ചുമട്ടുതൊഴിലാളിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ചുമട്ടുതൊഴിലാളിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

വർക്കല: കുന്നുംപുറം അൻസി മൻസിലിൽ സുൽഫിക്കർ എന്ന ചുമട്ടുതൊഴിലാളിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. ഏപ്രിൽ 11ന് രാത്രി 7 മണിക്ക് ചെമ്മരുതി മുട്ടപ്പലം കുന്നുംപുറം കോളനിയിലെ വീടിനു മുന്നിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് സുൽഫിക്കറിനെ വെട്ടിയത്. പ്രതികളായ ചെമ്മരുതി വില്ലേജിൽ തച്ചോട് കുന്നുവിള റുക്സാന മൻസിലിൽ ഹമീദ് (49), തച്ചോട് പ്ളാവിള വീട്ടിൽ ദേവൻ എന്ന് വിളിക്കുന്ന മുത്തു(22), നടയറ അക്കരവിള വയലരികത്തു വീട്ടിൽ ആഷിക് (22) എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹമീദിന്റെ വീട്ടിൽ സ്ഥിരമായി മറ്റ് പ്രതികൾ എത്തിയിരുന്നതും വീട്ടിൽ പരസ്യമായി മദ്യപിക്കുകയും ആയത് സംബന്ധിച്ച് അയൽവാസികളുമായി തർക്കത്തിൽ എർപ്പെട്ടുവരുകയുമായിരുന്നു. ഇത് കണ്ട് പ്രശ്നം പറഞ്ഞ് പരിഹരിക്കുന്നതിനാണ് അയൽവാസിയും ചുമട്ടുതൊഴിലാളിയുമായ സുൽഫിക്കർ സ്ഥലത്ത് എത്തിയത്. അത് ഇഷ്ടപ്പെടാതിരുന്ന ഹമീദ് വീട്ടിൽ നിന്നു എടുത്തുകൊടുത്ത വാളുപയോഗിച്ച് മുത്തു സുൽഫിക്കറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യാ വി ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.നിയാസ്, അയിരൂർ പോലിസ് ഇൻസ്പെക്ടർ ശ്രീജേഷ്.വി.കെ, പോലീസ് സബ് ഇൻസ്പെക്ടർ സജീവ്.ആർ, അസി. സബ് ഇൻസ്പെക്ടർമാരായ സുനിൽ, ഇതിഹാസ്, ബൈജു , സീനിയർ സിവിൽ പോലീസ് ഓഫീസർ ജയമുരുകൻ ഷാഡോ പോലീസ് ഡാൻസാഫ് ടീം അംഗങ്ങളായ സബ് ഇൻസ്പെക്ടർ ബിജു, അസി സബ് ഇൻസ്പെക്ടർ ബിജുകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പൂർണ ഗർഭിണിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് പരാതി

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പൂർണ ഗർഭിണിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് പരാതി

ചിറയിൻകീഴ് :ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഗർഭിണിയായ യുവതിയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന് പരാതി. ചൊവ്വാഴ്ച വൈകുന്നേരം 4.50ഓടെ പനിയും ശരീര തളർച്ചയുമായി ആശുപത്രിയിൽ എത്തിയ പൂർണ്ണ ഗർഭിണിയായ അഴൂർ സ്വദേശിയായ യുവതിയ്ക്കാണ് ചികിത്സ വൈകിയത്.

ആശുപത്രിയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞാണ് യുവതിക്ക്‌ ചികിത്സ ലഭ്യമായത്. തളർന്ന് ബോധം നഷ്ടപ്പെടുന്ന അവസ്ഥായിലാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ ഡ്യൂട്ടി ഡോക്ടറെ കാണുകയും തിരുവനന്തപുരം എസ്. എ. റ്റി യിൽ ചികിത്സയിൽ കഴിയുന്ന രോഗിയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് സംബന്ധമായ കേസ് രജിസ്റ്റർ എഴുതാനുണ്ടെന്നും അതു കഴിഞ്ഞ് രോഗിയെ നോക്കാമെന്നുമായിരുന്നു ഡോക്ടറുടെ നിലപാട്.

പൂർണ്ണ ഗർഭിണിയായ യുവതിയുടെയും കുഞ്ഞിന്റെയും ജീവന് വില നൽകാതെ ചികിത്സയ്ക്ക് കാലതാമസം വരുത്തിയ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരുമായ അജു കൊച്ചാലുംമൂട്, പുതുക്കരി പ്രസന്നൻ , മെമ്പർമരായ മോനി ശാർക്കര, അനീഷ് മാമം, സൈന ബീവി, സന്തോഷ്, രാജു തുടങ്ങിയവർ ചിറയിൽകീഴ് ആശുപത്രി സൂപ്രണ്ടിനെ കണ്ട് ചർച്ച നടത്തുകയും പരാതി നൽക്കുകയും ചെയ്തു. തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് കിട്ടിയതിനു ശേഷം നപടി എടുക്കുമെന്ന് ജന പ്രതിനിധികളെ അറിയിക്കുകയും ചെയ്തു.

കിഴുവിലം വില്ലേജ് കമ്മിറ്റിയുടെ വിഷു ചന്ത ആരംഭിച്ചു

കിഴുവിലം വില്ലേജ് കമ്മിറ്റിയുടെ വിഷു ചന്ത ആരംഭിച്ചു

ചിറയിൻകീഴ്: കേരള കർഷകസംഘം കിഴുവിലം വില്ലേജ് കമ്മിറ്റിയുടെ വിഷു ചന്ത ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചു. കേരള കർഷക സംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം അഡ്വ. ദിലീപ്.വി.എൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കർഷക സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം നിർവഹിച്ചു.

കേരള കർഷകസംഘം കുഴുവിലം വില്ലേജ് സെക്രട്ടറി എൻ. രഘു, ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം ഡി കെ ശ്രീകുമാർ, സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം എസ് ചന്ദ്രൻ, മണികണ്ഠൻ, ആർ കെ ബാബു, അഡ്വ. ആർ ശ്രീകണ്ഠൻ, അജയകുമാർ, പ്രഭാകരൻ നായർ, പ്രിയദർശൻ, അഡ്വ. അജിത് മുരളി, ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.

മെയ് 17ന് 42 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്

മെയ് 17ന് 42 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാർഡുകളിൽ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഏപ്രിൽ 20ന് പുറപ്പെടുവിക്കും. 20 മുതൽ 27 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രിൽ 30 വരെ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെ. വോട്ടെണ്ണൽ മെയ് 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് നാമനിർദ്ദേശ പത്രികയോടൊപ്പം കമ്മീഷൻ പുതിയതായി ഏർപ്പെടുത്തിയ ഫാം കൂടി പൂരിപ്പിച്ചു നൽകണം.

തിരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും വീണ്ടും അവസരം നൽകിയിരുന്നു. സപ്ലിമെന്ററി പട്ടികകൾ ഏപ്രിൽ 25ന് പ്രസിദ്ധീകരിക്കും. വരണാധികാരികൾക്കും ഉപവരണാധികാരികൾക്കുമുള്ള പരിശീലനം കമ്മീഷൻ ഓഫീസിൽ നൽകി.
12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അവ ജില്ലാ അടിസ്ഥാനത്തിൽ ചുവടെ:

തിരുവനന്തപുരം ജില്ല– അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാർ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്.

അപായച്ചങ്ങല വലിച്ച് ട്രെയിനില്‍നിന്ന് ഇറങ്ങിയ ഏഴുപേര്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

അപായച്ചങ്ങല വലിച്ച് ട്രെയിനില്‍നിന്ന് ഇറങ്ങിയ ഏഴുപേര്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയില്‍ ട്രെയിനിടിച്ച് ഏഴു പേര്‍ മരിച്ചു. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കോച്ചില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ചെയിന്‍ വലിച്ചശേഷം ട്രാക്കിലേക്കിറങ്ങിയ യാത്രക്കാരാണ് മരിച്ചത്. എതിര്‍ദിശയില്‍ വന്ന കൊണാര്‍ക്ക് എക്‌സ്പ്രസ് ഇവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.

അപകടത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കൊല്ലത്ത് ടിപ്പർ ലോറികൾക്ക് ഇടയിൽ അകപ്പെട്ട് ഡ്രൈവർ മരിച്ചു

കൊല്ലം: കടയ്ക്കൽ കല്ലുതേരിയിൽ ടിപ്പർ ലോറികൾക്കിടയിൽ പെട്ട് ഡ്രൈവർ മരിച്ചു. അഞ്ചൽ കരുകോൺ സ്വദേശി മുഹമ്മദ് ബാദുഷയാണ് മരിച്ചത്. ടിപ്പർ ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. പണി നടക്കുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി. എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു. വണ്ടി നിർത്താനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ബാദുഷ ലോറികൾക്ക് ഇടയിൽ അകപ്പെട്ടത്.