നീറ്റ് പരീക്ഷാ ക്രമക്കേട്; നാളെ എസ്എഫ്‌ഐ- എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷാ ക്രമക്കേട്; നാളെ എസ്എഫ്‌ഐ- എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്‌ഐ- എഐഎസ്എഫ് സംയുക്തമായി ദേശീയ വിദ്യാഭ്യാസബന്ദ് നടത്തുന്നത്. സ്‌കൂളുകളില്‍ ഉള്‍പ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം. അതിനുശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങള്‍ നടത്തും.

നീറ്റിനെതിരെ ദേശീയതലത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടത് വിദ്യാര്‍ഥി സംഘടനകളുടെ തീരൂമാനം. ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും പുന:പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ന് വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് സംയുക്ത മാര്‍ച്ച് നടത്തും. എന്‍എസ്‌യുഐ, ഐസ, എസ്എഫ്‌ഐ, എഐഎസ്എഫ്, സമാജ് വാദി ഛത്രസഭ എന്നീ സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

നീറ്റ് ക്രമക്കേട്, പരീക്ഷകള്‍ ന്യായമായും സുതാര്യമായും നടത്താനുള്ള എന്‍ടിഎയുടെ കഴിവില്ലായ്മയുടെ വ്യക്തമായ ഉദാഹരണമാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ നിര്‍ണായക പരീക്ഷകള്‍ നടത്താന്‍ പുതിയതും വിശ്വസനീയവുമായ ഒരു ഏജന്‍സി സ്ഥാപിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

‘സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നു’;  മാന്നാറിൽ മൃതദേഹം കുഴിച്ചെടുത്ത സോമൻ

‘സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നു’; മാന്നാറിൽ മൃതദേഹം കുഴിച്ചെടുത്ത സോമൻ

ആലപ്പുഴ: സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നെന്ന് മാന്നാറിൽ മൃതദേഹം കുഴിച്ചെടുത്ത സോമൻ പറഞ്ഞു. അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടി. സെപ്റ്റിക് ടാങ്കിനു മുകളിൽ പഴയ വീടിന്റെ അവശിഷ്ടങ്ങൾ ഇട്ട് മൂടിയ നിലയിൽ ആയിരുന്നെന്നും സോമൻ പറഞ്ഞു.

“സെപ്റ്റിക് ടാങ്കിന്‍റെ പുറത്താണ് വീട് പൊളിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയി ഇട്ടിരുന്നത്. പൊതുവെ ആരും അങ്ങനെ ചെയ്യില്ല. ദുരൂഹതയുള്ളതുകൊണ്ടാവാം അങ്ങനെ ചെയ്തത്. മാന്തി നോക്കിയപ്പോൾ കുറേ കെമിക്കൽ ഇറക്കിയിട്ടുണ്ട്. കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണ് ചേർത്തിരുന്നത്”- സോമൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിൽ ഉള്‍പ്പെടെ പൊലീസിനെ സഹായിച്ചയാളാണ് സോമൻ.

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല. 2009 ലാണ് സംഭവം നടന്നത്.

പതിനഞ്ച് വര്‍ഷം മുൻപുള്ള തിരോധാന കേസിലാണ് ഇപ്പോൾ സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിന്‍റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.

വർഷങ്ങൾക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു

ആറ്റിങ്ങൽ ഉപജില്ലാ അടിസ്ഥാനത്തിൽ നടത്തിയ പുസ്തക ക്വിസ്സ് മത്സരം നടന്നു

ആറ്റിങ്ങൽ ഉപജില്ലാ അടിസ്ഥാനത്തിൽ നടത്തിയ പുസ്തക ക്വിസ്സ് മത്സരം നടന്നു

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഉപജില്ലാ അടിസ്ഥാനത്തിൽ നടത്തിയ പുസ്തക ക്വിസ്സ് മത്സരം നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം കുന്നുവാരം യു.പി. സ്കൂളിലെ ദേവനന്ദ.എ.എച്ച് നും രണ്ടാം സ്ഥാനം ടൗൺ യു.പി.എസിലെ കൃപ ബി.എസ് നും , മൂന്നാം സ്ഥാനം ഗവ. യു.പി.എസ്. പാലവിള യിലെ അൻമിത ഡി. യ്ക്കും ലഭിച്ചു. വിജയികൾക്ക് സമ്മാന വിതരണം ആറ്റിങ്ങൽ നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീജ. എസ്. നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ മധു ജി. ആർ അദ്ധ്യക്ഷനായിരുന്നു. സ്കൂളിലെ സംസ്കൃതം ടീച്ചർ ഷിജു. ബി.ജി.ക്വിസ്സ് -ന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ലക്ഷ്മി. ബി.എസ് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 16 വർഷമായി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് പുസ്തക ക്വിസ്സ് മത്സരം നടത്തിവരുന്നു

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ 38-)0 ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് നിർവഹിച്ചു.

ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരമെന്ന് കെഎസ് യു

ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരമെന്ന് കെഎസ് യു

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെഎസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ കെഎസ്‌യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ് യുവിനൊപ്പം എംഎസ്എഫും സമരരംഗത്തുണ്ട്.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാറിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധ സമരം നടത്തി. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധമിരമ്പിയത്. കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സീറ്റ് പ്രതിസന്ധി ഏറെയുള്ള മലപ്പുറത്തായിരുന്നു വലിയ പ്രതിഷേധം. എം എസ് എഫ് , കെ എസ് യു പ്രവര്‍ത്തകര്‍ ആര്‍ഡിഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ എസ്എഫ്‌ഐയും സമരത്തിനിറങ്ങിയത് ശ്രദ്ധേയമായി. മലപ്പുറം കളക്ട്രേറ്റിലേക്കായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. അതേസമയം എസ് എഫ് ഐ സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. കാര്യങ്ങള്‍ അറിയാതെയാണ് എസ്എഫ്‌ഐ പ്രതിഷേധമെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.

മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ

മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ

കൊല്ലം: ഉളിയകോവിലിൽ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ. ഉളിയകോവിൽ സ്വദേശി പാർവ്വതി, ഉമയനല്ലൂർ സ്വദേശി ശരത് എന്നിവരെയാണ് ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്.

ഉളിയകോവിൽ സ്വദേശി യശോദ (85)യുടെ കൈവശമുള്ള സ്വർണവും പണവും തട്ടിയെടുക്കാൻ കൊച്ചുമകൾ പാർവതിയും ഭർത്താവ് ശരത്തും ഏറെനാളായി കാത്തിരിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് മുത്തശ്ശിയെ കെട്ടിയിട്ട് ദേഹത്ത് അണിഞ്ഞിരുന്ന കമ്മലും വളയും കൈക്കലാക്കി. പിന്നാലെ അലമാര കുത്തി തുറന്ന് 25,000 രൂപ കവർന്നശേഷം ഇരുവരും രക്ഷപ്പെട്ടു.

പാരിപ്പള്ളിയിലെ ലോഡ്ജിലാണ് പ്രതികൾ ആദ്യം താമസിച്ചിരുന്നത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും അവിടെ നിന്ന് മുങ്ങി. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ രാത്രിയോടെ കഴക്കൂട്ടത്ത് നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ശരത്ത് മറ്റൊരു മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.