അവസരങ്ങള്‍ തുലച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനോട് സമനില

അവസരങ്ങള്‍ തുലച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനോട് സമനില

ഷില്ലോങ്ങ്: ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ബംഗ്ലാദേശാണ് ഇന്ത്യയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. ഷില്ലോങ് ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ തുലച്ചാണ് ഇന്ത്യ സമനില വഴങ്ങിയത്.

ദുര്‍ബലരായ ബംഗ്ലാദേശ് തുടക്കത്തിലേ ഇന്ത്യന്‍ ഗോള്‍മുഖത്ത് ആശങ്ക പരത്തി. ഇന്ത്യന്‍ ഗോളി അബദ്ധത്തില്‍ നല്‍കിയ പാസില്‍ നിന്നും ബംഗ്ലാദേശ് താരം ഉതിര്‍ത്ത ഷോട്ട് തലനാരിഴയ്ക്കാണ് പുറത്തുപോയത്. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.

വിരമിക്കല്‍ പിന്‍വലിച്ച് ടീമിലെത്തിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അടക്കം നിരവധി അവസരങ്ങള്‍ പാഴാക്കി. ബംഗ്ലാദേശും ചില തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, വലിയ അപകടമില്ലാതെ പ്രതിരോധ നിരയും ഗോളിയും കാത്തു. 85-ാം മിനിറ്റില്‍ ഛേത്രിയെ മാറ്റി മലയാളി താരം ആഷിഖ് കരുണിയനെ ഇറക്കിയെങ്കിലും ഇന്ത്യയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഹംസ ചൗധരി ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചു. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. 1999ന് ശേഷം ഇന്ത്യയും ബംഗ്ലദേശും ഗോള്‍ രഹിത സമനിലയില്‍ പിരിയുന്നതും ആദ്യമായിട്ടാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 126 ലും ബംഗ്ലാദേശ് 185 ലുമാണ്. ഹോങ്കോങ്, സിംഗപ്പൂര്‍ ടീമുകള്‍ കൂടി അടങ്ങിയ ഗ്രൂപ്പ് സിയിലാണ് ഇന്ത്യ.

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും സംഘവും; വൈറല്‍ ഹോളി ആഘോഷം

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും സംഘവും; വൈറല്‍ ഹോളി ആഘോഷം

റായ്പുര്‍: ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ടീംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന്‍ ചായങ്ങള്‍ പൂശുന്ന വിഡിയോ ആരാധകരും ഏറ്റെടുത്തു.

ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവരെ മുറിയില്‍ അപ്രതിക്ഷിതമായി എത്തിയ സച്ചിന്‍ വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചായം കലര്‍ത്തിയ വെള്ളം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോളി ആഘോഷത്തിന്റെ വിഡിയോ സച്ചിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാന്‍, രാഹുല്‍ ശര്‍മ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളില്‍ കാണാം.

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് യുവരാജായിരുന്നു. ടീമിനു വിജയം സമ്മാനിച്ച യുവരാജ് ഉറക്കത്തിലാണെന്ന് വിശദീകരിച്ച ശേഷമാണ് സച്ചിന്‍ വാതിലില്‍ മുട്ടുന്നത്. പുറത്തിറങ്ങിയ യുവരാജിനെ ചായത്തില്‍ കുളിപ്പിച്ചാണ് സച്ചിന്‍ സംഘവും മടങ്ങുന്നത്. പിന്നീട് ടീമംഗമായ അമ്പാട്ടി റായുഡുവിന്റെ മുറിയില്‍ ചെന്നും സംഘം ആഘോഷം തുടര്‍ന്നു.

ഐപിഎല്ലിൽ ആരാധകർക്ക് വമ്പൻ ഓഫറുകൾ

ഐപിഎല്ലിൽ ആരാധകർക്ക് വമ്പൻ ഓഫറുകൾ

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 22 മുതല്‍ തുടങ്ങാനിരിക്കെ ടിക്കറ്റുകള്‍ വില്‍പ്പന തകൃതിയാക്കി ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും മാത്രമാണ് നിലവില്‍ ഔദ്യോഗികമായി ടിക്കറ്റ് വില്‍പ്പന ആരംഭിക്കാത്ത ടീമുകള്‍. ബാക്കി ടീമുകളെല്ലാം ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. 499 രൂപ മുതല്‍ 30,000 രൂപ വരെയാണ് ടിക്കറ്റുകളുടെ വില. ഏത് വിഭാഗത്തിലുള്ള ടിക്കറ്റാണോ എടുക്കുന്നത് അതിനനുസരിച്ചുള്ള സൗകര്യങ്ങളും ആരാധകര്‍ക്കു കിട്ടും.

അഞ്ചക്കം വരെ നീളുന്ന ടിക്കറ്റെടുക്കുന്നവര്‍ക്ക് ബിയര്‍, മദ്യം, എസി ഹോസ്പിറ്റാലിറ്റി, സൗജന്യ ജേഴ്‌സി അടക്കമുള്ളവ ടീമുകള്‍ ഇത്തവണ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ ടിക്കറ്റ് (499 രൂപ) ലഖ്‌നൗ, അഹമ്മദാബാദ് വേദികളിലാണ്. വിലയേറിയ ടിക്കറ്റ് ആകട്ടെ ചെന്നൈ- രാജസ്ഥാന്‍ പോരാട്ടത്തിനായിരിക്കും. മാര്‍ച്ച് 30നു ഗുവാഹത്തിയില്‍ അരങ്ങേറുന്ന ഈ പോരാട്ടത്തിനു 35,000 രൂപ വരെ ചെലവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ എയര്‍ ഇരിപ്പിടങ്ങള്‍, എസി ഡൈനിങോടു കൂടിയ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഈ വിലയേറിയ ടിക്കെറ്റെടുക്കുന്ന ആരാധകനു ലഭിക്കുക.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്റ്റൈല്‍

ടിക്കറ്റ് വില നിര്‍ണയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരുടെ വില നിര്‍ണയ തന്ത്രങ്ങളാണ് പയറ്റിയത്. ജയ്പുരിനെ കൂടാതെ അവര്‍ക്ക് ഗുവാഹത്തിയും ഹോം ഗ്രൗണ്ടാണ്. രണ്ട് മത്സരങ്ങള്‍ അവര്‍ ഗുവാഹത്തിയില്‍ കളിക്കുന്നുണ്ട്. സന്ദര്‍ശകര്‍ പ്രീമിയം ടീമായതിനാല്‍ ഹോം ക്ലബുകള്‍ക്ക് ടിക്കറ്റ് വില നിശ്ചയിക്കാം. ഗുവാഹത്തിയില്‍ ചെന്നൈ- രാജസ്ഥാന്‍ കളി കാണാന്‍ വരുന്ന ചെന്നൈ ആരാധകര്‍ 30,000ത്തിനു മുകളില്‍ പൈസ മുടക്കേണ്ടി വരും ടിക്കറ്റിന്. ഈ മാസം 26നു കൊല്‍ക്കത്തയും രാജസ്ഥാനും ഗുവാഹത്തി വേദിയില്‍ കളിക്കുന്നുണ്ട്. കൊല്‍ക്കത്ത ആരാധകര്‍ക്ക് 20,000 രൂപയ്ക്ക് ടിക്കറ്റ് സ്വന്തമാക്കാനാകും. ചെന്നൈ- രാജസ്ഥാന്‍ ടീമിന്റെ കളിയില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 4,300 ആണ്. കൊല്‍ക്കത്ത- രാജസ്ഥാന്‍ പോരില്‍ 2,200 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

ഒരു ജോഡി ജേഴ്‌സി

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ തുടങ്ങിയവരുടെ വെടിക്കെട്ട് ബാറ്റിങ് ആരാധകര്‍ക്ക് ആസ്വദിക്കാനുള്ള അവസരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരുക്കുന്നത്. 30,000 മുടക്കിയാല്‍ ആരാധകര്‍ക്ക് ബിയര്‍ കുടിച്ച് പ്രീമിയം ഹോസ്പിറ്റാലിറ്റി സീറ്റുകളില്‍ ഇരുന്ന് ബാറ്റിങ് വിരുന്ന് ആഘോഷിക്കാം. ഒപ്പം ഭക്ഷണവും മദ്യവും വേറെയും കിട്ടും. തീര്‍ന്നില്ല 30,000ത്തിന്റെ രണ്ട് ടിക്കറ്റെടുത്താല്‍ ഒരു ജോഡി ജേഴ്‌സിയും ആരാധകരെ കാത്തിരിക്കുന്നു. 22,000ത്തിന്റെ ടിക്കറ്റുമുണ്ട്. ഇതില്‍ മദ്യം ഒഴിച്ച് ബാക്കിയുള്ള ഓഫറുകളാണ് ലഭിക്കുക.

വിലയേറിയ ടിക്കറ്റുകള്‍ക്ക് സൗജന്യ ജേഴ്‌സി നല്‍കുന്ന മറ്റൊരു ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സാണ്. പക്ഷേ ചില നിബന്ധനകളുണ്ട്. വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ സ്റ്റാന്റുകളിലെ ആരാധകര്‍ക്കാണ് ഈ ഓഫര്‍. എക്‌സ്‌ക്ലൂസീവ് ഫാന്‍ സോണുകളുടെ ഭാഗമായി മാത്രമേ ജേഴ്‌സി കിട്ടു. നിലവില്‍ ചെന്നൈ- മുംബൈ പോരാട്ടത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ടീമുകളും ടിക്കറ്റ് നിരക്കുകളും ഓഫറുകളും

ലഖ്‌നൗ- 499 രൂപ മുതല്‍ 20,000 രൂപ വരെ ടിക്കറ്റ് വില. ബിയര്‍, മദ്യം, ഫുള്‍ ഹോസ്പിറ്റാലിറ്റി ഓഫറുകള്‍.

മുംബൈ- 999 മുതല്‍ 21,000 വരെ. എസി ഹോസ്പിറ്റാലിറ്റി, (ഫ്രീ ടി ഷര്‍ട്ടുകള്‍ ഫാന്‍സോണ്‍ ടിക്കറ്റുകള്‍ക്ക്).

രാജസ്ഥാന്‍- 2,200 രൂപ മുതല്‍ 20,000 രൂപ വരെ. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി, എസി ഡൈനിങ്.

കൊല്‍ക്കത്ത- 900 രൂപ മുതല്‍ 15,000 രൂപ വരെ. ബിയര്‍ ഇല്ല. ഹോസ്പിറ്റാലിറ്റി മാത്രം.

ഹൈദരാബാദ്- 750 രൂപ മുതല്‍ 30,000 രൂപ വരെ. ബിയര്‍, മദ്യം, ഭക്ഷണം. (ഒരു ജോഡി ടിക്കറ്റുകള്‍ വാങ്ങിയാല്‍ ജേഴ്‌സി)

ഗുജറാത്ത്- 499 രൂപ മുതല്‍ 20,000 രൂപ വരെ. അണ്‍ലിമിറ്റഡ് പ്രീമിയം ഹോസ്പിറ്റാലിറ്റി.

പഞ്ചാബ്- 1,500 രൂപ മുതല്‍ 12,000 രൂപ വരെ. ഭക്ഷണം, മദ്യം, സോഫ്റ്റ് ഡ്രിങ്ക്‌സ്.

ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍;ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി കോഹ്‌ലി

ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍;ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി കോഹ്‌ലി

ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.

‘രോഹിത് പൊണ്ണത്തടിയന്‍; മോശം ക്യാപ്റ്റന്‍’; ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെ ക്ഷമ ചോദിച്ച് ഷമ

‘രോഹിത് പൊണ്ണത്തടിയന്‍; മോശം ക്യാപ്റ്റന്‍’; ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെ ക്ഷമ ചോദിച്ച് ഷമ

ഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയായിരുന്നു രോഹിതിനെതിരായ ഷമയുടെ വിമര്‍ശനം. രോഹിത് ശര്‍മ തടിയെനെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്‌ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്.

തന്റെ പോസ്റ്റ് ബോഡി ഷെയ്മിങ് ലക്ഷ്യമിട്ടായിരുന്നില്ലെന്നും കൡക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് താന്‍ പറഞ്ഞതെന്നും ഷമ പറഞ്ഞു. ‘ഒരു കായികതാരം എപ്പോഴും ഫിറ്റ്‌നസ് ആയിരിക്കണം, രോഹിത് ശര്‍മയ്ക്ക് അല്‍പം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഞാന്‍ ട്വീറ്റ് ചെയ്തു. ഒരു കാരണവുമില്ലാതെ ഞാന്‍ ആക്രമിക്കപ്പെട്ടു. മുന്‍ ക്യാപ്റ്റന്‍മാരുമായി ഞാന്‍ അദ്ദേഹത്തെ താരതമ്യം ചെയ്തപ്പോള്‍, ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. അതുപറയാന്‍ എനിക്ക് അവകാശമുണ്ട്. അതില്‍ എന്താണ് തെറ്റെന്നും ജനാധിപത്യത്തില്‍ സംസാരിക്കാന്‍ അവകാശമില്ലേ’ – ഷമ ചോദിച്ചു.

ഷമയുടെ പോസ്റ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഷമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമര്‍ശിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ‘കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ പിന്തുടരുകയാണ്! നാണക്കേട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇനി ക്രിക്കറ്റ് കളിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത്’ പോസ്റ്റിന് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണ് കോണ്‍ഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു.

2023ലാണ് രോഹിത് ശര്‍മ്മ ടീം ഇന്ത്യ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. രോഹിതിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടം നേടുന്നത്. രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും ഇന്ത്യ നേടിയിട്ടുണ്ട്.

ശ്രേയസിന്റെ അര്‍ധ സെഞ്ച്വറി, ഹര്‍ദികിന്റെ കാമിയോ; കിവികള്‍ക്ക് ജയിക്കാൻ 250 റണ്‍സ്

ശ്രേയസിന്റെ അര്‍ധ സെഞ്ച്വറി, ഹര്‍ദികിന്റെ കാമിയോ; കിവികള്‍ക്ക് ജയിക്കാൻ 250 റണ്‍സ്

ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ 250 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് കണ്ടെത്തിയത്.

30 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ 3 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ പിന്നീടെത്തിയവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി ഒരു ഭാഗം കാത്തതോടെയാണ് ഇന്ത്യ ട്രാക്കിലായത്. താരം 4 ഫോറും 2 സിക്‌സും സഹിതം 79 റണ്‍സെടുത്തു.

അക്ഷര്‍ പട്ടേല്‍ 42 റണ്‍സ് കണ്ടെത്തി ശ്രേയസിനു ഉറച്ച പിന്തുണ നല്‍കി. ഹര്‍ദിക് പാണ്ഡ്യയുടെ കൂറ്റനടികളും ഇന്ത്യന്‍ സ്‌കോര്‍ 249ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. താരം 45 പന്തില്‍ 4 ഫോറും 2 സിക്‌സും പറത്തി 45 റണ്‍സ് അടിച്ചെടുത്തു. കെഎല്‍ രാഹുല്‍ (23), രവീന്ദ്ര ജഡേജ (16), മുഹമ്മദ് ഷമി (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് 30 റണ്‍സിനിടെ നഷ്ടമായത്. കരിയറിലെ 300 ഏകദിനം അവിസ്മരണീയമാക്കാനുള്ള കോഹ്ലിയുടെ മോഹം പൂവണിഞ്ഞില്ല.

സ്‌കോര്‍ 15ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനേയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രോഹിതും കോഹ്ലിയും മടങ്ങി.

കിവികള്‍ക്കായി മാറ്റ് ഹെൻ‍റി 5 വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്‍, വില്‍ ഓറൂര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇറക്കി. 3 സ്പിന്നര്‍മാരും 2 പേസര്‍മാരുമാണ് ഇന്ത്യക്കായി പന്തെറിയുക.