പിതൃ സ്മരണയിൽ ഇന്ന് കർക്കടക വാവ്

പിതൃ സ്മരണയിൽ ഇന്ന് കർക്കടക വാവ്

കൊച്ചി: ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്ക്. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലർച്ചെ 3.30ന് തുടക്കമായി. നാളെ പുലർച്ചെ 4.20 വരെ ബലിതർപ്പണമുണ്ടാകും. 45 ബലിത്തറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 500 പേർക്ക് ഇവിടെ ബലിയിടാം.അപകടസാധ്യത കണക്കിലെടുത്ത് പുഴയിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. മഹാദേവ ക്ഷേത്ര പരിസരത്ത് ചെളി അടിഞ്ഞു കിടക്കുന്നതിനാൽ അവിടേക്കും പ്രവേശിപ്പിക്കില്ല. പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രവളപ്പിൽ പുലർച്ചെ ഒന്നിന് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി.

തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കുന്നപ്പുഴ, തിരുമൂലവരം എന്നിങ്ങനെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ഇന്ന് ബലിതർപ്പണം നടക്കും.

തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്

.

പ്രതിഷേധം; പ്രതിസന്ധിയിലായി കർഷകർ, പ്രതിരോധ കുത്തിവെപ്പിന്റെ സാധ്യത തേടണമെന്ന് ആവശ്യം

പ്രതിഷേധം; പ്രതിസന്ധിയിലായി കർഷകർ, പ്രതിരോധ കുത്തിവെപ്പിന്റെ സാധ്യത തേടണമെന്ന് ആവശ്യം

ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് കോഴി-താറാവ് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. എട്ട് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ജീവിതം പ്രതിസന്ധിയാകുമെന്ന് കര്‍ഷകര്‍ പറയുന്നു. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും നിരോധനം ഏർപ്പെടുത്തുന്നതുമല്ല പ്രതിരോധ കുത്തിവെപ്പിന്റെ സാധ്യതകളാണ് സർക്കാർ തേടേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളിലുള്ള വന്‍കിട വ്യാപാരികളെ സഹായിക്കാനാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതെന്നും വളര്‍ത്തല്‍ നിരോധിക്കുന്നതെന്നുമാണ് ആക്ഷേപം. താറാവ് കൃഷിക്ക് നിരോധനം കൊണ്ടു വരാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കലക്ട്രേറ്റിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി.

ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്; ആരോടും വിരോധമില്ലെന്നും നിർമല സീതാരാമൻ

ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്; ആരോടും വിരോധമില്ലെന്നും നിർമല സീതാരാമൻ

കേന്ദ്ര ബജറ്റിനെ ആന്ധ്ര, ബിഹാർ ബജറ്റെന്ന് പരിഹസിക്കുന്നവർക്ക് മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് അവർ ചോദിച്ചു. ഇന്നലത്തെ ബജറ്റുകളിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്. കോൺഗ്രസിന്റെ ബജറ്റുകൾ ചൂണ്ടിക്കാട്ടാമെന്ന് നിർമല സീതാരാമൻ പറഞ്ഞു. കോൺഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. വിമർശനം ഉന്നയിക്കുന്ന പാർട്ടികൾക്ക് മറുപടി നൽകാമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാകില്ല. ആരോടും വിരോധമോ വിധേയത്വമോ ഇല്ലെന്നും നിർമല പറഞ്ഞു.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ഇന്ന് മുതൽ; സമ്പൂർണ ബജറ്റ് നാളെ

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ഇന്ന് മുതൽ; സമ്പൂർണ ബജറ്റ് നാളെ

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെ. ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും. ഓ​ഗസ്റ്റ് 12-നാകും സമ്മേളനം അവസാനിക്കുക.

കേരളത്തിന് നിർണായകമായ കോഫി പ്രൊമേഷൻ ആൻഡ് ഡെവലപ്മെന്റ് , റബർ പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ് തുടങ്ങി ആറ് ബില്ലുകളാകും സമ്മേളനത്തിൽ അവതരിപ്പിക്കുക. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ബജറ്റും അവതരിപ്പിക്കും. 1934-ലെ എയർക്രാഫ്റ്റ് ആക്ടിന് പകരം ഭാരതീയ വായുധാൻ വിധേയക്, സ്വാതന്ത്ര്യത്തിന് മുൻപുള്ള നിയമത്തിന് പകരമായി ബോയിലേഴ്സ് ബിൽ എന്നിവയും അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷിയോ​ഗം ഇന്നലെ ചേർന്നിരുന്നു.

നരേന്ദ്ര മോ​ദി മൂന്നാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ ബജറ്റാണ് നാളെ അവതരിപ്പിക്കുക. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുക. വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. കേരളവുമേറെ പ്രതീക്ഷയിലാണ്. വിനോദ സഞ്ചാര, പൈതൃക വിനോദ സഞ്ചാര മേഖലകളിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.

നാ​ഗപട്ടണം വലിയപള്ളി മുതൽ തൃശൂർ‌ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി തന്നെ നിർദേശം വച്ചിട്ടുണ്ട്. വേളാങ്കണ്ണി, ഡിണ്ടി​ഗൽ,മം​ഗളാ​ദേവി, മലയാറ്റൂർ പള്ളി, അൽഫോൺസാമ്മ കബറിടം, കാലടി, കൊടുങ്ങലൂർ എന്നിവിടങ്ങളി‍ൽ കൂടി ഉൾപ്പെടുന്ന സർ‌ക്കീറ്റാണിത്. അമൃത് പദ്ധതിയുടെ ഗുരുവായൂർ അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും തീർത്ഥാടന നഗരങ്ങളിലും പശ്ചാത്തല സൗകര്യ വികസത്തിന് വലിയ പദ്ധതികൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്.

ഓഡിയോ റെക്കോര്‍ഡ് ചെയ്യും; കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനം

ഓഡിയോ റെക്കോര്‍ഡ് ചെയ്യും; കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനം

തിരുവന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഒാഫിസുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 24 കെഎസ്ഇബി ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുളള തീരുമാനം. ക്യാഷ് കൗണ്ടര്‍, പ്രധാന ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ഇടങ്ങള്‍, ഓഫീസിന്റെ പ്രധാനഭാഗങ്ങളെല്ലാം ഉള്‍പ്പെടുന്ന രീതിയിലാകും ക്യാമറകള്‍ സ്ഥാപിക്കുക.

ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനൊപ്പം ഓഡിയോ കൂടി റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനവും ഒരുക്കും. ഇത്തരം അക്രമങ്ങളില്‍ പൊലീസ് കേസുകള്‍ വരുമ്പോള്‍, ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനാവാതെ വരുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. കൂടാതെ കെഎസ്ഇബി ഓഫീസുകളിലെ ലാന്‍ഡ് ഫോണുകളിലേക്ക് വരുന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും കെഎസ്ഇബി തീരുമാനിച്ചു.