29 പന്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി കോഹ്‌ലി; രോഹിത് ഗോള്‍ഡന്‍ ഡക്ക്

29 പന്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി കോഹ്‌ലി; രോഹിത് ഗോള്‍ഡന്‍ ഡക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കളിക്കാനിറങ്ങിയ വെറ്ററന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ആദ്യ പോരാട്ടത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പിന്നാലെ രണ്ടാം പോരിലും താരത്തിന്റെ മിന്നും ബാറ്റിങ്. ഗുജറാത്തിനെതിരായ രണ്ടാം പോരാട്ടത്തില്‍ ഡല്‍ഹിക്കായി കളത്തിലെത്തിയ കോഹ്‌ലി അതിവേഗ അര്‍ധ സെഞ്ച്വറി അടിച്ചെടുത്തു.

29 പന്തിലാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 13 ഫോറും ഒരു സിക്‌സും സഹിതം 61 പന്തില്‍ 77 റണ്‍സെടുത്തു കോഹ്‌ലി പുറത്തായി. തുടരെ രണ്ടാം പോരിലും സെഞ്ച്വറിയടിക്കുമെന്നു പ്രതീതി ഉയര്‍ത്തിയാണ് കോഹ്‌ലിയുടെ ബാറ്റിങ് മുന്നോട്ടു പോയത്. അതിനിടെയാണ് മടക്കം. ആദ്യ മത്സരത്തില്‍ മുംബൈ ജേഴ്‌സിയിലെത്തിയ മുന്‍ നായകനും വെറ്ററന്‍ താരവുമായ രോഹിത് ശര്‍മയും സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ രണ്ടാം പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ ഹിറ്റ്മാന് തിളങ്ങാനായില്ല. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

കരിയറില്‍ ആദ്യം; ദീപ്തി ശര്‍മ ടി20 ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. താരം ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കില്‍. കരിയറില്‍ ഇതാദ്യമായാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്.

അതേസമയം വനിതകളുടെ ഏകദിന ബാറ്റിങ് റാങ്കിങില്‍ ഇന്ത്യയുടെ സ്മൃതി മന്ധാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടാണ് പുതിയ ഒന്നാം സ്ഥാനക്കാരി. സ്മൃതി രണ്ടാം സ്ഥാനത്തേക്കിറങ്ങി.

ശ്രീലങ്കക്കെതിരായ ആദ്യ ടി20 പരമ്പരയില്‍ 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ദീപ്തി ഒരു വിക്കറ്റെടുത്തിരുന്നു. ഇതാണ് താരത്തിനു നേട്ടമായത്. ഈ പ്രകടനത്തിലൂടെ താരത്തിന്റെ റേറ്റിങ് പോയിന്റ് അഞ്ചിലേക്ക് ഉയര്‍ന്നതോടെയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡിനെ പിന്തള്ളിയാണ് ദീപ്തിയുടെ നേട്ടം. ഒറ്റ പോയിന്റ് വ്യത്യാസത്തിലാണ് ദീപ്തിയുടെ മുന്നേറ്റം.

ഇന്ത്യയുടെ ജെമിമ റോഡ്രിഗ്‌സും നേട്ടമുണ്ടാക്കിയിട്ടുണ്ട്. താരം ടി20 ബാറ്റര്‍മാരുടെ പട്ടികയില്‍ 9ാം സ്ഥാനത്തേക്ക് കയറി. 5 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത്. ജെമിമയ്ക്കും ശ്രീലങ്കക്കെതിരായ പോരാട്ടമാണ് തുണയായത്. മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ജെമിമ പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയാണ്.

സ്മൃതി മന്ധാന ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ മൂന്നാം സ്ഥാനം നില്‍നിര്‍ത്തി. അതേസമയം ഓപ്പണര്‍ ഷെഫാലി വര്‍മ പത്താം സ്ഥാനത്തേക്കിറങ്ങി. ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ധാന 15ാം റാങ്കില്‍ തുടരുന്നു.

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി. ബിസിസിഐ ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഫോം ഔട്ടായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഓപ്പണര്‍ ഇഷാന്‍ കിഷനേയും ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിങും ലോകകപ്പ് ടീമിലുണ്ട്. ജിതേഷ് ശർമയെ തഴഞ്ഞതും ശ്രദ്ധേയമായി.

ലോകകപ്പ് ടീമിനൊപ്പം ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 11 മുതൽ 31 വരെയാണ് ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പര. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ്, ജസ്പ്രിത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.

ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് പോരാട്ടങ്ങൾ. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. ​ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ, യുഎസ്എ, നമീബിയ, നെതർലൻഡ്സ് എന്നിവരാണ് ഇന്ത്യയുടെ ​ഗ്രൂപ്പിലെ എതിരാളികൾ. ഫെബ്രുവരി ഏഴിന് യുഎസ്എയുമായുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്.

രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാതെ ഇംഗ്ലണ്ട്; ഓസീസ് പരമ്പര ജയത്തിന്റെ വക്കില്‍

രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാതെ ഇംഗ്ലണ്ട്; ഓസീസ് പരമ്പര ജയത്തിന്റെ വക്കില്‍

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ ജയത്തിലേക്ക് അടുത്തു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 435 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയില്‍. 4 വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ അവസാന ദിനത്തില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര താണ്ടേണ്ടത് 228 റണ്‍സ് കൂടി. കളി നിര്‍ത്തുമ്പോള്‍ 2 റണ്‍സുമായി ജാമി സ്മിത്തും 11 റണ്‍സുമായി വില്‍ ജാക്‌സുമാണ് ക്രീസില്‍.

ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 371 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 349 റണ്‍സുമാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 286 റണ്‍സില്‍ അവസാനിച്ചു. ഈ ടെസ്റ്റും ജയിച്ചാല്‍ ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തും. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഓസീസ് പരമ്പരയില്‍ 2-0ത്തിനു മുന്നിലാണ്.

435 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനു രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാന്‍ ആയില്ല. ഓപ്പണര്‍ സാക് ക്രൗളി ഒരറ്റത്ത് പൊരുതി നിന്നെങ്കിലും കാര്യമായ പിന്തുണ മറുഭാഗത്തു നിന്നു കിട്ടിയില്ല. ബെന്‍ ഡക്കറ്റ് (4), ഒലി പോപ്പ് (17), ജോ റൂട്ട് (39), ഹാരി ബ്രൂക്ക് (30), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (5) എന്നിവരാണ് തുടക്കത്തില്‍ മടങ്ങിയത്. പിന്നാലെ ആറാം വിക്കറ്റായി ക്രൗളിയും മടങ്ങിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. താരം 8 ഫോറുകള്‍ സഹിതം 85 റണ്‍സെടുത്തു. നതാന്‍ ലിയോണാണ് ചെറുത്തു നില്‍പ്പിന് അന്ത്യം കുറിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു നഷ്ടമായ ആറ് വിക്കറ്റുകള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നതാന്‍ ലിയോണും മൂന്ന് വീതം സ്വന്തമാക്കി പങ്കിട്ടു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിലും കമ്മിന്‍സ് 3 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ലിയോണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

നേരത്തെ രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പിടിച്ചു നിര്‍ത്തിയാണ് കളിയിലേക്ക് തിരിച്ചെത്തി. 4 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ചത്. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും ആറാമനായി എത്തിയ അലക്‌സ് കാരിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഓസീസിനു കരുത്തായത്. 85 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. നാലാം ദിനത്തില്‍ പക്ഷേ ഇംഗ്ലണ്ട് തിരിച്ചടിച്ചു. സ്‌കോര്‍ 311ല്‍ നില്‍ക്കെ ഹെഡ് മടങ്ങിയതിനു പിന്നാലെ ഓസീസ് ഇന്നിങ്സ് അതിവേഗം തീര്‍ന്നു. ഓസീസിന്റെ ശേഷിച്ച 6 വിക്കറ്റുകള്‍ വെറും 38 റണ്‍സിനിടെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് തിരിച്ചു വന്നത്.

നാലാം ദിനത്തില്‍ ആദ്യം മടങ്ങിയത് ഹെഡാണ്. തലേദിവസത്തെ സ്‌കോറിനോട് 28 റണ്‍സ് കൂടി ചേര്‍ത്ത് 170 റണ്‍സുമായി ഹെഡ് മടങ്ങി. ഹെഡ് 16 ഫോറും രണ്ട് സിക്സും പറത്തി. പിന്നാലെ ആറാം വിക്കറ്റായി അര്‍ധ സെഞ്ച്വറിക്കാരന്‍ അലക്സ് കാരിയും പുറത്ത്. താരം 72 റണ്‍സ് നേടി.

ജാക്ക് വെതറാള്‍ഡ് (1), മര്‍നസ് ലാബുഷെയ്ന്‍ (13), ഉസ്മാന്‍ ഖവാജ (40), കാമറൂണ്‍ ഗ്രീന്‍ (7), ജോഷ് ഇംഗ്ലിസ് (10), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6), നതാന്‍ ലിയോണ്‍ (0), സ്‌കോട്ട് ബോളണ്ട് (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഇംഗ്ലണ്ടിനായി ജോഷ് ടോംഗ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് 3 വിക്കറ്റും സ്വന്തമാക്കി. ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്സില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. താരം 83 റണ്‍സെടുത്തു. ക്യാപ്റ്റനു ഉറച്ച പിന്തുണ നല്‍കി ജോഫ്ര ആര്‍ച്ചറും തലേദിവസത്തെ ബാറ്റിങ് മികവ് ആവര്‍ത്തിച്ചതോടെ അവര്‍ 286ല്‍ എത്തി ഓസീസ് ലീഡ് കുറയ്ക്കുകയായിരുന്നു. ആര്‍ച്ചര്‍ 51 റണ്‍സെടുത്തു. ജോഷ് ടോംഗ് 7 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു ഘട്ടത്തില്‍ 94ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. ട്രാവിസ് ഹെഡ്, ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഓസീസ് തകര്‍ച്ചയുടെ വക്കിലെത്തിയത്.

അലക്‌സ് കാരിയുടെയും ഉസ്മാന്‍ ഖവാജയുടെയും വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. അലക്‌സ് കാരി സെഞ്ച്വറിയോടെ 106 റണ്‍സും ഖവാജ 82 റണ്‍സും നേടി. സ്റ്റാര്‍ക്ക് 54 റണ്‍സും കണ്ടെത്തി.

സെഞ്ച്വറി, ഇം​ഗ്ലണ്ടിനു മേൽ തോൽവി നിഴൽ വീഴ്ത്തി ഹെഡ്; പിടിമുറുക്കി ഓസീസ്

സെഞ്ച്വറി, ഇം​ഗ്ലണ്ടിനു മേൽ തോൽവി നിഴൽ വീഴ്ത്തി ഹെഡ്; പിടിമുറുക്കി ഓസീസ്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് ആധിപത്യവുമായി ഓസ്‌ട്രേലിയ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 371 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 286 റണ്‍സില്‍ അവസാനിപ്പിച്ച് 85 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. നിലവില്‍ അവര്‍ക്ക് 356 റണ്‍സ് ലീഡ്.

ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും ആറാമനായി എത്തിയ അലക്‌സ് കാരിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഓസീസിനു കരുത്തായത്. ഇരുവരും പുറത്താകാതെ ക്രീസില്‍ തുടരുന്നു. ഹെഡ് 13 ഫോറും 2 സിക്‌സും സഹിതം 142 റണ്‍സുമായി ക്രീസില്‍. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ അലക്‌സ് കാരി 52 റണ്‍സുമായി ക്രീസില്‍. ജാക്ക് വെതറാള്‍ഡ് (1), മര്‍നസ് ലാബുഷെയ്ന്‍ (13), ഉസ്മാന്‍ ഖവാജ (40), കാമറൂണ്‍ ഗ്രീന്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്.

8 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. താരം 83 റണ്‍സെടുത്തു. ക്യാപ്റ്റനു ഉറച്ച പിന്തുണ നല്‍കി ജോഫ്ര ആര്‍ച്ചറും തലേദിവസത്തെ ബാറ്റിങ് മികവ് ആവര്‍ത്തിച്ചതോടെ അവര്‍ 286ല്‍ എത്തി ഓസീസ് ലീഡ് കുറയ്ക്കുകയായിരുന്നു. ആര്‍ച്ചര്‍ 51 റണ്‍സെടുത്തു. ജോഷ് ടോംഗ് 7 റണ്‍സുമായി പുറത്താകാതെ നിന്നു.

45 റണ്‍സെടുത്ത ഹാരി ബ്രൂക്ക്, 29 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ് എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. ജാമി സ്മിത്ത് 22 റണ്‍സും ജോ റൂട്ട് 19 റണ്‍സുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.

ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കാതിരുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ടീമിലേക്കുള്ള മടങ്ങി വരവ് 3 വിക്കറ്റെടുത്ത് ആഘോഷിച്ചു. സ്‌കോട്ട് ബോളണ്ട്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു ഘട്ടത്തില്‍ 94ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. ട്രാവിസ് ഹെഡ്, ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഓസീസ് തകര്‍ച്ചയുടെ വക്കിലെത്തിയത്.അലക്‌സ് കാരിയുടെയും ഉസ്മാന്‍ ഖവാജയുടെയും വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റേയും കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. അലക്‌സ് കാരി സെഞ്ച്വറിയോടെ 106 റണ്‍സും ഖവാജ 82 റണ്‍സും നേടി. സ്റ്റാര്‍ക്ക് 54 റണ്‍സും കണ്ടെത്തി.

ഓസീസ് സ്‌കോര്‍ 185 ല്‍ നില്‍ക്കെ ഖവാജെ മടങ്ങിയെങ്കിലും അലക്‌സ് കാരി 321 എന്ന സുരക്ഷിത സ്‌കോറില്‍ ടീമിനെ എത്തിച്ച ശേഷമാണ് പുറത്തായത്.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ബ്രയ്ഡന്‍ കര്‍സ്, വില്‍ ജാക്ക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ടോംഗ് ഒരു വിക്കറ്റും വീഴ്ത്തി.

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

മുംബൈ: ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും ലോകകപ്പ് ടീമിനെയുമാകും ഒരുമിച്ച് പ്രഖ്യാപിക്കുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

ജനുവരി 11നാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ട്വന്റി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള അതേ ടീമാകും ട്വന്റി20 പരമ്പരയിലും കളിക്കുക.

വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണെയും ജിതേഷ് ശര്‍മയെയും തന്നെയാകും പരിഗണിക്കുക. ഋഷഭ് പന്തിനെ പരിഗണിച്ചേക്കില്ലെങ്കിലും മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷാനെ അവസാന നിമിഷം ഉള്‍പ്പെടുത്തുമോ എന്നതില്‍ ആകാംക്ഷയുണ്ട്. 2024 ലോകകപ്പില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ഒന്നാം വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ടീമില്‍നിന്നു പുറത്തായ റിങ്കു സിങ് തിരിച്ചെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്.

ഇന്ത്യയുടെ സാധ്യതാ ടീം:

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍/ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്