‘ദ് കേരള സ്റ്റോറി 2 വിനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല ?’; ചോദ്യത്തിന് ടൊവിനോയുടെ ഉ​ഗ്രൻ മറുപടി

‘ദ് കേരള സ്റ്റോറി 2 വിനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല ?’; ചോദ്യത്തിന് ടൊവിനോയുടെ ഉ​ഗ്രൻ മറുപടി

കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ച സിനിമയായിരുന്നു 2023 ൽ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്‌ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയെന്ന പേരിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വൻതോതിൽ പ്രതിഷേധവുമുയർന്നിരുന്നു. അടുത്തിടെ കേരള സ്റ്റോറി രണ്ടാം ഭാ​ഗവും റിലീസ് ചെയ്തിരുന്നു.

എന്നാൽ സിനിമ കാണാൻ ഒരാളുപോലും എത്താതിരുന്നതിനെ തുടർന്ന് കേരളത്തിലെ പല തിയറ്ററുകളിൽ നിന്നും ഷോ റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പള്ളിച്ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ കേരള സ്റ്റോറി 2വിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നടൻ ടൊവിനോ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘2023 ൽ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ മലയാളത്തിലെ ഒരു നടൻമാരും പ്രതികരിച്ചില്ല. കേരളത്തെക്കുറിച്ച് വളരെ തെറ്റായ ഒരു വിവരം നൽകിയ സിനിമയാണത്. അടുത്തിടെ ആ സിനിമയുടെ രണ്ടാം ഭാ​ഗവും പുറത്തിറങ്ങിയിരുന്നു. എന്തുകൊണ്ടാണ് കേരള സ്റ്റോറി 2 വിനെതിരെയും നിങ്ങൾ പ്രതികരിക്കാതെ ഇരുന്നത്’ എന്നായിരുന്നു ടൊവിനോയോടുള്ള ചോദ്യം.

“ഞാൻ അതിന്റെ ആദ്യ ഭാ​ഗം കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായി, ഞാൻ ഒരു പോസ്റ്റ് ആ സിനിമയെ കുറിച്ച് പങ്കുവച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറുമെന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അത് ചെയ്യില്ലെന്ന്.

ഞാൻ അത് ഒഴിവാക്കി വിട്ടു. കേരളത്തിൽ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല”.- ടൊവിനോ പറഞ്ഞു. ടൊവിനോയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് ആരാധകരിപ്പോൾ. അതേസമയം വിഷു റിലീസായി ഏപ്രിൽ 10 നാണ് പള്ളിച്ചട്ടമ്പി റിലീസ് ചെയ്യുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക. ചിത്രത്തിന്റെ ട്രെയ്‌ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ചാക്കോച്ചന് ‘തൊലിക്കട്ടി’ വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

ചാക്കോച്ചന് ‘തൊലിക്കട്ടി’ വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. ഷര്‍ട്ടും പാന്റ്‌സുമിടാതെ മഞ്ഞില്‍ കിടന്നുരുളുന്ന വിഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള വിദേശ യാത്രയില്‍ നിന്നുമുള്ളതാണ് വിഡിയോ. സംഭവം വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തിയത്.

താരങ്ങളും കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പങ്കുവച്ച കമന്റും കുഞ്ചാക്കോ ബോബന്റെ മറുപടിയും ചിരി പടര്‍ത്തുകയാണ്. ‘ഈയ്യടുത്ത് നമ്മള്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു’ എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ കമന്റ്.

‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടി തൊലിക്കട്ടിയില്‍’ എന്ന കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍. നടന്റെ കമന്റി പിന്നാലെ കുഞ്ചാക്കോ ബോബന്‍ മറുപടിയും നല്‍കുന്നുണ്ട്. ”ഹിഹി ചെറിയ വാസ്തവം ഇല്ലാതില്ല” എന്നായിരുന്നു ചാക്കോന്റെ മറുപടി. കമന്റും മറുപടിയുമെല്ലാം ചിരി പടര്‍ത്തുകയാണ്.

തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനാണ് വിഡിയോയിലുള്ളത്. ‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ഒരു ദുരൂഹ സാഹചര്യത്തില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു തുടങ്ങിയവരുമുണ്ട്.

കരിയര്‍ തകര്‍ത്ത അപൂര്‍വ്വ രോഗം; അച്ഛന്റെ ആത്മഹത്യ; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച മടങ്ങിവരവ്; മായ മൗഷ്മിയ്ക്ക് സംഭവിച്ചത്

കരിയര്‍ തകര്‍ത്ത അപൂര്‍വ്വ രോഗം; അച്ഛന്റെ ആത്മഹത്യ; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച മടങ്ങിവരവ്; മായ മൗഷ്മിയ്ക്ക് സംഭവിച്ചത്

മലയാളികള്‍ക്ക് സുപരിചിതയാണ് മായ മൗഷ്മി. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന നടി. എന്നാല്‍ പിന്നിടൊരു നാള്‍ മായയെ സ്‌ക്രീനില്‍ കാണാതായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മായയെ പിന്നീട് കാണുന്നത്. ആ വലിയ ഇടവേളയിലേക്ക് മായയെ നയിച്ചത് അപ്രതീക്ഷിതമായി കടന്നു വന്ന അപൂര്‍വ്വ രോഗമായിരുന്നു.

കരിയറില്‍ തിളങ്ങി നില്‍ക്കെയാണ് മായയുടെ ജീവിതം മാറ്റി മറിച്ച ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നത്. 2013 ല്‍ കണ്ണിന് അണുബാധ ബാധിക്കുകയായിരുന്നു. സ്റ്റെഫാല കോക്കസ് എന്ന ബാക്ടീരിയയായിരുന്നു പ്രശ്‌നമായത്. അസഹ്യമായ വേദനയായിരുന്നു. വെയിലും ചൂടും പറ്റില്ല. കണ്ണില്‍ നിന്നും പേസ്റ്റ് രൂപത്തില്‍ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവന്‍ നിറയും. മുഖത്ത് വെളിച്ചം പോലും അടിക്കാന്‍ പാടില്ല. വെയിലും ചൂടുമൊന്നും കൊള്ളാന്‍ പാടില്ലായിരുന്നു. ക്രമേണ മായയുടെ കാഴ്ച മങ്ങി.

ഈ അസുഖമുള്ള ആരുടെയെങ്കിലും കയ്യില്‍ നിന്നും ബിസ്‌കറ്റോ വെള്ളമോ വാങ്ങി കഴിച്ചാല്‍ പോലും രോഗം പകരുമെന്നാണ് തനിക്ക് എന്തുകൊണ്ട് ഈ അവസ്ഥ വന്നുവെന്ന മായയുടെ ചോദ്യത്തിന് ഡോക്ടര്‍ നല്‍കിയ മറുപടി. പകരാനുള്ള സാധ്യത വളരെ കൂടുതലായതോടെ മായയുടെ ജീവിതം അടച്ചിട്ട മുറിയിലേക്ക് ചുരുങ്ങി. കൊറോണയ്ക്കും മുമ്പേ മായ ക്വാറന്റീന്‍ ജീവിതം അനുഭവിച്ചു തുടങ്ങി. ദിവസങ്ങളും ആഴ്ചകളുമല്ല ഒരു വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു മായ.

കണ്ടു നില്‍ക്കാന്‍ പോലും സാധിക്കാനാകാത്ത അത്ര ദയനീമായിരുന്നു മായയുടെ അവസ്ഥ. ഇതോടെ അടുപ്പമുണ്ടായിരുന്നവരും അകന്നു. അക്കാലത്ത് തന്നെ സ്ഥിരമായി വിളിക്കുകയും പിന്തുണ നല്‍കുകയും ചെയ്തത് നടന്‍ പ്രേം പ്രകാശായിരുന്നുവെന്നും മായ ഓര്‍ക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടെയാണ് അച്ഛന്റെ സാമ്പദ്യ പ്രശ്‌നങ്ങളും മായയുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

ബിസിനസില്‍ കൂടെ ഉണ്ടായിരുന്നവര്‍ ചതിച്ചതോടെ അച്ഛന് നഷ്ടായത് 52 ലക്ഷം രൂപയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ആരും അദ്ദേഹത്തിനൊപ്പം നിന്നില്ല. തന്റെ സ്വര്‍ണം വിറ്റ് അച്ഛന്റെ കടങ്ങള്‍ തീര്‍ക്കാന്‍ മായ സഹായിച്ചു. തന്റെ സമ്പാദ്യമെല്ലാം മായ അച്ഛനു നല്‍കി. സ്വത്തെല്ലാം വിറ്റു. പക്ഷെ കടവും ബാധ്യതകളും തീര്‍ന്നില്ല. അങ്ങെനെയിരിക്കെ ഒരു ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയ അച്ഛന്‍, മതിലിനോട് ചേര്‍ന്നുള്ള റെയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ജീവിതത്തില്‍ ആകെ തകര്‍ന്നു നില്‍ക്കുന്ന സമയത്താണ് മായയെ തേടി വിപിന്‍ എത്തുന്നത്. അച്ഛനുണ്ടായിരുന്ന സമയത്തും വിപിന്‍ വിവാഹാലോചനയുമായി വന്നിരുന്നുവെങ്കിലും അന്ന് വിവാഹത്തിന് മായയും വീട്ടുകാരും തയ്യാറായിരുന്നില്ല. ഒരു മാലം പോലും വാങ്ങി നല്‍കാനില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ ആലോചന നിരസിച്ചത്. പക്ഷെ എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴും തന്നെ സ്‌നേഹിക്കുവാന്‍ വിപിന് സാധിക്കുന്നുണ്ടെന്നത് മായയുടെ മനസ് മാറ്റി. അവര്‍ വിവാഹിതരായി.

പതിയെ മായ ജീവിതം തിരികെ പിടിച്ചു. 12 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മിഴി രണ്ടിലും എന്ന പരമ്പരയിലൂടെ 2023 ല്‍ മായ തിരിച്ചുവന്നു. അഭിനയത്തില്‍ സജീവമായി. മകളായിരുന്നു അമ്മയെ തിരിച്ചുവരാന്‍ പ്രോത്സാഹിപ്പിച്ചത്.

‘ചേഞ്ച് വേണമത്രേ…ചേഞ്ച്’; ട്രാക്ക് മാറ്റി മമിത ബൈജു; ‘കര’യില്‍ ഞെട്ടിക്കും!

‘ചേഞ്ച് വേണമത്രേ…ചേഞ്ച്’; ട്രാക്ക് മാറ്റി മമിത ബൈജു; ‘കര’യില്‍ ഞെട്ടിക്കും!

തമിഴില്‍ നിറ സാന്നിധ്യമാവുകയാണ് മമിത ബൈജു. വിജയ് ചിത്രം ജന നായകന്‍ റിലീസ് പ്രതിസന്ധിയില്‍ തുടരുമ്പോഴും സൂര്യയ്‌ക്കൊപ്പമുള്ള സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ധനുഷിനൊപ്പം അഭിനയിക്കുന്ന കരയിലെ മമിതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്.

ഇതുവരെ കണ്ട മമിത ബൈജുവല്ല കരയിലേത്. അര്‍ബന്‍-ജെന്‍ സി വേഷങ്ങളില്‍ നിന്നും മാറി നടക്കുകയാണ് കരയില്‍ മമിത ബൈജു. ഗ്രാമീണ പെണ്‍കുട്ടിയായി കിടിലന്‍ മേക്കോവറിലാണ് താരത്തിന്റെ പുതിയ ലുക്ക്. സെല്ലി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമിതയെത്തുന്നത്. മമിതയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇതുവരെ കണ്ടതില്‍ നിന്നെല്ലാം വ്യത്യസ്തായി, മമിതയുടെ അഭിനയ മികവ് വ്യക്തമാക്കുന്ന വേഷമായിരിക്കും കരയിലേക്കെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെ ചെയ്യുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മമിതയുടെ മറുപടിയായിരിക്കും കരയെന്നാണ് കരുതപ്പെടുന്നത്.

വിഗ്നേഷ് രാജയാണ് കരയുടെ സംവിധായകന്‍. പോര്‍ തൊഴില്‍ ഒരുക്കിയ സംവിധായകനാണ് വിഗ്നേഷ് രാജ. ജിവി പ്രകാശ് ആണ് സംഗീതം. ചിത്രത്തിലെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നത്. പിന്നാലെ മറ്റ് അപ്പ്‌ഡേറ്റുകളും പുറത്തു വിടും.ഏപ്രില്‍ 30നാണ് കരയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കെഎസ് രവികുമാര്‍, ജയറാം, സുരാജ് വെഞ്ഞാറമൂട്, എംഎസ് ഭാസ്‌കര്‍, കരുണാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. തേനി ഈശ്വറാണ് ഛായാഗ്രഹണം.

നിര്‍മാണം ഹൃത്വിക് റോഷന്‍; നായികയായി പാര്‍വതി തിരുവോത്ത്; ‘സ്റ്റോം’ ഫസ്റ്റ് ലുക്ക് പുറത്ത്

നിര്‍മാണം ഹൃത്വിക് റോഷന്‍; നായികയായി പാര്‍വതി തിരുവോത്ത്; ‘സ്റ്റോം’ ഫസ്റ്റ് ലുക്ക് പുറത്ത്

ബോളിവുഡില്‍ സജീവമായി മാറുകയാണ് പാര്‍വതി തിരുവോത്ത്. പാര്‍വതി അഭിനയിക്കുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് സ്റ്റോം. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ നിര്‍മാതാവായ സീരീസ് ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ആമസോണ്‍ പ്രൈം വിഡിയോ.

വ്യത്യസ്തരായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അഞ്ച് സ്ത്രീകളിലൂടെയാണ് സീരീസ് കഥ പറയുന്നത്. പാര്‍വതിയ്ക്ക് പുറമെ സബാ ആസാദ്, അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശര്‍മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുംബൈ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സീരീസ് ക്രൈം ത്രില്ലറായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.

കോഹ്‌റയിലൂടെ താരമായ സുവിന്ദര്‍ വിക്കിയും സ്‌റ്റോമിലുണ്ട്. എച്ച്ആര്‍എക്‌സിന്റെ ബാനറില്‍ ഹൃത്വിക് റോഷനും ഇഷാന്‍ റോഷനും ചേര്‍ന്നാണ് സീരീസിന്റെ നിര്‍മാണം. അജിത്പാല്‍ സിങ് ആണ് സംവിധാനം. അജിത്തും ഫ്രാങ്കോയ്‌സ് ലുണലും സ്വാതിദാസും ചേര്‍ന്നാണ്. റിലീസ് തിയ്യതി പുറത്തു വിട്ടിട്ടില്ല.

അതേസമയം പാര്‍വതിയുടെ ആദ്യ ഹിന്ദി സീരീസാണ് സ്റ്റോം. നേരത്തെ ദൂത എന്ന തെലുങ്ക് സീരീസില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഹെര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഐ, നോബഡിയാണ് പാര്‍വതിയുടേതായി അണിയറയിലുള്ള പുതിയ മലയാള ചിത്രം. പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രവും അണിയറയിലുണ്ട്.

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

ഇന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് തെലുങ്കിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച താരം. കേരളത്തിലും ഒരുപാട് ആരാധകരുണ്ട് വിജയ് സേതുപതിയ്ക്ക്. മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2019 ല്‍ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലാണ് വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.

പിന്നീട് 19(1)(a) എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചു. പിന്നീട് എന്തുകൊണ്ടാണ് താന്‍ മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് പറയുകയാണ് വിജയ് സേതുപതി. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ് തുറന്നത്. തന്നെ തേടി നല്ല കഥയൊന്നും വന്നില്ലെന്നാണ് സേതുപതി പറയുന്നത്.

”കഥകള്‍ കേള്‍ക്കുണ്ട്. എനിക്ക് ഒന്നും സെറ്റായില്ല. ഞാന്‍ എന്ത് ചെയ്യാനാണ്? ഒരുപാട് പേരോട് ചോദിച്ചിട്ടുണ്ട്. ചിലര്‍ കഥ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഓക്കെയും പറയും. പിന്നെ അവരെ കാണില്ല. എന്താണ് അവര്‍ തിരികെ വരാത്തതെന്ന് അറിയില്ല. മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നും ഹിന്ദിയില്‍ നിന്നും കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് ഇഷ്ടപ്പെടണ്ടേ.” വിജയ് സേതുപതി പറയുന്നത്.

ഈയ്യടുത്താണ് തുടരും കണ്ടത്. വളരെയധികം ഇഷ്ടപ്പെട്ടു. മമ്മൂട്ടിയുടെ കളങ്കാവലും കണ്ടിരുന്നുവെന്നും വിജയ് സേതുപതി പറയുന്നു. അതേസമയം മണികണ്ഠന്‍ ഒരുക്കുന്ന കാട്ടാന്‍ എന്ന വെബ് സീരീസാണ് വിജയ് സേതുപതിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഫര്‍സിയ്ക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന സീരീസാണിത്.