‘സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും

‘സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും

ലോകം മുഴുവനിപ്പോൾ ഒറ്റ പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ ‌ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസൺ. ആരാധകരുടെ സ്വന്തം ചേട്ടനും ചേട്ടായിയുമൊക്കെയായ സഞ്ജുവിന് അഭിനന്ദനപ്രവാ​ഹമാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ വാനോളം പുകഴ്ത്തുകയാണ് സഞ്ജുവിനെ.

മലയാള സിനിമയുടെ കരുത്തരായ മമ്മൂട്ടിയും മോഹൻലാലും സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. പൃഥ്വിരാജ്, നിവിൻ പോളി, ഇന്ദ്രജിത്ത്, നസ്രിയ, ബേസിൽ ജോസഫ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ എത്തിയത്.

“സഞ്ജു, നീ ഞങ്ങളെ വീണ്ടും അഭിമാനിപ്പിച്ചു” എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, സഞ്ജുവിന്റെ ഇന്നിംഗ്സ് ഓരോ മലയാളിക്കും അഭിമാന നിമിഷമാണെന്ന് മോഹൻലാൽ പ്രതികരിച്ചു. ‘‘ക്ലാസ്. തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ.’’- മമ്മൂട്ടി കുറിച്ചു.

‘സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റർഫുൾ ആയ ഒരു ഇന്നിങ്സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ.’- മോഹൻലാലിന്റെ വാക്കുകൾ. ‘എന്റെ മാൻ ഒരിക്കലും തോറ്റു കൊടുക്കില്ല!! ! തീർച്ചയായും ഒരു ഇന്നിംഗ്‌സിന്റെ പ്രസ്താവന!’- ബേസിൽ കുറിച്ചു. ആഷിക് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബിലെ’ വിജയരാഘവന്‍റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി.

‘സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’, സഞ്ജുവിന്‍റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും വൈറലായി കൊണ്ടിരിക്കുകയാണ്. ലോകവേദിയിൽ സഞ്ജുവിന്റെ ബാറ്റ് ശബ്ദിക്കുമ്പോൾ അത് കേരളത്തിന്റെ കായിക ചരിത്രത്തിലെ തന്നെ സുവർണ്ണ അധ്യായമായി മാറുകയാണ്.

സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍

സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍

കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തുന്നത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജുവിന്റെ (50 പന്തില്‍ പുറത്താവാതെ 97) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ADVERTISEMENT

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ ഇന്ത്യക്ക് അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. ഹൊസീന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച്. അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനും (10) മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. പിന്നാലെ സൂര്യകുമാര്‍ യാദവ് (18) – സഞ്ജു കൂട്ടുകെട്ട് 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സൂര്യ മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മ (15 പന്തില്‍ 27) – സഞ്ജു സഖ്യം വേഗത്തില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ തിലക് മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും (17) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 19-ാം ഓവറിലാണ് ഹാര്‍ദിക് മടങ്ങുന്നത്. എന്നാല്‍ സഞ്ജു – ശിവം ദുബെ (4 പന്തില്‍ 8) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. റൊമാരിയോ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 50 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 12 ഫോറും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, പതിഞ്ഞ തുടക്കമായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ഷായ് ഹോപ്പ് (33 പന്തില്‍ 32) – ചേസ് സഖ്യം 68 റണ്‍സ് ചേര്‍ത്തെങ്കിലും ഇന്നിംഗ്‌സിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. 53 പന്തുകള്‍ ഇരുവരും നേരിട്ടു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 27 റണ്‍സ് സ്‌കോറിംഗ് വേഗത്തിലാക്കി. എന്നാല്‍ ഒരോവറില്‍ ഹെറ്റമെയറേയും ചേസിനേയും മടക്കിയച്ച് ജസ്പ്രിത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍

ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വൻ തോൽവിയാണ് ഇന്ത്യ നേരിടേണ്ടി വന്നത്. മത്സരത്തിൽ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സ് നേടാൻ സാധിച്ചുള്ളൂ. 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിലെ തോല്‍വിക്കുള്ള പ്രധാന കാരണം ബാറ്റിങിലെ പോരായ്മയാണെന്നാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറയുന്നത്.

“180–185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ തന്നെ കളി ജയിക്കാനാകില്ലെങ്കിലും, പവർപ്ലേയിൽ തന്നെ കളി നഷ്ടപ്പെടാൻ വലിയ സാധ്യതയുണ്ട്. പവർപ്ലേയിൽ നമ്മൾ വളരെ അധികം വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇത്രയും വലിയ റൺ പിന്തുടർന്ന് ബാറ്റ് ചെയ്യുമ്പോൾ ചെറിയ കൂട്ടുകെട്ടുകൾ വേണ്ടതാണ്, എന്നാൽ അതിന് കഴിഞ്ഞട്ടില്ല. പക്ഷേ ഇതൊക്കെ കളിയുടെ ഭാഗമാണ്” സൂര്യകുമാർ പറഞ്ഞു. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായതും അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ മോശം ഫോമുമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത്. വെറും 23 പന്തിനുള്ളിൽ ആണ് ഇന്ത്യയുടെ ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാർ പുറത്തായത്. ഇത് ടീമിന് തിരിച്ചടി ആയി മാറി.

അതേ സമയം, ബൗളിങ്ങിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി ക്യാപ്റ്റൻ പറഞ്ഞു. “മത്സരത്തിന്റെ തുടക്കത്തിൽ നമ്മുടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ 21/3 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ ടീമിനെ വരിഞ്ഞുമുറുക്കാനായി. പക്ഷേ 7 മുതൽ 15 ഓവർ വരെ അവർ മികച്ച ബാറ്റിങ് നടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാലും ബൗളർമാർ നല്ല രീതിയിൽ തന്നെ പന്തെറിഞ്ഞു” സുര്യകുമാർ വ്യക്തമാക്കി.

എന്നാൽ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. “നന്നായി ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും താരങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇപ്പോൾ കളിക്കുന്ന അതെ രീതിയിൽ തന്നെ മുന്നോട്ട് പോകും. ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കളിക്കാർ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

ഈ തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വെയെയും മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെയുമാണ് ഇനി ഇന്ത്യയുടെ എതിരാളികൾ. ഇരു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിയിലെത്താൻ സാധിക്കൂ.

100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക്

100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക്

ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ഇന്ത്യ എ വനിതകള്‍ ബംഗ്ലാദേശ് എ വനിതാ ടീമിനെ അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 19.1 ഓവറില്‍ വെറും 88 റണ്‍സില്‍ അവസാനിച്ചു. 46 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയാണ് ഇന്ത്യ കിരീടമുറപ്പിച്ചത്.

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തേജല്‍ ഹസാബ്‌നിസും ക്യാപ്റ്റന്‍ രാധ യാദവും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. തേജല്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നതു നിര്‍ണായകമായി. താരം 34 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 51 റണ്‍സെടുത്തു. രാധ യാദവ് 30 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 36 റണ്‍സും അടിച്ചു. 19 റണ്‍സെടുത്ത ദിനേഷ് വൃന്ദയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

വിജയം തേടിയിറങ്ങിയ ബംഗ്ലാദേശ് വനിതകളില്‍ ആരും അധികം നേരം ക്രീസില്‍ നിന്നില്ല. 20 റണ്‍സെടുത്ത ഷമിമ സുല്‍ത്താനയാണ് ടോപ് സ്‌കോറര്‍. 19 റണ്‍സെടുത്ത സര്‍മിന്‍ സുല്‍ത്താന, 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫഹിമ ഖാത്തൂന്‍, 10 റണ്‍സെടുത്ത സാദിയ അക്തര്‍ എന്നിവര്‍ മാത്രമാണ് അല്‍പ്പം പിടിച്ചു നിന്നത്.

ഇന്ത്യന്‍ നിരയില്‍ പ്രേമ റാവത്ത് 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു ബംഗ്ലാദേശിനെ അതിവേഗം തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു. സോണിയ മെന്‍ദിയ, തനുജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രാധ യാദവ്, മിന്നു മണി, സൈമ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യയോട് നാണംകെട്ടു, കനത്ത തോല്‍വിയില്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റും ഒലിച്ചു പോയി

ഇന്ത്യയോട് നാണംകെട്ടു, കനത്ത തോല്‍വിയില്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റും ഒലിച്ചു പോയി

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ദയനീയ തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍. 61 റണ്‍സിന്റെ കനത്ത തോല്‍വിയാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. ഇതോടെ അവരുടെ നെറ്റ് റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു.

പോയിന്റ് പട്ടികയില്‍ തുടരെ രണ്ട് ജയങ്ങളുമായി യുഎസ്എ രണ്ടാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാന്‍ ഒരു സ്ഥാനം ഇറങ്ങി മൂന്നാമതായി.

ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് 0.403ലേക്ക് കുത്തനെ ഇടിഞ്ഞു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്തു.പാകിസ്ഥാന്റെ ഗ്രൂപ്പിലെ അവസാന പോരാട്ടം നമീബിയക്കെതിരെയാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്ഥാന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. നമീബിയ പാകിസ്ഥാനെ അട്ടിമറിച്ചാല്‍ യുഎസ്എ സൂപ്പര്‍ എട്ടില്‍ എത്തും. യുഎസ്എയ്ക്ക് ഇനി മത്സരമില്ല എന്നതാണ് പാകിസ്ഥാനു ആശ്വാസമായി നില്‍ക്കുന്ന ഒരു ഘടകം.

ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ദയനീയ ബാറ്റിങാണ് പാകിസ്ഥാന്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു.

ലോകകപ്പ് നേടി, ഇനി 10ാം ക്ലാസ് പരീക്ഷ! വൈഭവ് സൂര്യവംശി വീണ്ടും സ്‌കൂളിലേക്ക്

ലോകകപ്പ് നേടി, ഇനി 10ാം ക്ലാസ് പരീക്ഷ! വൈഭവ് സൂര്യവംശി വീണ്ടും സ്‌കൂളിലേക്ക്

പട്‌ന: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി വീണ്ടും സ്‌കൂള്‍ ജീവിതത്തിലേക്ക്. ലോകകപ്പ് നേടിയ ആവേശവുമായി വൈഭവ് 10ാം ക്ലാസിലെ ബോര്‍ഡ് എക്‌സാമിനുള്ള തയ്യാറെടുപ്പിലാണ്.

സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്‌കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ വ്യക്തമാക്കി. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ വ്യക്തമാക്കി.

പത്താം ക്ലാസ് ബോര്‍ഡ് എക്‌സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് നേരിട്ട് വാങ്ങിയിട്ടുണ്ട്. താരത്തിന്റെ സ്‌കൂളിലേക്കുള്ള തിരിച്ചു വരവ് ടീച്ചര്‍മാരിലും മാതാപിതാക്കളിലും സഹ പാഠികളിലുമൊക്കെ ആവേശം നിറയ്ക്കുന്നതു തന്നെയാണ്. എങ്കിലും വൈഭവ് ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണ്. പരീക്ഷ എഴുതാനാണ് വരുന്നത്. ഇത് അക്കാദമിക് പിച്ചാണ് ക്രിക്കറ്റ് പിച്ചല്ല. അതിനാല്‍ അതിന്റേതായ ഗൗരവം വിഷയത്തിനുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഈ മാസം 17 മുതലാണ് ബോര്‍ഡ് എക്‌സാം ആരംഭിക്കുന്നത്.

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്‌സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്‌കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന്‍ ലോകകപ്പില്‍ അടിച്ചെടുത്തു.

ലോകകപ്പിലാകെ താരം 30 സിക്‌സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്‌സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്.