നായയുടെ കടിയേൽക്കാതിരിക്കാൻ ഓടിയ ഏഴു വയസ്സുകാരൻ കിണറ്റിൽ വീണു

നായയുടെ കടിയേൽക്കാതിരിക്കാൻ ഓടിയ ഏഴു വയസ്സുകാരൻ കിണറ്റിൽ വീണു

പെരുവ: നായയുടെ കടിയേൽക്കാതിരിക്കാൻ ഓടുന്നതിനിടെ 48 അടി താഴ്ചയുള്ള കിണറ്റിൽ വീണ ഏഴു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നപ്പള്ളി കോയിക്കൽ ഗിരീഷിന്റെ മകൻ ദേവനന്ദൻ (7) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴോടെ മുളക്കുളം 8–ാം വാർഡ് പെരുവ കുന്നപ്പള്ളി ഒക്കരണ്ടി റെജിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണു ദേവനന്ദൻ വീണത്. രാവിലെ കൂട്ടുകാരനൊപ്പം നടക്കാൻ ഇറങ്ങിയതാണു കുട്ടി.

റോഡിലൂടെ നടക്കുന്നതിനിടെ തെരുവുനായ പിന്നാലെ എത്തിയതോടെ ഇരുവരും ഓടി. റോഡരികലെ വീടിന്റെ മുറ്റത്തേക്ക് ഓടിക്കയറുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്കു വീഴുകയായിരുന്നു ദേവനന്ദൻ. ഈ സമയം വീടിന്റെ തിണ്ണയിലിരുന്ന റെജി, ദേവനന്ദൻ കിണറ്റിൽ വീഴുന്നതു കണ്ടു.

റെജി കിണറ്റിൽ ചാടി ദേവനന്ദനെ ഉയർത്തിപ്പിടിച്ചു നിന്നു. കടുത്തുരുത്തി അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. വലിയ താഴ്ചയുള്ള കിണറ്റിൽ പാറ തെളിഞ്ഞിരുന്നെങ്കിലും ദേവനന്ദന് പോറൽ പോലുമേറ്റില്ല.

കല്ലമ്പലത്ത് കൗതുകമായി മയിൽ

കല്ലമ്പലത്ത് കൗതുകമായി മയിൽ

കല്ലമ്പലം: കല്ലമ്പലത്തെത്തിയ മയിലിൻറെ പ്രഭാത സവാരി നാട്ടുകാർക്ക് കൗതുകമായി. കപ്പാംവിള കുടവൂർ മുസ്ലിം പള്ളിക്ക് സമീപമായാണ് മയിലിനെ കണ്ടത്.

ദൃശ്യങ്ങൾ കാണാം

 

പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കി പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക്

പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കി പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക്

ഡല്‍ഹി: പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കി പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യപടിയായുള്ള തീരുമാനം.

പഴയ പെന്‍ഷന്‍പദ്ധതി നടപ്പാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കി. ഛത്തീസ്ഗഢ് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ച തീരുമാനം വൈകാതെ ഉത്തരവായി ഇറങ്ങും.

തമിഴ്നാട്, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവയാണ് പഴയ പദ്ധതിയിലേക്ക് മടങ്ങാനൊരുങ്ങുന്ന മറ്റുസംസ്ഥാനങ്ങള്‍. അതേസമയം, പെന്‍ഷന്‍ പരിശോധനാസമിതി റിപ്പോര്‍ട്ടുസമര്‍പ്പിച്ചിട്ടും ഇതുവരെയും കേരള സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

കോഴിയെ ജീവനോടെ തൊലിയുരിച്ചു; ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

കോഴിയെ ജീവനോടെ തൊലിയുരിച്ചു; ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

പാറശാല: കോഴിയെ ജീവനോടെ തൊലിയുരിച്ചു കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കട ജീവനക്കാരനെ പെ‍ാലീസ് അറസ്റ്റ് ചെയ്തു. കെ‍ാല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു (36) ആണ് അറസ്റ്റിലായത്. ക്രൂരതയുടെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പോലീസ് നടപടി. ഇറച്ചി വാങ്ങാൻ എത്തിയ യുവാവാണു രംഗം മെ‍ാബൈൽ ഫോണിൽ പകർത്തിയത്.

വിരണ്ടോടിയ കുതിരകളും വാഹനവും കൂട്ടിയിടിച്ച അപകടത്തിൽ കുതിര ചത്തു ; ഒരാൾക്ക് ഗുരുതര പരിക്ക്

വിരണ്ടോടിയ കുതിരകളും വാഹനവും കൂട്ടിയിടിച്ച അപകടത്തിൽ കുതിര ചത്തു ; ഒരാൾക്ക് ഗുരുതര പരിക്ക്

പാലക്കാട്: കുതിരാനു സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയിൽ നിന്ന് ബുധനാഴ്ച രാത്രി 11ന് 7 കുതിരകൾ ചാടിപ്പോയി. ദേശീയപാതയിലൂടെ ഓടിയ കുതിരകളിൽ മൂന്നെണ്ണത്തിനെ വാഹനങ്ങളിടിച്ചു. ഒരു കുതിര ചത്തു. ഒന്നിന്റെ നില ഗുരുതരമാണ്. കുതിരയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്കേറ്റു. പട്ടിക്കാട് തെക്കുംഭാഗം മേലേവീട്ടിൽ നിതീഷ് കുമാറിനാണ് (21) പരുക്കേറ്റത്. ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലേചുങ്കത്തായിരുന്നു അപകടം.

കാട്ടാനയുടെ ശബ്ദം കേട്ടു പരിഭ്രാന്തരായാണു കുതിരകൾ ലായത്തിൽ നിന്നു പുറത്തുചാടിയതെന്നു കരുതുന്നു. കുന്നുംപുറം ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരകളാണു ലായത്തിൽ നിന്നു ചാടി ദേശീയപാതയിലൂടെ ഓടിയത്. പീച്ചി റിസർവോയറിനോടു ചേർന്നാണു കുതിരയോട്ട പരിശീലന കേന്ദ്രം. ഓട്ടത്തിനിടെ വാണിയമ്പാറ, മേലേചുങ്കം, മേരിഗിരി എന്നിവിടങ്ങളിലാണു കുതിരകൾ വിവിധ വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. ബാക്കി കുതിരകളെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി.

മലയാളി ബാസ്കറ്റ് ബോൾ താരത്തിന്റെ മരണത്തില്‍ ദുരൂഹത; റീപോസ്റ്റ്ർമോർട്ടം ആവശ്യപ്പെട്ട് കുടുംബം

പാട്ന: റെയില്‍വേയുടെ മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണത്തില്‍ കോച്ചിനെതിരെ പരാതിയുമായി കുടുംബം. കോച്ച് രവി സിംഗ് ലിതാരയോട് അപമര്യാദയായി പെരുമാറിയിരുന്നെന്നും, മാനസികമായി പീഡിപ്പിച്ചിരുന്നെന്നും കാട്ടി മുഖ്യമന്ത്രിക്കും പാട്ന പൊലീസിനും ബന്ധുക്കൾ പരാതി നല്‍കി. ലിതാരയുടെ നിലവിലെ കോച്ച് രവി സിംഗ് കൊല്‍ക്കത്തയില്‍ പരിശീലനത്തിനിടെ അപമര്യാദയായി പെരുമാറിയെന്നും, ലിതാര അപ്പോൾ എതിർത്തെന്നും ബന്ധുക്കൾ പറയുന്നു.

കോച്ച് നിരന്തരം ശല്യം ചെയ്യുകയാണെന്ന് ലിതാര നേരത്തെ പറഞ്ഞിരുന്നെന്നും ബന്ധുക്കൾ നല്‍കിയ പരാതിയിലുണ്ട്. പാട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ പാട്നയില്‍ എത്തും മുന്‍പേ പോസ്റ്റ്മോർട്ടം നടത്തിയതിലും ബന്ധുക്കൾ ദുരൂഹതയാരോപിക്കുന്നു. റീപോസ്റ്റ്മോർട്ടം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം വീട്ടുകാര്‍ ലിതാരയെ വിളിച്ചപ്പോള്‍ ഫോണെടുത്തിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഫ്ലാറ്റുടമയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോളാണ് ലീതാരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറ്റ്യാടി വട്ടോളി സ്വദേശി കരുണന്‍റെ മകളായ ലിതാര പാട്ന ദാനാപൂരിലെ ഡിആർഎം ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)