സഞ്ജുവിന്റെ ലോകകപ്പ് നേട്ടം, ടീമിന്റെ കഠിനാധ്വാനത്തിന് ആദരം; സമ്മാനത്തുക താരങ്ങൾക്കെന്ന് ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’

സഞ്ജുവിന്റെ ലോകകപ്പ് നേട്ടം, ടീമിന്റെ കഠിനാധ്വാനത്തിന് ആദരം; സമ്മാനത്തുക താരങ്ങൾക്കെന്ന് ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായി ശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി രം​ഗത്ത്. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാംപ്യൻഷിപ്പ് സമ്മാനത്തുക മുഴുവനായും ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ബോണസായി വിതരണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി മാനേജ്‌മെന്റ് അറിയിച്ചു.

ടീമിന്റെ ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള ആദര സൂചകമായാണ് തീരുമാനം. കൂടാതെ, കൊച്ചി ബ്ലൂ ടൈഗേഴ്സ് കുടുംബാംഗമായ ഇന്ത്യൻ താരം സഞ്ജു സാംസൺ ഐസിസി ടി20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ ബഹുമതി നേടിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവെക്കുന്നതിന്റെ ഭാഗമായും ബോണസ് പ്രഖ്യാപനം നടത്തുകയാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

കായിക രംഗത്തെ നേട്ടങ്ങൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്വം കൂടി മുൻനിർത്തി, ഭവനരഹിതരായ ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതിനായി ഫ്രാഞ്ചൈസി 4 ലക്ഷം രൂപ സംഭാവന ചെയ്യും.

യുവ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് അക്കാദമിക്ക് വലിയ പിന്തുണയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. നെറ്റ് ബൗളർമാർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 600ലധികം അപേക്ഷകളാണ് ലഭിച്ചത്.

കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച സാലി സാംസൺ മൂന്നാം സീസണിലും ടീമിന്റെ നായകനായി തുടരും. ഇന്ത്യൻ താരം സഞ്ജു സാംസൺ ടീം രൂപീകരണം, യുവതാരങ്ങളുടെ മെന്ററിംഗ്, കളിക്കാരുടെ വികസനം എന്നിവയിൽ നിർണായക പങ്കുവഹിക്കും. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഇത്തവണ ബ്ലൂ ടൈഗേഴ്സിന്റെ കോ ഓണർ ആയി ടീമിനൊപ്പമുള്ളത്. ഗെയിലിന്റെ അന്താരാഷ്ട്ര അനുഭവസമ്പത്ത് കേരളത്തിലെ യുവതാരങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ.

കിരീടങ്ങൾ നേടുക എന്നതിനപ്പുറം, വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിക്കാനും സമൂഹത്തിന് തങ്ങളാലാകുന്ന സംഭാവന നൽകാനുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ശ്രമിക്കുന്നതെന്ന് ടീം ഉടമ സുബാഷ് മാനുവൽ വ്യക്തമാക്കി. കളിക്കാർക്കുള്ള 30 ലക്ഷം രൂപയുടെ ബോണസ്, ഭവനനിർമാണ സഹായം, ക്രിക്കറ്റ് അക്കാദമിയുടെ പ്രവർത്തനം, ക്രിസ് ഗെയിലിന്റെ സാന്നിധ്യം എന്നിവയിലൂടെ കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള സംഭാവന നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ചാംപ്യൻമാരുടെ കരുത്തും ശക്തമായ നേതൃത്വനിരയും ക്രിക്കറ്റ് അക്കാദമിയുടെ പിന്തുണയും ചേരുന്നതോടെ വരും സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്.

മെറിനോ വീണ്ടും രക്ഷകനായി; ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍, സെമിയില്‍ ഫ്രാന്‍സിനെ നേരിടും

മെറിനോ വീണ്ടും രക്ഷകനായി; ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍, സെമിയില്‍ ഫ്രാന്‍സിനെ നേരിടും

ലൊസാഞ്ചലസ്: ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സ്‌പെയിന്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങി നിര്‍ണായക ഗോള്‍ നേടിയ മൈക്കല്‍ മെറിനോയാണ് ഒരിക്കല്‍ കൂടി സ്പാനിഷ് പടയുടെ വിജയശില്പിയായത്. സെമി ഫൈനലില്‍ ഫ്രാന്‍സാണ് സ്‌പെയിന്റെ എതിരാളികള്‍.

ലൊസാഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. പെഡ്രിക്ക് പകരം അപ്രതീക്ഷിതമായി ആദ്യ ഇലവനില്‍ ഇടംനേടിയ ഫാബിയന്‍ റൂയിസിലൂടെ 30-ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യം ലീഡെടുത്തത്. ഡാനി ഓല്‍മോയുടെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ തടുത്തിട്ടെങ്കിലും റീബൗണ്ടിലൂടെ റൂയിസ് പന്ത് വലയിലെത്തിക്കുകയായിരുന്നു (1-0). ലമിന്‍ യമാലിന്റെ മികച്ച മുന്നേറ്റങ്ങളും ബെല്‍ജിയം പ്രതിരോധത്തെ പരീക്ഷിച്ചു.

എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ബെല്‍ജിയം തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയ്‌നെയുടെ പാസില്‍ നിന്ന് തിമോത്തി കാസ്റ്റഗ്‌നെ നല്‍കിയ മനോഹരമായ ക്രോസ് ചാള്‍സ് ഡി കെറ്റെലെയര്‍ ഹെഡ്ഡറിലൂടെ സ്പാനിഷ് വലയിലാക്കി കളി സമനിലയിലാക്കി (1-1). ഈ ലോകകപ്പില്‍ സ്‌പെയിന്‍ വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയഗോളിനായി കടുത്ത പോരാട്ടം നടത്തി. ഇതിനിടയില്‍ 71-ാം മിനിറ്റില്‍ പരിക്കേറ്റ ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടുവയ്ക്ക് കളം വിടേണ്ടി വന്നത് അവര്‍ക്ക് തിരിച്ചടിയായി. പകരക്കാരനായി സെനെ ലമ്മെന്‍സ് ഗോള്‍വലയ്ക്ക് മുന്നിലെത്തി.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 88-ാം മിനിറ്റിലാണ് സ്‌പെയിന്റെ വിജയഗോള്‍ പിറന്നത്. പാബ്ലോ കുബാര്‍സിയുടെ ലോങ് റേഞ്ച് ഷോട്ട് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ ബെല്‍ജിയം പകരക്കാരന്‍ ഗോള്‍കീപ്പര്‍ ലമ്മെന്‍സിന് സാധിച്ചില്ല. കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം അവസരം മുതലാക്കിയ മൈക്കല്‍ മെറിനോ പന്ത് വലയിലേക്ക് അടിച്ചുകയറ്റി സ്‌പെയിന് അവിസ്മരണീയ വിജയം സമ്മാനിച്ചു (2-1).

പോര്‍ച്ചുഗലിനെതിരെയുള്ള പ്രീ-ക്വാര്‍ട്ടറിലും അവസാന നിമിഷ ഗോള്‍ നേടി ടീമിനെ രക്ഷിച്ച മെറിനോ, വീണ്ടും സ്‌പെയിന്റെ ഹീറോയായി മാറുന്ന കാഴ്ചയ്ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. സ്‌പെയിന്റെ തുടര്‍ച്ചയായ 36-ാം വിജയമാണിത്. ഡാലസില്‍ നടക്കുന്ന ഹൈ വോള്‍ട്ടേജ് സെമി ഫൈനലില്‍ സ്‌പെയിന്‍ ഇനി ഫ്രാന്‍സിനെ നേരിടും.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ എന്ത് ലോകകപ്പ്? ആർക്ക് വേണം ടിക്കറ്റ്!

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ എന്ത് ലോകകപ്പ്? ആർക്ക് വേണം ടിക്കറ്റ്!

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ടൂർണമെന്റിൽ വിവാദങ്ങൾക്കും പഞ്ഞമില്ല. തുടക്കം മുതൽ ടിക്കറ്റ് നിരക്കിലെ ഭീമൻ വർധന മുതൽക്ക് പല മത്സരങ്ങളും ഫിഫയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന വാ​ദങ്ങൾ വരെ ഉയർന്നു. അതിനിടെയാണ് കിരീട പ്രതീക്ഷയുമായി എത്തിയ പോർച്ചു​ഗലിന്റെ പുറത്താകൽ. പ്രീ ക്വാർട്ടറിൽ സ്പെയിനിനോടു പരാജയപ്പെട്ട് പോർച്ചു​ഗൽ മടങ്ങിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐതിഹാസിക ലോകകപ്പ് യാത്രയ്ക്കും വിരമാമായിരുന്നു. പിന്നാലെയിതാ ലോകകപ്പിലെ ടിക്കറ്റ് വിൽപ്പനയിലും വൻ ഇടിവ് വന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇതോടെ ഫിഫ പല മത്സരങ്ങളുടേയും ടിക്കറ്റ് നിരക്കിൽ വലിയ കറവു വരുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

പോർച്ചു​ഗലിനൊപ്പം ആതിഥേയരായ യുഎസ്എയും ടൂർണമെന്റിൽ നിന്ന് പുറത്തായതാണ് വലിയ തിരിച്ചടിയെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഏറ്റവും വലിയ നോക്കൗട്ട് മത്സരങ്ങളിലൊന്നിന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. ടിക്കറ്റ് വിൽപനക്കാരായ ‘ടിക്പിക്ക്’ നൽകുന്ന വിവരങ്ങൾ പ്രകാരം വെള്ളിയാഴ്ച നടക്കുന്ന സ്പെയിൻ- ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച ഉച്ചയോടെ 2,950 ഡോളറിൽ (ഏകദേശം 2.45 ലക്ഷം രൂപ) നിന്ന് 1,200 ഡോളറായി (ഏകദേശം 1 ലക്ഷം രൂപ) കുറഞ്ഞുവെന്നാണ് വിവരം.

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തിനോട് 4-1 ന് പരാജയപ്പെട്ട് ആതിഥേയരായ യുഎസ് പുറത്തായതാണ് ടിക്കറ്റ് നിരക്കുകൾ പെട്ടെന്ന് കുറയാൻ പ്രധാന കാരണം. ആതിഥേയ രാജ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിൽ ടിക്കറ്റുകൾക്കായി ആരാധകർക്കിടയിൽ ഇതിലും വലിയ ഡിമാൻഡ് ഉണ്ടാകുമായിരുന്നു.

പോർച്ചുഗലിന്റെ പുറത്താകലും ടിക്കറ്റ് നിരക്കുകൾ താഴേക്ക് വരാൻ കാരണമായി. കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിനെ 1-0 ന് സ്പെയിൻ പരാജയപ്പെടുത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് അവസാനമാവുകയും ടൂർണമെന്റിലെ ഏറ്റവും വലിയ ആഗോള ആകർഷണം നോക്കൗട്ട് ഘട്ടത്തിൽ നിന്ന് നഷ്ടമാവുകയും ചെയ്തു.

യുഎസ്എയും പോർച്ചുഗലും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. റൊണാൾഡോയുടെ സാന്നിധ്യവും ആതിഥേയ രാജ്യത്തിന്റെ പിന്തുണയും ടിക്കറ്റ് ആവശ്യകത ഇനിയും ഉയർത്തുമെന്നായിരുന്നു ഫിഫ വിലയിരുത്തൽ. എന്നാൽ രണ്ട് കണക്കുകൂട്ടലുകളും അസ്ഥാനത്തായി.

കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ്- മൊറോക്കോ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിനാണ് നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വിറ്റുപോയത്. ടിക്പിക്ക് പ്രകാരം 989 ഡോളർ മുതൽ (ഏതാണ്ട് 82,000 ഇന്ത്യൻ രൂപയ്ക്ക് മുകളിൽ) ഈ മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമായിരുന്നു.

ക്വാർട്ടറിലെ ഇനിയുള്ള മത്സരങ്ങൾ

സ്പെയിൻ vs ബെൽജിയം

അമേരിക്കയെ 4-1 ന് തകർത്താണ് ബെൽജിയം എത്തുന്നത്. മറുഭാഗത്ത് ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ഏക ടീമെന്ന കരുത്തുമായാണ് സ്പെയിൻ ഇറങ്ങുന്നത്.

നോർവേ vs ഇംഗ്ലണ്ട്

ഏർലിങ് ഹാളണ്ടിന്റെ നോർവേയും ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം.

അർജന്റീന vs സ്വിറ്റ്സർലൻഡ്

നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന അവസാന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും.

മറഡോണയേയും പിന്നിലാക്കി, റെക്കോര്‍ഡുകള്‍ തിരുത്തി മെസി; ഒപ്പം നാണക്കേടിന്റെയും

മറഡോണയേയും പിന്നിലാക്കി, റെക്കോര്‍ഡുകള്‍ തിരുത്തി മെസി; ഒപ്പം നാണക്കേടിന്റെയും

അറ്റ്‌ലാന്റ : ലോകകപ്പില്‍ ഈജിപ്തിനെ പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍, റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് മെസി പുതുക്കിയത്. ഈജിപ്തിനെതിരെ നേടിയ ഗോളോടെ ലോകകപ്പില്‍ മെസിയുടെ ഗോള്‍ നേട്ടം 21 ആയി. ലോകകപ്പില്‍ 21 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായും മെസി മാറി.

തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലാണ് മെസ്സി ഗോള്‍ നേടുന്നത്, ഇതും റെക്കോര്‍ഡാണ്. കൂടാതെ, ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോര്‍ഡും (8 എണ്ണം ) മെസി മറികടന്നു. മത്സരത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയ്ക്കായി നേടിയ ആദ്യ ഗോളിന് പാസ് നല്‍കിയത് മെസിയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ഒന്‍പതാമത്തെ അസിസ്റ്റാണിത്.

അതേസമയം മത്സരത്തില്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡും മെസി കരസ്ഥമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ താരമായും മെസി മാറി. ഈജിപ്തിനെതിരായ മത്സരത്തില്‍ 15-ാ ം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മെസി പാഴാക്കിയത്. ലോകകപ്പില്‍ മെസി പാഴാക്കിയ നാലാമത്തെ പെനാല്‍റ്റിയാണിത്. ഒരു ലോകകപ്പില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കുന്ന ആദ്യ താരവും മെസിയാണ്.

2018 ലോകകപ്പില്‍ ഐസ്ലന്‍ഡിനെതിരെയും, 2022 ലോകകപ്പില്‍ പോളണ്ടിനെതിരെയും ഈ ലോകകപ്പില്‍ ഓസ്ട്രിയക്കെതിരെയും മെസി പെനാല്‍റ്റി പാഴാക്കിയിട്ടുണ്ട്. ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ, തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരമെന്ന റെക്കോര്‍ഡും മെസിക്കായി. കരിയറില്‍ ഇത് 34-ാം തവണയാണ് മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. അര്‍ജന്റീനയ്ക്കായി എട്ടാം തവണയും. നിലവില്‍ ഏഴ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ മെസിയും ഫ്രാന്‍സിന്റെ എംബാപെയും തമ്മിലും ശക്തമായ മത്സരമാണ്.

ഇരട്ട ഗോളടിച്ച് കെറ്റെലെയര്‍; യുഎസ്എയെ വീഴ്ത്തി ബെല്‍ജിയം, ക്വാര്‍ട്ടറില്‍ സ്‌പെയിനെ നേരിടും

ഇരട്ട ഗോളടിച്ച് കെറ്റെലെയര്‍; യുഎസ്എയെ വീഴ്ത്തി ബെല്‍ജിയം, ക്വാര്‍ട്ടറില്‍ സ്‌പെയിനെ നേരിടും

സിയാറ്റില്‍: വിവാദങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവില്‍ ഫൊളാരിന്‍ ബലോഗന്‍ കളത്തിലിറങ്ങിയിട്ടും യുഎസ്എയ്ക്ക് രക്ഷയായില്ല. ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകളോടെ തിളങ്ങിയ ചാള്‍സ്‌ ഡി കെറ്റെലെയറാണ് ബെല്‍ജിയത്തിന്റെ വിജയശില്‍പി.

മത്സരത്തിന് തൊട്ടുമുമ്പ് വരെ അമേരിക്കന്‍ ക്യാമ്പില്‍ ഉയര്‍ന്നുകേട്ടത് ബലോഗന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്തകളായിരുന്നു. മുന്‍ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് ഫിഫ ഇളവ് നല്‍കിയതിനെതിരെ ബെല്‍ജിയം നല്‍കിയ അപ്പീല്‍ തള്ളിയതോടെ താരം ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചു. എന്നാല്‍ തിബോ കോര്‍ട്ടോ നയിച്ച ബെല്‍ജിയം പ്രതിരോധത്തെ ഭേദിക്കാന്‍ അമേരിക്കന്‍ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.

മത്സരം തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ അമേരിക്കന്‍ പ്രതിരോധത്തെ പിളര്‍ത്തി കെറ്റിലെയര്‍ ബെല്‍ജിയത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച അമേരിക്കന്‍ നിര 31-ാം മിനിറ്റില്‍ മാലിക് ടില്‍മാനിലൂടെ സമനില പിടിച്ചു. എന്നാല്‍ അമേരിക്കയുടെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല; രണ്ടു മിനിറ്റിനുള്ളില്‍ (33ാം മിനിറ്റ്) കെറ്റിലെയര്‍ തന്റെ രണ്ടാം ഗോളും നേടി ബെല്‍ജിയത്തെ വീണ്ടും മുന്നിലെത്തിച്ചു (2-1).

രണ്ടാം പകുതിയിലും ആധിപത്യം ബെല്‍ജിയത്തിനായിരുന്നു. ബെഞ്ചില്‍ നിന്നിറങ്ങിയ സൂപ്പര്‍ താരങ്ങളായ കെവിന്‍ ഡി ബ്രൂയ്‌നെ, റൊമേലു ലുക്കാക്കു, ജെറമി ഡോക്കു എന്നിവര്‍ ബെല്‍ജിയത്തിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 57-ാം മിനിറ്റില്‍ ഹാന്‍സ് വനാകെന്‍ നേടിയ ഗോളിലൂടെ ബെല്‍ജിയം സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ അമേരിക്ക തിരിച്ചുവരവിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബെല്‍ജിയം ഡിഫന്‍സിനെയോ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയെയോ മറികടക്കാന്‍ ബലോഗനോ പുലിസിക്കിനോ സാധിച്ചില്ല. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ (90+3 മിനിറ്റില്‍) സൂപ്പര്‍ താരം റൊമേലു ലുക്കാക്കു കൂടി ലക്ഷ്യം കണ്ടതോടെ അമേരിക്കയുടെ പതനം പൂര്‍ത്തിയായി.

കഴിഞ്ഞ മത്സരങ്ങളിലെ ആദ്യ ഇലവനില്‍ നിന്ന് കെവിന്‍ ഡിബ്രൂയ്ന്‍, റൊമേലു ലുക്കാക്കു എന്നിവരെയടക്കം ബെഞ്ചിലിരുത്തിയാണ് ബെല്‍ജിയം കളി തുടങ്ങിയതെങ്കിലും, അവരുടെ ആക്രമണ മൂര്‍ച്ചയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ജയത്തോടെ 2014 ലോകകപ്പ് പ്രീ-ക്വാര്‍ട്ടറിലെ ചരിത്രം ബെല്‍ജിയം വീണ്ടും ആവര്‍ത്തിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സ്‌പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മര്‍; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മര്‍; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

ഫിഫ ലോകകപ്പില്‍ നോര്‍വേയോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായാണ് 34-കാരനായ താരം പടിയിറങ്ങുന്നത്.
ന്യൂജേഴ്‌സി: ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്.

129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പെലെ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ചാണ് നെയ്മര്‍ കളം വിടുന്നത്. 2010-ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്‍, പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്‍ ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞ താരം, ടീമിന് വേണ്ടി നിര്‍ണ്ണായകമായ പല നിമിഷങ്ങളിലും കരുത്തായി നിന്നു.

രാജ്യത്തിനായി വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാന്‍ നെയ്മറിനായി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ടീമിലുണ്ടായിരുന്ന താരം, 2016-ല്‍ സ്വന്തം നാട്ടില്‍ വെച്ച് നടന്ന റിയോ ഒളിമ്പിക്‌സില്‍ ബ്രസീലിനെ സ്വര്‍ണ മെഡല്‍ ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

അവസാന ലോകകപ്പിലെ നിമിഷങ്ങള്‍
2026 ഫിഫ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ക്ക് ബൂട്ടണിയാന്‍ സാധിച്ചത്. പരിക്കിന്റെയും മറ്റും അലട്ടലുകള്‍ക്കിടയിലും ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്‍, പ്രീക്വാര്‍ട്ടറില്‍ നോര്‍വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ കൂടി നേടിയിരുന്നു. ഇതാണ് ബ്രസീലിന് വേണ്ടിയുള്ള താരത്തിന്റെ അവസാന ഗോളായി മാറിയത്. ഒരു യുഗത്തിന്റെ അവസാനമാണ് ഈ വിരമിക്കലിലൂടെ സംഭവിക്കുന്നത്. കാനറി കുപ്പായത്തില്‍ നെയ്മര്‍ തീര്‍ത്ത മാന്ത്രികത ആരാധകര്‍ക്ക് എന്നും ഒരു ഓര്‍മ്മയായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

നോര്‍വേ ക്വാര്‍ട്ടറിലേക്ക്
അതേസമയം, ബ്രസീലിനെ അട്ടിമറിച്ച നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജൂലൈ 11-ന് മയാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും നോര്‍വേ നേരിടുക