ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; കൊലയാളി കൊല്ലായില്‍ അജേഷ് അറസ്റ്റിലായി

ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; കൊലയാളി കൊല്ലായില്‍ അജേഷ് അറസ്റ്റിലായി

തിരുവനന്തപുരം:തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി. നെടുമങ്ങാട് കല്ലിയോട് കൊല്ലായില്‍ അജീഷ് ഭവനില്‍ അജേഷ് (36) ആണ് അറസ്റ്റിലായത്. ഇയാള്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നാണ് വിവരം.

വെള്ളിയാഴ്ച്ച രാവിലേയാണ് തലസ്ഥാനത്തെ നടുക്കിയ കൊലപാതകമുണ്ടായത്. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെ മാരകായുധവുമായി എത്തിയ അജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആറ്റിങ്ങല്‍ കോരാണിയില്‍ നേരത്തെ ഭാര്യയുടെ കാമുകനെ കുത്തി പരിക്കേല്പിച്ച കേസില്‍ പ്രതിയാണ് അജേഷ്. മൂന്ന് മാസം മുമ്പ് ലോഡ്ജിലെ ജീവനക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ട്. അടിപിടി കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതകം നടന്ന സമയത്ത് ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

രണ്ടര വയസുകാരി വെന്റിലേറ്ററിൽ തുടരുന്നു; താൻ ഒളിവിൽ അല്ലെന്ന് ആന്റണി റ്റിജിന്‍

രണ്ടര വയസുകാരി വെന്റിലേറ്ററിൽ തുടരുന്നു; താൻ ഒളിവിൽ അല്ലെന്ന് ആന്റണി റ്റിജിന്‍

കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ കുട്ടിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്‍റണി റ്റിജിന്‍ താന്‍ ഒളിവിലല്ലെന്ന് വെളിപ്പെടുത്തി. പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആന്‍റണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നും ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും ഇയാൾ പറഞ്ഞു . പരിക്കേറ്റ കുട്ടി കരയാത്തത് കൊണ്ടാണ് തങ്ങൾ ആശുപത്രിയിൽ എത്തിക്കാതിരുന്നതെന്നും ഇയാൾ പറയുന്നു.എന്നാൽ കുട്ടിക്ക് അപസ്മാരം വന്നതോടെ താനാണ് കുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നും ഇയാൾ അറിയിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ഉടൻ കാണുമെന്നും ആന്‍റണി ടിജിന്‍ പറഞ്ഞു.

ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്നു കുഞ്ഞിന്‍റെ അച്ഛന്‍ ഇന്നലെ പറഞ്ഞത്.ഇതേത്തുടർന്ന് ആന്‍റണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെകുറിച്ച് പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. ആദ്യ ദിവസങ്ങളിൽ പോലീസിനോട് ഇയാൾ സംസാരിച്ചുവെങ്കിലും കുട്ടിയുടെ അച്ഛന്റെ ആരോപണത്തിന് ശേഷം ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കുട്ടിക്കും കുടുംബത്തിനുമൊപ്പം താമസിച്ചരുന്ന ആന്‍റണി ടിജിനെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്‍റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് ബന്ധപ്പെടുന്നുണ്ടായിരുന്നു.അതിനു ശേഷമാണു അച്ഛന്റെ ആരോപണമുണ്ടായത്.

രണ്ടരവയസ്സുകാരി ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെയാണ് കഴിയുന്നത്. 24 മണിക്കൂര്‍ കൂടി കഴിഞ്ഞാലെ എന്തെങ്കിലും പറായന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ തലച്ചോറിലുണ്ടായ രക്തസ്രാവം കുറഞ്ഞത് ആശ്വാസകരമാണ്. തലച്ചോറിന്റെ ഇരുവശത്തും ഉണ്ടായിരുന്ന നീർക്കെട്ടിനും കുറവുണ്ട്. കഴുത്തിന്റെ ഭാ​ഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാ​ഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധനാ റിപ്പോർട്ട് പറയുന്നു. കുട്ടി വീണു പരിക്കേറ്റതാണെന്ന മൊഴിയില്‍ അമ്മ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.

സൈബർ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ആന്‍റണി കാക്കാനാട്ട് ഫ്ലാറ്റ് വാടകക്കെടുത്തത്. കുഞ്ഞിനെ ആശുപത്രിയിലാക്കിയശേഷം ഇയാളും കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയും പുലര്‍ച്ചെ രണ്ട് മണിക്ക് ബാഗുകള്‍ എടുത്ത് കാറില്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മകന്‍റെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമ സമിതിക്ക് കത്ത് നല്കി. കൗണ്‍സിലരുടെ സഹായത്തോടെ മൊഴിയെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പത്ത് വയസ്സുള്ള മകന് സമാന രീതിയില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

ഒ എൻ വി കുറുപ്പിനെ അനുസ്മരിച്ച് കൊണ്ട് ലോക മാതൃഭാഷാ ദിനം ആചരിച്ചു

ഒ എൻ വി കുറുപ്പിനെ അനുസ്മരിച്ച് കൊണ്ട് ലോക മാതൃഭാഷാ ദിനം ആചരിച്ചു

ആറ്റിങ്ങൽ : ലോക മാതൃഭാഷാദിനം കിഴുവിലം ഗവ: യു.പി.എസിൽ സമുചിതമായി ആഘോഷിച്ചു. ആഘോഷപരിപാടികൾ കവിയും സാഹിത്യകാരനുമായ ഡോ: എസ് ഭാസി രാജ് ഉദ്ഘാടനം ചെയ്തു.

കിഴുവിലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പി.റ്റി.എ പ്രസിഡന്റുമായ ജി ഗോപകുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ എസ് സതീഷ്കുമാർ സ്വാഗതം പറഞ്ഞു. അധ്യാപകനായ റ്റി.ആർ ബാല മുരളീകൃഷ്ണൻ ഒ.എൻ.വി അനുസ്മരണം നടത്തി. വീണ ഒ.എൻ.വി കവിതകൾ ആലപിച്ചു.അധ്യാപകനായ ബി അജിത്കുമാർ മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിദ്യാർത്ഥിയായ ഹിബ മാതൃഭാഷാദിന സന്ദേശം നൽകി.ഡി.ഷീജ,ബി അജിത്കുമാർ തുടങ്ങിയ അധ്യാപകർ ഒ.എൻ.വി കവിതകൾ അവതരിപ്പിച്ചു.

കയർപിരി സംഘങ്ങൾക്ക് 7.74 കോടി അനുവദിച്ചു

കയർപിരി സംഘങ്ങൾക്ക് 7.74 കോടി അനുവദിച്ചു

തിരുവനന്തപുരം: പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസന്റീവ് പദ്ധതിപ്രകാരം കയർപിരി മേഖലയിലെ 584 സഹകരണ സംഘങ്ങൾക്ക് 7.74 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. മേഖലയിലെ 584 സംഘങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംഘങ്ങളുടെ ഉൽപാദന-വിപണന ഇൻസന്റീവുകളുമായി ബന്ധപ്പെട്ട കുടിശിക തീർക്കാൻ തുക വിനിയോഗിക്കും.
കയർ സഹകരണ സംഘങ്ങൾക്ക് എം.ഡി.എ, പി.എം.ഐ, ഐ.എസ്.എസ് പദ്ധതികൾക്കായി 28.7 1 കോടി രൂപ ഇതിനോടകം നൽകിയിരുന്നു. ഐ.എസ്.എസ് പദ്ധതിക്കായി 10 കോടി രൂപ കൂടി തൊഴിൽ വകുപ്പിൽ നിന്നും ലഭ്യമാക്കും.

വളർത്തുനായയെ ജീവനോടെ കത്തിച്ചു; ഉടമയുടെ പേരിൽ കേസെടുത്തു

വളർത്തുനായയെ ജീവനോടെ കത്തിച്ചു; ഉടമയുടെ പേരിൽ കേസെടുത്തു

ചേലക്കര: വളർത്തുനായയെ ഉടമ ജീവനോടെ കത്തിച്ചെന്ന ആരോപണത്തിൽ ഉടമയുടെപേരിൽ പോലീസ് കേസെടുത്തു. ചേലക്കര ചാക്കപ്പൻപടി കോൽപ്പുറം പ്രദേശത്ത് പുരുഷോത്തമന്റെ (47) പേരിലാണ് കേസെടുത്തിട്ടുള്ളത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിനു പുറത്തേക്ക് വരുന്നതിനെതിരേ അയൽവാസികൾ പരാതിപ്പെട്ടിരുന്നു. ഇതിനിടെ നായ പുരുഷോത്തമനെ കടിച്ചതായും ഇതിനെത്തുടർന്ന് നായയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നുമാണ് പ്രാഥമിക വിവരം.

പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനോടു ചേർന്ന് നായയെ കുഴിച്ചിട്ട നിലയിലായിരുന്നു. പുരുഷോത്തമൻ നായയെ ജീവനോടെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ദേഹത്ത് തീപടർന്ന് നായ ജീവരക്ഷയ്ക്കായി ഓടുന്നത് കണ്ടുവെന്നുമാണ് അയൽവാസികൾ പറയുന്നത്. നായയെ ക്രൂരമായി മർദിച്ചതായും ഇവർ പറയുന്നു.

ജനുവരി ഒന്നിനാണ് പുരുഷോത്തമൻ ഇവിടെ വീടുവാങ്ങി താമസമാക്കിയത്. കത്തിക്കരിഞ്ഞ നായയുടെ ജഡം പോസ്റ്റുമോർട്ടത്തിന്‌ അയച്ചിട്ടുണ്ട്. പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും സംഭവത്തിൽ പ്രാഥമികമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടമയുടെപേരിൽ കേസെടുത്തതായും ചേലക്കര പോലീസ് ഐ.എസ്.എച്ച്.ഒ. ബാലകൃഷ്ണൻ പറഞ്ഞു.

ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളേജിൽ സൗജന്യ യോഗ പരിശീലന പരിപാടി

ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളേജിൽ സൗജന്യ യോഗ പരിശീലന പരിപാടി

ആറ്റിങ്ങൽ: ശാരീരികവും മാനസികവും സാമൂഹികവുമായ ഉയർച്ചയെ മുൻനിർത്തി ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളേജിൽ സൗജന്യ യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കോളേജിലെ കായിക വിഭാഗവും പി.ടി.എയും സംയുക്തമായി ചേർന്നാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
യോഗ ക്ലാസുകൾ 20/02/2022 ഞായറാഴ്ച മുതൽ ആരംഭിക്കുന്നു.

8 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പഠിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 7012186013, 938204040

ശനി: 6.30 AM to 7.30 AM

ഞായർ: 6.30 AM to 7.30 AM

ബുധൻ: 6.30 AM to 7.30 AM