സംസ്ഥാനത്ത് 6. 49 ലക്ഷം വോട്ടര്‍മാര്‍ കൂടി, ആകെ 2.77 കോടി സമ്മതിദായകര്‍

സംസ്ഥാനത്ത് 6. 49 ലക്ഷം വോട്ടര്‍മാര്‍ കൂടി, ആകെ 2.77 കോടി സമ്മതിദായകര്‍

തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. കേരളത്തില്‍ 2.77 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരാണ്. 2,77,49,159 വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്

ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ് – 33.93 ലക്ഷം, വയനാട്ടില്‍ 6.35 ലക്ഷം. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ (94). സംസ്ഥാനത്തെ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേരാണ് ഒഴിവായത്. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്.

സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍-367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068.

കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (33,93,884), കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല – വയനാട് (6,35,930), കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം(16,97,132), ആകെ പ്രവാസി വോട്ടര്‍മാര്‍ -89,839, പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,793). 80 വയസ്സിന് മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരുണ്ട്.

ലോക്സഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ വിവരം: തിരുവനന്തപുരം- 14,30,531, ആറ്റിങ്ങല്‍- 13,96,807, കൊല്ലം- 13,26,648, പത്തനംതിട്ട-14,29,700, മാവേലിക്കര-13,31,880, ആലപ്പുഴ-14,00,083, കോട്ടയം-12,54,823, ഇടുക്കി-12,50,157, എറണാകുളം-13,24,047, ചാലക്കുടി-13,10,529, തൃശൂര്‍-14,83,055, ആലത്തൂര്‍-13,37,496, പാലക്കാട്-13,98,143 പൊന്നാനി-14,70,804 മലപ്പുറം-14,79,921 കോഴിക്കോട്-14,29,631 വയനാട്-14,62,423, വടകര-14,21,883, കണ്ണൂര്‍-13,58,368, കാസര്‍കോട്-14,52,230.

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

അിതിനിടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പുമുണ്ട്. ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

തമിഴ്നാട് പൊലീസിന്റെ കയ്യിൽ നിന്ന് ചാടിപ്പോയി; കൊടുംകുറ്റവാളിയെ പിടികൂടി കേരള പൊലീസ്; കയ്യടി

തമിഴ്നാട് പൊലീസിന്റെ കയ്യിൽ നിന്ന് ചാടിപ്പോയി; കൊടുംകുറ്റവാളിയെ പിടികൂടി കേരള പൊലീസ്; കയ്യടി

കൊച്ചി: തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ പിടികൂടി കേരള പൊലീസ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാൽസംഗം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണഗിരി മൈലമ്പാടി സ്വദേശി എം.ജെ. ലെനിൻ ആണ് പിടിയിലായത്.

തമിഴ്‌നാട്ടിൽ ബലാൽസംഗം, കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു പ്രതി. അമ്പലവയൽ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട നടപടികൾക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് തമിഴ്‌നാട് പൊലീസുകാരിൽ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മേപ്പാടി സ്റ്റേഷൻ പരിധിയിലെ കാപ്പംകൊല്ലിയിൽ വെച്ചായിരുന്നു സംഭവം.

തുടർന്ന് ജില്ലാ പൊലീസ് മേധാവി റ്റി. നാരായണന്റെ നിർദേശപ്രകാരം മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടി. കോട്ടയം, കോഴിക്കോട് പൊലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. ഇയാൾ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു.

തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത ഇരട്ടക്കൊലപാതകക്കേസിൽ 64 വർഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിൻ. 2022-ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുവന്ന് എടയ്ക്കലിലെത്തിച്ച് കൂട്ടബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ് . അമ്പലവയൽ, സുൽത്താൻ ബത്തേരി, കൽപ്പറ്റ പോലീസ് സ്‌റ്റേഷനുകളിൽ വിവിധ കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഐ ഹരീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ കെ.കെ. വിപിൻ, നൗഫൽ, സി.പി.ഒ സക്കറിയ, ഷാജഹാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

സംശയം തോന്നുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്!; സുരക്ഷാ ടിപ്പുകള്‍ പങ്കുവെച്ച് ഐസിഐസിഐ ബാങ്ക്

സംശയം തോന്നുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്!; സുരക്ഷാ ടിപ്പുകള്‍ പങ്കുവെച്ച് ഐസിഐസിഐ ബാങ്ക്

ഡല്‍ഹി: എസ്എംഎസ് ആയും മറ്റും ലഭിക്കുന്ന ലിങ്കുകളിലും ഫയലുകളിലും ജാഗ്രത പുലര്‍ത്തണമെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്. അക്കൗണ്ട് ഉടമകളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ സംശയം തോന്നുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നും ഐസിഐസിഐ ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

തട്ടിപ്പ് ഫയല്‍ ആണ് എന്ന് തിരിച്ചറിയാതെ ഡൗണ്‍ലോഡ് ചെയ്യുന്ന പക്ഷം ഉപഭോക്താവ് അറിയാതെ തന്നെ ഒടിപി ഫോര്‍വേര്‍ഡ് ചെയ്യുന്ന സാഹചര്യം ഉണ്ടാവും. ഇതിലൂടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പുലര്‍ത്തണം. സംശയം തോന്നുന്ന ഒരു ആപ്പും സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും ഐസിഐസിഐസിഐ ബാങ്ക് നിര്‍ദേശിച്ചു.

ഈ നമ്പറില്‍ വിളിക്കാനോ, ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ആവശ്യപ്പെട്ട് ഐസിഐസിഐ ബാങ്ക് ആര്‍ക്കും എസ്എംഎസ്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാറില്ലെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു. ഇതിന് പുറമേ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില ടിപ്പുകളും ഐസിഐസിഐ ബാങ്ക് പങ്കുവെച്ചു.

ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും സുരക്ഷാ ക്രമീകരണങ്ങളും ഉപയോഗിച്ച് മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യുക

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പ് സ്‌റ്റോര്‍ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

വിശ്വസനീയമായ ആന്റിവൈറസ്/സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അത് പതിവായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക

ആക്‌സസ് അനുവദിക്കുന്നതിന് മുമ്പ് ആപ്ലിക്കേഷനുകളുടെ അനുമതികള്‍ പരിശോധിക്കുക

ഇ-മെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള സംശയാസ്പദമായ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്

ഒടിപി, പാസ്‌വേഡ്, പിന്‍, കാര്‍ഡ് നമ്പര്‍ എന്നിവ പോലുള്ള രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കിടരുത്

തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുക.

സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നു; വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്ത്

സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നു; വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്ത്

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിവുണ്ട്. അസ്വാഭാവിക സംഭവമാണെന്ന് തോന്നിയിരുന്നെങ്കിലും ആരും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ആന്റ് റാഗ്ങ് സ്‌ക്വാഡിന് കോളജിലെ 2020 ബാച്ചിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനത്തിന് വിധേയനായത് അറിഞ്ഞിരുന്നില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിച്ചിരുന്നത്. ഹോസ്റ്റല്‍ അന്തേവാസികള്‍ ആരും വിവരം അറിയിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്തു വന്നതോടെ, കോളജ് അധികൃതരുടെ ഇടപെടലും അന്വേഷണ വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്.

സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജ് ഡീന്‍ എംകെ നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ആദ്യയോഗം അടുത്തയാഴ്ച ചേരും. കമ്മീഷന്‍ തലവനായ ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദ് ഡല്‍ഹിയില്‍ നിന്നെത്തിയ ശേഷമാകും യോഗം ചേരുക.

മുൻ ദേശീയ ബാസ്കറ്റ് ബോൾ താരം താമസസ്ഥലത്ത് മരിച്ച നിലയിൽ

മുൻ ദേശീയ ബാസ്കറ്റ് ബോൾ താരം താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ: മുൻ ദേശീയ ബാസ്‌കറ്റ് ബോൾ താരം താമസസ്ഥലത്ത് മരിച്ച നിലയിൽ. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദനക്കാംപാറ വെട്ടത്ത് ബൊബിറ്റ് മാത്യു (42)വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൂർ സൗത്ത് ബസാർ– കക്കാട് റോഡിൽ പാലക്കാട് സ്വാമി മഠത്തിന് സമീപത്തെ ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയിൽ‌ കണ്ടത്. ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫിസിലെ സ്പോർട്സ് അസിസ്റ്റന്റായിരുന്നു. തനിച്ചായിരുന്നു താമസം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ത്യൻ ജൂനിയർ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂർണമെന്റുകളിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയർലൻഡ്). മകൻ: എയ്ഞ്ചലോ.