ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതി

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതി

നടൻ ടിനി ടോമിനെതിരേ അൻസിബ ഹസൻ നൽകിയ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിച്ചതായി അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ. മറ്റു കാര്യങ്ങൾ അവരെ ഇമെയിലിലൂടെ അറിയിക്കുമെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതിയെയാണ് രൂപീകരിച്ചിരിക്കുന്നത്.

അഞ്ചംഗ സമിതിയിൽ പ്രസിഡന്‍റു ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്തുനിന്നുള്ള അംഗങ്ങളുമുണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും പാനലിൽ ഉണ്ടാവുക. നമ്മുടെ സംഘടനയിലുള്ള ചിലയാളുകൾ അനുവാദമില്ലാതെ ചില കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞിരുന്നു. മാധ്യമങ്ങളെ കണ്ട ഇസി അം​ഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നിയമപരമായി കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും ശ്വേത പറഞ്ഞു.

ടിനി ടോമിനെതിരേ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. എന്നാൽ ഇത് തള്ളിയ ശ്വേത ഓരോ അം​ഗങ്ങളും ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ നമുക്കത് ചെയ്യാൻ പറ്റില്ല. പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും ഇല്ലാത്ത ഒരു പാനലുമുണ്ടാകില്ലെന്നും വ്യക്തമാക്കി.

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സൂര്യവംശി, റെക്കോര്‍ഡുകളുടെ തോഴന്‍; പിറന്നത് നിരവധി നാഴികക്കല്ലുകള്‍

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സൂര്യവംശി, റെക്കോര്‍ഡുകളുടെ തോഴന്‍; പിറന്നത് നിരവധി നാഴികക്കല്ലുകള്‍

ന്യൂഡല്‍ഹി: ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സീസണില്‍ അഞ്ച് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ കളിക്കാരന്‍ എന്ന ബഹുമതി രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിക്ക്. ഈ സീസണില്‍ ഒന്നടങ്കം തകര്‍പ്പന്‍ ഫോമിലായിരുന്നു സൂര്യവംശി.

രാജസ്ഥാന്‍ റോയല്‍സിന് ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും സൂര്യവംശിയുടെ പ്രകടനം ആരും മറക്കില്ല. 15-കാരനായ ഈ താരം എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍, ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ എന്നീ അവാര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത് സൂര്യവംശിയാണ്. 776 റണ്‍സ് ആണ് സൂര്യവംശി അടിച്ചുകൂട്ടിയത്. 237.30 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റ് ആണ് മറ്റൊരു പ്രത്യേകത.

ഒരു ഐപിഎല്‍ സീസണില്‍ 59 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്ലിന്റെ ദീര്‍ഘകാലത്തെ റെക്കോര്‍ഡ് സൂര്യവംശി മറികടക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. 72 സിക്‌സുകളാണ് പറത്തിയത്.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനാണ് ഓറഞ്ച് ക്യാപ് ലഭിച്ചത്. 237.30 എന്ന അസാധാരണമായ സ്‌ട്രൈക്ക് റേറ്റിനാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അവാര്‍ഡ്. സീസണിലുടനീളം 72 തവണ പന്ത് അതിര്‍ത്തി കടത്തിയതിന് സൂപ്പര്‍ സിക്‌സസ് അവാര്‍ഡും കൗമാര താരം നേടി. ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ അണ്‍ക്യാപ്പ്ഡ് (ദേശീയ ടീമില്‍ കളിക്കാത്ത) ബാറ്ററായി സൂര്യവംശി മാറി. കൂടാതെ ഒരു സീസണില്‍ ഒരു അണ്‍ക്യാപ്പ്ഡ് പ്ലെയര്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന യശസ്വി ജയ്സ്വാളിന്റെ റെക്കോര്‍ഡ് വലിയ മാര്‍ജിനില്‍ സൂര്യവംശി തകര്‍ത്തു.

എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 16 പന്തില്‍ നേടിയ മിന്നല്‍ അര്‍ധസെഞ്ച്വറി അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു. ഇത് ഒരു ഐപിഎല്‍ പ്ലേഓഫ് മത്സരത്തില്‍ നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമെത്തി. സീസണിന്റെ തുടക്കത്തില്‍ ഇതേ ടീമിനെതിരെ അദ്ദേഹം 36 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു, ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറിയാണ്.

നേരിട്ട പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 ഐപിഎല്‍ റണ്‍സ് തികയ്ക്കുന്ന കളിക്കാരനായും സൂര്യവംശി മാറി. വെറും 440 പന്തുകളില്‍ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. ആന്ദ്രെ റസ്സലിന്റെ മുന്‍ റെക്കോര്‍ഡ് 105 പന്തുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹം മറികടന്നത്.

പവര്‍പ്ലേ ഓവറുകളായിരുന്നു സൂര്യവംശി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ 776 റണ്‍സില്‍ 521 റണ്‍സും ആദ്യ ആറ് ഓവറുകളിലാണ് പിറന്നത്. ഒരു ഐപിഎല്‍ സീസണില്‍ ഈ ഘട്ടത്തില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. സൂര്യവംശിയുടെ സിക്‌സര്‍ കണക്കുകളിലും ചില പ്രത്യേകതകള്‍ ഉണ്ട്. 2012-ല്‍ ക്രിസ് ഗെയ്ലിന്റെ ഐതിഹാസികമായ 59 സിക്‌സുകളുടെ സീസണ്‍ 456 പന്തുകളില്‍ നിന്നാണ് വന്നത്. അതായത് ഓരോ 7.7 പന്തിലും ഒരു സിക്‌സ്. എന്നാല്‍ സൂര്യവംശി 327 പന്തുകളില്‍ നിന്നാണ് 72 സിക്‌സുകള്‍ പറത്തിയത്. അതായത് ഓരോ 4.5 പന്തിലും ഒരു തവണ വീതം അദ്ദേഹം പന്ത് അതിര്‍ത്തി കടത്തി.

ഫിഫ ലോകകപ്പിലെ ‘തരം​ഗം’ മെസിയോ റൊണാൾഡോയോ നെയ്മറോ അല്ല! ​ദാ ഈ മനുഷ്യനാണ്…. ആരാണ് ‘ടിം പെയ്ൻ’?

ഫിഫ ലോകകപ്പിലെ ‘തരം​ഗം’ മെസിയോ റൊണാൾഡോയോ നെയ്മറോ അല്ല! ​ദാ ഈ മനുഷ്യനാണ്…. ആരാണ് ‘ടിം പെയ്ൻ’?

ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോഴേക്കും സമൂഹ​ മാധ്യമങ്ങളിൽ തരം​ഗമായിരിക്കുകയാണ് ന്യൂസിലൻ‍ഡ് ഫുട്ബോൾ താരം ടിം പെയ്ൻ. ഫിഫ ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിനായി ഒരുങ്ങുന്ന ന്യൂസിലൻഡ് ടീമിലെ പ്രതിരോധ താരമാണ് 32കാരനായ ടിം പെയ്ൻ. ഫുട്ബോൾ ലോകത്ത് വലിയ പേരുള്ള താരമൊന്നുമല്ല ടിം പെയ്ൻ. പക്ഷേ നിലവിൽ സമൂഹ മാധ്യമങ്ങളിൽ ടിം പെയ്ൻ വലിയ തരം​ഗമാണ് തീർക്കുന്നത്.

ലോകകപ്പിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഫുട്ബോൾ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് ടിം പെയ്ൻ. അർജന്റീനയിലെ പ്രമുഖ കണ്ടന്റ് ക്രിയേറ്ററായ വലൻ സ്കാർസിനി ആരംഭിച്ച വൈറൽ കാംപെയ്നാണ് താരത്തെ പെട്ടെന്ന് തന്നെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

‘എൽസ്കാർസോ’ എന്ന പേരിൽ ഓൺലൈനിൽ അറിയപ്പെടുന്ന അർജന്റീന ഇൻഫ്ലുവൻസർ വലൻ സ്കാർസിനിയാണ് ഈ നീക്കത്തിന് പിന്നിൽ. ടിം പെയ്നെ വരാനിരിക്കുന്ന ലോകകപ്പിലെ നിർണായക താരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്കാർസിനി കാംപെയ്ൻ തുടങ്ങിയത്.

കഴിഞ്ഞ ദിവസം വരെ ടിം പെയ്നിനു ഇൻസ്റ്റ​ഗ്രാമിൽ വെറും 5,000ൽ താഴെ ഫോളോവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അധികമാരും അറിയാതിരുന്ന ഈ ന്യൂസിലൻഡ് കളിക്കാരനു കാംപെയ്ൻ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒൻപത് ലക്ഷത്തിനു മുകളിൽ (900,000+) ഫോളോവേഴ്സിനെയാണ് ലഭിച്ചത്. ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോഴും അതിവേ​ഗം കുതിക്കുകയാണ്. ന്യൂസിലൻഡ് ടീമിന്റെ ക്യാപ്റ്റനും പ്രീമിയർ ലീഗ് സ്ട്രൈക്കറുമായ ക്രിസ് വുഡ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ എന്നിവരുടെയെല്ലാം ആകെ ഫോളോവേഴ്സിന്റെ എണ്ണത്തേക്കാൾ കൂടുതലാണ് ടിം പെയ്ന് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലുള്ളത്.

സ്കാർസിനിയുടെ വത്യസ്ത നീക്കം
ടിക് ടോക്കിൽ 6,97,000 ത്തിലധികം ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിൽ 4,58,000 ലധികം ഫോളോവേഴ്സുമുള്ള ഇൻഫ്ലുവൻസറാണ് സ്കാർസിനി. വരാനിരിക്കുന്ന ലോകകപ്പിൽ കളിക്കുന്ന ടീമുകളിൽ വെച്ച് ഏറ്റവും കുറഞ്ഞ ജനപ്രീതിയുള്ള അല്ലെങ്കിൽ ആളുകൾക്ക് ഒട്ടും തിരിച്ചറിയാൻ സാധ്യതയില്ലാത്ത ഒരു കളിക്കാരനെ താൻ മനഃപൂർവം തിരയുകയായിരുന്നുവെന്നും അങ്ങനെയാണ് ടിം പെയ്നിൽ എത്തിയതെന്നും സ്കാർസിനി പറയുന്നു.

‘ലോകകപ്പ് കളിക്കുന്ന എല്ലാ ടീമുകളിലെയും ഏറ്റവും പ്രശസ്തി കുറഞ്ഞ ഒരു കളിക്കാരനെ കണ്ടെത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ ഓരോരുത്തരെയായി സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഞാൻ ടിം പെയ്നിനെ കണ്ടെത്തിയത്’- ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി ആകെ 60 ലക്ഷം ആളുകൾ കണ്ട വിഡിയോയിൽ സ്കാർസിനി പറയുന്നു.

‘നമ്മളെയെല്ലാം ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു താരം’- എന്ന വിശേഷണത്തോടെയാണ് ടിം പെയ്ൻ കാംപെയ്ൻ സ്കാർസിനി ആരംഭിച്ചത്. അധികം വൈകാതെ തന്നെ കാംപെയ്ൻ കയറിയങ്ങ് കൊളുത്തി. ഇപ്പോൾ വലിയ തരം​ഗമാണ് സമൂഹ മാധ്യമങ്ങളിൽ ടിം പെയ്ൻ തീർക്കുന്നത്. ലോകകപ്പ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലെയും കളിക്കാരെക്കുറിച്ച് പഠിച്ച ശേഷമാണ് സ്കാർസിനി ടിം പെയ്നെ തന്റെ സോഷ്യൽ മീഡിയ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. രാജ്യഭേദമന്യേ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരോട് വെല്ലിങ്ടൻ ഫീനിക്സ് താരമായ പെയ്നെ പിന്തുണയ്ക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

‘നമ്മളെയെല്ലാം ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു കളിക്കാരൻ. നമ്മുടെ ദേശീയത ഏതായാലും നമ്മൾ ഏവരും പിന്തുണയ്ക്കുന്ന ഒരു ഫുട്ബോൾ താരം’- എന്നാണ് സ്കാർസിനി പെയ്നെ വിശേഷിപ്പിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പെയ്നെ ഇന്റർനെറ്റിലെ വൻ താരമാക്കാൻ സ്കാർസിനി ആരാധകർക്ക് കൃത്യമായ നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

‘ടിം പെയ്നെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ ലൈക്കുകളും കമന്റുകളും നിറയ്ക്കുക. എല്ലാ ഇടങ്ങളിലും ടിം പെയ്ന്റെ പേര് പരാമർശിക്കുക. ടിം പെയ്നെ ഇതിഹാസമായി വളർത്തുന്ന രീതിയിലുള്ള വിഡിയോകൾ നിർമിക്കുക. ലോകകപ്പ് ആൽബം ഉള്ളവർ അദ്ദേഹത്തിന്റെ സ്റ്റിക്കറിനൊപ്പമുള്ള ചിത്രം അപ്‌ലോഡ് ചെയ്യുക’- തുടങ്ങിയവയാണ് സ്കാർസിനിയുടെ നിർദ്ദേശങ്ങൾ.

‘ന്യൂസിലൻഡിന് ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. ആദ്യ വിജയം ഇത്തവണ നേടിക്കൊടുക്കുക എന്ന കഠിനമായ ദൗത്യമാണ് പ്രതിരോധ താരമായ പെയ്നുള്ളത്’- സ്കാർസിനി വിഡിയോയിൽ പറഞ്ഞു.

ഈ ആഹ്വാനം ആരാധകർ ഏറ്റെടുത്തതോടെയാണ് താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണവും കുതിച്ചു കയറിയത്. കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിനായി 50 മത്സരങ്ങൾ തികച്ചതുമായി ബന്ധപ്പെട്ട് പെയ്ൻ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ മാത്രം 70,000 ത്തിലധികം കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തിയത്. അർജന്റീനയുടെ പ്രശസ്തമായ ‘മുച്ചാച്ചോസ്’ എന്ന ലോകകപ്പ് ഗാനം പരിഷ്കരിച്ച് ലാറ്റിൻ അമേരിക്കൻ ആരാധകർ പെയ്നായി ഒരു പ്രത്യേക വൈറൽ ഗാനവും നിർമിച്ചു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ നോട്ടിഫിക്കേഷനുകൾ പെട്ടെന്ന് ലക്ഷക്കണക്കിന് ഉയർന്നപ്പോൾ പെയ്ൻ ആദ്യമൊന്നു അമ്പരന്നു. പിന്നീട് കാര്യമറിഞ്ഞ താരം സ്കാർസിനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു സ്വകാര്യ സന്ദേശം അയച്ചു:

‘എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്തുകൊണ്ടാണ് ഇങ്ങനെ ഇളകിമറിയുന്നത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് താങ്കളുടെ വിഡിയോ കണ്ടത് സുഹൃത്തേ. ഈ സ്നേഹത്തിന് വലിയ നന്ദി! നന്ദി സഹോദരാ’- പെയ്ൻ കുറിച്ചു.

വൈഭവ് സൂര്യവംശി ഒന്നാമത്; പിന്നാലെ സായ് സുദർശൻ, ശുഭ്മാൻ ​ഗിൽ…

വൈഭവ് സൂര്യവംശി ഒന്നാമത്; പിന്നാലെ സായ് സുദർശൻ, ശുഭ്മാൻ ​ഗിൽ…

മുള്ളൻപുർ: ഐപിഎൽ പോരാട്ടങ്ങൾ അവസാന ലാപ്പിലേക്ക് കടന്നതോടെ ഓറഞ്ച് ക്യാപ് പോരാട്ടവും കനത്തു. എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കി വൈഭവ് സൂര്യവംശി. 29 പന്തില്‍ 97 റണ്‍സടിച്ച വൈഭവ് 15 മത്സരങ്ങളില്‍ നിന്നു 680 റണ്‍സുമായാണ് ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. സായ് സുദര്‍ശനില്‍ നിന്നാണ് വണ്ടർ കിഡ് ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചത്.

ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തുന്ന താരമായ വൈഭവ് 65 സിക്സുകളും 55 ബൗണ്ടറികളും പറത്തി 45.33 ശരാശരിയിലും 242.85 സ്ട്രൈക്ക് റേറ്റിലുമാണ് 680 അടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന അണ്‍ ക്യാപ്ഡ് താരമെന്ന റെക്കോര്‍ഡും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 600 ലേറെ റണ്‍സടിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് ഇന്നലെ സ്വന്തമാക്കിയിരുന്നു.

15 മത്സരങ്ങളില്‍ 652 റണ്‍സുമായി ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനാണ് റണ്‍ വേട്ടക്കാരില്‍ രണ്ടാമത്. ​ഗുജറാത്ത്, രാദജസ്ഥാൻ ടീമുകൾ ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടാനിരിക്കെ വൈഭവും സായ് സുദർശനും തമ്മിലുള്ള ഓറഞ്ച് ക്യാപ് പോരും കടുക്കും. ഒപ്പം ​ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാ‍ൻ ​ഗില്ലും 618 റൺസുമായി നാലാമത് നിൽക്കുന്നതും മത്സരം കൂടുതൽ കടുപ്പിക്കും.

രാജസ്ഥാനെതിരെ 10 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായ ഹൈദരാബാദിന്‍റെ ഹെയ്ൻ‍റിച് ക്ലാസന്‍ 15 മത്സരങ്ങളില്‍ 624 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 618 റണ്‍സുമായി ഗില്‍ നാലാം സ്ഥാനത്ത്. രാജസ്ഥാനെതിരെ 11 പന്തില്‍ 33 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ 602 റണ്‍സുമായി സീസണ്‍ അവസാനിപ്പിച്ചു. വിരാട് കോഹ്‍ലിയെ മറികടന്ന കിഷന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

600 റണ്‍സുമായി വിരാട് കോഹ്‍ലി ആറാം സ്ഥാനത്തുള്ളപ്പോള്‍ 593 റണ്‍സടിച്ച കെഎല്‍ രാഹുല്‍ ഏഴാമതും 563 റണ്‍സടിച്ച ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മ എട്ടാമതുമാണ്. ഇന്നലെ രാജസ്ഥാനെതിരെ അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു. 563 റണ്‍സടിച്ച ലഖ്നൗ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആണ് ഒൻപതാമത്. 510 റണ്‍സടിച്ച പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങാണ് ടോപ് 10ലെ അവസാന സ്ഥാനക്കാരൻ. ചെന്നൈ സൂപ്പര്‍ കിങ്സ് മലയാളി താരം സഞ്ജു സാംസണ്‍ 477 റണ്‍സുമായി 16ാം സ്ഥാനത്താണ്.

ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം മറികടകാനാവാതെ ചെന്നൈ പ്ലേ ഓഫ്‌ കാണാതെ പുറത്ത്

ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം മറികടകാനാവാതെ ചെന്നൈ പ്ലേ ഓഫ്‌ കാണാതെ പുറത്ത്

ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം മറികടകാനാവാതെ ചെന്നൈ പ്ലേ ഓഫ്‌ കാണാതെ പുറത്ത്. ചെന്നൈ 13 . 4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി.

ചെന്നൈക്ക് വേണ്ടി 17 പന്തിൽ 47 റൺസ് നേടി ശിവം ദുബെ മാത്രം തിളങ്ങി. മാറ്റ് ഷോർട്സ് 23 റൺസും അൻഷുൽ കാംബോജ് 19 റൺസും കാർത്തിക് ശർമ 19 റൺസും നേടി. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ, റാഷിദ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവർ സെഞ്ച്വറി നേടി. ഗിൽ 37 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 64 റൺസ് നേടി.

സായ് സുദർശൻ 53 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 84 റൺസ് നേടി. ജോസ് ബട്ട്ലർ 27 പന്തിൽ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 56 റൺസ് നേടി.

ധോനി ടീമുമായി ഉടക്കിൽ… ചെന്നൈ സൂപ്പർ കിങ്സിൽ ‘തല’ യു​​ഗത്തിന് അന്ത്യം?

ധോനി ടീമുമായി ഉടക്കിൽ… ചെന്നൈ സൂപ്പർ കിങ്സിൽ ‘തല’ യു​​ഗത്തിന് അന്ത്യം?

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖമായ എംഎസ് ധോധി ഈ സീസണോടെ ടീം വിടുമെന്ന് റിപ്പോർട്ടുകൾ. ധോനി സിഎസ്കെ ടീം മാനേജ്മെന്‍റുമായി ഭിന്നതയിൽ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. സീസണിൽ ഇതുവരെ ഒരു കളി പോലും ധോനി കളിച്ചിട്ടില്ല. പരിക്കാണ് കാരണമായി പറഞ്ഞു കേട്ടത്. എന്നാൽ പിന്നിൽ ഭിന്നതയാകുമെന്ന നി​ഗമനങ്ങളാണ് ഇപ്പോൾ വരുന്നത്.

തന്നോട് കൂടിയാലോചിക്കാതെ സിഎസ്കെ മാനേജ്മെന്‍റ് എടുക്കുന്ന തീരുമാനങ്ങളിൽ ധോനി അതൃപ്തനാണെന്നു സൂചനകളുണ്ട്. ഇതാണ് കടുത്ത ഭിന്നതയിലേക്ക് എത്തിച്ചത് എന്നാണ് വിവരം.

എന്നാൽ ധോനിയോ, സിഎസ്കെ മാനേജ്‌മെന്‍റോ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. എപ്പോള്‍ കളിക്കാനിറങ്ങണമെന്ന് ധോനിക്ക് തീരുമാനിക്കാം എന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. തന്‍റെ സാന്നിധ്യത്തിലൂടെ ടീമിന്‍റെ ബാലൻസ് തെറ്റിക്കേണ്ട എന്നു കരുതിയാണ് ധോനി കളിക്കാത്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇത്തവണത്തെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച നിലയിലാണ് സിഎസ്കെ. ഇനി അടുത്ത ഘട്ടം കാണണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോഴും ധോനി ടീമിൽ കാണില്ല. ധോനി റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയെന്ന് ബാറ്റിങ് കോച്ച് മൈക്ക് ഹസി സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം തന്നെ ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടിയാല്‍ ധോനി ടീമിനൊപ്പം വീണ്ടും ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ സ്ഥാനം ഒട്ടും സുരക്ഷിതമല്ലാതെ നിൽക്കുകയാണ് ചെന്നൈ. ‍കൊൽക്കത്ത ഇന്നലെ ജയിച്ചതാണ് സിഎസ്കെയുടെ സാധ്യത കൂടുതൽ സങ്കീർമാക്കിയത്. പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന കളിയിൽ ചെന്നൈ ഉറപ്പായും ജയിക്കണം. മാത്രമല്ല കെകെആർ, പിബികെഎസ്, ഡിസി, ആർആർ ടീമുകൾ തോൽക്കുകയും വേണം. ചെന്നൈ, ഡൽഹി ടീമുകൾ ജയിക്കുകയും ശേഷിക്കുന്ന മൂന്ന് ടീമുകൾ പരാജയപ്പെടുകയും ചെയ്താൽ നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്ലേ ഓഫിലെ അവസാന സ്ഥാനം നിർണയിക്കപ്പെടുക.