പ്രസിദ്ധിനു ടെസ്റ്റ് അരങ്ങേറ്റം, ജഡേജയ്ക്ക് പകരം അശ്വിന്‍; ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, ബൗളിങ്

പ്രസിദ്ധിനു ടെസ്റ്റ് അരങ്ങേറ്റം, ജഡേജയ്ക്ക് പകരം അശ്വിന്‍; ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, ബൗളിങ്

സെഞ്ചൂറിയന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് അല്‍പ്പ സമയത്തിനുള്ളില്‍. പിച്ചിലെ ഈര്‍പ്പം കാരണം വൈകിയാണ് കളി തുടങ്ങുന്നത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. പരിക്കേറ്റതിനാല്‍ രവീന്ദ്ര ജഡേജ ഇല്ല. ആര്‍ അശ്വിനാണ് ടീമിലെ സ്പിന്നര്‍. ഇന്ത്യക്കായി പേസര്‍ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റില്‍ അരങ്ങേറും. താരത്തിനു ടെസ്റ്റ് ക്യാപ് പേസര്‍ ജസ്പ്രിത് ബുമ്ര കൈമാറി.

ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍, ഡേവിഡ് ബെഡിങ്ഹാം എന്നിവര്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയം തേടി ഇന്ത്യ; ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയം തേടി ഇന്ത്യ; ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന് സെഞ്ചൂറിയനില്‍ ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുക.

രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നായകന്‍. ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലി, ജസ്പ്രീത് ബുമ്ര തുടങ്ങിയവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ടി20 പരമ്പര സമനിലയില്‍ പിടിച്ചതും ഏകദിനം 2-1 ന് നേടിയതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദ് നാട്ടിലേക്ക് മടങ്ങി. പകരം ഓപ്പണര്‍ അഭിമന്യു ഈശ്വരനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും മടങ്ങി. പകരം കെ എസ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനത്തു നിന്നും ഒഴിവാക്കിയ തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ബാവുമയെ ടെസ്റ്റ് ടീം നായകസ്ഥാനത്തു മാത്രം നിലനിര്‍ത്തുകയും, ടി 20 ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു.

പേസ് ബോളർമാർക്ക് ആധിപത്യം ലഭിക്കുന്ന പിച്ചായിരിക്കും സെഞ്ചൂറിയനിലേതെന്ന് കഴിഞ്ഞ ദിവസം പിച്ച് ക്യുറേറ്റർ പറഞ്ഞിരുന്നു. കഗീസോ റബാദ– ലുംഗി എൻഗിഡി– ജെറാൾഡ് കോട്സെ പേസ് ത്രയത്തിന്റെ ഫോമിലാണ് ആതിഥേയരുടെ പ്രതീക്ഷ. ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമിയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം പ്രസിദ്ധ് കൃഷ്ണയോ മുകേഷ് കുമാറോ ആദ്യ ഇലവനിൽ എത്തിയേക്കും.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര ജയം എന്ന ഇന്ത്യയുടെ മോഹത്തിന് 30 വർഷത്തെ പഴക്കമുണ്ട്. 1992 മുതൽ 8 തവണ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിച്ചിട്ടുണ്ട്. ഇതിൽ ഏഴു തവണയും തോറ്റപ്പോൾ 2010–2011ൽ നടന്ന പരമ്പര സമനിലയിൽ പിരിഞ്ഞു. ഈ ചരിത്രം തിരുത്തിയെഴുതുക എന്ന ലക്ഷ്യമിട്ടാണ് രോഹിത് ശർമ്മയും സംഘവും സെഞ്ചൂറിയനിൽ കളിക്കാനിറങ്ങുന്നത്.

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ(79) അന്തരിച്ചു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992-ലും 1993-ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫർ. സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്. അവിടെനിന്ന് അന്നത്തെ കേരളത്തിലെ പ്രമുഖ ടീമുകളായിരുന്ന എഫ്.എ.സി.ടിക്കും പ്രീമിയർ ടയേഴ്സിനും വേണ്ടി ബൂട്ടണിഞ്ഞു. 1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്. 1975 വരെ കേരളത്തിനായി കളിച്ചു. 1974ൽ കേരള ടീം ക്യാപ്റ്റനായി.1973ലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടുന്നത്. 1984 വരെ പ്രീമിയറിന് വേണ്ടി കളിച്ചു.

44-ാം വയസ്സിൽ സ്‌പോർട്‌സ് കൗൺസിലിൽ ചേർന്നതോടെ പൂർണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു. 1988ൽ കേരള സ്പോർട്സ് കൗൺസിൽ പരിശീലകനായി. ഭാര്യ: സഫിയ. മക്കൾ: ബൈജു (അബൂദബി), സൻജു (അജ്മാൻ), റൻജു (അബൂദബി). മരുമക്കൾ: നിതാസ്, രഹന, സുൽഫീന.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈയെ തകര്‍ത്തു; ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈയെ തകര്‍ത്തു; ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴേ്‌സിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബൈ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകളും നേടിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11-ാം മിനിറ്റില്‍ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസും ഇന്‍ജുറി ടൈമില്‍ (45+5) ക്വാമ പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്.

ഇടതു പാര്‍ശ്വത്തില്‍നിന്ന് എതിര്‍താരത്തെ മറികടന്ന് ബോക്‌സിനുള്ളിലേക്ക് കടന്ന പെപ്ര നല്‍കിയ പന്ത് ബാക്ക് ഹീലിലൂടെ ഗോള്‍ മുഖത്തേക്ക് മാറ്റി പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുംബൈ ഗോളിയുടെ കാലിനിടയിലൂടെ ഡയമന്റകോസ് വലയിലാക്കുകയായിരുന്നു. ദ്രിമിത്രിയോസിന്റെ അസിസ്റ്റില്‍നിന്നാണ് പെപ്രയുടെ ഗോള്‍.

ഓസ്‌ട്രേലിയയും ഞെട്ടി! വീണ്ടും ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ സംഘം

ഓസ്‌ട്രേലിയയും ഞെട്ടി! വീണ്ടും ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ സംഘം

മുംബൈ: ഇംഗ്ലണ്ടിനെ തകര്‍ത്തതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏക ടെസ്റ്റിലും വിജയം സ്വന്തമാക്കി മറ്റൊരു ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ടെസ്റ്റ് എട്ട് വിക്കറ്റ് വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതാ സംഘം ഓസ്‌ട്രേലിയയെ ടെസ്റ്റില്‍ വീഴ്ത്തുന്നത്.

ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 219 റണ്‍സിനു പുറത്തായി. ഇന്ത്യ 406 റണ്‍സെന്ന മികച്ച സ്‌കോറും പടുത്തുയര്‍ത്തി. 187 റണ്‍സ് ലീഡാണ് ഇന്ത്യക്ക്. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 261 റണ്‍സില്‍ പുറത്തായി. വിജയ ലക്ഷ്യമായ 75 റണ്‍സ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കിയാണ് ചരിത്രത്തിലേക്ക് പന്തടിച്ചത്.

സ്മൃതി മന്ധാന 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം 12 റണ്‍സുമായി ജെമിമ റോഡ്രിഗസും. 4 റണ്‍സെടുത്ത ഷഫാലി വര്‍മ, 13 റണ്‍സെടുത്ത റിച്ച ഘോഷ് എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. കിം ഗാത്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ് അവസാന ദിനമായ ഓസ്‌ട്രേലിയ ഇന്ന് ബാറ്റിങ് തുടര്‍ന്നത്. എന്നാല്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ വെറും 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായി സന്ദര്‍ശകര്‍ 261ല്‍ ഒതുങ്ങി.

തഹില മഗ്രാത്ത് (73) അര്‍ധ സെഞ്ച്വറിയുമായി ടീമിനെ കാത്തു. മഗ്രാത്തിനു പുറമെ ക്യാപ്റ്റന്‍ അലിസ്സ ഹീലി (32), ഓപ്പണര്‍ ബെത് മൂണി (33), ഫോബെ ലിച്ഫില്‍ഡ് (18), എല്ലിസ് പെറി (45) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍.

ഇന്ത്യക്കായി സ്‌നേഹ് റാണ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പൂജ വസ്ത്രാകര്‍ക്ക് ഒരു വിക്കറ്റ്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തിയത്. 78 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി (74), ജെമിമ റോഡ്രിഗസ് (73), റിച്ച ഘോഷ് (52) എന്നിവരും അര്‍ധ സെഞ്ച്വറി നേടി. പൂജ വസ്ത്രാകറും (47) സ്‌കോറിലേക്ക് സംഭാവ നല്‍കി. രേണുക സിങ് (8) ആണ് അവസാനം പുറത്തായത്. രാജേശ്വരി ഗെയ്ക്വാദ് റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു.

ഒന്നാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്. രണ്ടാം ദിനത്തില്‍ രാത്രി കാവല്‍ക്കാരി സ്‌നേഹ് റാണയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താരം 9 റണ്‍സെടുത്തു മടങ്ങി.

ഒരു ഭാഗത്ത് നിലയുറപ്പിച്ചു ബാറ്റ് വീശിയ സ്മൃതി മന്ധാനയുടെ വിക്കറ്റാണ് മൂന്നാമതായി നഷ്ടമായത്. 12 ഫോറുകള്‍ സഹിതമാണ് സ്മൃതി 74 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (0), യസ്തിക ഭാട്ടിയ (1) എന്നിവര്‍ നിരാശപ്പെടുത്തി. ഷഫാലി വര്‍മയുടെ (40) വിക്കറ്റ്് ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. താരത്തെ ജെസ് ജോണ്‍സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. എട്ട് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ ബാറ്റിങ്.

ഓസീസിനായി ആഷ്‌ലി ഗാര്‍ഡ്‌നര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത്, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പൂജ വസ്ത്രാകര്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്‌നേഹ് റാണ, രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ ദീപ്തി ശര്‍മ എന്നിവരുടെ ബൗളിങാണ് ഒതുക്കിയത്.

50 റണ്‍സെടുത്ത തഹില മഗ്രാത്ത് 40 റണ്‍സെടുത്ത ബെത് മൂണി, 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ ഹീലി എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് പുറത്താകാതെ നിന്നു 28 റണ്‍സെടുത്ത കിം ഗാര്‍തിന്റെ ബാറ്റിങാണ് സ്‌കോര്‍ 200 കടത്തിയത്.

മുംബൈയുടെ പുതിയ ക്യാപ്റ്റന്‍; ഹര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ നഷ്ടമായേക്കും

മുംബൈയുടെ പുതിയ ക്യാപ്റ്റന്‍; ഹര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ നഷ്ടമായേക്കും

ഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വരാനിരിക്കുന്ന സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണങ്കാലിനേറ്റ പരിക്കാണ് ഹര്‍ദിക്കിന് തിരിച്ചടിയായത്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എത്തിച്ചിരുന്നു.

പരിക്കിന്റെ പിടിയിലായ ഹര്‍ദിക്ക് വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ പങ്കെടുക്കുമോ എന്നത് സംശയമാണ്. അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയും താരത്തിന് നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പുനെയില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹാര്‍ദിക് മൈതാനം വിട്ടത്.

ഐപിഎല്ലിന്റെ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതായും പകരം ഹര്‍ദിക് നയിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് അറിയിച്ചിരുന്നു. ഐപിഎല്ലില്‍ ഏഴ് സീസണുകളില്‍ ഹര്‍ദിക് മുംബൈയ്ക്കായി കളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിനിലെത്തിയ പാണ്ഡ്യ അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്തു.

പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റും ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയും ഹര്‍ദിക്കിന് നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ സുര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യന്‍ ടീം 4-1 ന് വിജയം കുറിച്ചപ്പോള്‍ ടി20 പരമ്പര സമനിലയില്‍ അവസാനിച്ചു.