സംസ്ഥാനത്ത് 175 മദ്യവിൽപ്പനശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ

സംസ്ഥാനത്ത് 175 മദ്യവിൽപ്പനശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ

സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു.

ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് മദ്യവിൽപ്പന ശാലകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനുള്ള ബെവ്കോയുടെ ശ്രമങ്ങൾ സംബന്ധിച്ച് അഭിഭാഷകൻ വിശദീകരിച്ചത്. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.

നിലവില്‍ സംസ്ഥാനത്തെ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന അനുപാതത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

കെപിഎംഎസ് ഏകോപന സമിതി സംസ്ഥാന നേതൃയോഗം നടന്നു

കെപിഎംഎസ് ഏകോപന സമിതി സംസ്ഥാന നേതൃയോഗം നടന്നു

കെപിഎംഎസ് ഏകോപന സമിതി സംസ്ഥാന നേതൃയോഗം സംസ്ഥാന ജനറൽ കൺവീനർ ഹൈക്കോടതി മുൻ ജഡ്ജി പി ഡി രാജൻ ഉത്ഘാടനം ചെയ്തു. കെ വിദ്യാധരൻ (എറണാകുളം) , കെ എം സിബി (എറണാകുളം), അമ്മൻകോട് തുളസി (തിരുവനന്തപുരം), പേയാട് ശ്രീകുമാർ , വിനോദ് വൈക്കം തുടങ്ങിയവർ പങ്കെടുത്തു.

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി; പെരിയാര്‍ തീരത്ത് ആശങ്ക

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി; പെരിയാര്‍ തീരത്ത് ആശങ്ക

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിർമ്മിക്കുന്നതിന് തമിഴ്നാടിനു മേൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ബേബി ഡാമിന്‍റെ ബലപ്പെടുത്തൽ പൂർത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും സാധനങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പലേക്ക് മാറാൻ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല.

പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മന്ത്രി ദുരൈമുരുകൻറെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി.

ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാൻ ബേബിഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയേക്കും.

അതേ സമയം മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. താൻ അറിയാതെയാണ് പിസിസിഎഫ് അനുമതി നൽകിയതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ബേബി ഡാം ബലപ്പെട്ടാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന ആവശ്യം തമിഴ്നാട് ശക്തമാക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ ജലനിരപ്പ് 152 അടിയാക്കാൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച് ധനമന്ത്രി; കൊടിയ ദുരിതത്തിലായി സാധാരണക്കാർ

സംസ്ഥാന ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച് ധനമന്ത്രി; കൊടിയ ദുരിതത്തിലായി സാധാരണക്കാർ

കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം അങ്ങനെ ചെയ്തിട്ടില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര നികുതി വളരെ കൂടുതലാണെന്നും ഇത്രയും ഉയർന്ന തുക പിരിക്കാൻ കേന്ദ്ര സർക്കാരിന് അവകാശമില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. 

കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുന്നുവെന്നാണ് ബാലഗോപാലിന്റെ വാദം.
സ്പെഷ്യൽ നികുതിയുടെ പേരിൽ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

ഉപതെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോൾ വില കുറയ്ക്കാൻ തയ്യാറായതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.

2018ൽ ക്രൂഡ് ഓയിലിന്‍റെ വില 80.08 ആയിരുന്നു അപ്പോൾ കേന്ദ്ര നികുതി 17.98 രൂപ. പക്ഷേ ക്രൂഡ് ഓയിലിന്‍റെ വില മൂന്നിലൊന്നായികുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടി.

പക്ഷേ കഴിഞ്ഞ ആറ് വർഷക്കാലവും കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല.
ഒരു തവണ പിണറായി സർക്കാർ ഇന്ധന നികുതി കുറക്കുകയും ചെയ്തെന്ന് ബാലഗോപാൽ പറയുന്നു. 

‘സ്ത്രീ തന്നെ ധനം’ അഞ്ചുതെങ്ങിൽ സെമിനാർ സംഘടിപ്പിച്ചു

‘സ്ത്രീ തന്നെ ധനം’ അഞ്ചുതെങ്ങിൽ സെമിനാർ സംഘടിപ്പിച്ചു

അഞ്ചുതെങ്ങ്: സിപിഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. കാലികപ്രസക്തിയുള്ള സ്ത്രീധനവുമായി ബന്ധപ്പെട്ട “സ്ത്രീ തന്നെ ധനം” എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാർ കേരള വനിതാ കമ്മീഷൻ അംഗം ഡോ.ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ഷൈലജ ബീഗം, ആർ സരിത, ജോസഫിൻ മാർട്ടിൻ, ജയാശ്രീരാമൻ ,ബീന,അന്നമേരി,സോഫിയ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് അധ്യക്ഷയായിരുന്നു.