by Midhun HP News | Jun 12, 2026 | Latest News, കായികം
ലോകകപ്പ് ആവേശത്തിലേക്ക് കടന്നു കഴിഞ്ഞു എല്ലാവരും. പ്രായഭേദമന്യേ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഇനി ഒരു കുടുംബമായി മാറുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഫുട്ബോൾ എന്ന ഒറ്റ വികാരത്തിലേക്ക് എല്ലാവരും ഒന്നു ചേരുന്നു. കപ്പ് ആര് ഉയർത്തുന്നു എന്നത് മാത്രമല്ല ഫുട്ബോൾ പ്രേമികൾക്ക് പ്രധാനം, ആ യാത്ര കൂടിയാണ്.
കൂളായും ടെൻഷനടിച്ചും പ്രാർഥിച്ചും കടന്നു പോകുന്ന രാത്രികൾ പലർക്കും ഒരു വൈകാരിക അനുഭവം കൂടിയാണ്. ലോകകപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ പലരും ഇമോഷ്ണലായി പോകുന്നതും ആ യാത്ര ജീവിതത്തിന്റെ ഭാഗമായതു കൊണ്ടാണ്.
ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ലാലേട്ടൻ തന്റെ ലോകകപ്പ് പ്രതീക്ഷകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. “ബ്രസീലിന് കിട്ടാതെ പോയ ലോകകപ്പ് എന്റെ സ്വപ്നങ്ങളിൽ വരാറുണ്ട്..നെയ്മറും വിനീഷ്യസും ഉള്ളത് കൊണ്ട് ഇത്തവണ ബ്രസീൽ നേടും..!” – എന്നാണ് മോഹൻലാൽ പറഞ്ഞതായി ആരാധകർ ഫാൻസ് പേജുകളിൽ പങ്കുവച്ചിരിക്കുന്നത്.നിരവധി പേരാണ് മോഹൻലാലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ‘കിട്ടാത്തവർക്ക് കിട്ടട്ടെ എന്ന ലൈൻ ആണ് ലാലേട്ടൻ… മുൻപ് അർജന്റീനയെ ‘ആയിരുന്നു അദ്ദേഹം സപ്പോർട്ട് ചെയ്തിരുന്നത് എന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ബോക്സ് ഓഫീസിൽ മികച്ച കളക്ഷനും ചിത്രം നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് ഇനി മോഹൻലാലിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

by Midhun HP News | Jun 12, 2026 | Latest News, കായികം
ടൊറന്റോ: ഫിഫ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് ഗ്രൂപ്പ് ബിയിലെ പോരാട്ടവും നാളെ പുലർച്ചെ 6.30ന് ഗ്രൂപ്പ് ഡി മത്സരവും അരങ്ങേറും. ഉദ്ഘാടന ദിനത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെയും (2-0), ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെയും (2-1) പരാജയപ്പെടുത്തിയിരുന്നു. ഇന്ന് രാത്രി 12.30നു അരങ്ങേറുന്ന പോരാട്ടത്തിൽ സഹ ആതിഥേയരായ കാനഡ ആദ്യ മത്സരത്തിനിറങ്ങും. എതിരാളികൾ ബോസ്നിയ ആൻഡ് ഹെർസഗോവിന. നാളെ പുലർച്ചെ 6.30നു നടക്കുന്ന പോരിൽ ആതിഥേയ രാജ്യമായ അമേരിക്ക- പരാഗ്വെ പോരാട്ടം കാണാം.
കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന, ഗ്രൂപ്പ് ബി
സഹ ആതിഥേയരായ കാനഡ തങ്ങളുടെ ആദ്യ മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. യോഗ്യതാ പോരാട്ടത്തിൽ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ ബോസ്നിയ ചില്ലറക്കാരല്ലെന്ന് ചുരുക്കം. ബയേൺ മ്യൂണിക്ക് താരം അൽഫോൺസോ ഡേവിസ് അടക്കമുള്ള താരങ്ങളിലാണ് കാനഡയുടെ പ്രതീക്ഷ. അമേരിക്കയിലെ സെന്റ് ലൂയിസ് പോലുള്ള നഗരങ്ങളിൽ വലിയ തോതിൽ ബോസ്നിയൻ വംശജർ താമസിക്കുന്നതിനാൽ കാനഡയിലാണ് മത്സരമെങ്കിലും തങ്ങൾക്ക് മികച്ച ഗാലറി പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോസ്നിയൻ ടീം. ടൊറന്റോയിലുള്ള ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം.
യുഎസ്എ vs പരാഗ്വെ, ഗ്രൂപ്പ് ഡി
ആതിഥേയരായ യുഎസ്എ- പരാഗ്വെയ്‌ക്കെതിരെ കളിച്ച് തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കും. ക്രിസ്റ്റ്യൻ പുലിസിച്ച്, തിമോത്തി വിയ, ഫൊളാരിൻ ബലോഗൻ എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റനിരയുമായാണ് യുഎസ്എ ഇറങ്ങുന്നത്. മുൻ ടോട്ടനം ഹോട്സ്പർ പരിശീലകൻ മൗറീസിയോ പൊചെറ്റിനോയാണ് യുഎസ്എ കോച്ച്. മറുഭാഗത്ത് മിഗേൽ അൽമിറോൺ, ജൂലിയോ എൻസിസോ എന്നിവരാണ് പരാഗ്വെയുടെ പ്രധാന താരങ്ങൾ. ഇംഗ്ലിവുഡിലെ ലൊസാഞ്ചലസ് സ്റ്റേഡിയത്തിലാണ് പോരാട്ടം.

by Midhun HP News | Jun 12, 2026 | Latest News, കായികം
വാഷിങ്ടൻ: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾക്കൊരുങ്ങുന്ന ഏഷ്യൻ പവർ ഹൗസായ ജപ്പാന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്നു അവരുടെ നായകൻ വതാരു എൻഡോ ലോകകപ്പിൽ നിന്നു പുറത്തായി. പിന്നാലെ 33 കാരനായ ലിവർപൂൾ മിഡ്ഫീൽഡർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കുകയും ചെയ്തു. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നായകന്റെ അപ്രതീക്ഷിത പുറത്താകൽ.
കാലിനേറ്റ പരിക്കാണ് വില്ലനായത്. പൂർണമായി ഭേദമാകാത്തതിനെ തുടർന്നാണ് താരം ടൂർണമെന്റിൽ നിന്നു പിൻമാറിയത്. ബൊറൂസിയ മോൺചൻഗ്ലെഡ്ബാച് താരം ഷൂട്ടോ മാചിനോയാണ് നായകനു പകരം ടീമിലെത്തിയത്. കോ ഇറ്റാകുറയാണ് ജപ്പാന്റെ പുതിയ നായകൻ. കാരം പ്രതിരോധത്തിലെ ശക്തിദുർഗമാണ്.
ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ വലിയ നിരാശയുണ്ടെന്ന് എൻഡോ എക്സിലൂടെ വ്യക്തമാക്കി. എങ്കിലും നോർത്ത് അമേരിക്കയിൽ നടക്കുന്ന ഈ ലോകകപ്പിൽ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
‘ഭാവിയിൽ ജപ്പാൻ ലോകകപ്പ് ഉയർത്തുന്ന ഒരു സമയം തീർച്ചയായും വരും. നമുക്ക് അതിൽ വിശ്വസിക്കാം, ടീമിനെ പിന്തുണയ്ക്കാം. ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഇനി മുതൽ ഒരു സാധാരണ ആരാധകനായി ഞാൻ ജപ്പാനെ പിന്തുണയ്ക്കും’- വിരമിക്കൽ തീരുമാനം വ്യക്തമാക്കി താരം കുറിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ലിവർപൂളിനായി കളിക്കുന്നതിനിടയിലാണ് എൻഡോയ്ക്ക് പരിക്കേറ്റത്. മെയ് 31ന് ഐസ്‌ലൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ പകുതി സമയം കളിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുവരവ് നടത്തിയെങ്കിലും, മെക്സിക്കോയിലെ പരിശീലന ക്യാംപ്യൽ വച്ച് വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
2015ൽ അരങ്ങേറ്റം കുറിച്ച എൻഡോ ജപ്പാനായി 73 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിൽ അദ്ദേഹം കളിച്ചു.
ലോകകപ്പിൽ പ്രമുഖ താരങ്ങളുടെ പരിക്കുകൾ ജപ്പാന് വലിയ തിരിച്ചടിയാവുകയാണ്. ബ്രൈറ്റൻ താരം കൗരു മിറ്റോമ, മൊണാക്കോ താരം താകുമി മിനാമിനോ എന്നിവർ പരിക്കിനെ തുടർന്നു ലോകകപ്പ് ടീമിൽ ഇടം പിടിച്ചിരുന്നില്ല. പിന്നാലെയാണ് നായകന്റെ പുറത്താകലും. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സ്, ടുണീഷ്യ, സ്വീഡൻ എന്നിവരാണ് ജപ്പാന്റെ എതിരാളികൾ.

by Midhun HP News | Jun 12, 2026 | Latest News, കായികം
മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാര്‍ഡുകളും പിറന്ന 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോയ്ക്ക് മിന്നും വിജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ ജയം. ഒമ്പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനെസും 67-ാം മിനിറ്റില്‍ റൗള്‍ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മെക്സിക്കോയുടെ ഗോള്‍ നേടാനുള്ള അവസരം ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസ് തട്ടിയകറ്റി. പിന്നീട് മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്‌സിക്കോ പിന്നീട് റൗള്‍ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്‌സിക്കോയ്ക്കായി ആദ്യ ഗോള്‍ നേടിയത്.
തുടര്‍ന്ന് 67-ാം മിനിറ്റില്‍ റൗള്‍ ജിമെനെസ് വലകുലുക്കിയതോടെ മെക്‌സിക്കോയുടെ ലീഡ് ഉയര്‍ത്തി. തുടക്കം മുതല്‍ മെക്‌സിക്കന്‍ തിരമാല സൗത്ത് ആഫ്രിക്കന്‍ ഗോള്‍ മുഖത്തേക്ക് അടിച്ചുകയറി. ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്സിക്കോയുടെ ലക്ഷ്യം. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് ലഭിച്ച തുടര്‍ച്ചയായ രണ്ട് മികച്ച ഗോള്‍ അവസരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു നിര്‍ത്തി.
മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാര്‍ മൊണ്ടെസും റെഡ് കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റില്‍ സ്‌ഫെഫെലോ സിത്തോളിന് റെഡ് കാര്‍ഡ് ലഭിച്ചു. മെക്‌സിക്കോ താരം ബ്രയാന്‍ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി പുറത്താക്കിയത്. 84-ാം മിനിറ്റില്‍ റഫറിക്ക് അടുത്ത ചുവപ്പ് കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കളി അവസാനിക്കാന്‍ പോകുന്നുവെന്ന ഘട്ടത്തിലാണ് മെക്‌സിക്കോ താരം അനാവശ്യമായ ഫൗള്‍ പുറത്തെടുത്തത്. ആശ്വാസ ഗോള്‍ കണ്ടെത്താനായി ആവുംവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തിന് നേര്‍ക്ക് സെസാര്‍ മോണ്ടസ് മാരകമായ ഫൗള്‍ പുറത്തെടുത്തു. മെക്‌സിക്കന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാതെ റഫറി റെഡ് കാര്‍ഡ്
നല്‍കി. 4-1-2-3 ഫോര്‍മേഷനിലായിരുന്നു മെക്‌സിക്കോ കളത്തിലിറങ്ങിയത്. മറുവശത്ത് ദക്ഷിണാഫ്രിക്ക 5-3-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തോല്‍വിയാണ് പതിവ്. മുന്‍പ് ഏഴു തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയപ്പോള്‍ അഞ്ചിലും തോല്‍വി, രണ്ടെണ്ണം സമനിലയിലും. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ടീമിന്റെ വിജയ തുടക്കം.

by Midhun HP News | Jun 6, 2026 | Latest News, കായികം
മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് ടി20 പര്യടനങ്ങൾക്കും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ ഇനി ശ്രേയസ് അയ്യർ നയിക്കും. സൂര്യകുമാർ യാദവിന് പകരക്കാരനായാണ് ശ്രേയസ് അയ്യർ ടീമിനെ നയിക്കാൻ എത്തുന്നത്.
മുംബൈയിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കാരുടെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് പുതിയ നായകനെ തീരുമാനിച്ചത്. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജു സാംസനെയും ഇഷാൻ കിഷനെയും ടീമിൽ വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സെലക്ഷൻ കമ്മിറ്റി യോഗത്തിന് മുൻപ് തന്നെ ബിസിസിഐയുടെ അപെക്സ് കൗൺസിൽ ഓൺലൈൻ വഴി മീറ്റിംഗ് നടത്തിയിരുന്നു. ഈ യോഗത്തിൽ പുതിയ ക്യാപ്‌റ്റനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി നടന്നെന്നാണ് സൂചന. ഒടുവിൽ ശ്രേയസ് അയ്യരുടെ പേരിലേക്ക് കൗൺസിൽ അംഗങ്ങൾ എത്തുക ആയിരുന്നു.
സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാൻ അതിനിടെ കോച്ച് ഗൗതം ഗംഭീർ താത്പര്യം എടുത്തതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാൽ അജിത് അഗാർക്കാർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾക്ക് ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു.
സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജുവിന്റേത് എന്നും ദീർഘകാല നായകസ്ഥാനത്തിന് ഇപ്പോൾ പരിഗണിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് മുഖ്യ സെക്ടർ അജിത് അഗാർക്കർ അടക്കമുള്ളവരുടെ അഭിപ്രായം. ഇതാണ് ശ്രേയസിനു കാര്യങ്ങൾ സുഗമമാക്കിയത്.അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിൽ പുതുമുഖങ്ങളായി വൈഭവ് സൂര്യവംശിയും പ്രിൻസ് യാദവും ഇടം നേടി. ഇരുവരും ഇന്ത്യയുടെ സീനിയർ പുരുഷ ടി20 ടീമിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ എഷ്യൻ ഗെയിംസ് 2026-നുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പ്രിൻസ് യാദവിന് ഇടമില്ല. പകരം ജസ്പ്രിത് ബുംറയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീം
ശ്രേയസ് അയ്യർ (നായകൻ),അഭിഷേക് ശർമ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വർമ,നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ,വാഷിങ്ടൺ സുന്ദർ,വരുണ്‍ ചക്രവർത്തി,രവി ബിഷ്‌ണോയ്,മുഹമ്മദ് സിറാജ്,ഹർഷിത് റാണ,അർഷ്ദീപ് സിങ്,പ്രിൻസ് യാദവ്
എഷ്യൻ ഗെയിംസ് 2026-നുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം
ശ്രേയസ് അയ്യർ (നായകൻ),അഭിഷേക് ശർമ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വർമ,നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ,വാഷിങ്ടൺ സുന്ദർ,വരുണ്‍ ചക്രവർത്തി,രവി ബിഷ്‌ണോയ്,മുഹമ്മദ് സിറാജ്,ഹർഷിത് റാണ,അർഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ
by Midhun HP News | Jun 6, 2026 | Latest News, കായികം
ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ട്-അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുൻ നായകൻ സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്തായി. കൗമാരതാരം വൈഭവ് സൂര്യവംശി ടീമിലെത്തിയപ്പോൾ സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി.
മുംബൈ: ഇന്ത്യന്‍ ടി20 ടീമിനെ ഇനി ശ്രേയസ് അയ്യര്‍ നയിക്കും. ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യക്ക് കഴിഞ്ഞ ടി20 ലോകകപ്പ് നേടിതന്ന സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയാണ് ശ്രേയസിനെ നായകനാക്കിയത്. ടീമില്‍ പോലും സൂര്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, കൗമാരതാരം വൈഭവ് സൂര്യവന്‍ഷി ടീമിലെത്തി. പ്രിന്‍സ് യാദവാണ് ടീമിലെ മറ്റൊരു പുതുമുഖം. സഞ്ജു സാംസണ്‍ ടീമില്‍ തുടരും. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിമില്‍ ജസ്പ്രിത് ബുമ്രയും കളിക്കും. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തില്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ശുഭ്മാന്‍ ഗില്‍ ടീമിലെത്തിയില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഇംഗ്ലണ്ട്-അയന്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, ജസ്പ്രിത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.
രണ്ടര വര്‍ഷത്തോളം ടി20 ടീമിന്റ അ ത്തായിരുന്നു ശ്രേയസ്. തിരിച്ചുവരുന്നതാവട്ടെ നായകസ്ഥാനത്തോടെയും.
സഞ്ജു ക്യാപ്റ്റനാകുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നെങ്കിലും ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ പിന്തുണ ലഭിച്ചിരുന്നില്ല. ശ്രേയസിന്റെ ഐപിഎല്‍ റെക്കോഡ് പരിഗണിച്ചാണ് ക്യാപ്റ്റനാക്കിയതെന്ന് അഗാര്‍ക്കര്‍ വിശദീകരിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. സൂര്യവംശി സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങിയെന്നത് നമ്മള്‍ കണ്ടതാണെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.

Recent Comments