40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി സി രാമദാസ് പിടിയിലായത്. പത്തു സെന്റ് സ്ഥലത്തിന്റെ തരംമാറ്റവുമായി ബന്ധപ്പെട്ട് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.

വസ്തു തരംമാറ്റത്തിന് സ്ഥലം ഉടമയോട് 75,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് വിലപേശി 60,000 ലും തുടര്‍ന്ന് 50,000 ലുമെത്തി. ഒടുവില്‍ 40,000 രൂപയെങ്കിലും തന്നാല്‍ ഇടപാട് ശരിയാക്കാമെന്ന് സര്‍വേയര്‍ അറിയിച്ചു. തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ചിറയ്ക്കല്‍പ്പടിയില്‍ വെച്ചാണ് സര്‍വേയര്‍ രാമദാസിനെ കസ്റ്റഡിയിലെടുക്കുന്നത്.

‘വെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടയ്ക്കണം, പരാതിപ്പെടരുത്’; വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ് വാറന്റ്

‘വെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടയ്ക്കണം, പരാതിപ്പെടരുത്’; വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ് വാറന്റ്

കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയില്‍ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ് വാറന്റ്. നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്നും വീട്ടമ്മയ്ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് സെക്ഷന്‍ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ വാട്ടര്‍ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ തൃപ്പൂണിത്തുറ എസ്എച്ച്ഒ ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. എറണാകുളം മരട് സ്വദേശി ഡോ മറിയാമ്മ അനില്‍ കുമാര്‍ സമര്‍പ്പിച്ച എക്‌സിക്യൂഷന്‍ പെറ്റിഷനില്‍ ആണ് ഉത്തരവ്.

ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ 2018 മെയ് മാസത്തിലാണ് പരാതിക്കാരി എടുത്തത്. അന്നുമുതല്‍ ജനുവരി 2019 വാട്ടര്‍ചാര്‍ജ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വെള്ളം മാത്രം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പല പ്രാവശ്യം വാട്ടര്‍ അതോറിറ്റിയുടെ ഓഫീസുകളില്‍ കയറി ഇറങ്ങി. വെള്ളം ലഭിച്ചില്ലെങ്കിലും യാതൊരുവിധ പരാതിയും ഉന്നയിക്കില്ലെന്ന് പരാതിക്കാരി തന്നെ എഴുതി നല്‍കിയിട്ടുണ്ട് എന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. വാട്ടര്‍ അതോറിറ്റിയുടെ മെയിന്‍ ഡിസ്ട്രിബൂഷന്‍ ലൈനിന്റെ അവസാന ഭാഗത്ത് വരുന്നതിനാല്‍ പരാതിക്കാരിയും അയല്‍ക്കാരും ഏറെ ജലദൗര്‍ലഭ്യം അനുഭവിക്കുന്നുവെന്നും വാട്ടര്‍ അതോറിറ്റി ബോധിപ്പിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 50 മുതല്‍ 100 ലിറ്റര്‍ വെള്ളം വരെയാണ് ഒരാളുടെ പ്രതിദിന ജല ഉപഭോഗം. എന്നാല്‍ 2018 മെയ് മാസം മുതല്‍ 2019 ജനുവരി വരെയുള്ള എട്ടുമാസം വെറും 26 യൂണിറ്റ് വെള്ളമാണ് വാട്ടര്‍ അതോറിറ്റി പരാതിക്കാരിക്ക് നല്‍കിയത്. പൈപ്പില്‍ നിന്ന് വെള്ളം കിട്ടുന്നില്ലെങ്കിലും മിനിമം വാട്ടര്‍ ചാര്‍ജ് നല്‍കണമെന്നും വെള്ളം കിട്ടാതിരുന്നാല്‍ അതിനെ സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിക്കെതിരെ യാതൊരുവിധ പരാതിയും താന്‍ നല്‍കുന്നതല്ലെന്നും പ്രത്യേകമായ ഒരു ഉറപ്പ് വാട്ടര്‍ അതോറിറ്റി കണക്ഷന്‍ നല്‍കുന്ന വേളയില്‍ എഴുതി വാങ്ങിയിരുന്നു. കുടിവെള്ളം ലഭിക്കുക എന്നത് ഭരണഘടനയിലെ 21 അനുച്ഛേദപ്രകാരം ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. അഡ്വ ജോര്‍ജ് ചെറിയാന്‍ പരാതിക്കാരിക്കുവേണ്ടി കോടതിയില്‍ ഹാജരായി.

പുനർമൂല്യ നിർണയത്തിലൂടെ ഫുൾ എ പ്ലസ്

പുനർമൂല്യ നിർണയത്തിലൂടെ ഫുൾ എ പ്ലസ്

ആറ്റിങ്ങൽ: കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ പുനർമൂല്യ നിർണയത്തിലൂടെ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ രണ്ടു കുട്ടികൾക്ക് കൂടി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. എസ്. അൽഫിന, യു.വി. പ്രവീൺ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ സ്കൂളിൽ മുഴുവൻ എ പ്ലസ് ലഭിച്ചവരുടെ എണ്ണം 77 ആയി.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആലംകോട്: വഞ്ചിയൂർ, കട്ടപ്പറമ്പ് ഗവ: എൽ.പി.എസിൽ 3 പ്രൈമറി എൽ പി എസ് ടി അധ്യാപകരുടെ താൽക്കാലിക ഒഴിവുകൾ ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായിമായി (ഫോട്ടോ കോപ്പി സഹിതം) 29/05/2024 (ബുധൻ) വിദ്യാലയത്തിൽ എത്തിച്ചേരുക. അഭിമുഖം രാവിലെ 11 മണിക്ക്.

ഹിന്ദി യു പി വിഭാഗം പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു

ഹിന്ദി യു പി വിഭാഗം പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു

കിളിമാനൂർ: ഹിന്ദി യു പി വിഭാഗം പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മാറിയ പാഠപുസ്തകങ്ങൾക്കനുസൃതമായിരുന്നു പരിശീലനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തിൽ ഒന്നാം ഘട്ടം പൂർത്തിയായി. പൊതുവിദ്യാലയങ്ങളിൽ ഹിന്ദി ഭാഷാപഠനം അഞ്ചാം തരത്തിലാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെ സംബന്ധിച്ചിടത്തോളം പുതിയ ഭാഷാ പഠനം രസകരമാക്കേണ്ടതുണ്ട്.

കോഡ് സ്വിച്ചിംഗ്, ആഖ്യാനവും, അഭിനയവും നൃത്തവും, ഭാഷാ-കളികളും പരിശീലന വിഷയമായി മാറി. അധ്യാപകർ തന്നെ പാഠഭാഗത്തിലെ കഥാപാത്രങ്ങളായി അഭിനയിച്ചും, പാടിയും ആടിയും, കൊറിയോഗ്രാഫിയും, നാടകവുമായി പാഠപുസ്തകത്തെ ഏറ്റെടുത്തു.
5,7,9 ക്ലാസുകളിലെ ഹിന്ദി പാഠപുസ്തകങ്ങളാണ് മാറിയത്. ഭാഷാപഠനത്തിലും ആരോഗ്യ കലാകായിക പ്രവൃത്തി പരിചയ ഐടി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നു.

പാപ്പാല ഗവ. എൽ പി എസിൽ വച്ച് നടന്ന ഹിന്ദി യു പി വിഭാഗം പഞ്ചദിന പരിശീലനം പൂർത്തിയായപ്പോൾ അധ്യാപകർ തയ്യാറാക്കിയ പഠനോൽപ്പന്നങ്ങളടങ്ങിയ പോർട്ട്ഫോളിയോ സുരീലി സഞ്ചികയും, സുരീലി പത്രികയും, നാം കാർഡും ഇത്തവണ വിദ്യാലയങ്ങളിൽ മാതൃകയാകും. മാറിയ പാഠഭാഗങ്ങൾക്കനുസൃതമായ വായന, ലേഖന, എഡിറ്റിംഗ് പ്രവർത്തനങ്ങളുടെ നിരന്തര വിലയിരുത്തൽ സാധ്യതകളും, സമഗ്രാസൂത്രണവും സൂക്ഷ്മാസൂത്രണവും, നടത്തിയാണ് അധ്യാപകർ വിദ്യാലയങ്ങളിലേക്ക് എത്താനൊരുങ്ങുന്നത്.

രക്ഷകർതൃ വിദ്യാഭ്യാസം, ഡിജിറ്റൽ ടെക്സ്റ്റ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠന പ്രവർത്തനങ്ങളിലെ സാധ്യതകളും പരിശീലന വിഷയമായി മാറി. ബി ആർ സി പരിശീലകരായ വൈശാഖ് കെ എസ്, ശ്രീദേവി എസ്, പ്രീത എ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അതുകൊണ്ടുതന്നെ ഹിന്ദി അധ്യാപകർ ഒന്നടങ്കം പറയുന്നു കിതനാ സുന്ദർ പരിശീലനം.

പാലക്കാടിന് പുറമേ തൃശൂരിലും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത

പാലക്കാടിന് പുറമേ തൃശൂരിലും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത

തിരുവനന്തപുരം: പാലക്കാടിന് പുറമേ കൊല്ലം, തൃശൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാര്‍ഗ നിര്‍ദേശങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കൊല്ലം, തൃശൂര്‍, പാലക്കാട് എന്നി ജില്ലകള്‍ക്ക് പുറമേ മറ്റു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വരെ പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.