ഋഷഭ് പന്ത് ഐപിഎല്‍ കളിക്കുമെന്ന് ബിസിസിഐ

ഋഷഭ് പന്ത് ഐപിഎല്‍ കളിക്കുമെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീന്റെ (ഐപിഎല്‍) ഈ സീസണില്‍ സൂപ്പര്‍ താരം ഋഷഭ് പന്ത് കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പന്ത് കായികക്ഷമത കൈവരിച്ചതായി ബിസിസിഐ. 14 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ പൂര്‍ണമായും ഫിറ്റാണ് ബിസിസിഐ അറിയിച്ചു.

ഇതോടെ ഈ ഐപിഎല്‍ സീസണില്‍ പന്തിന് കളിക്കാനാകുമെന്നും ഉറപ്പായി. 2022 ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിലെ റൂര്‍ക്കെയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു പന്തിന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. താരത്തിന്റെ വലതുകാലിന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.

കുറ്റി തെറിച്ചിട്ടും ഡിആര്‍എസ് ആവശ്യപ്പെട്ട് ഷോയ്ബ് ബഷീര്‍, തലയില്‍ കൈവെച്ച് ചിരിച്ച് ജോ റൂട്ട്

കുറ്റി തെറിച്ചിട്ടും ഡിആര്‍എസ് ആവശ്യപ്പെട്ട് ഷോയ്ബ് ബഷീര്‍, തലയില്‍ കൈവെച്ച് ചിരിച്ച് ജോ റൂട്ട്

ധരംശാല: ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ക്ലീന്‍ ബോള്‍ഡായിട്ടും റിവ്യൂ ആവശ്യപ്പെട്ട് ഇംഗ്ലണ്ടിന്റെ യുവതാരം ഷോയ്ബ് ബഷീര്‍. ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ 46 ാം ഓവറിലാണു സംഭവം. രവീന്ദ്ര ജഡേജയുടെ പന്തിലാണു ഷോയ്ബ് ബഷീര്‍ ബോള്‍ഡാകുന്നത്. തൊട്ടുപിന്നാലെ അംപെയറോട് ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു.

നോണ്‍ സ്‌ട്രൈക്കറായിരുന്ന ജോ റൂട്ട് ചിരിയടക്കാന്‍ കഴിയാതെ തലയില്‍ കൈവെച്ചാണ് പ്രതികരിച്ചത്. ഇത് എല്ലാവരിലും ചിരിപടര്‍ത്തി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ ക്യാച്ചിലാണ് പുറത്തായതെന്ന് കരുതിയാണ് ഷോയ്ബ് ബഷീര്‍ ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ടത്. ജോ റൂട്ട് ബോള്‍ഡായ വിവരം പറയുമ്പോഴാണ് മനസിലാകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 84 റണ്‍സെടുത്ത ജോ റൂട്ട് ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. ഷോയ്ബ് ബഷീര്‍ 13 റണ്‍സാണു നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 195 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു ഇന്നിംഗ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് ജയമാണ് സ്വന്തമാക്കിയത്.

ധരംശാല ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

ധരംശാല ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

ധരംശാല: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 64 റൺസിനും ജയിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 477 പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 195 ന് പുറത്തായി. 5 വിക്കറ്റ് നേടിയ അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. 84 റൺസെടുത്ത ജോ റൂട്ട് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിടിച്ചുനിന്നത്.

സ്ക്കോർ:
ഇന്ത്യ- 477
ഇംഗ്ലണ്ട് – 218, 195

രോഹിതിനും ഗില്ലിനും സെഞ്ച്വറി; ഇന്ത്യ മികച്ച ലീഡിലേക്ക്‌

രോഹിതിനും ഗില്ലിനും സെഞ്ച്വറി; ഇന്ത്യ മികച്ച ലീഡിലേക്ക്‌

ധരംശാല: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ച്വറി, ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ 44 റണ്‍സ് ലീഡായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, 58 ഓവര്‍ പിന്നിട്ടപ്പോള്‍ 262 റണ്‍സ് എടുത്തു. വിക്കറ്റ് നഷ്ടപ്പെട്ടിട്ടില്ല.

രോഹിത് ശര്‍മ 12 ഫോറുകളും മൂന്ന് സിക്‌സറും പറത്തിയാണ് സെഞ്ച്വറി നേടിയത്. 9 തവണ പന്ത് അതിര്‍ത്തി കടത്തിയ ഗില്‍ അഞ്ച് സിക്‌സറുകളും അടിച്ചാണ് നൂറ് കടന്നത്. ടെസ്റ്റില്‍ രോഹിത്തിന്റെ പതിനാലാമത്തെയും ഗില്ലിന്റെ നാലാമത്തെയും സെഞ്ച്വറിയാണ്.

ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനുമാണ് സന്ദര്‍ശകരുടെ കഥകഴിച്ചത്. കുല്‍ദീപ് അഞ്ചും അശ്വിന്‍ നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ നേടി.

15 ഓവറില്‍ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപ് അഞ്ചുവിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യത്തെ നാല് വിക്കറ്റും കുല്‍ദീപിനായിരുന്നു. 11.4 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വിട്ടുനല്‍കിയാണ് അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരം നാല് വിക്കറ്റ് നേട്ടത്തോടെ ഗംഭീരമാക്കിയത്. ജഡേജ 10 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റെടുത്തു.

ബുംറ മടങ്ങിയെത്തും; അഞ്ചാം ടെസ്റ്റ് കളിക്കും

ബുംറ മടങ്ങിയെത്തും; അഞ്ചാം ടെസ്റ്റ് കളിക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ കളിക്കും. നാലാം ടെസ്റ്റില്‍ ബുംറയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. മാര്‍ച്ച് ഏഴ് മുതല്‍ ധരംശാലയിലാണ് അഞ്ചാമത്തെ ടെസ്റ്റ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കി കഴിഞ്ഞു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ബുംറ കളിച്ചിരുന്നു. 17 വിക്കറ്റുകളുമായി മിന്നും ഫോമിലാണ് താരം.ടീമിലുണ്ടായിരുന്ന വാഷിങ്ടന്‍ സുന്ദറിനെ ഒഴിവാക്കി. താരം രഞ്ജിയില്‍ തമിഴ്‌നാടിനായി കളിക്കാനിറങ്ങും. പരിക്കേറ്റ് പുറത്തായിരുന്ന കെഎല്‍ രാഹുലിനു ഫിറ്റ്‌നസ് തെളിയിക്കാന്‍ സാധിച്ചില്ല. താരം ചികിത്സയ്ക്കായി ലണ്ടനിലാണ്.

രജത് പടിദാര്‍ ഈ പരമ്പരയില്‍ കാര്യമായ പ്രകടനം നടത്തിയില്ല. നാലാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും താരം പരാജയമായിരുന്നു. എന്നാല്‍ താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റ് അരങ്ങേറ്റ ശേഷം താരം ആറ് ഇന്നിങ്‌സുകള്‍ കളിച്ചു. രണ്ട് തവണ ഡക്കില്‍ വീണു. ആകെ നേടിയത് 32 റണ്‍സ്.

ഇത്തവണ ഐപിഎല്‍ കളിക്കുമോ? ആ ‘പന്തിനെ’ ഇനി കാണാന്‍ കഴിയില്ല, പ്രതികരിച്ച് സുനില്‍ ഗാവസ്‌കര്‍

ഇത്തവണ ഐപിഎല്‍ കളിക്കുമോ? ആ ‘പന്തിനെ’ ഇനി കാണാന്‍ കഴിയില്ല, പ്രതികരിച്ച് സുനില്‍ ഗാവസ്‌കര്‍

ഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്കുള്ള ഋഷഭ് പന്തിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. അധികം താമസിയാതെ പന്ത് ഇന്ത്യന്‍ ടീമില്‍ സ്ഥാനം വീണ്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പന്ത് ഫിറ്റാണെങ്കില്‍ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലെ ‘ഗെയിം ചേഞ്ചറെ’ തെരഞ്ഞെടുക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണിനായി തയാറെടുക്കുന്ന പന്ത് വാഹനാപകടത്തിന് ശേഷം വിശ്രമത്തിലായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തില്‍ പന്തിന് പരിക്കേറ്റിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാര്‍ക്വീ താരം ഐപിഎലിന്റെ വരാനിരിക്കുന്ന സീസണില്‍ തിരിച്ചുവരവ് നടത്തുമെന്ന് സൂചനയുണ്ട്. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ട മത്സരങ്ങളില്‍ താരം ഇംപാക്റ്റ് പ്ലെയര്‍ നിയമം ഉപയോഗിച്ച് ബാറ്ററായി മാത്രം കളിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പന്തിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ പ്രകടിപ്പിച്ച ഗാവസ്‌കര്‍, താന്‍ സ്ഫോടനാത്മക ബാറ്ററിന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞു. ‘ഞാനും അദ്ദേഹത്തിന്റ ഒരു വലിയ ആരാധകനാണ്, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം, പന്ത് പഴയതുപോലെ ആരോഗ്യവാനായിരിക്കണം എന്നാണ്. അദ്ദേഹത്തിന് ഇത് വളരെ ബുദ്ധിമുട്ടായിരിക്കും, ആ ബാറ്റിങ് മികവ് വീണ്ടെടുക്കാന്‍ ചിലപ്പോള്‍ കുറച്ച് സമയമെടുക്കും. പക്ഷേ അദ്ദേഹം പരിശീലനം ആരംഭിച്ചത് നന്നായി,’ ഗാവസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.