മദ്യലഹരിയിൽ അടിപിടി; ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു

മദ്യലഹരിയിൽ അടിപിടി; ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു

വർക്കല : വർക്കല മൈതാനം ബാർ ഹോട്ടലിൽ മദ്യലഹരിയിൽ തർക്കം,ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു. മദ്യലഹരിയിൽ ആയിരുന്ന നാലു യുവാക്കൾ ചേർന്ന് ഒരാളിനെ ക്രൂരമായി മർദ്ദിച്ചത് തടയാൻ ശ്രമിച്ച ജീവനക്കാരാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ഹോട്ടലിന്റെ പാർക്കിംഗ് അറീയിലായിരുന്നു സംഭവം. വെട്ടൂർ എസ്.എസ്.മൻസിലിൽ മുഹമ്മദ് താഹിർ ഉൾപ്പെടുന്ന സംഘമാണ് ബാറിലെ ശുചീകരണ തൊഴിലാളിയായ സൈദുൾ ഇസ്ലാമിനോട് വാക്കേറ്റമുണ്ടാവുകയും ഒടുവിൽ കത്തി വീശി സൈദുളിനെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തത്. ജീവനക്കാരും നാട്ടുകാരും കൂടി യുവാക്കളെ ബലമായി കീഴ്‌പ്പെടുത്തി പോലീസിനെ ഏൽപ്പിച്ചു . കത്തിക്കുത്തിൽ തോളിനു മുറിവേറ്റ സൈദുൾ വർക്കല താലൂക് ആശുപത്രിയിൽ ചികിത്സ തേടി. കയ്യാങ്കളിയിൽ ഇരുകൂട്ടർക്കും പരിക്കുപറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷീര സംഗമം സംഘടിപ്പിച്ച് ക്ഷീരവികസന വകുപ്പ് ചിറയിൻകീഴ് ബ്ലോക്ക്

ക്ഷീര സംഗമം സംഘടിപ്പിച്ച് ക്ഷീരവികസന വകുപ്പ് ചിറയിൻകീഴ് ബ്ലോക്ക്

ചിറയിൻകീഴ് : ക്ഷീരവികസന വകുപ്പ് ചിറയിൻകീഴ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ 2021-22 ലെ വാർഷിക പദ്ധതികളുടെ ഭാഗമായി ക്ഷീര സംഗമം നടക്കും.
മാർച്ച്‌ 12 ശനിയാഴ്ച, ശ്രീഭൂതനാഥൻ കാവ് ഹാളിൽ വച്ച് നടക്കുന്ന പരിപാടി ചിറയിൻകീഴ് നിയോജക മണ്ഡലം എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയശ്രീ പി സി അധ്യക്ഷത വഹിക്കുന്ന ഈ ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ ക്ഷീര വികസന സെമിനാർ, ഡയറി എക്സിബിഷൻ, ക്ഷീര കർഷകരെ ആദരിക്കൽ, ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവ നടത്തും.

പാഡ്ഫ്രീ പ്രിസണ്‍സ് പദ്ധതിയുമായി സായിഗ്രാമം

പാഡ്ഫ്രീ പ്രിസണ്‍സ് പദ്ധതിയുമായി സായിഗ്രാമം

ആറ്റിങ്ങല്‍: അന്താരാഷ്ട്ര വനിതാദിനത്തില്‍ പാഡ്ഫ്രീ പ്രിസണ്‍സ് പദ്ധതി അവതരിപ്പിച്ച് സായിഗ്രാമം. തിരുവനന്തപുരം വനിതാ ജയില്‍ ആന്‍ഡ് കറക്ഷന്‍ ഹോമില്‍ നടന്ന ചടങ്ങ് ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വനിതാജയില്‍ സൂപ്രണ്ട് സോഫിയാബീവി, ജയില്‍ ഡി.ഐ.ജി. പി.അജയകുമാര്‍, സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, ദേവികജയ്‌സല്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതിസൗഹൃദ തുണി പാഡ് നിര്‍മ്മാണപരിശീലനവും നടന്നു.

ഉത്തരാഖണ്ഡ് ബിജെപി ഉറപ്പിച്ചു; മണിപ്പുരിലും ബിജെപിക്ക് ലീഡ്: ഗോവയിലും മുന്നേറ്റം

ഉത്തരാഖണ്ഡ് ബിജെപി ഉറപ്പിച്ചു; മണിപ്പുരിലും ബിജെപിക്ക് ലീഡ്: ഗോവയിലും മുന്നേറ്റം

ഡൽഹി: ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലിൽ ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം. ഉത്തരാഖണ്ഡിൽ 40 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഉത്തരാഖണ്ഡ് ബിജെപി ഉറപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഏറെ പിന്നിലാണ്. ഉത്തരാഖണ്ഡില്‍ ബിജെപിയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില്‍ എത്തി. ഉത്തരാഖണ്ഡ് ഹരിദ്വാർ റൂറലിൽ കോൺഗ്രസ് സ്ഥാനാർഥി അനുപമ റാവത്ത് 2,700 വോട്ടുകൾക്കു മുന്നിൽ.ഉത്തരാഖണ്ഡിൽ വോട്ടെണ്ണൽ 5–ാം റൗണ്ട് പൂർത്തിയാകുമ്പോൾ കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ലാൽകുവാനിൽ 8,616 വോട്ടിനു പിന്നിൽ. ഗോവയിലും ബിജെപിക്കാണ് മുൻതൂക്കം. ഗോവയിൽ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റിൽ ഒതുങ്ങിയ ബിജെപി ഇത്തവണ 18 ഇടത്ത് മുന്നിലാണ്. 2017 ൽ 17 സീറ്റുകൾ നേടിയ കോൺഗ്രസ് 13 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാൻക്വിലിം മണ്ഡലത്തിൽ പിന്നിൽ പോയെങ്കിലും ലീഡ് ഉയർത്താൻ കഴിഞ്ഞത് നേട്ടമായി. ഗോവയിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കർ വാസ്കോ മണ്ഡലത്തിൽ പിന്നിൽ, ഗോവയിൽ തലെയ്ഗാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ജെനിഫർ മൊൺസെരാറ്റ മുന്നിൽ, ഗോവയിൽ കലൻഗുട്ടെ മണ്ഡലത്തിൽ മുൻ മന്ത്രി മൈക്കിൾ ലോബോ മുന്നിൽ, ഗോവയിൽ ബെനോളിം മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ചർച്ചിൽ അലിമാവോ പിന്നിൽ. ഗോവ കർടൊറിം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി അലക്സോ റെജിനാൾഡോ ലൗറെൻകോ മുന്നിൽ, ഗോവ ഫോർവേഡ് പാർട്ടി സ്ഥാനാർഥി വിജയ് സർദേശായ് ലീഡ് ചെയ്യുന്നു. ഗോവയിൽ കോൺഗ്രസ് നേതാവ് ദിഗംബർ കാമത്ത് 5000 ലേറെ വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. ഗോവയിൽ സിയോലിം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കോൺഗ്രസ് സ്ഥാനാർഥി ദലീല ലോബോയ്ക്കെതിരെ ബിജെപി സ്ഥാനാർഥി ദയാനന്ത് മൻട്രേകർ 180 വോട്ടിനു മുന്നിൽ.

മണിപ്പുരിൽ ബിജെപി 22 ഇടത്ത് മുന്നിലാണ്, കോൺഗ്രസ് 15 ഇടത്ത് ലീഡ് ചെയ്യുന്നു. ഞെട്ടിച്ചത് എൻപി‌പിയാണ് മുന്നേറ്റം 11 ഇടങ്ങളിൽ. മണിപ്പുരിലെ സൈകുലിൽ ‘കുക്കി പീപ്പിൾസ് അലയൻസ്’ ലീഡ് ചെയ്യുന്നു, തൗബാലിൽനിന്ന് ജനവിധി തേടുന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇബോബി സിങ് മുന്നിൽ . മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഹീൻഗാങ് മണ്ഡലത്തിൽ മുൻപിൽ. ബിജെപി മണിപ്പുരിൽ തുടർഭരണം നേടുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. സമാധാനത്തിന്റെയും വികസനത്തിന്റെയും കാലഘട്ടമായിരുന്നു കഴിഞ്ഞ 5 വർഷത്തെ ബിജെപി ഭരണം. ആ നല്ല കാലഘട്ടത്തിന്റെ തുടർച്ച മണിപ്പുരിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ 70, മണിപ്പുരിൽ 60, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. എക്സിറ്റ് പോളുകളിൽ മണിപ്പുരിൽ ബിജെപിക്കാണ് സാധ്യത. ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത പോരാട്ടമാണ്. ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. മണിപ്പുരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ പകുതിയോളം എംഎൽഎമാർ കൂറുമാറി ബിജെപിയിലോ ഇതര പാർട്ടികളിലോ എത്തിയിരുന്നു. ബിജെപി ആത്മവിശ്വാസത്തിലാണെങ്കിലും അണിയറയിൽ തന്ത്രങ്ങൾ ഒരുക്കുകയാണ്. നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ കൺവീനർ കൂടിയായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം.

പ്രണയം നിരസിച്ചു; സ്കൂൾ വിദ്യാർഥിനിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം

പ്രണയം നിരസിച്ചു; സ്കൂൾ വിദ്യാർഥിനിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം

കൊച്ചി: ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി. ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തിൽ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകൻ ശിവ(18), ബന്ധു കാർത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെൽവം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ ശിവ നേരത്തെ പെൺകുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിൽ നേരത്തെയും വഴിയരികിൽ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്യുമായിരുന്നെന്നു പെൺകുട്ടി പറയുന്നു.

ഇന്നലെ സ്കൂൾ വിട്ടു വീട്ടിലേക്കു വരുമ്പോൾ എതിരെ ഓട്ടോറിക്ഷയുമായി വന്നു. അടുത്തെത്തിയപ്പോൾ വേഗം കുറച്ച് അതിലുണ്ടായിരുന്ന ഒരാൾ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്തെന്നു പെൺകുട്ടി പറയുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പിന്നിൽ നിന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം തന്റെ നേർക്കു പാഞ്ഞു വരുന്നതു കണ്ടത്. ചാടി മാറിയില്ലായിരുന്നെങ്കിൽ ഓട്ടാറിക്ഷ ഇടിച്ചു താൻ മരിക്കുമായിരുന്നെന്നും പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

വൈകുന്നേരത്തോടെ പൊലീസിലെത്തി പരാതി നൽകിയതിനു പിന്നാലെ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്.