ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സുജിത്തിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുജിത്തിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റ് സംശയിക്കത്തക്ക തെളിവുകളോ സൂചനകളോ ലഭിച്ചിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

വെയിലത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ചില്ല് പൊട്ടിത്തെറിച്ചു, ഇക്കാര്യം ശ്രദ്ധിക്കൂ

വെയിലത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ചില്ല് പൊട്ടിത്തെറിച്ചു, ഇക്കാര്യം ശ്രദ്ധിക്കൂ

തൃശൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറി. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെര്‍ഫ്യും ചൂടാകുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ന്നു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് പൊട്ടിത്തെറിയുണ്ടായത്.

ശക്തമായ ചൂടില്‍ പെര്‍ഫ്യൂം ബോട്ടില്‍ ചൂടായതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന ഇടങ്ങളില്‍ പെര്‍ഫ്യും ബോട്ടിലുകള്‍ സൂക്ഷിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന് ദുരന്ത നിവാരണ വിദഗ്ധരടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശക്തമായ ചൂടില്‍ പെര്‍ഫ്യൂം അമിതമായി ചൂടാകുകയും ബോട്ടില്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും മുന്നറിയിപ്പുകള്‍ ഉണ്ട്.

കാറിനുള്ളില്‍ പെര്‍ഫ്യും സ്‌പ്രേ ചെയ്തതിന് ശേഷം പുക വലിക്കുകയോ, ലൈറ്റര്‍ തെളിക്കുകയോ ചന്ദന തിരികത്തിക്കുകയോ ചെയ്യുന്നത് അപകടങ്ങള്‍ക്കിടയാക്കിയേക്കും. ഈ സമയം എസി ഓണ്‍ ആണെങ്കില്‍ വന്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിപ്പുകള്‍ പറയുന്നത്.

ബിജെപി നേതാവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് നേതാവ് എന്‍ഐഎ പിടിയില്‍

ബിജെപി നേതാവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് നേതാവ് എന്‍ഐഎ പിടിയില്‍

പാലക്കാട്: ബിജെപി നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് എന്‍ഐഎയുടെ പിടിയില്‍. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 71 ആയി.

കൊലപാതകശേഷം ഒളിവില്‍ പോയ പ്രതി കൊല്ലത്തുനിന്നാണു പിടിയിലായത്. ഷെഫീഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡ് അംഗമാണെന്നും എന്‍ഐഎ അറിയിച്ചു. കേസിലെ ഒന്നാംപ്രതി കെപി അഷറഫിനെ കൃത്യത്തിനു നിയോഗിച്ചത് ഷെഫീഖാണ്. പിഎഫ്‌ഐ നേതൃത്വവുമായി ഷെഫീഖ് ഗൂഢാലോചന നടത്തിയതായും എന്‍ഐഎ കണ്ടെത്തി.

2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയ എ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണു പിറ്റേ ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

വരന്‍ എത്തിയില്ല; സ്വന്തം സഹോദരനെ വിവാഹം കഴിച്ച് യുവതി, കേസ്എടുത്തു

വരന്‍ എത്തിയില്ല; സ്വന്തം സഹോദരനെ വിവാഹം കഴിച്ച് യുവതി, കേസ്എടുത്തു

ഡല്‍ഹി: സമൂഹ വിവാഹത്തില്‍ വിവാഹം കഴിക്കാനിരുന്ന വരന്‍ എത്താത്തതിനെത്തുടര്‍ന്ന് യുവതി സ്വന്തം സഹോദരനെ വിവാഹം ചെയ്തു. മുഖ്യമന്ത്രിയുടെ ധനസഹായ ഫണ്ടില്‍ നടത്തുന്ന സമൂഹ വിവാഹത്തിലാണ് സംഭവം. സമൂഹ വിവാഹ പദ്ധതിയില്‍നിന്നുള്ള ആനുകൂല്യം നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തില്‍ വിവാഹം കഴിച്ചത്.

വരന്‍ രമേഷ് യാദവിന് എത്താന്‍ കഴിയാതെ വന്നപ്പോഴാണ് പ്രീതി യാദവ് എന്ന യുവതിയെ ചില ഇടനിലക്കാര്‍ അവളുടെ സഹോദരന്‍ കൃഷ്ണയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത്.
വിവാഹം കഴിച്ച യുവതിയും സമയത്ത് എത്താതിരുന്ന വരനും നേരത്തെ വിവാഹം കഴിച്ചവരാണ്. സമൂഹ വിവാഹത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ലഭിക്കുന്ന 51,000 രൂപ ധനഹായം ലഭിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

സംഭവത്തില്‍ വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുകയും വിവാഹം നടത്തുന്നതിന് മുമ്പ് രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികളെടുക്കുകയും ചെയ്തു.

സമൂഹ വിവാഹത്തില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് 51,000 രൂപയാണ് നല്‍കുന്നത്. വധുവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 35,000 രൂപ നല്‍കും. ദമ്പതികള്‍ക്ക് വിവാഹ സമ്മാനങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപയും 6000 രൂപ ചടങ്ങ് നടത്തുന്നതിനും നല്‍കും.കഴിഞ്ഞ ജനുവരിയില്‍, സമാനമായ ഒരു തട്ടിപ്പ് ബല്ലിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതില്‍ 240 ആളുകള്‍ പങ്കെടുത്തിരുന്നു.ആനുകൂല്യം കിട്ടുന്നതിനായി സ്ത്രീകള്‍ സ്വയം വിവാഹം കഴിക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ നവദമ്പതികളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്ന് തീരുമാനിച്ചിരുന്നു.

പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം, കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം, കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ഡല്‍ഹി: പൗരത്വ നിയമഭേഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പൗരത്വം നിയമഭേഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നം​ഗ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ഇരുന്നൂറിലേറെ ഹര്‍ജികള്‍ ഉള്ളതിനാല്‍ മറുപടി തയ്യാറാക്കുന്നതിനായി നാലാഴ്ച സമയം വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്. സിഎഎ കാരണം ആരുടെയും പൗരത്വം നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ആര്‍ക്കെങ്കിലും പൗരത്വം നല്‍കുന്നതുകൊണ്ട് ഹര്‍ജിക്കാര്‍ക്ക് ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സിഎഎയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുകയാണ്.

സിഎഎയും എന്‍ആര്‍സിയും രണ്ടും രണ്ടാണ്. സിഎഎയ്ക്ക് എന്‍ആര്‍സിയുമായി ബന്ധമില്ല. എന്‍ആര്‍സി സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പൗരത്വം ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഉത്തരവ് വരുന്നതു വരെ ആര്‍ക്കും പൗരത്വം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

നാലുവര്‍ഷത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടം വിജ്ഞാപനം ചെയ്തതെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും വാദിച്ചു. അതിനാല്‍ വിജ്ഞാപനം സ്റ്റേ ചെയ്തുകൊണ്ട് കേസില്‍ വാദം കേള്‍ക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി നടപടിക്രമങ്ങളുണ്ടെന്നും, ഇതിനായി കമ്മിറ്റികളൊന്നും രൂപീകരിക്കപ്പെട്ടിട്ടുപോലുമില്ലല്ലോ എന്നും ചീഫ് ജസ്റ്റിസ് വാദത്തിനിടെ ചോദിച്ചു.

മൂന്നു തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൗരത്വം അനുവദിക്കാനാകൂ എന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജികളില്‍ ഏപ്രില്‍ എട്ടിനകം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 9 ന് സ്റ്റേ വേണമെന്ന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

12 ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വരെ വൈകും; മൂന്നെണ്ണം ഭാഗികമായി റദ്ദാക്കി

12 ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വരെ വൈകും; മൂന്നെണ്ണം ഭാഗികമായി റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം. 12 ട്രെയിനുകള്‍ പുറപ്പെടുന്ന സമയം രണ്ടരമണിക്കൂര്‍ വരെ വൈകും. ചിലത് ഭാഗികമായി റദ്ദാക്കുകയും റൂട്ട് മാറ്റി വിടുകയും ചെയ്യുന്നുണ്ട്.

ഭാഗികമായി റദ്ദാക്കിയവ: ഇന്ന്, 16,18, 19 തീയതികളില്‍ തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 16,17,19,20 തീയതികളില്‍ ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) രാവിലെ 5.20ന് എറണാകുളത്ത് നിന്നാകും സര്‍വീസ് തുടങ്ങുക. 17നും 18നും കൊല്ലം- എറണാകുളം മെമു കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.