ഇന്ത്യക്കായി കുടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായി കോഹ്‌ലി; മുന്നില്‍ സച്ചിന്‍ മാത്രം

ഇന്ത്യക്കായി കുടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായി കോഹ്‌ലി; മുന്നില്‍ സച്ചിന്‍ മാത്രം

ബംഗളൂരു: ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. മുന്‍ ഇന്ത്യന്‍ നായകന്‍ ധോനിയെയാണ് കോഹ്‌ലി മറികടന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തോടെയാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ റണ്‍സ് ഒന്നും നേടാനാവാതെ കോഹ്‌ലി പുറത്തായി.

2004 മുതല്‍ 2019വരെ ഇന്ത്യക്കായി ധോനി 535 മത്സരങ്ങളാണ് കളിച്ചത്. ഇന്ന് ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങിയതോടെ കോഹ്ലി മത്സരങ്ങളുടെ എണ്ണത്തില്‍ ധോനിയെ മറികടന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു വിരാടിന്റെ അരങ്ങേറ്റ മത്സരം. ഇന്ത്യക്കായി ഇതുവരെ 115 ടെസ്റ്റുകളും 295 ഏകദിനങ്ങളും 125 ടി20 മത്സരങ്ങളും കളിച്ച കോഹ്‌ലിയുടെ സമ്പാദ്യം 27,041 റണ്‍സ് ആണ്.

68 ടെസ്റ്റുകള്‍, 95 ഏകദിനങ്ങള്‍, 50 ടി20 മത്സരങ്ങള്‍ ഉള്‍പ്പടെ 213 മത്സരങ്ങളില്‍ ഇന്ത്യയെ വിരാട് നയിച്ചു. 1989 മുതല്‍ 2013 വരെ രാജ്യത്തിനായി 664 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.

സജീവമായി ക്രിക്കറ്റില്‍ തുടരുന്ന സഹതാരങ്ങളായ രോഹിത് ശര്‍മ 486 മത്സരങ്ങളും രവിന്ദ്ര ജഡേജ 346 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി കളിച്ചിട്ടുള്ള ടെസ്റ്റുകളുടെ എണ്ണത്തില്‍ കോഹ്ലിയുടെ സ്ഥാനം എട്ടാമതാണ്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്ക് ശേഷം ടെസ്റ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 53 റണ്‍സ് മാത്രമാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27,000 അന്താരാഷ്ട്ര റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോഹ്ലി കൈവരിച്ചിരുന്നു. സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത് 623 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നുവെങ്കില്‍ കോഹ് ലിക്ക് വേണ്ടിവന്നത് 594 ഇന്നിങ്‌സ് മാത്രമായിരുന്നു.

വനിതാ ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ; പാകിസ്ഥാനും അവസരം

വനിതാ ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ; പാകിസ്ഥാനും അവസരം

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശന സാധ്യത അസ്തമിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ അവസാന നാലില്‍ കടക്കണമെങ്കില്‍ അയല്‍ക്കാരായ പാകിസ്ഥാന്‍ കനിയേണ്ടതുണ്ട്. ഇന്നു നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ കുറഞ്ഞ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ കടക്കാം.

ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍ രണ്ടു വിജയവും രണ്ടു തോല്‍വിയും അടക്കം നാലു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഓസ്‌ട്രേലിയ സെമിയില്‍ കടന്നത്. ഗ്രൂപ്പ് എയില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും താഴെയാണ് പാകിസ്ഥാന്‍. അതേസമയം മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ പാകിസ്ഥാനും സെമി ഫൈനലില്‍ കടക്കാന്‍ അവസരമുണ്ട്.

ഇന്നു നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 53 റണ്‍സില്‍ കൂടുതല്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയില്‍ കടക്കാം. ആദ്യം ബൗള്‍ ചെയ്യുകയാണെങ്കില്‍ ന്യൂസിലന്‍ഡ് മുന്നോട്ടുവെക്കുന്ന വിജയലക്ഷ്യം 9.1 ഓവറില്‍ മറികടന്നാലും പാകിസ്ഥാന് സെമിയിലെത്താം. കളിയില്‍ പാകിസ്ഥാനെ കീഴടക്കിയാല്‍ ഇന്ത്യയെയും പാകിസ്ഥാനെയും പിന്തള്ളി ന്യൂസിലന്‍ഡ് സെമിയില്‍ കടക്കും.

പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഫാത്തിമ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നാട്ടിലേക്കു പോയതു കാരണം ഓസ്‌ട്രേലിയക്കെതിരെ ഫാത്തിമ കളിച്ചിരുന്നില്ല. ഗ്രൂപ്പില്‍ ഇപ്പോഴും എല്ലാവര്‍ക്കും സാധ്യത തുറന്നുകിടക്കുകയാണ്. കിവീസിനെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരമുണ്ട്. അതിനാല്‍ പരമാവധി പോരാടുമെന്ന് താല്‍ക്കാലിക ക്യാപ്റ്റന്‍ മുനീബ അലി പറഞ്ഞു.

ജയിച്ചാൽ പോര, ഈ 3 കാര്യങ്ങൾ അനുകൂലം ആകണം; ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ

ജയിച്ചാൽ പോര, ഈ 3 കാര്യങ്ങൾ അനുകൂലം ആകണം; ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ

ഷാർജ: വനിതാ ടി20 ലോകകപ്പിലെ നാളെ ഇന്ത്യൻ ടീമിന് ജീവൻമരണ പോരാട്ടം. നാളെ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യക്ക് രക്ഷയ്ക്കെത്തില്ല. മാത്രമല്ല, ജയിച്ചാലും സെമി ഉറപ്പില്ല.

ന്യൂസിലൻഡിനെതിരായ ആദ്യ പോരാട്ടം തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയയോടു ജയിക്കുമ്പോൾ കിവികളുടെ അടുത്ത രണ്ട് മത്സര ഫലവും ഇന്ത്യക്ക് അനുകൂലമാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ സെമിയിലേക്ക് മുന്നേറാൻ സാധിക്കു.

പാകിസ്ഥാനെ വീഴ്ത്തി ജയ വഴിയിൽ എത്തിയ ഇന്ത്യ മൂന്നാം പോരാട്ടത്തിൽ ശ്രീലങ്കയെ 82 റൺസിനു തകർത്തു. ഇതോടെ നെറ്റ് റൺ റേറ്റിൽ ഇന്ത്യ കുതിച്ചു. (+0.576) എന്നതാണ് നലവിലെ നില. പട്ടികയിൽ ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

​ഗ്രൂപ്പിൽ നിന്നു രണ്ട് ടീമുകൾക്കാണ് അവസരം. നിലവിൽ ഓസ്ട്രേലിയ ഏറെക്കുറെ സെമി ഉറപ്പിച്ച മട്ടാണ്. ശേഷിച്ച സ്ഥാനത്തേക്ക് ഇന്ത്യയും ന്യൂസിലൻഡുമാണ് അവകാശവുമായി നിൽക്കുന്നത്. പാകിസ്ഥാന് നേരിയ ചാൻസുമുണ്ട്. ശ്രീലങ്ക നിലവിൽ പുറത്തായി കഴിഞ്ഞു. ഇന്ത്യക്ക് മുന്നിൽ ജയം, നെറ്റ് റേറ്റ് ഉയർത്തുക, മറ്റ് ടീമുകളുടെ ഫലങ്ങൾ എന്നിവ നിർണായകമാണ്.

ഇന്ത്യക്ക് 4 പോയിന്റും നിലവിൽ ന്യൂസിലൻഡിനു 2 പോയിന്റുകളുമാണ്. ഇന്ത്യ നാളെ ​ഗ്രൂപ്പിലെ അവസാന പോരാട്ടം കളിക്കാനിറങ്ങുമ്പോൾ ന്യൂസിലൻഡിനു പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കെതിരായ പോരാട്ടമുണ്ട് എന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; കേരളം- പഞ്ചാബ് രഞ്ജി പോരാട്ടം നാളെ മുതൽ

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; കേരളം- പഞ്ചാബ് രഞ്ജി പോരാട്ടം നാളെ മുതൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് ശേഷം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് തലസ്ഥാന നഗരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം. നാളെ പഞ്ചാബുമായാണ് കേരളത്തിൻറെ സീസണിലെ ആദ്യ പോരാട്ടം. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന കേരളത്തെ നയിക്കുന്നത് സച്ചിൻ ബേബിയാണ്. ദേശീയ ടീമിനൊപ്പമായതിനാൽ സഞ്ജു സാംസനെ നിലവിൽ രഞ്ജി ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകൻ.

എങ്കിലും സന്തുലിതമായ ടീമാണ് ഇത്തവണത്തേത്. സച്ചിൻ ബേബിയും രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും മുഹമ്മദ് അസറുദ്ദീനും അണിനിരക്കുന്ന ബാറ്റിങ് നിര ശക്തമാണ്.

ഇവരോടൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നു അതിഥി താരങ്ങളായി എത്തിയ ബാബ അപരാജിതും ജലജ് സക്‌സേനയും ചേരുമ്പോൾ ബാറ്റിങ് കരുത്ത് വീണ്ടും കൂടും. ഓൾ റൗണ്ടർ ആദിത്യ സർവാതെയാണ് മറ്റൊരു അതിഥി താരം. ഓൾ റൗണ്ട് കരുത്തു കണിക്കാറുള്ള ജലജ് സക്‌സേനയുടെ പ്രകടനം കഴിഞ്ഞ സീസണുകളിൽ നിർണയകമായിരുന്നു. ബേസിൽ തമ്പി, കെഎം ആസിഫ് തുടങ്ങിയവർ അണി നിരക്കുന്ന ബൗളിങ് പടയും കേരളത്തിനു കരുത്താകും.

വ്യത്യസ്ത ഫോർമാറ്റ് എങ്കിലും അടുത്തിടെ സമാപിച്ച കേരള ക്രിക്കറ്റ് ലീഗ്, ടീമംഗങ്ങളെ സംബന്ധിച്ച് മികച്ചൊരു തയ്യാറെടുപ്പിനാണ് അവസരം നൽകിയത്. ടൂർണമെന്റിൽ തിളങ്ങാനായത് സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, രോഹൻ കുന്നുമ്മൽ തുടങ്ങിയ താരങ്ങൾക്ക് ആത്മവിശ്വാസമാകും. കഴിഞ്ഞ സീസണിൽ ബംഗാളിന് എതിരെ മാത്രമായിരുന്നു കേരളത്തിന് ജയിക്കാനായത്. ഇത്തവണ കൂടുതൽ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിടുന്ന ടീമിനെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാകും കൂടുതൽ നിർണായകമാവുക. കാരണം രഞ്ജിയിൽ ആദ്യ ഇന്നിങ്‌സ് ലീഡാണ് പലപ്പോഴും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക.

ഈ സീസണിൽ കേരളം നാല് മത്സരങ്ങളാണ് ഹോം പോരാട്ടം കളിക്കുന്നത്. പഞ്ചാബിന് പുറമെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ ടീമുകളാണ് മത്സരങ്ങൾക്കായി തിരുവനന്തപുരത്തെത്തുക. ഇതിൽ ബിഹാർ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച് ശ്രദ്ധേയ താരങ്ങൾ കൊണ്ട് സമ്പന്നമാണ്.

ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂർണമെൻറ് ജേതാക്കളാണ്. ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, അർഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാൻ സിങ്, അൻമോൽപ്രീത് സിങ്, സിദ്ദാർഥ് കൗൾ തുടങ്ങിയവർ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകൻ.

ഉത്തർപ്രദേശ് ടീമിൽ നിതീഷ് റാണ, യഷ് ദയാൽ തുടങ്ങിയ താരങ്ങളും മധ്യപ്രദേശ് ടീമിൽ രജത് പടിദാർ, വെങ്കിടേഷ് അയ്യർ, അവേശ് ഖാൻ തുടങ്ങിയവരും ഉണ്ട്. ഇവരുടെയൊക്കെ പ്രകടനം കാണാനുള്ള അവസരം കൂടിയാകും കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് തിരുവനന്തപുരത്തെ മത്സരങ്ങൾ.

കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ രഞ്ജി മത്സരങ്ങൾ. ആദ്യ ഘട്ടം ഒക്ടോബർ 11 മുതൽ നവംബർ 13 വരെയാണ്. ജനുവരി 23നാണ് രണ്ടാം ഘട്ടം തുടങ്ങുക. നവംബർ ആറ് മുതൽ ഒൻപത് വരെയാണ് ഉത്തർപ്രദേശുമായുള്ള കേരളത്തിന്റെ മത്സരം. മധ്യപ്രദേശുമായുള്ള മത്സരം ജനുവരി 23നും ബിഹാറുമായുള്ള മത്സരം ജനുവരി 30നും അരങ്ങേറും.

ലങ്കയെ തകര്‍ത്ത് സെമി പ്രതീക്ഷ കാത്ത് ഇന്ത്യന്‍ വനിതകള്‍

ലങ്കയെ തകര്‍ത്ത് സെമി പ്രതീക്ഷ കാത്ത് ഇന്ത്യന്‍ വനിതകള്‍

ദുബായ്: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ 82 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ. ശ്രീലങ്കന്‍ വനിതകളെയാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ലങ്കയുടെ പോരാട്ടം 19.5 ഓവറില്‍ വെറും 90 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ജയം പിടിച്ചത്.

പോയിന്‍റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. നെറ്റ് റണ്‍ റേറ്റും ഉയര്‍ത്തിയാണ് ഇന്ത്യ പ്രതീക്ഷ കാത്തത്.

4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും ലങ്കയെ തകര്‍ക്കാന്‍ ഇന്ത്യക്ക് തുണയായി. പന്തെടുത്ത എല്ലാ താരങ്ങളും വിക്കറ്റ് കൊയ്തതോടെ ഇന്ത്യന്‍ ജയം അനായാസമായി. രേണുക സിങ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ലങ്കന്‍ നിരയില്‍ കവിഷ ദില്‍ഹരി (21) ടോപ് സ്‌കോററായി. 20 റണ്‍സെടുത്ത അനുഷ്‌ക സഞ്ജീവനി, 19 റണ്‍സെടുത്ത അമ കാഞ്ചന എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല.

‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോററായി. ഹര്‍മന്‍പ്രീത് കൗറിനെ കൂടാതെ സ്മൃതി മന്ധാനയും (38 പന്തുകളില്‍ 50) അര്‍ധ സെഞ്ച്വറി നേടി. ഷെഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സും നേടി.

ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ധാനയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ 98 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 38 പന്തില്‍ 50 റണ്‍സടിച്ച സ്മൃതിയാണ് ആദ്യം പുറത്തായത്. പിന്നീട് ഷെഫാലിയും പുറത്തായി.

ഹര്‍മന്‍പ്രീത് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഇന്നിങ്സിലെ അവസാന പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നപ്പോള്‍ ആറ് പന്തില്‍ ആറ് റണ്‍സുമായി റിച്ച ഘോഷ്, 10 പന്തുകളില്‍ നിന്ന് 16 റണ്‍സ് നേടിയ ജെമിമ റോഡ്രിഗസ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20യില്‍ 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു.

ബാറ്റിങിനു പിന്നാലെ ബൗളിങിലും തിളങ്ങി രണ്ടാം ടി20 കളിക്കുന്ന നിതീഷ് കുമാര്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 34 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിതീഷ് ഇന്ത്യയുടെ ടോപ് സ്‌കോററായി. പിന്നാലെ 23 റണ്‍സ് വഴങ്ങി താരം 2 വിക്കറ്റുകളും സ്വന്തമാക്കി.

39 പന്തില്‍ 41 റണ്‍സെടുത്ത മഹ്മുദുല്ലയാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്ന ഏക ബാറ്റര്‍. താരം 3 സിക്‌സുകള്‍ തൂക്കി. പര്‍വേസ് ഹുസൈന്‍, മെഹ്ദി ഹസന്‍ മിറസ് (16 വീതം റണ്‍സ്), ലിറ്റന്‍ ദാസ് (14), ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി നിതീഷിനു പുറമെ വരുണ്‍ ചക്രവര്‍ത്തിയും ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. അര്‍ഷ്ദീപ് സിങ്, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ സഞ്ജു സാംസണെ നഷ്ടമായി. ഏഴ് പന്തില്‍ പത്ത് റണ്‍സെടുത്ത സഞ്ജു ഷാന്റോയുടെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നാലെ 11 പന്തില്‍ 15 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും പുറത്തായി. 25 ന് രണ്ട് എന്ന നിലയിലായ ഇന്ത്യയെ നായകന്‍ സൂര്യകുമാറും നിതീഷും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും എട്ട് റണ്‍സെടുത്ത് സൂര്യകുമാറും മടങ്ങി.

പിന്നീടെത്തിയ റിങ്കു സിങുമായി ചേര്‍ന്ന് നിതീഷ് സ്‌കോര്‍ അതിവേഗം മുന്നോട്ട് നീക്കി. 10 ഓവറില്‍ ഇന്ത്യ നൂറ് കടന്നു. സ്‌കോര്‍ 149 ല്‍ എത്തി നില്‍ക്കെ നിതിഷ് പുറത്തായി. പിന്നിടെത്തിയ ഹര്‍ദിക് പാണ്ഡ്യയും റിങ്കു സിങും(29 പന്തില്‍ 53) സ്‌കോര്‍ 185 ല്‍ എത്തിച്ചു. റിങ്കു പുറത്തായ ശേഷം ഹര്‍ദിക് പാണ്ഡ്യ ആക്രമണം ഏറ്റെടുത്തു. 19 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത പാണ്ഡ്യ മടങ്ങുമ്പോള്‍ ഇന്ത്യ 214 ന് എട്ട് എന്ന നിലയിലായിരുന്നു. പിന്നീട് അര്‍ഷ്ദീപ് സിങ് (6), മായങ്ക് യാദവ് (1) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 221ല്‍ എത്തിച്ചു. മായങ്കിനൊപ്പം വാഷിങ്ടന്‍ റണ്‍സൊന്നുമില്ലാതെ പുറത്താകാതെ നിന്നു.