ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ട! വെറും 28 പന്തില്‍ സെഞ്ച്വറി നേടി ഉര്‍വില്‍ പട്ടേല്‍, റെക്കോര്‍ഡ്

ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ട! വെറും 28 പന്തില്‍ സെഞ്ച്വറി നേടി ഉര്‍വില്‍ പട്ടേല്‍, റെക്കോര്‍ഡ്

ഇന്‍ഡോര്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേലിന്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ ത്രിപുരയ്‌ക്കെതിരെ വെറും 28 പന്തിലാണ് താരം സെഞ്ച്വറി നേടിയത്.

മത്സരത്തില്‍ താരം 35 പന്തില്‍ 12 സിക്‌സും 7 ഫോറും സഹിതം താരം 113 റണ്‍സുമായി പുറത്താകാതെ നിന്നു. മത്സരത്തില്‍ 156 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം പിടിച്ചു. 10.2 ഓവറില്‍ അവര്‍ ലക്ഷ്യം കണ്ടു. ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഋഷഭ് പന്തിന്റെ പേരിലായിരുന്നു. ഈ റെക്കോര്‍ഡാണ് താരം തിരുത്തിയത്.

ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടവും താരത്തിനു സ്വന്തം. എസ്‌റ്റോണിയ താരം സഹില്‍ ചൗഹാന്‍ നേടിയ 27 പന്തിലെ ശതകമാണ് ഈ പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎല്‍ മെഗാ താര ലേലത്തില്‍ വാങ്ങാന്‍ ആളില്ലാത്ത താരമായിരുന്നു ഉര്‍വില്‍. പിന്നാലെയാണ് താരത്തിന്റെ തീപ്പൊരി ഇന്നിങ്‌സ്.

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം; ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം; ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന്‍ റണ്‍നിരക്കിലാണ് ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇത്. 1977-ല്‍ നേടിയ 222 റണ്‍സ് വിജയമാണ് ജസ്പ്രീത് ബുംറയും സംഘവും പഴങ്കഥയാക്കിയത്. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ചരിത്രവിജയം. ജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ 534 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 58.4 ഓവറില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി. അലക്‌സ്‌കാരിയെ ഹര്‍ഷിത് റാണ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യ വിജയത്തീരമണഞ്ഞത്.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ആയിരുന്നില്ല രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ ബുംറയും പിന്നീട് സിറാജും കരുത്തുകാട്ടിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഉറച്ചു നില്‍ക്കാന്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് ആയില്ല. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്. സ്‌കോര്‍:ഇന്ത്യ-150, 487-6, ഓസ്‌ട്രേലിയ-104, 238-10.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പന്ത്രണ്ട് റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ നാല് റണ്‍സിന് ഉസ്മാന്‍ ഖവാജയെ നഷ്ടമായി. പിന്നാലെ സ്റ്റീവന്‍ സ്മിത്തും ഹെഡും സ്‌കോര്‍ ഉയര്‍ത്തി. പതിനേഴ് റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ സിറാജ് പുറത്താക്കിയതോടെ ഓസീസ് 79-5 എന്ന നിലയിലേക്ക് വീണു. വിക്കറ്റുകള്‍ ഒരോന്നായി വീഴുമ്പോഴും ഒരു വശത്ത് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അര്‍ധസെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. എന്നാല്‍ നായകന്‍ ബുംറക്ക് മുമ്പില്‍ ട്രാവിസ് ഹെഡിന് അടിയറവ് പറയേണ്ടി വന്നു. മിച്ചല്‍ മാര്‍ഷുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ ഹെഡ് സ്‌കോര്‍ 150-കടത്തിയതിന് ശേഷം സ്‌കോര്‍ 161 ല്‍ നില്‍ക്കെയായിരുന്നു പുറത്തായത്. ഇതിനകം 89 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം.

ഹെഡിന് പിന്നാലെ മിച്ചല്‍ മാര്‍ഷും പുറത്തായതോടെ ഇന്ത്യക്ക് പ്രതീക്ഷയും ഓസ്‌ട്രേലിയക്ക് ആശങ്കയുമായി. 47 റണ്‍സെടുത്ത മാര്‍ഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. ഈ സമയം 182-7 എന്ന നിലയിലായിരുന്നു ഓസിസ് സ്‌കോര്‍. 12 റണ്‍സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കുകയും പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ വിജയഭേരി മുഴക്കി.

Advertisement

2-3ന് ശ്രീനിധിയെ തകര്‍ത്തു; ഐലീഗില്‍ വിജയത്തുടക്കമിട്ട് ഗോകുലം കേരള

2-3ന് ശ്രീനിധിയെ തകര്‍ത്തു; ഐലീഗില്‍ വിജയത്തുടക്കമിട്ട് ഗോകുലം കേരള

ഹൈദരാബാദ്: ഐ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് മുന്‍ ചാംപ്യന്‍മാരായ ഗോകുലം കേരള എഫ്‌സി. ആവേശം അവസാന സെക്കന്‍ഡ് വരെ നിന്ന ഉദ്ഘാടന പോരില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ശ്രീനിധി ഡെക്കാനെ തകര്‍ത്തു.

ആദ്യ പകുതിയില്‍ ശ്രീനിധി ലീഡെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ഗോകുലം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചു. ഇഞ്ച്വറി സമയത്താണ് ഗോകുലം മൂന്നാം ഗോള്‍ വലയിലാക്കിയത്. പിന്നാലെ ശ്രീനിധി വീണ്ടും വല കുലുക്കിയെങ്കിലും അതു മതിയായില്ല.

ഗോകുലത്തിനായി നാചോ അബെലെഡോ, മാര്‍ട്ടിന്‍ ഷാവേസ്, റമഡിന്‍താര എന്നിവര്‍ വല ചലിപ്പിച്ചു. ശ്രീനിധിക്കായി ലാല്‍റോമാവിയയും ഡേവിഡ‍് മുനോസുമാണ് വലയില്‍ പന്തെത്തിച്ചത്.

കളി തുടങ്ങി 40ാം മിനിറ്റിലാണ് ശ്രീനിധി ലീഡെടുത്തത്. ഗോകുലത്തിന്റെ സമനില ഗോള്‍ 60ാം മിനിറ്റില്‍ ഷാവേസ് വലയിലാക്കി. അവസാന നിമിഷങ്ങളിലാണ് കേരള ടീം വിജയ ഗോള്‍ നേടിയത്. 84ാം മിനിറ്റില്‍ അബെലെഡോ രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്ത് റമഡിന്‍താരയുടെ ഗോള്‍ ടീമിന്‍റെ ജയം ഉറപ്പിച്ചു.

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരില്‍ ആധികാരിക പ്രകടനമാണ് കേരളം നടത്തിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ കേരളം ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റില്‍ അജ്സലിലൂടെ മുന്നിലെത്തി. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഇടവേളകള്‍ക്കിടയില്‍ ലീഡ് വര്‍ധിപ്പിച്ചു.

ആദ്യ കളിയില്‍ റെയില്‍വേസിനെ ഒരു ഗോളിന് തോല്‍പ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് തുടങ്ങുന്നത്.

കോഹ്ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

കോഹ്ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ്. ഋഷഭ് പന്തും ധ്രുവ് ജുറെലുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ ബോര്‍ഡ് അഞ്ചില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്‌സ്വാളാണ് ഔട്ടായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്‍പാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്.

മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ടീമില്‍ ഇടം നേടിയ ദേവ്ദത്ത് പടിക്കലിനും പിടിച്ചുനില്‍ക്കാനായില്ല. 23 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കലിന് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ് ലിയും നിരാശപ്പെടുത്തി. 12 പന്തില്‍ അഞ്ചു റണ്‍സുമായി ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് കോഹ് ലി പുറത്തായത്.

രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണിങ് സ്ഥാനത്ത് പരീക്ഷ കെ എല്‍ രാഹുല്‍ ഒരു ഭാഗത്ത് വിക്കറ്റ് കാത്ത് നില്‍ക്കുന്നത് പ്രതീക്ഷ നല്‍കിയെങ്കിലും അതും അധികം നേരം നീട്ടുനിന്നില്ല. 74 പന്തില്‍ 26 റണ്‍സുമായി ഫോമിലേക്ക് ഉയര്‍ന്ന രാഹുലിനെ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ പര്യടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിലും ധ്രുവ് ജുറെലിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. പന്ത് പത്തു റണ്‍സുമായാണ് പുറത്താകാതെ നില്‍ക്കുന്നത്.

വിക്കറ്റ് കാത്ത് സ്റ്റബ്‌സ്; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

വിക്കറ്റ് കാത്ത് സ്റ്റബ്‌സ്; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ഡര്‍ബന്‍: ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ടി20യില്‍ തോല്‍വി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആറു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സ് ആണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. 44 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മണത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒരു ഭാഗത്ത് വിക്കറ്റ് കളയാതെ 47 റണ്‍സ് നേടിയാണ് സ്റ്റബ്‌സ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 125 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിച്ച് ആരാധകരെ ആവേശിലാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായി. മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തത്.

45 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് ഒഴികെ ബോള്‍ ചെയ്ത അഞ്ച് ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു.

ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ രണ്ടക്കം കണ്ടത് തിലക് വര്‍മയും അക്ഷര്‍ പട്ടേലും മാത്രമാണ്. സഞ്ജു സാംസണിനു പുറമേ അഭിഷേക് ശര്‍മ (4), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (4), റിങ്കു സിങ് (9) എന്നിവരും നിരാശപ്പെടുത്തി. 28 പന്തില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത അര്‍ഷ്ദീപ് -ഹര്‍ദിക് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ടു കണ്ടെത്തിയത്.