ഇന്ത്യയുടെ ‘മിന്നല്‍’ തുടക്കം; അര്‍ധ സെഞ്ച്വറിയടിച്ച് രോഹിതും ഗില്ലും മടങ്ങി

ഇന്ത്യയുടെ ‘മിന്നല്‍’ തുടക്കം; അര്‍ധ സെഞ്ച്വറിയടിച്ച് രോഹിതും ഗില്ലും മടങ്ങി

കൊളംബോ: ഇന്ത്യ- പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടം മഴയെ തുടര്‍ന്നു നിര്‍ത്തി. ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മഴയെത്തുമ്പോള്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍.

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കെഎല്‍ രാഹുല്‍ രണ്ട് ഫോറുകള്‍ സഹിതം 17 റണ്‍സെന്ന നിലയില്‍ ക്രീസില്‍. വിരാട് കോഹ്‌ലി എട്ട് റണ്‍സുമായും ക്രീസില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗിലും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇന്ത്യക്ക് മിന്നല്‍ തുടക്കം സമ്മാനിച്ചു. ഇരുവരും അര്‍ധ സെഞ്ച്വറി കുറിച്ചാണ് മടങ്ങിയത്. രോഹിത് ശര്‍മയാണ് ആദ്യം കീഴടങ്ങിയത്. നായകന്‍ 49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം താരം 56 റണ്‍സെടുത്തു.

രണ്ട് റണ്‍സ് പിന്നിട്ടപ്പോള്‍ ഗില്ലും മടങ്ങി. താരം 52 പന്തില്‍ 58 റണ്‍സുമായി പുറത്തായി. പത്ത് ഫോറുകള്‍ തൂക്കി. പാക് പേസ് ത്രയമായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ സഖ്യത്തെ കരുതലോടെയാണ് ഇരുവരും നേരിട്ടത്. രോഹിത് തുടക്കത്തില്‍ പ്രതിരോധം തീര്‍ത്ത് പിന്നീട് മികവിലേക്ക് ഗിയര്‍ മാറ്റി. ഗില്‍ തുടക്കം മുതല്‍ കടന്നാക്രമിച്ചു.

ഷദബ് ഖാനാണ് ഓപ്പണിങ് കൂട്ടുകെട്ടു പൊളിച്ചത്. പിന്നാലെ ഷഹീന്‍ ഷാ അഫ്രീദി ശുഭ്മാന്‍ ഗിലിനേയും മടക്കി. ഇന്ത്യ ശ്രേയസ് അയ്യരേയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി. കെഎല്‍ രാഹുല്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ സ്ഥാനം നിലനിര്‍ത്തി

യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്

യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്

ന്യുയോർക്ക്: യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ അറീന സബര്‍ലന്‍കെയെ തോല്‍പ്പിച്ചായിരുന്നു 19കാരി ആദ്യ ഗ്രാന്റ് സ്ലാം നേടിയത്. ആദ്യം സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു കോക്കോയുടെ മുന്നേറ്റം.2-6, 6-3, 6-2 എന്നിങ്ങനെയാണ് സ്കോർ നില.
ഇതോടെ ലോക മൂന്നാം നമ്പർ താരമായി കോക്കോയുടെ റാങ്കിങ് ഉയരും. ഈ ജയത്തോടെ സറീസ വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന കൗമാരക്കാരി എന്ന നേട്ടവും കോക്കോയ്ക്ക് സ്വന്തം.

ലോകകപ്പ് ടീം പ്രഖ്യാപിച്ചു; സഞ്ജു ഇല്ല

ലോകകപ്പ് ടീം പ്രഖ്യാപിച്ചു; സഞ്ജു ഇല്ല

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏഴു ബാറ്റര്‍മാരും നാല് ബൗളര്‍മാരും നാല് ഓള്‍ റൗണ്ടര്‍മാരുമാണ് പതിനഞ്ചംഗ ടീമില്‍ ഉള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചില്ല.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍.

ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

നേപ്പാളിനെ പത്തു വിക്കറ്റിന് തകര്‍ത്തു; ഇന്ത്യ സൂപ്പര്‍ ഫോറില്‍

നേപ്പാളിനെ പത്തു വിക്കറ്റിന് തകര്‍ത്തു; ഇന്ത്യ സൂപ്പര്‍ ഫോറില്‍

കാന്‍ഡി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു. മഴ കളിച്ച മത്സരത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയമൊരുക്കിയത്.

നായകന്‍ രോഹിത് ശര്‍മ്മ 74 റണ്‍സും ഗില്‍ 67 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ 230 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. തുടര്‍ന്ന് 231 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ രസംകൊല്ലിയായി മഴ കളിമുടക്കി.

ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 റണ്‍സായി പുനര്‍ നിശ്ചയിച്ചു. രോഹിതിന്റെയും ഗില്ലിന്റെയും കരുത്തില്‍ ഇന്ത്യ 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ഔട്ടായി. ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48), കുശാല്‍ ഭര്‍ട്ടല്‍ (25 പന്തില്‍ 38) എന്നിവരുടെ മികച്ച പ്രകടനമാണ് നേപ്പാളിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. ഫീൽഡിങ്ങിൽ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യ, ആദ്യ 5 ഓവറിനിടെ 3 ക്യാച്ചുകളാണ് കൈവിട്ടത്.

പരുക്ക് ഗുരുതരം; ഇന്ത്യൻ പരമ്പരയിൽ നിന്ന് പിന്മാറി ഓസ്ട്രേലിയൻ സൂപ്പർ താരം

പരുക്ക് ഗുരുതരം; ഇന്ത്യൻ പരമ്പരയിൽ നിന്ന് പിന്മാറി ഓസ്ട്രേലിയൻ സൂപ്പർ താരം

ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന് ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പര നഷ്ടമാകും. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ താരം ഓസ്‌ട്രേലിയക്കായി ഇറങ്ങുമെന്നും സൂചനയുണ്ട്. സുഹൃത്തിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ വച്ചാണ് താരത്തിന്റെ കണങ്കാലിന് പരിക്കേറ്റത്. പരിക്കിൽ നിന്ന് പൂർണമായും മുക്തനാക്കാതതിനാലാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം താരത്തിന് നഷ്ടമാകുന്നത്. ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താരം വിശ്രമത്തിൽ തുടരുന്നത്. ആദ്യ കൺമണിക്കായുളള കാത്തിരിപ്പിലാണ് താരവും കുടുംബവും.

എനിക്ക് ഇപ്പോഴും ഇന്ത്യൻ പരമ്പരയുടെ ഭാഗമാകാൻ ആഗ്രഹമുണ്ട്. പരമ്പരയിൽ ഭാഗമായാൽ എനിക്ക് അധിക സമ്മർദ്ദമൊന്നും ഏൽക്കേണ്ടി വരില്ല. സെലക്ടർമാരും സ്റ്റാഫും മികച്ചതായതിനാൽ അവർ എന്നിൽ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ല. ലോകകപ്പിന് മുമ്പ് ഞങ്ങൾക്ക് അധിക സമയം ലഭിച്ചിട്ടുണ്ട്. ടൂർണമെന്റിലൂട നീളം മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ ഇത് സഹായിക്കും. മാക്‌സ്വെൽ പറഞ്ഞു. 2015ലും 2019-ലും ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നു മാക്സ്വെൽ.

ആരാധകര്‍ക്ക് സന്തോഷം; ഇന്ത്യ- പാക് പോരിനു മഴ ഭീഷണി ഇല്ല

ആരാധകര്‍ക്ക് സന്തോഷം; ഇന്ത്യ- പാക് പോരിനു മഴ ഭീഷണി ഇല്ല

കൊളംബോ: ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പോരാട്ടമായ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനു കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത. മത്സരം നടക്കുന്ന കാന്‍ഡിയിലെ പല്ലക്കീലില്‍ ഇന്ന് മഴ ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കാന്‍ഡിയില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. ആകാശം മേഘാവൃതമായി കാണുമെങ്കിലും മഴ പ്രവചനം ഇല്ല. തെളിഞ്ഞ കാലാവസ്ഥയാണെന്നും മത്സരം നടക്കുമെന്നാണ് കരുതുന്നതെന്നും നാട്ടുകാരനായ ഒരു ക്രിക്കറ്റ് ആരാധകന്‍ പ്രതീക്ഷ പങ്കിട്ടു. ഇന്ത്യയുടെ ജയം കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യ കപ്പിലെ ആദ്യ പോരിനാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാന്‍ ആദ്യ പോരാട്ടത്തില്‍ നേപ്പാളിനെ തകര്‍ത്താണ് വരുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മുതലാണ് പോരാട്ടം. ഇടവേളയ്ക്ക് ശേഷമാണ് ചിരവൈരികള്‍ ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.