by Midhun HP News | May 22, 2026 | Latest News, കായികം
ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം മറികടകാനാവാതെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്ത്. ചെന്നൈ 13 . 4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി.
ചെന്നൈക്ക് വേണ്ടി 17 പന്തിൽ 47 റൺസ് നേടി ശിവം ദുബെ മാത്രം തിളങ്ങി. മാറ്റ് ഷോർട്സ് 23 റൺസും അൻഷുൽ കാംബോജ് 19 റൺസും കാർത്തിക് ശർമ 19 റൺസും നേടി. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ, റാഷിദ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവർ സെഞ്ച്വറി നേടി. ഗിൽ 37 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 64 റൺസ് നേടി.
സായ് സുദർശൻ 53 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 84 റൺസ് നേടി. ജോസ് ബട്ട്ലർ 27 പന്തിൽ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 56 റൺസ് നേടി.
by Midhun HP News | May 21, 2026 | Latest News, കായികം
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖമായ എംഎസ് ധോധി ഈ സീസണോടെ ടീം വിടുമെന്ന് റിപ്പോർട്ടുകൾ. ധോനി സിഎസ്കെ ടീം മാനേജ്മെന്‍റുമായി ഭിന്നതയിൽ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. സീസണിൽ ഇതുവരെ ഒരു കളി പോലും ധോനി കളിച്ചിട്ടില്ല. പരിക്കാണ് കാരണമായി പറഞ്ഞു കേട്ടത്. എന്നാൽ പിന്നിൽ ഭിന്നതയാകുമെന്ന നിഗമനങ്ങളാണ് ഇപ്പോൾ വരുന്നത്.
തന്നോട് കൂടിയാലോചിക്കാതെ സിഎസ്കെ മാനേജ്മെന്‍റ് എടുക്കുന്ന തീരുമാനങ്ങളിൽ ധോനി അതൃപ്തനാണെന്നു സൂചനകളുണ്ട്. ഇതാണ് കടുത്ത ഭിന്നതയിലേക്ക് എത്തിച്ചത് എന്നാണ് വിവരം.
എന്നാൽ ധോനിയോ, സിഎസ്കെ മാനേജ്‌മെന്‍റോ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. എപ്പോള്‍ കളിക്കാനിറങ്ങണമെന്ന് ധോനിക്ക് തീരുമാനിക്കാം എന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. തന്‍റെ സാന്നിധ്യത്തിലൂടെ ടീമിന്‍റെ ബാലൻസ് തെറ്റിക്കേണ്ട എന്നു കരുതിയാണ് ധോനി കളിക്കാത്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇത്തവണത്തെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച നിലയിലാണ് സിഎസ്കെ. ഇനി അടുത്ത ഘട്ടം കാണണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോഴും ധോനി ടീമിൽ കാണില്ല. ധോനി റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയെന്ന് ബാറ്റിങ് കോച്ച് മൈക്ക് ഹസി സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം തന്നെ ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടിയാല്‍ ധോനി ടീമിനൊപ്പം വീണ്ടും ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ സ്ഥാനം ഒട്ടും സുരക്ഷിതമല്ലാതെ നിൽക്കുകയാണ് ചെന്നൈ. കൊൽക്കത്ത ഇന്നലെ ജയിച്ചതാണ് സിഎസ്കെയുടെ സാധ്യത കൂടുതൽ സങ്കീർമാക്കിയത്. പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന കളിയിൽ ചെന്നൈ ഉറപ്പായും ജയിക്കണം. മാത്രമല്ല കെകെആർ, പിബികെഎസ്, ഡിസി, ആർആർ ടീമുകൾ തോൽക്കുകയും വേണം. ചെന്നൈ, ഡൽഹി ടീമുകൾ ജയിക്കുകയും ശേഷിക്കുന്ന മൂന്ന് ടീമുകൾ പരാജയപ്പെടുകയും ചെയ്താൽ നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്ലേ ഓഫിലെ അവസാന സ്ഥാനം നിർണയിക്കപ്പെടുക.
by Midhun HP News | May 21, 2026 | Latest News, കായികം
കൊൽക്കത്ത: ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്കു കീഴിൽ തുടരെ മൂന്നാം സീസണിലും മുംബൈ ഇന്ത്യൻസിനു നിരാശ മാത്രമാണ് ബാക്കി. പതിവുപോലെ ക്യാപ്റ്റനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും പഞ്ഞമുണ്ടായില്ല. ഹർദിക് പാണ്ഡ‍്യയെ മുംബൈ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്തെത്തി. കൊൽക്കത്തയ്ക്കെതിരായ തോൽവിക്കു പിന്നാലെയാണ് ഒരു ചർച്ചയിൽ വോൺ ശ്രദ്ധേയ നിരീക്ഷണങ്ങൾ പങ്കിട്ടത്. ഹർദികിനെ ഒഴിവാക്കി മുൻപ് റീലിസ് ചെയ്ത ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ മുംബൈ തിരിച്ചെത്തിക്കണമെന്നു വോൺ പറയുന്നു. മുംബൈ ഒഴിവാക്കി ഹർദിക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്നും വോൺ പറയുന്നു.
‘കാണേണ്ടതൊക്കെ ഇപ്പോൾ കണ്ടിരിക്കുന്നു. മുംബൈ ഇന്ത്യൻസ് അടുത്ത സീസണിനു മുൻപായി ആദ്യം ചെയ്യേണ്ടത് ഹർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കുകയാണ്. ഹർദികിനെ മുംബൈ ഇന്ത്യൻസ് തിരികെ കൊണ്ടു വന്നതിലെ യുക്തി എനിക്കിപ്പോഴും മനസിലായിട്ടില്ല. ഗുജറാത്ത് ടൈറ്റൻസിനൊപ്പം അദ്ദേഹം മികച്ച രീതിയിലാണ് ക്യാപ്റ്റനെന്ന നിലയിൽ പ്രവർത്തിച്ചത്. മറ്റൊരു അന്തരീക്ഷത്തിൽ വ്യത്യസ്തരായ ഒരുകൂട്ടം കളിക്കാർക്കും കോച്ചിനുമൊപ്പമായിരുന്നു നേട്ടം. മുംബൈയുടെ കാര്യം വത്യസ്തമാണ്. ക്യാപ്റ്റനെന്ന നിലയിൽ തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള നിറയെ താരങ്ങൾ ഇപ്പോൾ തന്നെ ആ ടീമിലുണ്ട്. അതിലൊരാളെ മാറ്റുന്നതാണ് ഉചിതം.’
‘ഹർദികിനു പകരം കാമറൂൺ ഗ്രീനിനെ മുംബൈ തിരികെ എത്തിക്കണം. കൊൽക്കത്തയ്ക്ക് ക്യാപ്റ്റനെ ആവശ്യമുണ്ടെങ്കിൽ ഹർദികിനെ നായകനാക്കണം. അദ്ദേഹം അങ്ങോട്ടു മാറുന്നതായിരിക്കും നല്ലത്. അത് ഇരു കൂട്ടർക്കും പുതിയൊരു തുടക്കവുമാകും. അദ്ദേഹത്തിനു ക്യാപ്റ്റനായി തന്നെ ഐപിഎൽ കളിക്കണമെന്നുണ്ടെങ്കിൽ തികച്ചു വ്യത്യസ്തമായ മറ്റൊരു ടീമിലേക്ക് മാറുന്നതാകും ഉചിതം. അത് കെകെആർ ആണെങ്കിലും ഓക്കെ. കാരണം അവർ പുതിയ ക്യാപ്റ്റനെ തേടുന്നുണ്ടാകാം. അതുകൊണ്ടാണ് പറയുന്നത്. കാമറൂൺ ഗ്രീൻ നിലവിൽ കെകെആറിലുണ്ടല്ലോ. അദ്ദേഹം തിരികെ മുംബൈയിലേക്ക് പോകട്ടെ. ഹർദിക് കെകെആറിലും നായകനായി എത്തി പുതിയൊരു തുടക്കം ഇടട്ടെ’- വോൺ വ്യക്തമാക്കി.
ഹർദികിനെ പൊന്നും വില കൊടുത്ത് മുംബൈ ഇന്ത്യൻസിൽ നിന്നു എത്തിച്ച് ഗുജറാത്ത് ടൈറ്റൻസ് കന്നി വരവിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. പിന്നാലെ 2024ൽ മുംബൈ ഇന്ത്യൻസ് ഹർദികിനെ തിരികെ ടീമിലെത്തിച്ചു. കോടികളുടെ പ്രതിഫലത്തിനൊപ്പം ക്യാപ്റ്റൻ സ്ഥാനവും തനിക്കു വേണമെന്ന ഡിമാൻഡാണ് ഹർദിക് മുന്നോട്ടു വച്ചത്. ഇതിന്റെ ഭാഗമായി രോഹിത് ശർമയെ മാറ്റി ഹർദികിനെ നായകനാക്കുകയും ചെയ്തു.
എന്നാൽ പ്രതീക്ഷിച്ച പ്രകടനം ഹർദികിനു കീഴിൽ മുംബൈ ഇന്ത്യൻസിനു നടത്താനായില്ല. മൂന്ന് വർഷത്തിനിടെ ഒരു തവണ മാത്രമാണ് ഹർദികിനു കീഴിൽ മുംബൈ പ്ലേ ഓഫ് കളിച്ചത്. 2024ൽ ടീം അവസാന സ്ഥാനത്തായിരുന്നു. ഇത്തവണ ഒൻപതാം സ്ഥാനത്തുമാണ്.
നായകനായുള്ള രണ്ടാം വരവിന്റെ തുടക്കത്തിൽ രോഹിതിനെ മാറ്റിയതിന്റെ പേരിൽ ഹർദികിനെതിരെ ആരാധകർ വലിയ രീതിയിൽ എതിർപ്പ് പ്രകടപ്പിച്ചിരുന്നു. ഗ്രൗണ്ടിൽ ഇറങ്ങിയ ഹർദികിനു നേർക്ക് ആരാധകർ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി. അതിനിടെ ടീമിലെ സഹ താരങ്ങളുമായി ഹർദിക് ഒത്തുപോകാത്തതും ചർച്ചയായി.
by Midhun HP News | May 21, 2026 | Latest News, കായികം
കൊൽക്കത്ത: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വിജയിച്ചതോടെ പ്ലേ ഓഫ് പോരാട്ടം കൂടുതൽ കടുത്തു. എല്ലാ ടീമുകൾക്കും ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഒറ്റ സീറ്റിലേക്ക് 5 ടീമുകളും മത്സരിക്കുന്നു. 5 ടീമുകൾക്കും സാധ്യത ഇപ്പോഴും നിൽക്കുന്നു. നിലവിൽ രാജസ്ഥാൻ റോയൽസിനാണ് ഏറ്റവും കൂടുതൽ ചാൻസുള്ളത്. 50 ശതമാനമാണ് സാധ്യത. കൊൽക്കത്ത ജയിച്ചതോടെ വെട്ടിലായത് ചെന്നൈ സൂപ്പർ കിങ്സാണ്. കൊൽക്കത്ത, പഞ്ചാബ് ടീമുകളുടെ സാധ്യത തുല്യമാണ്. 19 ശതമാനം. ചെന്നൈയേക്കാൾ ഇപ്പോൾ സാധ്യതയിൽ മുന്നിൽ നിൽക്കുന്നത് ഡൽഹിയാണ്. ഡൽഹിക്ക് 9 ശതമാനമാണ് സാധ്യതയെങ്കിൽ ചെന്നൈക്ക് വെറും 3 ശതമാനം മാത്രമാണ് സാധ്യത.
രാജസ്ഥാൻ റോയൽസ്
രാജസ്ഥാന് അവസാന കളി മുംബൈ ഇന്ത്യൻസിനോടാണ്. ഈ കളി ജയിച്ചാൽ രാജസ്ഥാൻ നേരിട്ട് പ്ലേ ഓഫിലെത്തും. മറ്റ് ടീമുകളുടെ സാധ്യതകളും ഇതോടെ അവസാനിക്കും. ഇനി ഈ മത്സരം രാജസ്ഥാൻ തോൽക്കുകയാണെങ്കിൽ മറ്റ് ടീമുകളുടെ ഫലം നിർണായകമാണ്. കെകെആർ, പിബികെഎസ്, സിഎസ്കെ, ഡിസി ടീമുകളെല്ലാം അവരുടെ മത്സരം തോറ്റാൽ മാത്രം രാജസ്ഥാന് കയറാം. സിഎസ്കെയും ഡിസിയും മാത്രമാണ് ഈ നാല് ടീമുകളിൽ തോൽക്കുന്നതെങ്കിൽ രാജസ്ഥാന് നെറ്റ് റൺറേറ്റ് നിർണായകമാകും.
പഞ്ചാബ് കിങ്സ്
പഞ്ചാബിന്റെ പ്ലേ ഓഫ് സീറ്റിനും ഉറപ്പില്ല. അവസാന മത്സരത്തിൽ ജയം അനിവാര്യമാണ്. അതുമാത്രം പോര കെകെആർ, രാജസ്ഥാൻ ടീമുകൾ തോൽക്കുകയും വേണം. രാജസ്ഥാൻ ജയിച്ചാൽ പഞ്ചാബ് പുറത്താകും. പഞ്ചാബും കൊൽക്കത്തയും അടുത്ത കളി ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റ് നിർണായകമാകും.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
അവസാന മത്സരത്തിൽ കെകെആറിനു ജയം അനിവാര്യമാണ്. അതും പോര, പഞ്ചാബും രാജസ്ഥാനും തോൽക്കുകയും വേണം. അങ്ങനെ സംഭവിച്ചാൽ പ്ലേ ഓഫിലേക്ക് അജിൻക്യ രഹാനെ സംഘത്തിനു മുന്നേറാം. രാജസ്ഥാൻ ജയിച്ചാൽ കെകെആർ പുറത്താകും. പഞ്ചാബും കൊൽക്കത്തയും ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ റൺറേറ്റ് കാര്യം തീരുമാനിക്കും.
ഡൽഹി ക്യാപിറ്റൽസ്
അവസാന പോരാട്ടത്തിൽ ഡൽഹിക്ക് വൻ മാർജിനിൽ ജയം വേണം. ഒപ്പം കെകെആർ, പിബികെഎസ്, ആർആർ, സിഎസ്കെ ടീമുകളെല്ലാം അവരുടെ അവസാന മത്സരം തോൽക്കുകയും വേണം. ഇതിൽ ഒരു ടീം ജയിച്ചാൽ പോലും ഡൽഹി പുറത്താകും. എന്നാൽ ചെന്നൈ അവസാന കളി ജയിക്കുകയും മറ്റുള്ള ടീമുകൾ തോൽക്കുകയും ചെയ്താൽ റൺ റേറ്റ് നോക്കി ഡൽഹിക്ക് കയറാം.
ചെന്നൈ സൂപ്പർ കിങ്സ്
നിലവിൽ സ്ഥാനം ഒട്ടും സുരക്ഷിതമല്ലാതെ നിൽക്കുന്നത് ചെന്നൈയാണ്. കൊൽക്കത്ത ഇന്നലെ ജയിച്ചതാണ് സിഎസ്കെയുടെ സാധ്യത കൂടുതൽ സങ്കീർമാക്കിയത്. പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന കളിയിൽ ചെന്നൈ ഉറപ്പായും ജയിക്കണം. മാത്രമല്ല കെകെആർ, പിബികെഎസ്, ഡിസി, ആർആർ ടീമുകൾ തോൽക്കുകയും വേണം. ചെന്നൈ, ഡൽഹി ടീമുകൾ ജയിക്കുകയും ശേഷിക്കുന്ന മൂന്ന് ടീമുകൾ പരാജയപ്പെടുകയും ചെയ്താൽ നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്ലേ ഓഫിലെ അവസാന സ്ഥാനം നിർണയിക്കപ്പെടുക.

by Midhun HP News | May 20, 2026 | Latest News, കായികം
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ തീപ്പൊരി പ്രകടനമാണ് രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവംശി പുറത്തെടുത്തത്. 38 പന്തില്‍ എടുത്ത 93 റണ്‍സില്‍ പത്ത് സിക്‌സുകളും ഉള്‍പ്പെടുന്നു. മത്സരത്തിലെ പ്രകടനത്തിലൂടെ ഈ ഐപിഎല്‍ സീസണില്‍ 500 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഈ കൗമാര താരം മാറി.
2018-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് (ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്) വേണ്ടി 20-ാം വയസ്സില്‍ ഈ നേട്ടം കൈവരിച്ച ഋഷഭ് പന്തിന്റെ റെക്കോര്‍ഡാണ് സൂര്യവംശി മറികടന്നത്. ഒരു ഐപിഎല്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോര്‍ഡും സൂര്യവംശി സ്വന്തമാക്കി. 236.3 എന്ന ശ്രദ്ധേയമായ സ്‌ട്രൈക്ക് റേറ്റ് ആണ് സൂര്യവംശി സ്വന്തമാക്കിയത്. ആന്ദ്രെ റസ്സല്‍- 204.8 (2019), അഭിഷേക് ശര്‍മ്മ- 202.0 (2026), നിക്കോളാസ് പൂരന്‍- 196.2 (2025), ട്രാവിസ് ഹെഡ്- 191.5 (2024) എന്നിവരാണ് തൊട്ടുപിന്നില്‍.
ഒരു ഐപിഎല്‍ സീസണില്‍ 50 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി സൂര്യവംശി മാറി. 2026 സീസണില്‍ താരം 53 സിക്‌സുകളാണ് പറത്തിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയവരുടെ പട്ടിക താഴെ:
ക്രിസ് ഗെയ്ല്‍-59(2012)
വൈഭവ് സൂര്യവംശി-53(2026)
ആന്ദ്രെ റസ്സല്‍52-(2019)
ക്രിസ് ഗെയ്ല്‍-51(2013)
ജോസ് ബട്‌ലര്‍-45(2022)
ക്രിസ് ഗെയ്ല്‍-44(2011)
ഈ ഐപിഎല്‍ സീസണില്‍ ഒന്നിലധികം തവണ ഒരു ഇന്നിങ്‌സില്‍ പത്തോ അതിലധികമോ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ ബാറ്ററെന്ന അപൂര്‍വ്വ നേട്ടവും സൂര്യവംശി കൈവരിച്ചു. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ഓപ്പണര്‍ ഫിന്‍ അലന്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒന്നിലധികം തവണ ഒരു ഇന്നിങ്‌സില്‍ 10-ലധികം സിക്‌സുകള്‍ അടിക്കുന്ന മൂന്നാമത്തെ ബാറ്ററാണ് സൂര്യവംശി (ക്രിസ് ഗെയ്ല്‍, അഭിഷേക് ശര്‍മ്മ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍).
by Midhun HP News | May 18, 2026 | Latest News, കായികം
ജയ്പുർ: ഐപിഎല്ലിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തം പേരിലാക്കി രാജസ്ഥാൻ റോയൽസ് വണ്ടർ കിഡ് വൈഭവ് സൂര്യവംശി. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് 15കാരൻ ഓപ്പണർ സ്വന്തം പേരിലാക്കിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിലാണ് നേട്ടം. ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന മൊത്തം താരങ്ങളുടെ പട്ടികയിൽ വൈഭവ് ആറാം സ്ഥാനക്കാരനുമായി. ഇന്ത്യൻ താരത്തിന്റെ റെക്കോർഡിൽ വൈഭവ് സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമയെയാണ് പന്നിലാക്കിയത്.
ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഇറങ്ങുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയുടെ 42 സിക്സുകളെന്ന റെക്കോർഡ് മറികടക്കാൻ വൈഭവിന് മൂന്ന് സിക്സറുകൾ കൂടി വേണമായിരുന്നു. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ലുങ്കി എന്‍ഗിഡിയെ സിക്സർ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാവെ മിച്ചല്‍ സ്റ്റാര്‍ക്കിനെ സിക്സർ പറത്തി വൈഭവ് അഭിഷേകിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. അഞ്ചാം ഓവറിലെ അവസാന പന്തിൽ തൃപുരാന വിജയ്‌യെ സിക്സറിന് പറത്തി വൈഭവ് ചരിത്ര നേട്ടത്തിലുമെത്തി.
2024ലെ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നാണ് അഭിഷേക് ശർമ്മ 42 സിക്സ് പറത്തി റെക്കോര്‍ഡിട്ടത്. റെക്കോർഡ് മറികടക്കാന്‍ വൈഭവിന് വേണ്ടി വന്നത് വെറും 12 മത്സരങ്ങൾ മാത്രം. 39 സിക്സുകള്‍ പറത്തിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ മൂന്നാമത്തെ ഇന്ത്യൻ താരം. വിരാട് കോഹ്‍ലി 2016ലും 2024ലും 38 സിക്സുകള്‍ വീതം പറത്തി നാലാം സ്ഥാനത്ത്. സൂര്യകുമാര്‍ യാദവും 2025ല്‍ 38 സിക്സുകള്‍ പറത്തിയിട്ടുണ്ട്.
ഐപിഎല്‍ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്. 2012ല്‍ ആര്‍സിബിക്കായി 59 സിക്സുകളാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. 2019ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി 52 സിക്സുകള്‍ പറത്തിയ ആന്ദ്രെ റസ്സലാണ് രണ്ടാം സ്ഥാനത്ത്. 2013ല്‍ ആര്‍സിബിക്കായി 51 സിക്സുകൾ തൂക്കി ക്രിസ് ഗെയ്ൽ തന്നെ മൂന്നാം സ്ഥാനത്തുണ്ട്. 2022ല്‍ രാജസ്ഥാനായി 45 സിക്സുകള്‍ പറത്തിയ ജോസ് ബട്‌ലറാണ് നാലാം സ്ഥാനത്ത്. 2011ല്‍ ആര്‍സിബിക്കായി 44 സിക്സുകളുമായി ഗെയ്ല്‍ വീണ്ടും അഞ്ചാം സ്ഥാനത്തും ഉണ്ട്.

Recent Comments