by Midhun HP News | Oct 13, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടുത്ത ആഴ്ച ഓസ്ട്രേലിയയിലേക്ക് പോകും. ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ട 38 കാരനായ വലംകൈയ്യന്‍ ബാറ്റ്സ്മാന്‍, ഒക്ടോബര്‍ 19 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഇന്ത്യയ്ക്കായി സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കും. ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി, രോഹിത് മുംബൈയില്‍ കഠിന പരിശീലനമാണ് നടത്തുന്നത്.
വെള്ളിയാഴ്ച മുംബൈ നഗരത്തിലെ ശിവജി പാര്‍ക്കില്‍ ബാറ്റിങ് പരിശീലനത്തിന് എത്തിയപ്പോള്‍ രോഹിത്തിനെ കാണാന്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ‘2027 ലെ ഏകദിന ലോകകപ്പ് ജയിക്കണം, രോഹിത്തില്ലാതെ അത് നടക്കില്ല’- ആരാധകരുടെ ഇത്തരത്തിലുള്ള കമന്റുകള്‍ അടങ്ങിയ വിഡിയോയകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പരിശീലനത്തിനിടെ അടുത്ത പന്തില്‍ രോഹിത് ഒരു വലിയ ഷോട്ട് അടിച്ചപ്പോള്‍ ‘ഓസ്‌ട്രേലിയയിലും നിങ്ങള്‍ ഇതേ ഷോട്ട് അടിക്കണം… നോക്കൂ, നോക്കൂ, സ്റ്റാര്‍ക്ക് തൊട്ടുമുന്നില്‍ നില്‍ക്കുന്നു’- ആരാധകന്‍ ഒച്ചയില്‍ പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്.

2025 മാര്‍ച്ച് ഒന്‍പതിന് ന്യൂസിലന്‍ഡിനെതിരെയാണ് രോഹിത് അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ രോഹിത് 76 റണ്‍സ് ആണ് നേടിയത്. മിച്ചല്‍ സാന്റ്‌നര്‍ നയിച്ച ന്യൂസിലന്‍ഡ് ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ കപ്പും കരസ്ഥമാക്കി. ജൂണ്‍ ഒന്നിന് ശേഷം രോഹിത് ഒരു മത്സരവും കളിച്ചിട്ടില്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിലാണ് അദ്ദേഹം അവസാനമായി മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയത്.

by Midhun HP News | Oct 11, 2025 | Latest News, കായികം, ജില്ലാ വാർത്ത
ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്‍ശന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.
ഗില്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ ധ്രുവ് ജുറേല്‍ അര്‍ധ ശതകം നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും താരം 44 റണ്‍സില്‍ പുറത്തായി. പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഗില്‍ 196 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്‌സും സഹിതം 129 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കു നഷ്ടമായ അഞ്ചില്‍ മൂന്ന് വിക്കറ്റുകളും ജോമല്‍ വാറിക്കനാണ് സ്വന്തമാക്കിയത്. ജുറേലിന്റെ വിക്കറ്റ് വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സിനാണ്. യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ടായി.
2 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ഇന്ന് യശസ്വി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (38), സായ് സുദര്‍ശന്‍ (87) എന്നിവരാണ് ആദ്യ ദിവസം പുറത്തായത്.

ടെസ്റ്റ് നായകനായ ശേഷം ഗില്‍ ഇന്ത്യന്‍ മണ്ണില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകമാണ് ഡല്‍ഹിയില്‍ പിറന്നത്. 13 ഫോറുകളും ഒരു സിക്‌സും സഹിതം ഗില്‍ 177 പന്തില്‍ 102 റണ്‍സെടുത്താണ് ശതകത്തിലെത്തിയത്. ടെസ്റ്റ് നായക പദവിയിലെത്തിയ ശേഷം ഗില്‍ നേടുന്ന അഞ്ചാം സെഞ്ച്വറിയെന്ന പ്രത്യേകതയും ഇന്നിങ്‌സിനുണ്ട്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ട ശതകത്തിലെത്തും മുന്‍പ് മടങ്ങി. ഇന്നലത്തെ സ്‌കോറിനോട് 2 റണ്‍സ് ചേര്‍ത്ത് താരം 175 റണ്‍സുമായി പുറത്തായി. 22 ഫോറുകള്‍ സഹിതമാണ് താരം 175ല്‍ എത്തിയത്. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് യശസ്വി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. റണ്ണൗട്ടായാണ് ഇന്ത്യന്‍ യുവ ഓപ്പണറുടെ മടക്കം.
പിന്നീട് ഗില്ലിനൊപ്പം ക്രീസില്‍ ഒന്നിച്ച നിതീഷ് കുമാറും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. നിതീഷ് 4 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സുമായി മടങ്ങി.
ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. കന്നി ടെസ്റ്റ് സെഞ്ച്വറി 13 റണ്‍സ് അകലെ നഷ്ടമായതാണ് താരത്തെ നിരാശപ്പെടുത്തിയത്. 165 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം താരം 87 റണ്‍സുമായി മടങ്ങി. രണ്ടാം വിക്കറ്റില്‍ യശസ്വി- സായ് സഖ്യം 193 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.
ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് കിട്ടാന്‍ വിന്‍ഡീസിനു 251 റണ്‍സ് വരെ കാക്കേണ്ടി വന്നു.

by Midhun HP News | Oct 11, 2025 | Latest News, കായികം, ജില്ലാ വാർത്ത
കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വാം അപ് നടത്താനെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്നലെയാണ് താരം സ്റ്റേഡിയത്തിലെത്തി വാം അപ് നടത്തി മടങ്ങിയത്. അർജന്റീന ടീമിന്റെ മത്സരം നടക്കാനിരിക്കെ സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് താരമെത്തി ഒരു മണിക്കൂറോളം വാം അപ് നടത്തി മടങ്ങിയത്. വ്യായാമം നടത്തി താരം മടങ്ങിയത് ഓട്ടോയിലായിരുന്നു എന്നതും കൗതുകമായി.
ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള കേരള ടീമിൽ സഞ്ജവും ഉൾപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കുന്ന ടീം എലീറ്റ് ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ടീമിന്റെ ആദ്യ പോരാട്ടം 15നു തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. മഹാരാഷ്ട്രയാണ് എതിരാളി.
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലും സഞ്ജുവുണ്ട്. ടി20 പോരാട്ടങ്ങൾക്കുള്ള ടീമിലാണ് മലയാളി താരമുള്ളത്. ഈ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിലാണ്.
കലൂർ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള ചർച്ചയ്ക്കായി കായിക മന്ത്രി വി അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിലേക്ക് വരുന്നുണ്ടായിരുന്നു. അതിനിടെയാണ് സഞ്ജു ഒരു മണിക്കൂറോളം വാം അപ് നടത്തി മടങ്ങിയത്. ലയണൽ മെസി അടക്കമുള്ള അർജന്റീന ടീം നവംബർ 17നാണ് കലൂർ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നത്. ലോക ചാംപ്യൻമാരുടെ വരവ് പ്രമാണിച്ച് 70 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്പോൺസർമാർ വ്യക്തമാക്കിയിരിക്കുന്നത്.


by Midhun HP News | Oct 9, 2025 | Latest News, കായികം, ജില്ലാ വാർത്ത
വിശാഖപട്ടണം : ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാം ജയം തേടിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. വിശാഖപട്ടണം സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്നു മണി മുതലാണ് മത്സരം. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണെന്നാണ് റിപ്പോര്‍ട്ട്.
ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍ പ്രീത് കൗറും സംഘവും. ബാറ്റിങ്, ബൗളിങ് നിര ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നു. അതേസമയം സീനിയര്‍ താരങ്ങളായ സ്മൃതി മന്ധാനയും ഹര്‍മന്‍ പ്രീതും ഇതുവരെ ഫോമിലേക്കെത്താത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. അതേസമയം ഒരു ജയവും ഒരു തോല്‍വിയുമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 6 വിക്കറ്റ് ജയം നേടി. കിവീസിനെതിരെ സെഞ്ച്വറി നേടിയ തസ്മീന്‍ ബ്രിറ്റ്‌സിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.



by Midhun HP News | Oct 6, 2025 | Latest News, കായികം
കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 159 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപ്തി ശര്‍മ, ക്രാന്തി ഗൗത് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ തുടക്കത്തില്‍ തന്നെ പതറി. 26 റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാല്‍ നാലാം വിക്കറ്റില്‍ സിദ്ര ആമിനും നതാലിയ പെര്‍വൈസും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു. 33 റണ്‍സെടുത്ത നതാലിയയും പിന്നാലെ ക്യാപ്റ്റന്‍ ഫാത്തിമ സനയും(2) പുറത്തായി. അതോടെ ടീം 30.5 ഓവറില്‍ 102-5 എന്ന നിലയിലായി.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ നിലയറപ്പിച്ച് ബാറ്റേന്തിയ സിദ്ര ആമിനാണ് പാകിസ്താനെ മുന്നോട്ടുനയിച്ചത്. താരം അര്‍ധസെഞ്ചുറി തികച്ചതോടെ ടീമിന് നേരിയ ജയപ്രതീക്ഷ കൈവന്നു. എന്നാല്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചു. സിദ്ര നവാസ്(14), രമീന്‍ ഷമീം(0) എന്നിവര്‍ കൂടാരം കയറി. പിന്നാലെ പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സിദ്ര ആമിനും പുറത്തായതോടെ ടീം പരാജയം മണത്തു. 106 പന്തില്‍ 81 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഒടുക്കം 159-ന് എല്ലാവരും പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 247 റണ്‍സില്‍ ഓള്‍ ഔട്ടായി. അവസാന ഘട്ടത്തില്‍ കൂറ്റനടികളുമായി കളം വാണ റിച്ച ഘോഷിന്റെ ബാറ്റിങാണ് ഈ നിലയ്ക്ക് സ്‌കോറെത്തിച്ചത്. കാമിയോ ഇന്നിങ്‌സുമായി കളം വാണ താരം 20 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്നു. സ്മൃതി മന്ധാന- പ്രതിക റാവല്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 48ല്‍ നില്‍ക്കെ സ്മൃതിയെ മടക്കിയാണ് പാകിസ്ഥാന്‍ കൂട്ടുകെട്ട് പൊളിച്ചത്. സ്മൃതി 32 പന്തില്‍ 4 ഫോറുകള്‍ സഹിതം 23 റണ്‍സുമായി മടങ്ങി. പാക് ക്യാപ്റ്റന്‍ ഫാത്തിമ സന സ്മൃതിയ എല്‍ബിഡബ്ല്യു കുരുക്കില്‍പ്പെടുത്തി. സ്‌കോര്‍ 67ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. പ്രതിക റാവലാണ് മടങ്ങിയത്. താരം 37 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 31 റണ്‍സെടുത്തു. സാദിയ ഇഖ്ബാല്‍ ഇന്ത്യന്‍ ഓപ്പണറെ ക്ലീന്‍ ബൗള്‍ഡാക്കി.മൂന്നാം വിക്കറ്റായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് കൂടാരം കയറിയത്. താരം 19 റണ്‍സെടുത്തു. ഡിയാന ബയ്ഗിനാണ് വിക്കറ്റ് വീഴ്ത്തിയത്. ഹര്‍ലീന്‍ ഡിയോളിനു അര്‍ധ സെഞ്ച്വറി 4 റണ്‍സ് അകലെ നഷ്ടമായി. 65 പന്തില്‍ ഒരു സിക്‌സും 4 ഫോറും സഹിതം ഹര്‍ലീന്‍ 46 റണ്‍സെടുത്തു. താരത്തെ റമീന്‍ ഷമീമാണ് മടക്കിയത്. ഹര്‍ലീനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരം പുരോഗമിക്കുന്നതിനിടെ ഗ്രൗണ്ടില്‍ ചെറു പ്രാണികള്‍ നിറഞ്ഞത് കളി ഇടയ്ക്ക് നിര്‍ത്തി വയ്ക്കാന്‍ ഇടയാക്കി. പ്രാണികളെ തുരത്തിയ ശേഷം 15 മിനിറ്റുകള്‍ കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. മത്സരം വീണ്ടും തുടങ്ങിയതിനു പിന്നാലെ അഞ്ചാം വിക്കറ്റായി ജെമിമ റോഡ്രിഗസും പുറത്തായി. താരം 37 പന്തില്‍ 5 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു. നസ്‌റ സന്ധുവാണ് ജെമിമയെ വിക്കറ്റിനു മുന്നില്‍ കുരുക്കി മടക്കിയത്.
പിന്നീട് ദീപ്തി ശര്‍മ- സ്നേഹ് റാണ സഖ്യം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇരുവരും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ തുടരെ മടങ്ങി. ദീപ്തി 25 റണ്‍സും സ്നേഹ് റാണ 20 റണ്‍സുമാണ് സ്വന്തമാക്കിയത്. ദീപ്തിയെ ഡയാന ബയ്ഗും സ്നേഹ് റാണയെ ഫാത്തിമ സനയുമാണ് പുറത്താക്കിയത്. പിന്നാലെയാണ് റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങ്. അവസാന ഓവറിലെ അവസാന രണ്ട് പന്തിലും ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. കൃത്യം 50 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി.
by Midhun HP News | Oct 4, 2025 | Latest News, കായികം, ജില്ലാ വാർത്ത
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വന്‍ ജയം. ഒരു ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ആതിഥേയര്‍ വിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ഇന്ത്യ മുന്നോട്ടുവച്ച 286 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 140 റണ്‍സിന് എല്ലാവരും പുറത്തായി. സിറാജും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചത്. സിറാജ് 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും ജഡേജ 54 റണ്‍സിന് നാലും വിക്കറ്റെടുത്തു. സിറാജ് മത്സരത്തില്‍ ഏഴു വിക്കറ്റ് നേടി. സെഞ്ച്വറി നേടി ബാറ്റിങ്ങിലും തിളങ്ങിയ ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.
മുപ്പത്തിയെട്ട് റണ്‍സെടുത്ത അലിക് അതാന്‍സെയും 25 എടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സുമാണ് വെസ്റ്റ് ഇന്‍ഡ്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 162 ഓള്‍ ഔട്ട്, രണ്ടാം ഇന്നിങ്‌സ് 146
ഇന്ത്യ 448/5 ഡിക്ലയേഡ്.



Recent Comments