതിന് അദ്ദേഹത്തെ സഹായിക്കുന്നത് ‘4D’ ഫോർമുല ആണെന്നും പോൾസൺ ജെയ്‌സൺ ഒരു അഭിമുഖത്തിൽ പറയുന്നു. തീരുമാനം (Decision), ദൃഢനിശ്ചയം (Determination), അച്ചടക്കം (Discipline), നിര്‍വ്വഹണം (Delivery) എന്നിവയാണ് പോൾസൺ ചൂണ്ടിക്കാട്ടിയ ആ നാല് ഘടകങ്ങൾ.

രാത്രി 10 മണിക്ക് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ തന്റെ കോർ കണ്ടീഷനിങ് വ്യായാമങ്ങളും ഫിറ്റ്നസ് റൂട്ടീനും പൂർത്തിയാക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ടെന്ന് മരക്കാർ, ദൃശ്യം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹത്തെ ട്രെയിൻ ചെയ്ത പ്രമുഖ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ഐനസ് ആന്റണി പറയുന്നു. ഒന്നര മണിക്കൂറോളം നീളുന്നതാണ്‌ പൊതുവേ അദ്ദേഹത്തിന്റെ വര്‍ക്ക്‌ഔട്ട്‌ സെഷനുകളെന്നും ഐനസ് കൂട്ടിച്ചേര്‍ക്കുന്നു.

വർക്ക്ഔട്ട് പ്രധാന്യം

റസിസ്റ്റന്‍സ്‌ ട്രെയ്‌നിങ്ങും ബാറ്റിൽ റോപ്പുകളും ബെഞ്ച്‌ പ്രസും ഓവര്‍ഹെഡ്‌ പ്രസും ലെഗ് ഡേ റൂട്ടീനുകളും ഹെവി വെയ്റ്റ് ലിഫ്റ്റിങ്ങുമെല്ലാം മോഹന്‍ലാല്‍ തന്റെ വ്യായാമ ശീലങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്‌. ഇത് അദ്ദേഹത്തിന്റെ മെയ്‌ വഴക്കവും സ്റ്റാമിനയും വർധിപ്പിക്കാൻ സഹായിക്കുന്നു. വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോകൾ അദ്ദേഹം തന്നെ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതു മാത്രമല്ല, തായ്‌ക്കോണ്ടയില്‍ ഓണററി ബ്ലാക്ക്‌ ബെല്‍റ്റുള്ള താരം ബോക്‌സിങ്‌ ഉള്‍പ്പെടെയുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ഇനങ്ങളും പരിശീലിക്കാറുണ്ട്.

യോ​ഗയും ആയുർവേദവും‌‌

ശരീരത്തിന്‌ നവയൗവനം പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന ആയുര്‍വേദ റീജുവനേഷന്‍ തെറാപ്പികളും മോഹന്‍ലാല്‍ ഇടയ്‌ക്ക്‌ പരീക്ഷിച്ചിട്ടുണ്ട്‌. മാനസികാരോഗ്യം നിലനിര്‍ത്താന്‍ യോഗയും പരിശീലിക്കുന്നുണ്ട്. വ്യായാമത്തിനൊപ്പം മികച്ച ഭക്ഷണരീതികളും മോഹന്‍ലാലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നുണ്ട്‌. ഭക്ഷണം എപ്പോഴും ആസ്വദിച്ച്‌ കഴിക്കാറുള്ള ലാലേട്ടന്‍ മികച്ചൊരു പാചകക്കാരന്‍ കൂടിയാണ്‌.

ഗോവിന്ദരാജയുടെ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു മുഖം, തിളങ്ങി നോവയും

ഗോവിന്ദരാജയുടെ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു മുഖം, തിളങ്ങി നോവയും

‘നായ അല്ല സിമ്പ… അവനെ അങ്ങനെ വിളിച്ചാൽ മതി…’ മോഹിനിയാട്ടം സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ​ഗോവിന്ദരാജ എന്ന കഥാപാത്രം പറയുന്ന ഡയലോ​ഗാണിത്. സകല ദുഷ്ടത്തരവും ഉടായിപ്പുമായി നടക്കുന്ന ​ഗോവിന്ദരാജയ്ക്ക് ജീവിതത്തിൽ സ്നേഹമുള്ള ഒരേ ഒരാളാണ് സിമ്പ.

സ്വന്തം ഭാര്യയോട് പോലും കാണിക്കാത്ത കരുതലും സ്നേഹവും അയാൾ സിമ്പയോട് കാണിക്കുന്നുണ്ട്. അതേ സ്നേഹം ഒരല്പം പോലും കുറയാതെ സിമ്പയ്ക്ക് തിരിച്ചുമുണ്ട്. ‘എന്നാടാ… നിനക്ക് വിശക്കുന്നുണ്ടോ?. സിമ്പാ ബിസ്കറ്റ് തീർന്നു പോയെടാ. ഞാൻ രാവിലെ വാങ്ങിയിട്ട് വരാം’. ​സിമ്പയും ​ഗോവിന്ദരാജയും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടക്കുന്നത് ഇങ്ങനെയാണ്.

‘സിമ്പയ്ക്ക് എന്താണ് ബിസ്കറ്റ് വാങ്ങി വയ്ക്കാതിരുന്നത് ?’. എന്ന് ഭാര്യയോട് ​ഗോവിന്ദൻ ചോദിക്കുമ്പോൾ അത് മറന്നു പോയെന്ന ഭാര്യയുടെ മറുപടിയിൽ തന്നെ ​ഗോവിന്ദന്റെ മുഖഭാവം മാറുന്നത് കാണാം. മാത്രമല്ല സിമ്പയും ​ഗോവിന്ദനും തമ്മിൽ എത്രത്തോളം അടുപ്പമുണ്ടെന്ന് പിന്നീടുള്ള രം​ഗങ്ങളിൽ വ്യക്തവുമാണ്. ​

ഗോവിന്ദനെ കാണാതാകുമ്പോൾ ശശിയുടെ വീടിനടുത്ത് നിന്ന് സിമ്പ കുരയ്ക്കുന്നുണ്ട്. ക്ലൈമാക്സ് വരെ സിമ്പയുടെ സാന്നിധ്യവുമുണ്ട് മോഹിനിയാട്ടത്തിൽ. മനുഷ്യരേക്കാൾ എന്ത് കൊണ്ടും വിശ്വസിക്കാൻ പറ്റുന്നത് നായയെ ആയതു കൊണ്ടാണ് സിമ്പയോട് ​ഗോവിന്ദൻ ഇത്രയും അടുപ്പം പുലർത്തുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം ജിജേഷ് എസ് എന്ന ഡോ​ഗ് ട്രെയ്നറുടെ നോവ എന്ന് പേരുള്ള ബീ​ഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയാണ് മോഹിനിയാട്ടത്തിൽ അഭിനയിച്ചിരിക്കുന്നത്.

എക്കോ ഉൾപ്പെടെയുള്ള സിനിമകളിൽ നായകളെ പരിശീലിപ്പിച്ചതും ജിജേഷ് ആയിരുന്നു. അതേസമയം തിയറ്ററിലും ഒടിടിയിലും വൻ സ്വീകാര്യതയാണ് മോഹിനിയാട്ടത്തിന് ലഭിച്ചത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, നന്ദു പൊതുവാൾ, ബേബി ജീൻ തുടങ്ങി വൻ താരനിരയാണ് മോഹിനിയാട്ടത്തിൽ അണിനിരന്നത്.

‘ദൃശ്യം ആദ്യ ഭാഗത്തില്‍ എനിക്ക് തെറ്റു പറ്റി, സിനിമ കണ്ടപ്പോഴാണ് മനസിലായത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ജീത്തു ജോസഫ്

‘ദൃശ്യം ആദ്യ ഭാഗത്തില്‍ എനിക്ക് തെറ്റു പറ്റി, സിനിമ കണ്ടപ്പോഴാണ് മനസിലായത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ജീത്തു ജോസഫ്

മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രങ്ങളിലൊന്നാണ് ദൃഷ്യം. 2013 ല്‍ പുറത്തിറങ്ങിയ സിനിമ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. ആദ്യ ഭാഗത്തിന് തുടര്‍ച്ചകളുമുണ്ടായി. ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. മെയ് 21 ന് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തും.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൃശ്യം എന്ന ചിത്രത്തിലേക്ക് എത്താന്‍ തനിക്ക് പ്രചോദനമായി മാറിയ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍, ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ആ കഥ പങ്കുവച്ചത്. ഒപ്പം ദൃശ്യം ചെയ്ത സമയത്ത് തനിക്ക് പറ്റിയൊരു തെറ്റിനെക്കുറിച്ചും ജീത്തു സംസാരിക്കുന്നുണ്ട്.

‘എനിക്ക് ഈ ആശയം കിട്ടിയത് തന്നെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്നാണ്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും തമ്മിലുണ്ടായ ഒരു ഇഷ്യൂ. അത് പിന്നെ ഒരു പൊലീസ് കേസ് ആവുന്നു. അത് ചര്‍ച്ചയായ സമയത്ത് ഒരു വ്യക്തി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. രണ്ട് കുടുംബങ്ങളുടെ ഭാഗത്തും ശരിയുമുണ്ട് തെറ്റുമുണ്ട് എന്ന്. ആരുടെ കൂടെ നില്‍ക്കും എന്നതാണ് കണ്‍ഫ്യൂഷന്‍. ആ പുള്ളിക്ക് രണ്ട് കുടുംബങ്ങളെയും അറിയാമായിരുന്നു” ജീത്തു പറയുന്നു.

”അന്ന് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. 2000 ലെ കാര്യമാണ് പറയുന്നത്. തിയറ്ററില്‍ ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ പ്രേക്ഷകര്‍ ആരുടെ കൂടെ നില്‍ക്കുമെന്ന സംശയം ഉണ്ടായിരുന്നു. അവരുടെ മനസ് അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ചാടില്ലേ. അങ്ങനെയുള്ള ആലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ദൃശ്യം” എന്നാണ് ജീത്തു ദൃശ്യത്തിന്റെ പിറവിയെക്കുറിച്ച് പറയുന്നത്. പിന്നാലെ ദൃശ്യത്തില്‍ തനിക്ക് സംഭവിച്ചൊരു തെറ്റിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

”സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തെറ്റിപ്പോയെന്ന് മനസിലായി. കാരണം ആ ബാലന്‍സിംഗ് വന്നില്ല. എല്ലാവരും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കൂടെയാണ്. ശരിക്കും ആലോചിച്ചാല്‍ ഗീത പ്രഭാകറിനെ കുറ്റം പറയാന്‍ പറ്റുമോ? സ്വന്തം മകന്‍ മിസ്സിംഗ് ആയി. അതിന്റെ സത്യം കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ ജോര്‍ജുകുട്ടി കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോവുകയാണ്, അവര്‍ക്ക് സഹിക്കുമോ? മകന്‍ അമ്മയോട് കുറ്റം ഏറ്റുപറഞ്ഞിട്ടില്ല. അതുകൊണ്ട് അത് വിശ്വസിക്കാന്‍ ഇപ്പോഴും അവര്‍ തയ്യാറല്ല. സത്യം അതാണെന്ന് അമ്മയ്ക്ക് അറിയില്ല. മറുവശത്ത് സ്വയരക്ഷയുടെ ഭാഗമായി സംഭവിച്ചൊരു തെറ്റാണ്. പൊലീസില്‍ പോകാനും പറ്റില്ല. അമ്മ ഐജിയാണ്, അതിനാല്‍ നീതി കിട്ടില്ല. രണ്ടു പേരുടെ ഭാഗത്തും തെറ്റും ശരിയുമുണ്ട്. ഇതായിരുന്നു ദൃശ്യം എന്ന സിനിമ ഉണ്ടാകാനുള്ള എന്റെ ആദ്യ ചിന്ത” എന്നും അദ്ദേഹം പറയുന്നു.