by Midhun HP News | Apr 3, 2026 | Latest News, കായികം
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – പഞ്ചാബ് പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7 30 നാണ് മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് അരങ്ങേറുന്നുവെന്നതാണ് മത്സരത്തിലെ ഏറ്റവും വലിയ സവിശേഷത.
കരിയറിന്റെ അവസാന പടവിലുള്ള ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ധോണി പുറത്തിരിക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്ക്. ആദ്യമത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെ. ലോകകപ്പിലെ പ്രകടനം തുടര്‍ന്നാല്‍ സഞ്ജു ചെന്നൈയിലും ചേട്ടനാവും.
പരസ്പരമുള്ള പോരില്‍ ഇരു ടീമുകളും 16 ജയം വീതം നേടി തുല്യത പാലിക്കുന്നുണ്ടെങ്കിലും, അവസാന ഏഴ് മത്സരങ്ങളില്‍ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു.ചേപ്പോക്കിലെ ചെന്നൈയുടെ ‘കോട്ട’യില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. 2023, 2024, 2025 സീസണുകളില്‍ ചെന്നൈയില്‍ വെച്ച് ചെന്നൈയെ തോല്‍പ്പിച്ച ഏക ടീമെന്ന റെക്കോര്‍ഡും പഞ്ചാബിനുണ്ട്.


by Midhun HP News | Apr 2, 2026 | Latest News, കായികം, ദേശീയ വാർത്ത
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല ജേഴ്‌സി വീണ്ടുമണിഞ്ഞ് ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കർ. 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് സച്ചിൻ വീണ്ടും നീല കുപ്പായം അണിഞ്ഞത്. ഏറെ വർഷങ്ങളായി ലോകകപ്പ് വിജയത്തിനായി കാത്തിരുന്ന ഇന്ത്യൻ ടീമിന് സ്വന്തം നാട്ടിൽ തന്നെ ആ സ്വപ്നം സാക്ഷാത്കരിക്കാനായത് ആരാധകർ ഇപ്പോഴും മറന്നിട്ടില്ല.
ഇന്ത്യൻ ജേഴ്സിയണിഞ്ഞു സച്ചിൻ ഗ്രൗണ്ടിലേക്ക് നടന്ന വന്ന് പിച്ചിൽ തൊട്ട് വണങ്ങുകയും അതിന് ശേഷം ക്രീസിൽ ബാറ്റ് ചെയ്യാൻ തുടങ്ങുന്നതാണ് വിഡിയോയിൽ ഉള്ളത്.
”ആദ്യ പന്ത് എപ്പോഴും എന്റെ ഹൃദയമിടിപ്പ് കൂട്ടും. അന്നത്തെ രാത്രിയിൽ ആ ഫീലിങ് അവസാനിച്ചതേയില്ല. ഞങ്ങൾ ഒരു കൂട്ടം യുവാക്കൾ അന്ന് ഒരുമിച്ചു. ഒരൊറ്റ ലക്ഷ്യത്തിനായി. ഇന്ത്യയ്ക്കായി ലോകകപ്പ് വിജയിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും, പ്രത്യേകിച്ച് ആരാധകർക്കും നന്ദി. ജയ്ഹിന്ദ് ” എന്നാണ് സച്ചിൻ വിഡിയോ പങ്ക് വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വന്തം കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്ന സച്ചിൻ ടെണ്ടുൽക്കർക്ക് ഈ ലോകകപ്പ് വിജയത്തിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. നിരവധി ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി താരം കളത്തിലിറങ്ങി എങ്കിലും ട്രോഫി നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2011ലെ ഇന്ത്യൻ ലോകകകപ്പ് ടീമിന്റെ ഭാഗമാകാനും മികച്ച പ്രകടനം നടത്തി തന്റെ സ്വപ്നം സഫലമാക്കാനും സച്ചിൻ കഴിഞ്ഞിരുന്നു.


by Midhun HP News | Mar 30, 2026 | Latest News, കായികം
ഗുവാഹത്തി: ഐപിഎൽ 2026 ൽ ഇന്ന് ചെന്നൈ സൂപ്പർ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് 7.30 മുതലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്‌സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ശക്തമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ മത്സരത്തിൽ ചില താരങ്ങളുടെ വ്യക്തിഗത പ്രകടനമാണ് ആരാധകർ ഉറ്റു നോക്കുന്നത്. ആദ്യത്തേത് വൈഭവ് സൂര്യവംശി. കഴിഞ്ഞ വർഷത്തെ വെടിക്കെട്ട് ബാറ്റിങ് തുടരാൻ വൈഭവിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അണ്ടർ -19 ലോകകപ്പിലെ മികച്ച പ്രകടനം നടത്തിയ ശേഷമാണ് വൈഭവ് രാജസ്ഥാൻ ക്യാമ്പിലേക്ക് എത്തുന്നത്. 15 വയസ്സ് തികഞ്ഞതോടെ ഏത് സമയത്തും ദേശീയ സീനിയർ ടീമിലേക്ക് താരത്തിന് വിളി വന്നേക്കാം. അത് കൊണ്ട് തന്നെ ഈ സീസണിലെ ഓരോ മത്സരവും താരത്തിന് നിർണായകമാണ്.രണ്ടാമത്തേത് മലയാളി താരം സഞ്ജു സാംസനാണ്. കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ ടീമിലെ സ്ഥിര സാന്നിധ്യമായ താരം ഇത്തവണ അവർക്കെതിരെ കളത്തിലിറങ്ങുകയാണ്. ഈ മത്സരത്തിൽ വ്യക്തിഗത പ്രകടനത്തിലൂടെ ആരാധകരെ സഞ്ജു ഞെട്ടിക്കും എന്നാണ് വിലയിരുത്തൽ. ധോനിക്ക് പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ കളിക്കാനാകാത്ത സാഹചര്യത്തിൽ സഞ്ജു ടീമിന്റെ വിക്കറ്റ് കീപ്പർ ആകും. സിഎസ്കെ വിട്ട് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്ക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

ഗുവാഹത്തിയിലെ പിച്ച് പുതുതായി തയ്യാറാക്കിയതാണ്. കഴിഞ്ഞ ദിവസം മഴ പെയ്തതിനാൽ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഇതോടെ മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് ചെറിയ ആനുകൂല്യം ലഭിച്ചേക്കാം. ഇന്നും ഉച്ചക്ക് ശേഷം മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും എന്നാൽ മത്സര സമയത്ത് മഴ തടസമാകില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

by Midhun HP News | Mar 28, 2026 | Latest News, കായികം
ചൈന്നൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ എംഎസ് ധോനിക്ക് പരിക്കേറ്റത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ധോനിക്ക് രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പറാകുമെന്ന് ഉറപ്പായി.
ഓപ്പണറായി സഞ്ജു കളിക്കുമെന്ന് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിക്കറ്റ് കീപ്പര്‍ ആരെന്നതില്‍ സസ്‌പെന്‍സ് തുടരുകയായിരുന്നു. ധോനി തിരിച്ചെത്തിയാലും വിക്കറ്റിനു പിന്നില്‍ സഞ്ജു തന്നെ തുടരാനാണ് സാധ്യത.
കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിലും കീപ്പര്‍ ഗ്ലൗസ് അണിഞ്ഞ സഞ്ജു സാംസണ്‍, താന്‍ തന്നെയാകും ഈ സീസണില്‍ ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍ എന്ന സൂചന നല്‍കിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ഇരു ടീമുകളായി തിരിഞ്ഞു ചെന്നൈ താരങ്ങള്‍ നടത്തിയ മത്സരത്തിലും ധോനിയും സഞ്ജും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരും എതിര്‍ ടീമുകളിലാണ് കളിച്ചത്. ഇതിന്റെ വിഡിയോ സിഎസ്‌കെ, ഔദ്യോഗിക പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. ആദ്യം ബാറ്റു ചെയ്തത് ധോനി ഉള്‍പ്പെടുന്ന ടീമാണ്. ശിവം ദുബെ, സര്‍ഫ്രാസ് ഖാന്‍ തുടങ്ങിയവരും ഈ ടീമിലായിരുന്നു.
ഇന്നിങ്‌സിന്റെ അവസാനഘട്ടത്തില്‍ ക്രീസിലെത്തിയ ധോനി, സിക്‌സറുകള്‍ പായിക്കുന്നത് വിഡിയോയില്‍ കാണാം. മറുപടി ബാറ്റിങ്ങില്‍, ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടെ ഡഗൗട്ടില്‍ സഞ്ജുവിന്റെ സിക്‌സറുകള്‍ പെറുക്കുന്ന ധോനിയെയും ദൃശ്യങ്ങളില്‍ കാണാം. ഋതുരാജ് പുറത്തായതിനു പിന്നാലെ ആയുഷ് മാത്രെയാണ് ക്രീസിലെത്തിയത്. അല്‍പസമയത്തിനു ശേഷം അമന്‍ ഖാന്റെ പന്തില്‍ ബൗണ്ടറില്‍ ലൈറില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. മത്സരത്തിന്റെ സ്‌കോര്‍ബോര്‍ഡ് പുറത്തുവിടാത്തതിനാല്‍ താരങ്ങളുടെ സ്‌കോറും മത്സരഫലവും വ്യക്തമല്ല.


by Midhun HP News | Mar 28, 2026 | Latest News, കായികം
ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഐപിഎല്‍ 19-ാം സീസണിന് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറ്റം. രാത്രി 7:30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB), സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (SRH) നേരിടും. കന്നിക്കിരീടം നിലനിര്‍ത്താന്‍ ആര്‍സിബിയും കിരീടം തിരിച്ചുപിടിക്കാന്‍ ഹൈദരാബാദും ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.
സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി. വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പടിധാര്‍ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ജിതേഷ് ശര്‍മയും ടിം ഡേവിഡും ഫിനിഷര്‍മാരായി എത്തുമ്പോള്‍ ക്രുനാല്‍ പണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനം ടീമിന് കരുത്താകും.
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍ എന്നിവരടങ്ങുന്ന ടോപ്പ് ഓര്‍ഡര്‍ ഏത് ബൗളിംഗ് നിരയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. നിതീഷ് കുമാര്‍ റെഡ്ഡി, ലിയം ലിവിംഗ്സ്റ്റണ്‍ എന്നിവരും ടീമിന് വേഗതയേറിയ സ്‌കോര്‍ സമ്മാനിക്കാന്‍ പ്രാപ്തരാണ്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ഇത്തവണ ഹൈദരാബാദിനെ നയിക്കുന്നത്.
ഇരുടീമുകളെയും അലട്ടുന്നത് പ്രമുഖ ബൗളര്‍മാരുടെ അഭാവമാണ്. പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നിരയിലും ജോഷ് ഹെയ്സല്‍വുഡ് ബെംഗളൂരു നിരയിലും ഇന്നുണ്ടാകില്ല. ബാറ്റര്‍മാരെ തുണയ്ക്കുന്ന ചിന്നസ്വാമിയിലെ ചെറിയ ബൗണ്ടറികള്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകും. ഈ മൈതാനത്തെ ശരാശരി സ്‌കോര്‍ 166 റണ്‍സാണ്.
ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ 25 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 14 ജയവുമായി ഹൈദരാബാദ് മുന്നിട്ടുനില്‍ക്കുന്നു. 11 മത്സരങ്ങളിലാണ് ബെംഗളൂരുവിന് വിജയിക്കാനായത്.


by Midhun HP News | Mar 24, 2026 | Latest News, കായികം
ധാക്ക: പിഎസ്എല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതി നൽകിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് പാകിസ്ഥാനുമായി ചർച്ച നടത്തി. പാകിസ്ഥാൻ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ തൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് അനുമതി നൽകിയതെന്ന് ബിസിബി അറിയിച്ചു.
“സുരക്ഷാ സാഹചര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയമായും, ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനുമായി ചർച്ച നടത്തി. താരങ്ങളുടെ സുരക്ഷയിൽ വീഴ്ച വരുത്തില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകിയത്” ബിസിബി അധികൃതർ വ്യക്തമാക്കി. അനുമതി ലഭിച്ചതിന് പിന്നാലെ നാല് ബംഗ്ലാദേശ് താരങ്ങൾ പാക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചതായും ബിസിബി അറിയിച്ചു.
അതേ സമയം, പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചിട്ടുണ്ട്. മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കുമെങ്കിലും സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക എന്നും പിസിബി മുൻപ് വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇന്ത്യയിൽ നടക്കാനിരുന്ന ടി20 ലോകകപ്പിലെ മത്സരങ്ങളിൽ സുരക്ഷാ ഭീഷണിയുടെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഒഴിവാക്കിയിരുന്നു.


Recent Comments