ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റെ് പട്ടികയില്‍ പിന്നിലേക്ക് വീണു. 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. പിന്നാലെയാണ് നഷ്ടം.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ എത്തിച്ചു ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു. എന്നാല്‍ പിന്നാലെ ഇംഗ്ലണ്ടിനോടു തോറ്റതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. 54.16 ല്‍ നിന്നു നിലവില്‍ ഇന്ത്യയുടെ പോയിന്റ് 43.33ലേക്ക് കുറഞ്ഞു.

സച്ചിനെ മറികടന്ന് ജോ റൂട്ട്; റെക്കോര്‍ഡ് നേട്ടം

സച്ചിനെ മറികടന്ന് ജോ റൂട്ട്; റെക്കോര്‍ഡ് നേട്ടം

ഹൈദരാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ട്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്ത് റണ്‍സെടുത്തതോടെയാണ് റൂട്ട് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

റൂട്ടിന്റെ റണ്‍ സമ്പാദ്യം 2554 ആയി. സച്ചിന്‍ 2535 റണ്‍സാണ് എടുത്തത്. മൂന്നാം സ്ഥാനത്ത് സുനില്‍ ഗാവസ്‌കറാണ്. 2348 റണ്‍സ്. നാലാം സ്ഥാനത്ത് അലിസ്റ്റര്‍ കുക്ക്. 2431 റണ്‍സ്. വിരാട് കോഹ്‌ലിയാണ് അഞ്ചാമത്. 1991 റണ്‍സ്.

മാക്‌സ്‌വെല്ലും കമ്മിൻസും ഇല്ല; വിൻഡീസ് ഏകദിനത്തിനുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു

മാക്‌സ്‌വെല്ലും കമ്മിൻസും ഇല്ല; വിൻഡീസ് ഏകദിനത്തിനുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഗ്ലെൻ മാക്‌സ്‌വെല്ലിനെയും പാറ്റ് കമ്മിൻസിനെയും 13 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റാർ ബാറ്റർ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. യുവതാരം ജേക്ക് ഫ്രേസർ-മക്‌ഗുർക്ക്, അൺക്യാപ്ഡ് പേസർ സേവ്യർ ബാർട്ട്ലെറ്റ് എന്നിവർക്ക് അവസരം നൽകി.

ഓസ്‌ട്രേലിയൻ വണ്ടർ ബാറ്റർമാരിൽ ഒരാളായാണ് ഫ്രേസർ-മക്‌ഗുർക്ക് പരക്കെ കണക്കാക്കപ്പെടുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ ഓസ്‌ട്രേലിയയിൽ നടന്ന മാർഷ് കപ്പിൽ 29 പന്തിൽ സെഞ്ച്വറി നേടി 21-കാരൻ ലോക റെക്കോർഡ് കുറിച്ചിരുന്നു. മാക്‌സ്‌വെല്ലിന് പകരമാണ് യുവതാരം ടീമിലെത്തുന്നത്. വെസ്റ്റ് ഇൻഡീസിനും ന്യൂസിലൻഡിനുമെതിരായ ടി20 മത്സരങ്ങൾ കണക്കിലെടുത്താണ് മാക്‌സ്‌വെല്ലിന് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

ലാൻസ് മോറിസ് ഓസീസ് ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കും. മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവർക്ക് 50 ഓവർ പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 6 വരെയാണ് ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര. ബ്രിസ്‌ബേൻ, സിഡ്‌നി, കാൻബെറ എന്നിവിടങ്ങളിലാണ് മത്സരം.

വെസ്റ്റ് ഇൻഡീസിനെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന ടീം: സ്റ്റീവൻ സ്മിത്ത് (C), സീൻ അബോട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ലാൻസ് മോറിസ്, മാറ്റ് ഷോർട്ട്, ആദം സാമ്പ.

ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി; വധു പാക് നടി

ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി; വധു പാക് നടി

കറാച്ചി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഷുഹൈബ് മാലിക് തന്നെയാണ് അറിയിച്ചത്.

ഷൂഹൈബുമായുള്ള വിവാഹമോചനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തെരഞ്ഞെടുക്കുക’ എന്ന് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഷൂഹൈബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ

അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ

ബ്ലൂംഫോണ്ടെയ്ൻ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകും. അണ്ടർ 19 ലോകകപ്പിന്റെ 15-ാം പതിപ്പാണിത്. അയർലൻഡും അമേരിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും. ഉച്ചയ്ക്ക് 1.30 മുതലാണ് രണ്ട് മത്സരങ്ങളും നടക്കുക.ഇന്ത്യയുടെ ആദ്യ മത്സരം നാളെ ബം​ഗ്ലാദേശിനെതിരെയാണ്. അണ്ടർ 19 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ ഇന്ത്യയാണ്.

എങ്കിലും ഡിസംബറിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിന്റെ സെമിയിൽ ബം​ഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരായതും ബം​ഗ്ലാദേശാണ്. രാജസ്ഥാൻ സ്വദേശി ഉദയ് ശരൺ ആണ് ഇന്ത്യൻ ടീമിന്റെ നായകൻ.ഇന്ത്യയ്ക്കും ബം​ഗ്ലാദേശിനുമൊപ്പം ​ഗ്രൂപ്പിൽ അയർലൻഡും അമേരിക്കയുമുണ്ട്. 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് 24 ദിവസം നീണ്ടുനിൽക്കും. ആകെ 41 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഫെബ്രുവരി 11നാണ് ഫൈനൽ. അഞ്ച് തവണ അണ്ടർ 19 ചാമ്പ്യന്മാരായ ഇന്ത്യയാണ് കൂടുതൽ തവണ ലോകകപ്പ് നേടിയിട്ടുള്ളത്.

മത്സരത്തിനിടെ കോലിയെ കെട്ടിപ്പിടിച്ച യുവാവിന് സ്വീകരണം

മത്സരത്തിനിടെ കോലിയെ കെട്ടിപ്പിടിച്ച യുവാവിന് സ്വീകരണം

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് വിരാട് കോലിയെ ആലിംഗനം ചെയ്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന് സ്വീകരണം. യുവാവിനെ പൂമാല അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

ഇൻഡോറിൽ നടന്ന രണ്ടാം ടി20 മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബൗണ്ടറി ലൈനിന് സമീപം നിൽക്കുകയായിരുന്ന കോലിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകൻ താരത്തെ കെട്ടിപ്പിടിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

യുവാവിനെ ടുക്കോഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. പിന്നീട് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊലീസ് വിട്ടയച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ പൂമാല അണിയിച്ചാണ് കുടുംബവും സുഹൃത്തുക്കളും സ്വീകരിച്ചത്. ഈ സ്വീകരണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.