ഗംഭീര തുടക്കം; ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ‘ഐ ആം ഗെയിം’; ദുല്‍ഖർ ചിത്രം നാളെ എത്തും

ഗംഭീര തുടക്കം; ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ‘ഐ ആം ഗെയിം’; ദുല്‍ഖർ ചിത്രം നാളെ എത്തും

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ നാളെ ആഗോള റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിന് ഗംഭീര അഡ്വാൻസ് ബുക്കിംഗ്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിന് അകത്തും പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ഇടം നേടിയ ചിത്രം, ഇപ്പോഴും ട്രെൻഡിംഗിൽ തുടരുകയാണ്.

പ്രേക്ഷകർ ഏറെ ആവേശത്തോടെയും പ്രതീക്ഷയുടെയും കാത്തിരിക്കുന്ന ചിത്രം നാളെ, സെപ്റ്റംബർ 3ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ചിത്രത്തിൻ്റെ ടിക്കറ്റുകൾ പ്രേക്ഷകർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ബുക്കിംഗ് ആരംഭിച്ച കേരളത്തിലെ എല്ലാ പ്രദർശന കേന്ദ്രങ്ങളിലും ചിത്രത്തിന് ഗംഭീര അഡ്വാൻസ് ബുക്കിംഗാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ തന്നെ ആദ്യ ദിനത്തേക്കുള്ള ടിക്കറ്റുകൾ അതിവേഗത്തിൽ വിറ്റുതീരുകയും കൂടുതൽ ഷോകൾ ഫാസ്റ്റ് ഫില്ലിംഗ് ആവുകയും ചെയ്യുകയാണ്. വളരെ വേഗം ബുക്ക് മൈ ഷോയിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ചിത്രം ഇടംപിടിച്ചതിന് പിന്നാലെ, തുടർച്ചയായി ട്രെൻഡിംഗിൽ തുടരുന്നതും ‘ഐ ആം ഗെയിം’ നേടുന്ന വമ്പൻ പ്രേക്ഷക താൽപര്യത്തിന്റെ സൂചനയാണ്. റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ബുക്കിംഗ് ഓരോ മണിക്കൂറിലും കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേരളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബർ 3ന് രാവിലെ 9 മണി മുതൽ കേരളത്തിൽ ചിത്രത്തിൻ്റെ പ്രദർശനം ആരംഭിക്കും. നിലവിലെ ബുക്കിംഗ് ട്രെൻഡ് തുടരുകയാണെങ്കിൽ ശക്തമായ ഓപ്പണിംഗ് ആണ് ചിത്രം കേരള ബോക്സ് ഓഫീസിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് പുറത്തും ചിത്രം മികച്ച ബുക്കിംഗ് നേടുന്നുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം ആഗോളതലത്തിൽ എത്തുന്നത്.

ചിത്രത്തിൻ്റെ ട്രെയ്‌ലർ പാൻ ഇന്ത്യൻ തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, വേഗമേറിയ ചേസ് സീക്വൻസുകൾ, ത്രില്ലിംഗ് മുഹൂർത്തങ്ങൾ എന്നിവയ്ക്കൊപ്പം ഗംഭീര വിഷ്വൽ ട്രീറ്റും വാഗ്ദാനം ചെയ്യുന്ന ഒരു പക്കാ സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായാണ് ‘ഐ ആം ഗെയിം’ എത്തുന്നത്. ദുൽഖർ സൽമാൻ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ ഏറെ വ്യത്യസ്തവും സ്റ്റൈലിഷുമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾക്കും ഇതിനോടകം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ‘ഹൈ സ്റ്റേക്ക്സ്’ എന്ന പ്രമോ ഗാനത്തിനും ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ആർഡിഎക്സ് എന്ന സൂപ്പർ വിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

കടുത്ത പനിയും ശരീരവേദനയും; മമിത ബൈജു ആശുപത്രിയില്‍

കടുത്ത പനിയും ശരീരവേദനയും; മമിത ബൈജു ആശുപത്രിയില്‍

കരിയറില്‍ മിന്നും ഫോമിലാണ് നടി മമിത ബൈജു. ബെത്‌ലേഹം കുടുംബ യൂണിറ്റ് കൂടി 200 കോടി പിന്നിട്ടതോടെ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളാണ് മമിതയുടേതായി 200 കോടി ക്ലബില്ലെത്തിയിരിക്കുന്നത്. ഈ വിജയം അങ്ങ് ഓസ്‌ട്രേലിയയില്‍ ഇരുന്നായിരുന്നു മമിത ആഘോഷിക്കേണ്ടിയിരുന്നത്. എന്നാല്‍ താരത്തെ പനി മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

പനി കാരണം ആശുപത്രിയാലയതോടെ മമിതയുടെ ഓസ്‌ട്രേലിയന്‍ യാത്ര മാറ്റി വച്ചിരിക്കുകയാണ്. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയിലായിരുന്നു മമിത മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. വിഡിയോ സന്ദേശത്തിലൂടെ തന്റെ ആരോഗ്യവസ്ഥ പറഞ്ഞു കൊണ്ട് വരാന്‍ പറ്റാത്തതില്‍ മാപ്പ് പറയുകയായിരുന്നു മമിത ബൈജു.

”എല്ലാവര്‍ക്കും ഓണാശംസകള്‍. നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്ക് അവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. ഞാനിപ്പോള്‍ ആശുപത്രിയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വന്നേനെ. പക്ഷെ പരിപൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ശരീരവേദനയും അലര്‍ജിയും ആസ്മാറ്റിക്കും ആയതിനാല്‍ യാത്ര ചെയ്യരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. എനിക്ക് വേറൊരു നിവൃത്തിയില്ലാതായിപ്പോയി. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ വന്നേനെ. പരിപാടി ഞാന്‍ മിസ് ചെയ്യും. നിങ്ങളുടെ കുടുംബത്തിലേക്ക് വരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എല്ലാവരും ക്ഷമിക്കണം. ഇങ്ങനൊരു അവസ്ഥയായതുകൊണ്ടാണ്. മറ്റൊരു അവസരത്തില്‍ അത് നടക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് മമിത പറഞ്ഞത്.

വിഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എത്രയും പെട്ടെന്ന് മമിതയുടെ പനി മാറി, വീണ്ടും സജീവമാകട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ഇപ്പോഴത്തെ ട്രെന്റിങ് വൈറല്‍ പനി മമിതയേയും തേടിയെത്തിയല്ലോ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ചിലരാകട്ടെ ഇത് കണ്ണ് കിട്ടിയതാണെന്നും തമാശയായി പറയുന്നുണ്ട്.

അതേസമയം ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം ഇതിനോടകം നേടിയത് 203 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളി-മമിത ബൈജു കോമ്പോയാണ് ഗിരീഷ് എഡി ഒരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ചിത്രം കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത്.

‘ഈ ഇ മെയിൽ വിലാസം എന്റേതല്ല’; തട്ടിപ്പ് മുന്നറിയിപ്പുമായി ടൊവിനോ തോമസ്

‘ഈ ഇ മെയിൽ വിലാസം എന്റേതല്ല’; തട്ടിപ്പ് മുന്നറിയിപ്പുമായി ടൊവിനോ തോമസ്

തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക് സന്ദേശം അയച്ച് തട്ടിപ്പിന് ശ്രമം നടത്തുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പ്രചരിക്കുന്ന ഇ-മെയിൽ വിലാസം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മെയിൽ ഐഡിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ടൊവിനോ വ്യക്തമാക്കി.

“പ്രധാനപ്പെട്ട അറിയിപ്പ്-

വ്യാജ സന്ദേശങ്ങളെക്കുറിച്ച് എന്റെ പേര് വ്യാജമായി ഉപയോഗിച്ചു കൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇ മെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന വിലാസത്തിൽ നിന്നാണ് ഇമെയിലുകൾ അയക്കുന്നത്: tovinothomas79@gmail.com. ദയവായി ശ്രദ്ധിക്കുക, ഈ ഇ മെയിൽ വിലാസം എന്റേതല്ല,

ഈ വിലാസം ഉപയോഗിച്ച് എന്റെ പേരിൽ ആശയവിനിമയം നടത്താൻ ഞാൻ ആർക്കും അനുവാദം നൽകിയിട്ടില്ല. ഈ ഇ-മെയിൽ ഐഡിയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, വ്യക്തിവിവരങ്ങൾ പങ്കുവെക്കരുതെന്നും, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, പണം നൽകരുതെന്നും, അത്തരം ആവശ്യങ്ങളോട് പ്രതികരിക്കരുതെന്നും എല്ലാവരോടും ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു.

ഈ വിലാസത്തിൽ നിന്ന് നിങ്ങൾക്ക് ഏതെങ്കിലും ഇ മെയിൽ ലഭിക്കുകയാണെങ്കിൽ, ദയവായി അത് സ്പാം/ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്യുകയും ഉടൻ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുക. ഈ വ്യാജ പ്രചരണത്തിൽ വീഴാതിരിക്കാൻ ഇത്തരം ഇ മെയിലുകൾ ലഭിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള മറ്റുള്ളവരുമായും ഈ വിവരം പങ്കുവെക്കുക. ജാഗ്രത പാലിക്കുക, എന്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തണം.

നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി”. – ടൊവിനോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. പള്ളിച്ചട്ടമ്പി, ഖലീഫ എന്നിവയാണ് ടൊവിനോയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. നിരവധി സിനിമകളാണ് ടൊവിനോയുടേതായി ലൈൻ അപ്പിലുള്ളത്. എൽ ക്ലാസിക്കോ ആണ് ടൊവിനോയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.

കോടികൾ പിന്നിട്ട് ബെത്‌ലഹേം കുടുംബ യൂണിറ്റ്; ‘ലിവിങ് ഇൻ മമിതാ യു​ഗ’മെന്ന് സോഷ്യൽ മീഡിയ

കോടികൾ പിന്നിട്ട് ബെത്‌ലഹേം കുടുംബ യൂണിറ്റ്; ‘ലിവിങ് ഇൻ മമിതാ യു​ഗ’മെന്ന് സോഷ്യൽ മീഡിയ

ജനനായകനൊപ്പം ആക്ഷൻ പോലും ഈസിയായി സ്കോർ ചെയ്യുന്നു. നടിപ്പിൻ നായകന്റെ റൊമാറ്റിക് ഹീറേയിൻ.. തെന്നിന്ത്യൻ സിനിമയു‌ടെ സർവ സ്നേ​ഹ​വും വാരിക്കൂ‌ട്ടുന്നതിനിടെ തിരികെ മലയാളത്തിലേക്ക്. നിലമുറപ്പിച്ച ഗിരീഷ് എ ഡി സ്കൂളിലേക്ക് മടങ്ങിയെത്തുകയാണ് വരികയാണ് മമിത ബൈജു. അയൽപക്കത്തെ ആഷ്ലിയായി.

കോടി ക്ലബുകളിൽ നിന്നും കോടി ക്ലബുകളിലേക്ക് അനായാസേനയുള്ള ചുവടുവെപ്പ്. അതിന് ഇൻഡസ്ട്രി മാറ്റം പോലും ഒരു കടമ്പയല്ല. ബെത്‌ലഹേം കുടുംബ യൂണിറ്റു കണ്ടിറങ്ങുന്നവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് ആ തലവാചകമാണ് – നമ്മളിപ്പോൾ ജീവിക്കുന്നത് മമിത യു​ഗത്തിലെന്ന്. വീ ആ​ർ ലിവിങ് ഇൻ മമിത ബൈജു എറ.

ആക്ഷനും മാസും ഹൈസ്പീഡ് ഡ്രാമകളും നിറഞ്ഞു നിന്ന കളത്തിലേക്കാണ് ​ഗിരീഷ് എഡി യാതൊരു വെപ്രാളവും കൂടാതെ ബെത്‌ല​ഹേം കു‌ടുംബയൂണിറ്റുമായി എത്തുന്നത്. അവിടെ നായകനൊപ്പം തന്നെ തിയേറ്ററിൽ തിരക്കുണ്ടാക്കിയ പേരാണ് മമിതയുടേത്. വളരെ മൈന്യൂ‌ട്ട് എക്സ്പ്രെഷനുകൾകൊണ്ടും റിയാക്ഷനുകൾകൊണ്ടും മമിതയിൽ ആഷ്ലി നിറഞ്ഞുനിന്നു. നായികയുടേതായ പ്രത്യേക ഭാവങ്ങളൊന്നും അവരിലില്ല. ലുക്ക്കൊണ്ടോ എഴുത്തുകൊണ്ടോ സിനിമയിൽ ആരും അവരെ നായികയുടെ ചമയങ്ങളും അണിയിച്ചി‌ട്ടില്ല.

ആ പ്രായത്തിലൂടെ കടന്നു പോയവർക്കും കടന്നു പോകുന്നവർക്കും എളുപ്പം മനസ്സിലാകുന്ന, റിലേറ്റ് ചെയ്യാവുന്ന സാധാരണത്വമാണ് ആഷ്ലിയെ സുന്ദരിയാക്കിയത്. അവളു‌ടെ സന്തോഷങ്ങളിൽ പുഞ്ചിരിപ്പിച്ചതും സങ്കടങ്ങളിൽ കണ്ണു നനച്ചതും ആഷ്ലിയിൽ നമ്മളൊക്കെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാകും. അത്ര ലളിതമായി റിയാക്ഷനൊരുക്കുക എളുപ്പമല്ല. ആ ഒതുക്കമാണ് മമിത കഥാപാത്രത്തിലുപേക്ഷിക്കുന്ന തന്റെ അടയാളം.

സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിൽനിന്നും വികൃതി, വരത്തൻ, ഡാകിനി, ഹണിബീ, ഓപ്പറേഷൻ ജാവ എല്ലാം കടന്നാണ് മമിത ബെ​ത്‌ല​ഹേമിലെത്തുന്നത്. സൂപ്പർ ശരണ്യയിലെ സോനയിൽ തെളിഞ്ഞ തലവര പ്രേമലുവിലൂടെ പടർന്നു കയറി. റീനുവിന്റെ റിയിലിസം കേരളക്കരക്കുപുറത്തും റിലേറ്റബിളായി തുടർന്നു. ഡൂഡിലെ കുറൽ എന്ന വേഷം സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെ‌‌ട്ടെങ്കിലും തമിഴ് സിനിമ ആ നായികയെ അത്യധികം സ്നേഹ​ത്തോ‌ടെ വാരിപ്പുണർന്നു.

ജനനായകനിലെ വിജി മാനിഫെസ്റ്റേഷനുകളിൽ വിശ്വസിക്കാനുറച്ചൊരുവളുടെ വിജയമായി. മുന്നൂറുകോടിയും കടന്ന് ചിത്രം കുതിപ്പു തുടരുമ്പോൾതന്നെ സൂര്യ നായക​നായ വെങ്കി അറ്റ്ലൂരി ചിത്രത്തിലൂടെ രണ്ടു ​ദിവസം കൊണ്ട് 100 കോ‌ടിയെന്ന മാജിക്കും. റിലീസ് ചെയ്ത് മൂന്നാം ​ദിവസം അറുപതു കോടികടന്ന് കുതിച്ചുപായുകയാണ് ആഷ്ലിയും ​ജസ്റ്റിനും. മുപ്പതു ദിവസത്തിൽ മൂന്ന് സൂപ്പർ ഡൂപ്പർ ഹിറ്റുകൾ – ഇറ്റ് ഈസ് മമിത മാജിക്ക്.

ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം

ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം

മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ആരാധകരുടെ ആവേശം വാനോളമുയർത്തി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (ഐഎഫ്എഫ്എം) ഭാഗമായി നടന്ന പരിപാടിയിൽ ദുൽഖറിനെ കാണാനായി വൻ ജനക്കൂട്ടമാണ് ഫെഡറേഷൻ സ്ക്വയറിൽ എത്തിയത്.

താരത്തെ നേരിൽ കാണാനുള്ള ആവേശത്തിൽ ആരാധകർ ഒന്നടങ്കം എത്തിയതോടെ ഫെഡറേഷൻ സ്ക്വയർ ആഘോഷത്തിമിർപ്പിലായി. ഐഎഫ്എഫ്എം 2026 ന്റെ ഭാഗമായി മെൽബണിൽ സജീവ സാന്നിധ്യമായ ദുൽഖർ സൽമാൻ ഇതിനോടകം ശ്രദ്ധേയമായ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ‘കാന്ത’യിലെ പ്രകടനത്തിന് 17-ാമത് ഐഎഫ്എഫ്എം-ൽ മികച്ച നടനുള്ള പുരസ്കാരം ദുൽഖർ സ്വന്തമാക്കിയിരുന്നു.

പുരസ്കാര നേട്ടത്തിന് പിന്നാലെ, ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൻ്റെ പുതിയ മലയാളം ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ന്റെ പ്രമോഷനിലും ദുൽഖർ സജീവമാണ്. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് സംബന്ധിച്ച വിവരങ്ങളും ഐഎഫ്എഫ്എം വേദിയിൽ ദുൽഖറിന്റെ സാന്നിധ്യവും ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ വൈവിധ്യവും ആഗോള സ്വീകാര്യതയും ആഘോഷിക്കുന്ന ഐഎഫ്എഫ്എം 2026 ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് മെൽബണിലും റീജിയണൽ വിക്ടോറിയയിലുമായി നടക്കുന്നത്. 130-ലേറെ ചിത്രങ്ങളാണ് വിവിധ ഇന്ത്യൻ ഭാഷകളിലായി ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.

മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ദുൽഖറിനെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം, മലയാളി താരത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ, വൻ ജനപ്രീതിക്ക് മറ്റൊരു തെളിവായി മാറുകയായിരുന്നു.

50 സ്ക്രീനുകൾ; കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

50 സ്ക്രീനുകൾ; കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.

50-ാമത്തെ സ്ക്രീനിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വിഡി സതീശൻ കാക്കനാട് നിർവഹിക്കും. നാല് സ്ക്രീനുകളാണുള്ളത്. ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണ് കാക്കനാട് തിയറ്ററിന്റെ പ്രത്യേകത. 8000 ത്തിലേറെ സീറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും കൂടിയുള്ളത്.

“പ്രേക്ഷകന് മികച്ച സംവിധാനങ്ങളോടെ സിനിമ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസ്. ശബ്ദമായാലും ദൃശ്യമായാലും അവർ ആ​ഗ്രഹിക്കുന്ന പെർഫക്ഷനിൽ നൽകാനാണ് ശ്രമം. മികച്ച ഫുഡ് കോർട്ട്, പാർക്കിങ്, വാഷ് റൂമുകൾ എല്ലാം നൽകുന്നിടത്താണ് തിയറ്ററുകൾ ജനപ്രിയമാകുന്നതെന്ന്” ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

കോലഞ്ചേരിയിലാണ് അടുത്ത തിയറ്റർ സമുച്ചയം. കറുകച്ചാൽ, വെള്ളരിക്കുണ്ട്, എടക്കര പോലുള്ള ചെറിയ പട്ടണങ്ങളിലും മാജിക് ഫ്രെയിംസ് തിയറ്ററുകൾ തുറന്നിട്ടുണ്ട്.